കൃഷ്ണഗാഥ- ഖാണ്ഡവദാഹം (കഥാസംഗ്രഹം)
കഥാസംഗ്രഹം
ചെറുശ്ശേരിയുടെ മധുരമലയാള കാവ്യമായ കൃഷ്ണഗാഥയിൽ നിന്നുള്ള ഒരു ഭാഗമാണ് ഖാണ്ഡവദാഹം. ചെറുശ്ശേരിയുടെ കഥാഖ്യാനത്തിനും വർണ്ണനയ്ക്കും അലങ്കാരവിശേഷങ്ങൾക്കും മകുടമായി ഈ ഭാഗം ശോഭിക്കുന്നു. ഭാഗവതത്തെ ഉപജീവിച്ചു കൊണ്ടാണ് ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ചത്. കോമളമലയാള പദങ്ങൾക്ക് പ്രാമുഖ്യം നല്കുന്ന ഭാഷാവൃത്തത്തിൽ രചിക്കപ്പെട്ട, കാവ്യമാണ് കൃഷ്ണഗാഥ. ആഖ്യാന രീതി, വർണ്ണനാപാടവം, തനിമയാർന്ന ലളിതമലയാള പദങ്ങളുടെ സമൃദ്ധി, സംസ്കൃത പദങ്ങളുടെ ദൗർലഭ്യം എന്നിവ ഈ കൃതിയുടെ സവിശേഷതകളാണ്. ഉത്പ്രേക്ഷാലങ്കാരത്തോടു ചെറുശ്ശേരിക്കുള്ള പ്രിയം എടുത്തു പറയേണ്ടതാണ്. പതിനഞ്ചാം നൂറ്റാണ്ടാണു കാലം. സംസ്കൃതത്തിൻ്റെ അതിപ്രസരമുള്ള കാലം. ഒരു വെല്ലുവിളിയായി, സംസ്കൃത ഭാഷയുടെ സ്വാധീനത്തെ നാടൻ മലയാളപദങ്ങളാൽ ചെറുശ്ശേരി പ്രതിരോധിക്കുന്നു.
പാണ്ഡവ സഹായിയായ താമരക്കണ്ണൻ (കൃഷ്ണൻ) അന്നൊരു ദിവസം കാലത്ത് പ്രാതൽ കഴിച്ചശേഷം യാദവരൊത്ത് ആസ്ഥാനമണ്ഡപത്തിലെഴുന്നള്ളി സാത്യകി മുതലായ മന്ത്രിമാരോടും മറ്റും കാര്യാലോചന നടത്താനാരംഭിച്ചു. അതിനു ശേഷം കലാകാരന്മാർ നൃത്തഗീതാദികളും ആരംഭിച്ചു. ആദരണീയരായ ബ്രാഹ്മണ ജനങ്ങൾ സന്തുഷ്ടിയോടെ ആശിസ്സുകൾ നേർന്നപ്പോൾ മുമ്പൊരിക്കലും താൻ കണ്ടിട്ടില്ലാത്ത ഒരു ബ്രാഹ്മണനെ മുന്നിൽ കണ്ടു. എങ്ങുനിന്നാണു വന്നത്, എന്താണു കാര്യം എന്ന് മാധവൻ (കൃഷ്ണൻ) ചോദിച്ചപ്പോൾ ദൂതൻ ഇപ്രകാരം പറഞ്ഞു:
മഗധരാജാവായ ജരാസന്ധൻ്റെ ഉപദ്രവമനുഭവിക്കുന്ന രാജാക്കന്മാർ പറഞ്ഞതുപ്രകാരം, അവരുടെ വേദന പരിഹരിക്കുവാനായുള്ള അപേക്ഷയുമായാണ് ഞാൻ വേഗത്തിൽ പോന്നത്. ദ്വാരകയിലേക്കു നീ വേഗം ചെല്ലണം. വാരിജലോചനനായ കണ്ണനോട് ഇപ്രകാരം പറയണം - കരുത്തനും അഹങ്കാരിയുമായ മാഗധൻ ദയവില്ലാതെ ഞങ്ങളെ പിടികൂടി നരകത്തേക്കാളും ഭീകരമായ കാരാഗൃഹത്തിലടച്ച് പീഡിപ്പിക്കുകയാണ്. കഠിനമായ ദുഃഖമാണ് ഞങ്ങളനുഭവിക്കുന്നത്. കാലിലിട്ട ചങ്ങലകൾ കാരണം പാദങ്ങൾ നീറിപ്പുകഞ്ഞ് അവശങ്ങളായിരിക്കുന്നു. എണ്ണയും കുടിനീരുമാകുന്നത് കണ്ണുനീരാണ്. ഉണ്ണുകയെന്നതൊക്കെ മറന്നിരിക്കുന്നു. വസ്ത്രമൊക്കെ കീറിപ്പറിഞ്ഞ്, ദിക്കുകൾ തന്നെ വസ്ത്രമാകുന്ന അവസ്ഥയായിരിക്കുന്നു. ചുറ്റിനും ഭടന്മാരുണ്ട്. ഭക്ഷിക്കാനെന്ന പോലെയാണ് നില്പ്. കയ്യിൽ ചൂരലുമേന്തിക്കൊണ്ടുള്ള അവരുടെ ക്രൂരതകണ്ടാൽ യമകിങ്കരന്മാർ പോലും സൗമ്യരാണെന്നു പറയേണ്ടി വരും. ഇതൊക്കെ വേഗത്തിൽപ്പറയുന്നതാണ്. വിസ്തരിച്ചിട്ടെന്തു കാര്യം? വേണ്ടകാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. ദുഃഖപീഡയനുഭവിക്കുന്ന ഞങ്ങളോട് കാരുണ്യം ഉണ്ടാവാനുള്ള സമയമായി. ഞങ്ങളെ അങ്ങ് കാത്തുരക്ഷിക്കണം. ദുഃഖിതരായ രാജാക്കന്മാർ ഇങ്ങനെ കണ്ണനെ അറിയിക്കണമെന്നു പറഞ്ഞതിനാലാണ് ഞാനിവിടേക്കു വന്നത്. അങ്ങ് സാദ്ധ്യമായ കാര്യങ്ങൾ ചെയ്യണേ. ഭക്തരോട് അലിവുള്ളവനല്ലേ അങ്ങ്.”
ദൂതൻ ഇങ്ങനെ ചൊല്ലുന്ന അവസരത്തിലാണ് നാരദമഹർഷി അവിടെയെത്തിയത്. എല്ലാവരും കൈകൂപ്പി. ചന്ദ്രൻ ഉദിക്കെ താമരയിതളുകൾ കൂമ്പിയതുപോലെയായി അന്തരീക്ഷം. നാരദനെ ഉപചാരങ്ങളോടെ വന്ദിച്ചു സ്വീകരിച്ചിരുത്തി,ഭാഗ്യവാനാണ് ഞാൻ എന്നു പറഞ്ഞു. നാരദൻ കൃഷ്ണനോടു (പൂതന വൈരി) ഇപ്രകാരം പറഞ്ഞു: “ധർമ്മപുത്രർ പറഞ്ഞിട്ടാണു ഞാൻ വന്നത്. ധർമ്മപുത്രർക്ക് ഒരു രാജസൂയയാഗം നടത്തണമെന്ന് അതിയായ ആഗ്രഹമുണ്ട്. അതിന് രാജാക്കന്മാരെയൊക്കെ ജയിക്കേണ്ടതുണ്ട്. അങ്ങനെ ചൂടുപിടിച്ച ചിന്തയിലാണദ്ദേഹം. വേഗത്തിൽ തന്നെ അവിടെയെത്തി ആ ആഗ്രഹം സാധിച്ചു കൊടുക്കണം”
നാരദരുടെ വാക്കുകൾ കേട്ട കണ്ണൻ ഉദ്ധവരോടും മറ്റും കൂടിയാലോചിച്ചു. രാജാക്കന്മാരയച്ച ദൂതനോടു ദുഃഖം ഉടൻ പരിഹരിക്കാമെന്നു പറഞ്ഞ് ആശ്വസിപ്പിച്ചയച്ചു. നാരദൻ പറഞ്ഞ കാര്യം സാധിക്കാനായി മനോഹരിയായ ലക്ഷ്മിയെ ശരീരത്തിലണയ്ക്കുന്ന ഭാഗ്യവാനായ (വാർത്താരിൽ മാത്) കണ്ണൻ പലജനങ്ങളോടുമൊപ്പം പുറപ്പെട്ടു. ഐശ്വര്യപൂരിതങ്ങളായ ദേശങ്ങൾ പിന്നിട്ട് പിന്നിട്ട് പാണ്ഡവമന്ദിരത്തിനു സമീപമെത്തി. കണ്ണൻ വന്നുവെന്ന വാർത്തയറിഞ്ഞ് നിറഞ്ഞ സന്തോഷത്താേടെയും കാഴ്ചകളോടെയും പാണ്ഡവർ കൂടിച്ചേർന്നു. ധർമ്മപുത്രർ കാർവർണ്ണനെ ഓടിച്ചെന്ന് ആലിംഗനം ചെയ്തു. അത്യധികമായ സന്തോഷത്താൽ തൊണ്ട വിറച്ചു വാക്കുകൾ വരാതെ നിന്നു. ഭീമൻ തുടങ്ങിയ പാണ്ഡവസോദരരും കൃഷ്ണനെ ആലിംഗനം ചെയ്തു. എല്ലാവരും ഒരുമിച്ചു കൊട്ടാരത്തിലേക്കു പോയി. കണ്ണൻ്റെ കാന്തി കാണാൻ ആഗ്രഹിച്ചു നിന്ന കാമിനികൾ ജനലുകൾ പിടിപ്പിച്ച മാളികയുടെ മീതെയണിനിരന്നു. കണ്ണനെ കണ്ട് അവർ പുണ്യവതികളായി. കൃഷ്ണൻ്റെ ആഗമനത്താൽ ധർമ്മജമന്ദിരം ഐശ്വര്യം നിറഞ്ഞു. അങ്ങനെ സന്തോഷത്തോടെ പ്രിയപ്പെട്ടവരോടൊത്തു വസിക്കെ പാണ്ഡവവീരനായ പാർത്ഥൻ്റെ [അർജ്ജുനൻ] കൂടെ നായാട്ടിനായി ഖാണ്ഡവവനത്തിലേക്കു പോയി. യാത്രാക്ഷീണമകറ്റാനായി ആത്മാംശം തന്നെയായ അർജ്ജുനൻ്റെ മടിയിൽ തലയും വെച്ച് ഉറക്കത്തിലാണ്ടു. ഈ സന്ദർഭത്തിൽ ഖാണ്ഡവവനം ദഹിപ്പിക്കാനായി ആഗ്രഹിച്ചെത്തിയ അഗ്നിദേവൻ ബ്രാഹ്മണരൂപത്തിൽ വന്ന് മെല്ലെ പറഞ്ഞു: “വിശപ്പുകൊണ്ട് ഞാൻ പരവശനാവുകയാണ്. വിശപ്പകറ്റാൻ സഹായിക്കുന്നവരെ എങ്ങും കാണാനില്ല. ഭക്ഷണത്താൽ എൻ്റെ വയർ നിറച്ചു തന്ന് ഇക്ഷണം എന്നെ രക്ഷിക്കണം”
അഗ്നിദേവൻ (പാവകൻ) ഇപ്രകാരം ചൊല്ലിയതു കേട്ട് അർജ്ജുനൻ മറുപടി പറഞ്ഞു:
“സജ്ജനങ്ങളെ പൂജിക്കുകയെന്നത് എൻ്റെ ധർമ്മമാണ്. ആഗ്രഹം പറയൂ. കൃഷ്ണപാദങ്ങളാണേ, അങ്ങയുടെ ആഗ്രഹം തീർത്തുതരും”
ഈ സന്ദർഭത്തിൽ കൃഷ്ണൻ ഉണർന്നു. അർജ്ജുനൻ്റെ വാക്കുകൾ കേട്ടിട്ട് ഇതു ബ്രാഹ്മണനല്ല, അഗ്നിദേവനാണെന്നു പറഞ്ഞു. അഗ്നിയാണെന്നറിഞ്ഞ പാർത്ഥൻ വന്ദിച്ചു പറഞ്ഞു:
“ഞാൻ ഭാഗ്യവാൻ തന്നെ. നിൻ്റെ ആഗ്രഹം ഞാൻ സാധിച്ചു തരുന്നുണ്ട്. എന്താണു വേണ്ടതെന്നു പറഞ്ഞാലും”
വഹ്നി(അഗ്നി)ദേവൻ പറഞ്ഞു:
“ദേവേന്ദ്രൻ്റെ സംരക്ഷണത്തിലാണീ വനം എന്നു കേൾക്കുന്നു. ഇത് നല്കുകിൽ നന്ന്”
പാർത്ഥൻ കൃഷ്ണനെ നോക്കിയിട്ടു പറഞ്ഞു: താങ്കളുടെ ആഗ്രഹം നടക്കട്ടെ. ഇതു കേട്ടയുടനെ സന്തോഷത്തോടെ അഗ്നി കാടു ദഹിപ്പിക്കാൻ തുടങ്ങി. കത്തിപ്പൊട്ടുന്ന ശബ്ദത്താൽ ദിക്കുകൾ ഞെട്ടി. പുക വൻതോതിൽ ഉയർന്നു. ഇവിടെ മനോഹരമായ ഒരു ഉൽപ്രേക്ഷ കവി ഉപയോഗിക്കുന്നു. സ്വർഗ്ഗത്തിൽ ചെന്ന് സംഭവിച്ചതെന്തെന്ന് ദേവേന്ദ്രനെ വേഗത്തിൽ അറിയിക്കുവാനാണ് ഭീമമായ വിധം പുക ആകാശത്തിലേക്കുയർന്നതെന്ന് കവി സങ്കല്പിക്കുന്നു. സ്വർഗ്ഗത്തിലിരിക്കുന്ന ദേവന്ദ്രനെ കാടു വിളിക്കും മട്ടിൽ സിംഹങ്ങൾ കരഞ്ഞുതുടങ്ങി. ചൂടുതട്ടിയ മാനുകൾ നാലുപാടും ചാടിത്തുടങ്ങി. ശരീരത്തെ വിട്ടുപോകാൻ വെമ്പുന്ന വായു ശരീരത്തിനുള്ളിൽ കാട്ടുന്ന വെപ്രാളം പോലെയായിരുന്നു അത്. ഒരു പൊതുശത്രു വരുമ്പോൾ വിപരീതസ്വഭാവമുള്ളവർ ഒരുമിച്ചതുപോലെ പേടിച്ച ആനക്കുട്ടങ്ങൾ സിംഹങ്ങൾ നിന്നിടത്തെത്തി കൂടിച്ചേർന്നു. വെന്തെരിയുന്ന വൃക്ഷം കൈവിട്ടു കുരങ്ങുകൾ മറ്റൊന്നിലേക്കു ചാടി. പോകാൻ സാധിക്കാത്ത പന്നിക്കൂട്ടങ്ങൾ മടങ്ങിവന്ന് എല്ലാം അഗ്നിക്കെന്ന മട്ടിൽ സമർപ്പിതരായി നിന്നു.
ചേതനയറ്റ ശരീരത്തിൽ നിന്ന് ആത്മാവ് (ദേഹി) മറ്റൊന്നിലേക്ക് സംക്രമിക്കുമ്പോലെയായിരുന്നു അത്. പാഞ്ഞുവരുന്ന തീ കണ്ടിട്ട് വൻപുലികൾ പേടിച്ചോടി. തങ്ങളെ കാണുമ്പോൾ പശുക്കൾ എപ്രകാരമാണ് പ്രാണവേദനയനുഭവിക്കുന്നതെന്നവർ അറിഞ്ഞു. കടുത്ത ചൂടുകാരണം കരഞ്ഞു കരഞ്ഞോടുന്ന കാട്ടുമൃഗങ്ങൾക്ക് കൂട്ടുകാരൊന്നും വേണ്ട എന്ന അവസ്ഥയിലായി. അവ സംഭ്രമിച്ചു. ജീവാന്ത്യത്തിൽ വാനപ്രസ്ഥം അനുഷ്ഠിക്കുന്ന കൂട്ടർക്ക് ബന്ധുവിരക്തി അനുഭവപ്പെടുമല്ലോ. സർപ്പങ്ങൾ അഹംഭാവത്തിൽ കാനനം വേവിക്കുന്ന പാവകനെ കൈകൊണ്ടു വിലക്കും മട്ടിൽ പത്തി വിടർത്തി ചാഞ്ചാടി. വേവലാതി പൂണ്ട മയിലുകൾ തങ്ങളുടെ പീലികളുടെ അഗ്രങ്ങൾ ചുറ്റിലും വിടർത്തി. ദേവേന്ദ്രനെന്തേ വരാത്തതെന്ന് കാനനം തേടുന്ന പോലെയായിരുന്നു അത്. കരയുമ്പോൾ പോലും കുയിൽനാദം കോമളം തന്നെ. ചാകുമ്പോൾ പോലും തങ്ങളുടെ സാമർത്ഥ്യം കൈവിടില്ലെന്നവർ തെളിയിച്ചു. ആനക്കൂട്ടങ്ങൾ കാട്ടുതീയിലകപ്പെടുമ്പോൾ തങ്ങളുടെ തുമ്പിക്കൈ ഉയർത്തിപ്പിടിച്ചു. അഗ്നിനിർമ്മിതമായ ഗൃഹത്തിൻ്റെ മനോഹരമായ തൂണുകളായവ ശോഭിച്ചു. വളർന്ന അഗ്നി സന്തുഷ്ടനായി കാനനത്തിൽ വിഹരിച്ചു. കാട്ടിലെ ജീവജാലങ്ങളുടെ ആയുസ്സ് മുടിഞ്ഞു. പാണ്ഡവ വീരൻ്റെ സാമർത്ഥ്യത്താൽ ഖാണ്ഡവവനം വെന്തെരിഞ്ഞു. ഈ സന്ദർഭത്തിൽ ക്ഷതം പറ്റാത്തവനായ തക്ഷകൻ്റെ സംരക്ഷകനായ ദേവേന്ദ്രൻ ഇതൊക്കെയറിഞ്ഞുണ്ടായ ഉഗ്രകോപത്താൽ മേഘക്കൂട്ടങ്ങളെക്കൊണ്ട് ഉഗ്രമായി മഴ പെയ്യിച്ചു. ദൂരെ നിന്നു കാനനം വെന്തതു കണ്ട ദേവേന്ദ്രൻ്റെ മനസ്സും വെന്തു. ഘോരമായ മഴ കണ്ടു സംഭ്രാന്തനായ അഗ്നിദേവൻ മഴ വന്നതു കഷ്ടമായി, ഇനി എനിക്കു രക്ഷയില്ലെന്നു ഭയപ്പെട്ടു. ഒട്ടും പേടിക്കേണ്ടെന്നു പറഞ്ഞ അർജ്ജുനൻ ദേവേന്ദ്രൻ്റെ അഹങ്കാരം ശമിപ്പിക്കാൻ അമ്പുകളാൽ മേല്ക്കൂര തീർത്തു. വലിയ മഴ ഒരു തുള്ളി പോലും വനത്തിൽ പതിക്കാത്തവണ്ണം ഭദ്രമായി അടച്ചു. ദേവേന്ദ്രനു വനം സംരക്ഷിക്കാനായില്ല. അഭിമാനികളായ ദാനവരുടെ ശില്പിയായ മയൻ തീയിൽപ്പെട്ട നേരം വാസവി (അർജ്ജുനൻ) രക്ഷിച്ചു. കാർവർണ്ണനായ കണ്ണൻ്റെ വാക്കുകൾ കേട്ട മയൻ പ്രത്യുപകാരമായി ശത്രുക്കൾക്ക് ഭൂതലം ജലമയമാണെന്നു തോന്നിക്കും മട്ടിലുള്ള ആശ്ചര്യകരമായ ഒരു ആസ്ഥാനമന്ദിരം ധർമ്മജന് (യുധിഷ്ഠിരന്) കാഴ്ചയായി നല്കി. അഗ്നി ചിന്തിച്ചതൊക്കെ സാധിച്ചു. അതിനാൽ സന്തുഷ്ടനായ അഗ്നി വെളുത്ത കുതിരകളെയും ഗാണ്ഡീവമെന്ന വില്ലും സാമർത്ഥ്യത്തോടെ ഖാണ്ഡവം തനിക്കു നല്കിയ പാണ്ഡവനു കൊടുത്തു. അഗ്നി നല്കിയ ഉപഹാരങ്ങൾ കൈപ്പറ്റിയ അർജ്ജുനൻ കൃഷ്ണനൊപ്പം മന്ദിരത്തിൽ പ്രവേശിച്ചു.
GaneshanV. ganeshanmalayalam@gmail.com 8848672705
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ