കണ്ണശ്ശ രാമായണം ബാലകാണ്ഡം

പ്രാചീന മലയാള സാഹിത്യ കൃതികളിൽ ഏറ്റവും വിശിഷ്ടമായ കൃതിയാണ് കണ്ണശ്ശ രാമായണത്തെ പരിഗണിക്കുന്നത്. “ആ ഗ്രന്ഥം ആദ്യന്തം അമൃതമയമാണ്, അതിൽ ഓരോ ശീലിലും കാണുന്ന ശബ്ദ സുഖവും അർത്ഥചമൽക്കാരവും ഏതു സഹൃദയനെയും ആനന്ദപരവശനാക്കുക തന്നെ ചെയ്യും” എന്നു മഹാകവി ഉള്ളൂർ അഭിപ്രായപ്പെടുന്നു. വാല്മീകി രാമായണത്തെ അനുകരിക്കുന്ന പരിഭാഷാകൃതിയാണ് കണ്ണശ്ശരാമായണം. മൂലകൃതിയിലെ കഥ ചുരുക്കി അവതരിപ്പിക്കുന്നതിലും കഥാപാത്രങ്ങളുടെ വ്യക്തിത്വം ഉയർത്തിക്കാട്ടുന്നതിലും കവിയായ നിരണത്തു രാമപ്പണിക്കർ ശ്രദ്ധിച്ചിട്ടുണ്ട്. “പ്രശംസനീയമായ ശബ്ദ ഭംഗിയും അർത്ഥചമൽക്കാരവും കൊണ്ട് ഭാഷയിൽ ഏതുകാലത്തും ഉണ്ടായിട്ടുള്ള ഒന്നാന്തരം കൃതികളുടെ ഇടയിൽ ഒരു സ്ഥാനം കണ്ണശ്ശ രാമായണത്തിന് സിദ്ധിച്ചിട്ടുണ്ടെന്ന്” പ്രൊഫസർ ഇളംകുളം കുഞ്ഞൻപിള്ള അഭിപ്രായപ്പെടുന്നു. കണ്ണശ്ശകവി തുറന്നുകൊടുത്ത മാർഗ്ഗത്തിലൂടെ സഞ്ചരിച്ച് പ്രകാശം പരത്തിയ കവിയാണ് എഴുത്തച്ഛൻ. കണ്ണശ്ശനോടും മറ്റും എഴുത്തച്ഛനുള്ള കടപ്പാട് നിസ്സീമമാണ്. മണിപ്രവാള കാവ്യങ്ങൾ സൃഷ്ടിച്ച സംസ്കാരശൂന്യമായ സ്ഥിതിവിശേഷവും നാട്ടിലെ സാധാരണ ജനങ്ങളുടെ ശോച്യമായ ജീവിതാവസ്ഥയും അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും ബന്ധിതമായ സാമൂഹിക സ്ഥിതിയും ബ്രാഹ്മണ മേധാവിത്വവും ജന്മിസമ്പ്രദായത്തിന്റെ കുടിലതകളും സൃഷ്ടിച്ച ജീർണിച്ച സാമൂഹികാന്തരീക്ഷത്തിൽ നിന്നുള്ള മോചനത്തിന് ഒരു ഔഷധം എന്ന രീതിയിലാണ് നാട്ടുഭാഷയിൽ പുരാണകൃതികൾ ആവിഷ്കരിച്ച് സാധാരണക്കാരന്റെ ആത്മചൈതന്യവും ശുഭാപ്തി വിശ്വാസവും വർധിപ്പിക്കാൻ ഉതകുംമട്ടിൽ കണ്ണശ്ശ കവികൾ കാവ്യങ്ങൾ രചിച്ചത്. കണ്ണശ്ശ കവികൾ മൂന്നുപേരാണ് . നിരണത്തു രാമപ്പണിക്കർ, ശങ്കരപ്പണിക്കർ, മാധവപ്പണിക്കർ. രാമപ്പണിക്കരാണ് കണ്ണശ്ശരാമായണത്തിൻ്റെ രചയിതാവ്. തിരുവല്ലയ്ക്ക് അടുത്തുള്ള നിരണത്ത് സ്ഥിതി ചെയ്യുന്ന തൃക്കപാലീശ്വര ക്ഷേത്രത്തിനടുത്താണ് രാമപ്പണിക്കർ ജീവിച്ചിരുന്നത്. അദ്ദേഹം താമസിച്ചിരുന്നതെന്നു വിശ്വസിക്കുന്ന പുരയിടം കണ്ണശ്ശൻ പറമ്പായി അറിയപ്പെടുന്നു. ആ കാലഘട്ടത്തിൽ അലയടിച്ചിരുന്ന ഭക്തിപ്രസ്ഥാനത്തിന് ഉചിതമായ സംഭാവനയാകുന്നു കണ്ണശ്ശ രാമായണം, ഭാഷാ ഭഗവത്ഗീത മുതലായ കൃതികൾ.

1350 -1450 കാലയളവിലാണ് കണ്ണശ്ശകവികൾ ജീവിച്ചിരുന്നതെന്ന് കേരള സാഹിത്യ ചരിത്രകാരനായ ഉള്ളൂർ നിരീക്ഷിക്കുന്നു. ലീല തിലകകാരൻ നൽകിയ പാട്ടിൻ്റെ നിർവചനമെല്ലാം അനുസരിക്കുന്നില്ലെങ്കിലും പാട്ടുപ്രസ്ഥാനത്തിൽ മഹത്തായ സ്ഥാനമാണ് കണ്ണശ്ശകൃതികൾക്കുള്ളത്. ദ്രാവിഡ വൃത്തങ്ങളിൽ രചിക്കപ്പെട്ടിരിക്കുന്ന മാത്രാ കേന്ദ്രിതമായ വൃത്തങ്ങൾ നിരണം വൃത്തങ്ങൾ എന്നറിയപ്പെടുന്നു. ഓരോ വരിയിലും 16 മാത്ര ഉള്ള എട്ടു ഖണ്ഡങ്ങൾ ചേർന്ന നാലു വരികളാണ് ഇതിന്റെ സവിശേഷത. ആകെ 128 മാത്ര. കണ്ണശ്ശരാമായണം ദ്രമിഡസംഘാതാക്ഷര നിബദ്ധമല്ല എന്ന പ്രത്യേകത ഓർമ്മിക്കുക. ‘എതുക’ ഉണ്ടെങ്കിലും ‘മോന’ ദീക്ഷിച്ചിട്ടില്ല. പാട്ടിൻ്റെ ലക്ഷണത്തിന് ഭംഗം സംഭവിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിലെ കൃതികളായി കണ്ണശ്ശ കൃതികളെ വിലയിരുത്താം. സംസ്കൃതത്തിന് വലിയ സ്വാധീനം ആ കാലഘട്ടത്തിൽ ചെലുത്താൻ സാധിച്ചിട്ടുണ്ട്. സംസ്കൃത വിഭക്ത്യന്ത ശബ്ദങ്ങളും പ്രയോഗങ്ങളും കണ്ണശ്ശ കൃതികളിൽ സുലഭമാണ്. പുരുഷപ്രത്യയം ചേർന്ന രൂപങ്ങൾ നിരവധിയുണ്ട്. സവിശേഷതയാർന്ന ക്രിയാരൂപങ്ങളും ഏറെയുണ്ട്. രാമചരിതത്തിൽ നിന്ന് ആരംഭിക്കുന്ന പാട്ടുപ്രസ്ഥാനം എഴുത്തച്ഛന്റെ കൃതികളിലെത്തുമ്പോൾ ഒരു നവീനരൂപം കൈക്കൊള്ളുകയാണ്. ആ ദീർഘപ്രയാണത്തിനിടയ്ക്കുള്ള ഒരു താവളമായി കണ്ണശ്ശരാമായണത്തെ ഗണിക്കാം. കണ്ണശ്ശ കൃതികൾ അന്ന് നാട്ടിൽ നടപ്പിൽ ഉണ്ടായിരുന്ന ഭാഷയിലത്രെ എഴുതിയത് എന്ന പ്രസ്താവന യാഥാർത്ഥ്യം ഉൾക്കൊള്ളുന്നതാണ്.

പാഠഭാഗം:

16 മുതൽ 20 വരെയുള്ള ശ്ലോകങ്ങൾ അനേക വർഷം അംഗരാജ്യത്ത് മഴയില്ലാതിരിക്കുകയും ഭൂമി വരണ്ട് ജീവജാലങ്ങൾ ചേതനയറ്റു വീഴുകയും ചെയ്ത സന്ദർഭത്തിൽ മഴ പെയ്യിക്കാനായി വിഭാണ്ഡക പുത്രനായ ഋശ്യശൃംഗനെ സൂത്രത്തിൽ വരുത്തിയതുമായ കഥ പറയുന്നു. [അയോദ്ധ്യാധിപതിയായ ദശരഥൻ മക്കളില്ലാതെ ഉഴലുകയാണ്. ഒരു പ്രതിവിധി തേടുന്ന അദ്ദേഹത്തിനു മുന്നിൽ മഹാമുനിയായ ഋശ്യശൃംഗൻ അംഗരാജ്യത്തിൻ്റെ വരൾച്ച മാറ്റുകയും ഐശ്വര്യം കൊണ്ടുവരികയും ചെയ്ത കഥ പറയുകയാണ്.]

16.

മഴ ഇല്ലാതായതു കാരണം അംഗമഹാരാജ്യത്തിൽ പലവിധത്തിലുള്ള ദുരന്തങ്ങൾ ഉണ്ടായി അവിടുത്തെ രാജാവായ രോമപാദൻ ഈ ദോഷമകറ്റാൻ എന്താണ് വഴി എന്ന് ആലോചിച്ചപ്പോൾ വിശുദ്ധനായ വിഭാണ്ഡക പുത്രനെ [ഋശ്യശൃംഗനെ] നാട്ടിൽ വരുത്തുകയാണ് നല്ലത് എന്ന് ജ്ഞാനികൾ ഉപദേശിച്ചു.

17.

അതിനൊരു ഉപായം കണ്ടെത്തിയ രാജാവ് ഒണ്ണുതലാരെ (സുന്ദരികളെ) വരുത്തി [ശോഭയാർന്ന നെറ്റിത്തടത്തോട് കൂടിയവർ]. അദ്ദേഹം പറഞ്ഞു: ശ്രദ്ധയോടെയും ആദരവോടെയും കാട്ടിൽമാരുമായി ചെല്ലുക. ആശ്രമവാസിയായ വിഭാണ്ഡക പുത്രനെ ഭംഗിയുള്ള കണ്ണുകളാൽ വശീകരിച്ച് ഇവിടേക്ക് വരുത്തുക. മഹാരാജാവിന്റെ നിർദ്ദേശം അനുസരിച്ച് അവർ വിശിഷ്ടഭോജ്യങ്ങളോടെ വനത്തിലേക്ക് പുറപ്പെട്ടു.

18.

വനത്തിൽ മുനിവരനെ കണ്ടപ്പോൾ അവൻ്റെ മനസ്സിന് ഇളക്കം ഉണ്ടാക്കാനായി പഴമാണെന്ന് തെറ്റിദ്ധരിപ്പിച്ച് അടകളും അപ്പങ്ങളും വശപ്പെടുത്തി നൽകി. ആലിംഗനാദികളോടും അനുരാഗത്തോടും കൂടെ മഹാമുനിയായ ഋശ്യശൃംഗൻ സ്ത്രീജനത്തോടൊപ്പം അംഗരാജ്യത്തിലേക്കു പ്രവേശിച്ചു.

19.

മഹാമുനിക്കൊപ്പം വർഷവും ആഗതമായി. അതിനുശേഷം അംഗരാജാധിപൻ തൻ്റെ മകളായ ശാന്തയെ ഋശ്യശൃംഗനു നൽകി. അന്നുതൊട്ട് മഹാമുനി അവിടെ താമസമാക്കി. ബുദ്ധിമാനും ശ്രേഷ്ഠനുമായ ആ മുനിവര്യനെ ഇവിടെ വരുത്തുകയാണ് നമുക്ക് നല്ലത്.

20

അദ്ദേഹത്തെ വരുത്തുകയെന്നത് അങ്ങയുടെ മിത്രമായ അംഗാധിപൻ ഉള്ളപ്പോൾ വളരെ എളുപ്പമാണ്. വേഗത്തിൽ തന്നെ അദ്ദേഹത്തെ ആവശ്യമറിയിക്കുക. മുനിശ്രേഷ്ഠനെ അദ്ദേഹം വരുത്തുകയാണെങ്കിൽ അങ്ങയുടെ സന്തോഷവും വളരും. വേഗത്തിൽ തന്നെ അങ്ങേക്ക് പുത്രന്മാർ ഉണ്ടാകും. ഇത് സൗഭാഗ്യമാണെന്നും ഈ പറഞ്ഞതെല്ലാം സത്യമാണെന്നും ദശരഥന്റെ മന്ത്രിയായ സുമന്ത്രർ അറിയിച്ചു.

21.

സുമന്ത്രർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഉള്ളിലുള്ള ദുഃഖം ഉപേക്ഷിച്ച് അംഗ രാജാവിന്റെ ആസ്ഥാനത്തു ചെന്ന് ഋഷിമുഖ്യനായ ഋഷ്യശൃംഗനായി വിട്ടുതരണമെന്ന് ദശരഥൻ അഭ്യർത്ഥിച്ചു. ദശരഥൻ പറഞ്ഞ കാര്യങ്ങളെല്ലാം സാധിച്ചു കൊടുക്കാൻ അംഗരാജാവ് നിർദ്ദേശിച്ചു. ഒട്ടും ബുദ്ധിമുട്ടില്ലെന്ന് മുനീന്ദ്രൻ സമ്മതിച്ചതിനാൽ അദ്ദേഹത്തെയും കൂട്ടി ദശരഥൻ അയോധ്യ പൂകി. 

22.

അങ്ങനെ ദശരഥനോടൊപ്പം തൻ്റെ ഭാര്യയോടൊത്തു മഹാമുനി അയോധ്യയിൽ പ്രവേശിച്ചു. വസന്തവും അവിടെ ആഗതമായി. അശ്വമേധ യാഗം നടത്താൻ ഋശ്യശൃംഗൻ നിർദ്ദേശിച്ചു. അങ്ങനെയെങ്കിൽ താങ്കൾക്കു നാലു മക്കളെ ഈ യാഗം കൊണ്ട് താൻ സൃഷ്ടിക്കുമെന്ന് രാജാവിന് സന്തോഷം ഉളവാകും വിധം മൊഴിഞ്ഞു.

23.

വസിഷ്ഠന്റെ കൂടി നിർദ്ദേശപ്രകാരം വളരെ മനോഹരവും ഐശ്വര്യവും നിറഞ്ഞതുമായ സരയുവിന്‍റെ കരയിൽ അശ്വമേധയാഗം അനുഷ്ഠിച്ചു കൊണ്ടുള്ള ക്രിയകൾ നടത്താനാരംഭിച്ചു. ഇതേ സന്ദർഭത്തിൽ വ്യത്യസ്തമായ ആചാര രീതികളാൽ രാവണൻ ഭൂമിയിലെ ജനങ്ങളെ ഉപദ്രവിച്ചു തുടങ്ങി. ഇതു സംബന്ധിച്ച് ദേവകൾ ബ്രഹ്മാവിനോട് പരാതി പറഞ്ഞു.

24.

ദേവകളോട് ബ്രഹ്മാവ് പറഞ്ഞു: പ്രപഞ്ചപതിയായ വിഷ്ണുവിൻ്റെ അരുളപ്പാട് അറിയാനായി വൈകുണ്ഠത്തിലേക്ക് പോകാം. അവർ വളരെ വേഗം പാലാഴിലേക്ക് പോയി. ആകാശത്തിൽ വിസ്മയമുളവാക്കുമാറ് അണിനിരന്നിട്ട് വിഷ്ണു സ്തുതി ആരംഭിച്ചു.

25.

വിസ്മയകരമായ പ്രവൃത്തികളിലേർപ്പെടുന്നവനും ആനന്ദത്തിന്റെ പൊരുളും കരുണയുടെ ഉറവിടവും ആയ വിഷ്ണുവിനെ ദേവകൾ സ്തുതിച്ചു. താമരക്കണ്ണനും ലക്ഷ്മീപതിയും മീനിന്റെ രൂപത്തിൽ വേദങ്ങളെ വീണ്ടെടുത്ത മഹാപുരുഷനുമായ നാരായണൻ വിജയിക്കട്ടെ.

26.

ആമയുടെ രൂപം പൂണ്ട് മന്ദരപർവതം മുതുകിലേറ്റിയവനേ, ജയിക്കുക. ഭീതിയുളവാകും മട്ടിൽ വരാഹരൂപം ധരിച്ച് ഭൂമിയെ ഉയർത്തിയവനേ, ജയിക്കുക. ദേവാദികളെ വിജയിപ്പിക്കാൻ അസുരരാജാവായ ബലിയെ വെന്നവനേ, ജയിക്കുക.

27.

ഇരുപത്തൊന്നു പ്രാവശ്യം രാജാക്കന്മാരെ ഭൂമുഖത്ത് നിന്നും തുടച്ചുനീക്കി വിജയിച്ചവനേ, ജയിക്കുക. ഒരു ദുഃഖം ഉണ്ടാകുമ്പോൾ ഞങ്ങളെ രക്ഷിക്കാൻ അങ്ങല്ലാതെ മറ്റാരാണുള്ളത്? ലോകത്തിനു ദുഃഖമുണ്ടാക്കുന്ന രാക്ഷസകുലത്തെ മുടിച്ച് നമുക്ക് നന്മയുണ്ടാക്കുക എന്ന് പറഞ്ഞു ദേവകൾ നമസ്കരിച്ചു.

28.

അങ്ങനെ ദേവകൾ സ്തുതിക്കെ പള്ളിയുറക്കത്തിൽ നിന്നുമുണർന്ന, പരമമായ ആനന്ദത്തോടെ സർപ്പത്തിന് മീതെ പള്ളികൊള്ളുന്നവനായ പ്രപഞ്ചനാഥനായ വിഷ്ണുഭഗവാൻ ദേവന്മാരുടെ ഉള്ളിലുള്ള ദുഃഖം ശമിപ്പിക്കും മട്ടിൽ അവരെ കരുണയോടെ വീക്ഷിച്ച് മനോഹരമായ കണ്ണുകൾ ആകുന്ന താമരപ്പൂവിൽ നിന്നും പൊഴിയുന്ന കിരണങ്ങളാൽ ആദരവോടെ നോക്കി ദേവകളോട് ഉചിതമായ മട്ടിൽ ഇപ്രകാരം പറഞ്ഞു.

29.

ബ്രഹ്മാവ് മുതലായവരേ, എല്ലാവർക്കും സുഖമല്ലേ? കാണുവാനായി വന്നത് നല്ലത്. വല്ല കാര്യവും ഉണ്ടോ? മനോഹരമായ വാക്കുകൾ ജഗൽപതി അരുളിച്ചെയ്തതു കേട്ടിട്ട് അതിരറ്റ ആനന്ദത്തോടെ ദേവകൾ വന്നതിന്റെ താല്പര്യം അദ്ദേഹത്തെ അറിയിച്ചു.

30.

അങ്ങേക്ക് എല്ലാം അറിയാം. എന്നിരുന്നാലും അങ്ങയുടെ അനുവാദത്തോടെ ഞങ്ങളിതറിയിക്കട്ടെ. ധർമ്മം അറ്റ് പോകാറായിരിക്കുന്നു. സങ്കടകരമായ അവസ്ഥ ഭൂലോകത്ത് സംജാതമായിരിക്കുന്നു. ലോകം മുഴുവൻ അശാന്തമായിരിക്കുകയാണ്. 

31.

നിശാചരകുലപതിയായ രാവണന് ബലവീര്യങ്ങളാൽ തുല്യരായി ആരുണ്ട്? ബലവീര്യങ്ങളേറിയ രാവണൻ പണ്ട് കഠിനമായ തപസ്സനുഷ്ഠിച്ചു. ഒട്ടും ഭയപ്പെടാതെ തൻ്റെ ശിരസ്സുകൾ അത്ഭുതകരമാം വിധം അറുത്ത് അഗ്നിയിൽ ഇടുകയും ചെയ്ത സന്ദർഭത്തിൽ സന്തുഷ്ടനായ ബ്രഹ്മാവ്, രാവണൻ ഇച്ഛിച്ച വരങ്ങളൊക്കെ നൽകുകയുമുണ്ടായി.

32.

ദശാനന്റെ സ്വഭാവ വ്യതിയാനം കണ്ടുഭയന്ന കുബേരൻ മനോഹരമായ ലങ്കയിൽ നിന്ന് ബുദ്ധിപൂർവ്വം പലായനം ചെയ്ത് അളകാപുരിയിൽ ചെന്നു കൂടി. രാവണൻ രാക്ഷസരാജാവായി അഭിഷേകം ചെയ്ത് ദിക്കുകളെല്ലാം നടന്നു ജയിച്ചു.

33.

യുദ്ധത്തിൽ കുബേരനെ ഭയപ്പെടുത്തി പുഷ്പകവിമാനം പിടിച്ചെടുത്തു. കൈലാസം ഇളക്കിയത് കാരണം പരമേശ്വരൻ ചന്ദ്രഹാസമെന്ന വാൾ നൽകി. മയന്റെ പുത്രിയായ മണ്ഡോദരിയെ വിവാഹം ചെയ്തു. ദേവസ്ത്രീകളിൽ പലരെയും ദേവകൾക്ക് ഭയമുളവാക്കുമാറ് അന്ത:പുരത്തിൽ കൊണ്ടുപോയി പാർപ്പിച്ചു.

34.

രാവണന്റെ ഉഗ്രനായ പുത്രൻ്റെ ബലത്തിൽ ഇന്ദ്രനെ കാരാഗൃഹത്തിലടച്ചു. സൂര്യാദികളൊക്കെ ഉദിക്കുന്നതു തന്നെ രാവണൻ്റെ വാക്കു കേട്ടിട്ടാണ്. മറ്റൊരു ആശ്ചര്യം കൂടിയുണ്ട് അച്യുതാ. മാരുതദേവന്, വായുഭഗവാന്, പോലും അവൻ്റെ ലങ്കാനഗരിയിൽ അനുവാദമില്ലാതെ പ്രവേശിക്കാനാകില്ല.

35.

മനോഹരങ്ങളായ മഹാകല്പകവൃക്ഷങ്ങൾ ഒക്കെ അവൻ കൈക്കലാക്കി ലങ്കയിൽ വെച്ചിരിക്കുന്നു. യമൻ പോലും അവനോട് തോറ്റു തുലഞ്ഞിരിക്കുന്നു. അങ്ങനെയെങ്കിൽ നിന്നെ ആശ്രയിച്ചു നിൽക്കുന്നവരായ ഞങ്ങളുടെ ഗതി അങ്ങുതന്നെ നിരൂപിക്കിൻ എന്നു പറഞ്ഞുകൊണ്ട് ദേവന്മാർ വിഷ്ണുവിനെ വന്ദിച്ച് നിന്നു.

36.

ദാനവൻ്റെ കഥയൊക്കെ താല്പര്യപൂർവ്വം കെട്ടറിഞ്ഞ വിഷ്ണു ഭഗവാൻ, മനുഷ്യനായി അവനെ കൊല്ലാമെന്നു പറഞ്ഞു. ഈ വരം ബ്രഹ്മാവിൽ നിന്നും അവൻ മേടിച്ചിട്ടില്ല. ഞാൻ ദശരഥനന്ദനനായി അവതരിച്ച് അവനെ കൊല ചെയ്ത് നിങ്ങളുടെ ദുഃഖം തീർക്കാം. ഇതിനു മാറ്റമില്ല, ദേവന്മാരേ എന്നു പറഞ്ഞുകൊണ്ട് വിഷ്ണുഭഗവാൻ അന്തർധാനം ചെയ്തു.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

ചിദംബരസ്മരണ : ബാലചന്ദ്രൻ ചുള്ളിക്കാട്