ഉണ്ണിയച്ചീചരിതം
പ്രാചീനഭാഷാചമ്പുക്കളിൽ ആദ്യപരിഗണനയർഹിക്കുന്ന കൃതിയാണ് ഉണ്ണിയച്ചീചരിതം. കേരളത്തിൽ രചിക്കപ്പെട്ട പ്രഥമ സംസ്കൃത ചമ്പുവാണ് അമോഘരാഘവം(AD 1299). ഈ കൃതിക്കുശേഷമാണ് ഉണ്ണിയച്ചീ ചരിതം എഴുതപ്പെട്ടതെന്നു കരുതുന്നു. ചരിത്രപരമായ പല പരാമർശങ്ങളും ഉണ്ണിയച്ചീചരിതത്തെ സവിശേഷമാക്കുന്നു. 1347 ൽ മുഹമ്മദീയാക്രമണത്തിൽ നശിച്ച ദോരസമുദ്രമെന്ന സ്ഥലത്തെക്കുറിച്ച് ഇതിൽ പരാമർശമുണ്ട്. 13-ാം ശതകത്തിൻ്റെ ആദ്യപാദത്തിലുണ്ടായ ‘ആനയച്ച്’ എന്ന ചോളനാണയത്തെക്കുറിച്ചും 13-ാം ശതകത്തിൻ്റെ ഉത്തരാർദ്ധത്തിൽ പ്രശസ്തിയാർജ്ജിച്ച കൊല്ലം, കൊടുങ്ങല്ലൂർ, വളയപട്ടണം തുടങ്ങിയ നഗരങ്ങളെക്കുറിച്ചും ഇതിൽ പരാമർശമുണ്ട്. 14 -ാം ശതകത്തിൻ്റെ ഉദയത്തിൽ പ്രസിദ്ധമായ കോഴിക്കോടിനെക്കുറിച്ച് ഇതിൽ പരാമർശമില്ല. അതിനാൽ, പതിമൂന്നാം ശതകത്തിൻ്റെ ഉത്തരഭാഗത്തിലാകണം ഇതിൻ്റെ രചന. തേവൻ ചിരികുമാരൻ എന്ന കവിയാണ് ഉണ്ണിയച്ചീചരിതത്തിൻ്റെ രചയിതാവ്. ദേവൻ ശ്രീകുമാരൻ എന്നോ മറ്റോ ആകണം പേരെന്നും, അദ്ദേഹം ബ്രാഹ്മണനോ അമ്പലവാസിയോ ആകാനിടയുണ്ട് എന്നും പി.വി. വേലായുധൻപിള്ള അനുമാനിക്കുന്നു. വയനാടൻ പ്രദേശം സുപരിചിതമാകയാൽ കവി മലബാറുകാരനുമാകാം.
പത്താം നൂറ്റാണ്ടിലാണ് സംസ്കൃതം, കന്നട എന്നീ ഭാഷകളിൽ ചമ്പുക്കൾ ആവിർഭവിച്ചത്. രണ്ടുമൂന്നു നൂറ്റാണ്ടിനുള്ളിൽത്തന്നെ ആ പ്രസ്ഥാനം ഭാഷയിലേക്കു പ്രവേശിച്ചു. പതിമൂന്നാം ശതകാരംഭത്തിൽ നടപ്പിലായ ആനയച്ചെന്ന ചോളനാണയം കേരളത്തിൽ കടന്നുവന്നതിനു ശേഷമാണ് ഉണ്ണിയച്ചീചരിതത്തിൻ്റെ രചന. ചമ്പു എന്നത് ഗദ്യത്തെയും പദ്യത്തെയും മിശ്രമാക്കി ഉപയോഗിക്കുന്ന സാഹിത്യ പ്രസ്ഥാനമാണ്. ഗദ്യവും പദ്യവും കലർന്ന ആഖ്യാനരൂപമാണ് ചമ്പു എന്നർത്ഥം. ‘ഗദ്യപദ്യമയം കാവ്യം ചമ്പൂരിത്യഭിധീയതേ’ എന്ന് നിർവചിക്കാം. പ്രാചീനമണിപ്രവാള ചമ്പുക്കൾ മൂന്നെണ്ണം.
1. ഉണ്ണിയച്ചീചരിതം
2. ഉണ്ണിച്ചിരുതേവീചരിതം
3. ഉണ്ണിയാടീചരിതം
ഇക്കൂട്ടത്തിൽ ഉണ്ണിച്ചിരുതേവീചരിതം പദ്യം മാത്രമാണ്. ആകയാൽ അതിനെ ചമ്പുവെന്നു വിളിക്കാനാകില്ലെന്ന പക്ഷവുമുണ്ട്. മണിപ്രവാളസാഹിത്യമെന്നു കേൾക്കുമ്പോൾ ശൃംഗാരകവിതയെന്ന ചിന്തയാണ് മനസ്സിൽ വരിക. മണിപ്രവാളസാഹിത്യത്തിൽ കവിതകളാണ് ഏറെയും. ഭൂരിഭാഗവും സുന്ദരികളെ/ ദേവദാസികളെ ഏതെങ്കിലും വിധത്തിൽ കീർത്തിക്കുന്നവയായിരിക്കും. സംഭോഗശൃംഗാരമോ വിപ്രലംഭശൃംഗാരമോ അംഗപ്രത്യംഗവർണ്ണനകളോ മണിപ്രവാളകവിതകളുടെ അന്തർഭാവമായി പരിണമിച്ചിട്ടുണ്ട്.
“ ഭാഷാമിശ്രണപ്രസ്ഥാനമെന്ന ഈ ആരൂഢത്തിന്മേൽ പടുത്തുയർത്തിയ സാഹിത്യസൗധമാണ് മഹിളാളിപ്രധാനമായ നമ്മുടെ മണിപ്രവാളമെന്ന് ആലങ്കാരികഭാഷയിൽ പറയാം. അതുകൊണ്ട് മണിപ്രവാളത്തെ വെറും ശൃംഗാരകവിതയായി മാത്രം കണ്ടുകൊണ്ടുള്ള ഒരു പഠനം അത്യന്തം ഭാഗികവും ആവർത്തനവിരസവുമായിത്തീരുന്നതാണെന്ന്” പി.വി. വേലായുധൻ പിള്ള (കൃതി-മണിപ്രവാള കവിത) മുന്നറിയിപ്പു തരുന്നു. മണിപ്രവാളമെന്നത് ഭാഷാമിശ്രണപ്രസ്ഥാനമാണെന്നത് മറക്കാൻ പാടില്ല. പ്രത്യേക തരത്തിലുള്ള ഒരു കാവ്യഭാഷയുടെ സംവിധായകന്മാരാണ് മണിപ്രവാളകവികൾ. സാഹിതീയമായ പ്രാധാന്യത്തോടൊപ്പം സാംസ്കാരികമായ പ്രാധാന്യവും മണിപ്രവാളത്തിനുണ്ട്. സ്ത്രീകൾക്ക് സമുദായത്തിൽ ലഭിച്ചിരുന്ന സ്ഥാനം, ദേവദാസീ സമ്പ്രദായത്തിൻ്റെ തേർവാഴ്ച, നമ്പൂതിരിമാരുടെയും രാജാക്കന്മാരുടെയും പരസ്പര ബന്ധവും ഭരണാധികാരവും, ക്ഷേത്രകേന്ദ്രീകൃതമായ സാമൂഹിക വ്യവസ്ഥിതി, സ്ത്രീ പുരുഷ സമ്പർക്കങ്ങളിലെ സ്വാച്ഛന്ദ്യം, അവരുടെ വസ്ത്രാ ഭരണാദി വ്യവസ്ഥകൾ, വിവാഹ സമ്പ്രദായങ്ങൾ, വിദ്യാഭ്യാസക്രമങ്ങൾ, ഇങ്ങനെ ഒരായിരം കൂട്ടം ഉപാദാനവസ്തുക്കൾ മണിപ്രവാളകൃതികളിൽ നിന്നും പഠന മനനങ്ങൾക്കായി നമുക്കു ലഭിക്കുന്നുവെന്ന് പി.വി. വേലായുധൻ പിള്ള വ്യക്തമാക്കുന്നു. അതിനാൽ ഗൗരവമില്ലാത്ത ചിന്തകളാൽ തള്ളിക്കളയേണ്ട ഒന്നല്ല മണിപ്രവാളസാഹിത്യം.
വയനാട്ടിൽ തിരുനെല്ലിക്കു സമീപമുള്ള തിരുമരുതൂർ ക്ഷേത്രത്തിലെ നർത്തകിയാണ് ഉണ്ണിയച്ചി. അവളെ കാണുവാൻ ഒരു ഗന്ധർവൻ ഭൂമിയിലെത്തുന്നു. തമിഴ്നാട്ടിലെ സേലത്ത് അതിയമാനല്ലൂരിലാണ് ഉണ്ണിയച്ചിയുടെ തറവാട് സ്ഥിതിചെയ്തിരുന്നത്. അവിടെ നിന്നാണ് ഉണ്ണിയച്ചിയും അവളുടെ അമ്മയായ അച്ചിയാരും കോലത്തുനാട്ടിലെത്തിയത്. തുടർന്ന് പുറകിഴാനാട്ടിലെ തിരുമരുതൂർ ക്ഷേത്രത്തിൽ നർത്തകിയായി അവൾ. ഒരു കുംഭമാസത്തിലെ അഷ്ടമിദിവസം തിരുമരുതൂർ ക്ഷേത്രത്തിൽ വെച്ചാണ് ഗന്ധർവൻ ഉണ്ണിയച്ചിയെ ആദ്യമായി കാണുന്നത്. അയാൾ അദ്ഭുതപരതന്ത്രനായി. ഉത്സവത്തിനെത്തിയ ഒരു ചട്ടൻ [ബ്രാഹ്മണവിദ്യാർത്ഥി] ഉണ്ണിയച്ചിയുടെ വംശവ്യം മറ്റും വിവരിച്ചു കൊടുത്തു. പിറ്റേദിനം പുലർച്ചെ ചട്ടനൊപ്പം ഉണ്ണിയച്ചിയുടെ കോവിലകത്തേക്കു പുറപ്പെട്ടു. സമ്പൽ സമൃദ്ധമായ അങ്ങാടിവർണ്ണന ഇതിലുണ്ട്. വിഷ്ണുക്ഷേത്രം, അയ്യപ്പൻകോവിൽ എന്നിവയും വഴിയിലുണ്ടായിരുന്നു. ഉണ്ണിയച്ചിയുടെ വീട്ടിലെത്തിയപ്പോൾ അവളെ കാണാൻ വണിക്കുകൾ, ബ്രാഹ്മണർ, ജോത്സ്യന്മാർ, വിദ്യാർത്ഥികൾ തുടങ്ങി ഒരു ജനാവലി തന്നെ തമ്പടിച്ചു നില്ക്കുന്നു. ഗന്ധർവൻ ആശ്ചര്യപ്പെട്ടു. ഒടുവിൽ നായികയെ നേരിൽക്കാണുകയും ചെയ്തു. നായികയെ ഒന്നുകൂടി വർണ്ണിച്ച് പഴയഞ്ചേരി ദേവിയെ സ്തുതിച്ച് കാവ്യം അവസാനിക്കുന്നു.
തൃച്ചമരി, തിരുമരുതൂർ, തിരുനെല്ലി പ്രദേശ വർണ്ണനയോടെയാണ് കാവ്യം ആരംഭിക്കുന്നത്. മാർഗ്ഗ വർണ്ണനയും അങ്ങാടി വർണ്ണനയും ഗംഭീരമാണ്.
ഉണ്ണിയച്ചീചരിതത്തിൻ്റെ പ്രാധാന്യം അതു പകർന്നു നല്കുന്ന ചരിത്ര- സാമൂഹികവസ്തുതകളിലാണ് അടങ്ങിയിട്ടുള്ളത്. ഭാഷാപരമായ പ്രത്യേകതകളും അവഗണിക്കാനാവില്ല.
പ്രാസം, അനുപ്രാസം എന്നിവ ദീക്ഷിക്കുന്നതിലും ശബ്ദനിഷ്ഠയിലും താളനിബന്ധത്തിലും കവി പാടവം പ്രകടിപ്പിച്ചിട്ടുണ്ട്. ഉണ്ണിയച്ചീചരിതത്തിലെ ഭാഷയെപ്പറ്റി പി.വി.വേലായുധൻ പിള്ള ഇപ്രകാരം എഴുതുന്നു:
“ഉണ്ണിയച്ചീചരിത്രത്തിലെ ഭാഷ സർവത്ര അവസ്ഥിതമാണ്. മറ്റു രണ്ടു ചമ്പൂക്കളിലെപോലെതന്നെ സംസ്കൃതവും മലയാളവും ഇഷ്ടംപോലെ കൂട്ടിക്കലർത്തുന്ന സമ്പ്രദായം ഇതിലും കാണാം. പല തമിഴ് പദങ്ങളും ധാരാളം ഇതിൽ സ്ഥാനം പിടിച്ചിരിക്കുന്നു. അൺപിന (ചേർന്ന), പിരാൻ (ദൈവം), വലമ്പാട് (ജയഗാനം), പുനൽ (വെള്ളം), ഈമ്പുക (കുടിക്കുക) മുതലായ പ്രാചീന പദങ്ങൾ ഇതിലുമുണ്ട്. ഏതായാലും, എത്ര അപൂർണമായാലും, ഉണ്ണിയച്ചീചരിതത്തെക്കുറിച്ചുള്ള അറിവ് മറ്റു രണ്ടു പ്രാചീന ചമ്പുക്കളെക്കുറിച്ചുള്ള പഠനത്തിനു മാർഗ്ഗദർശകമായിത്തീരും.”
പാഠഭാഗം
ഗന്ധർവന് ചട്ടൻ നായികയുടെ പൂർവചരിത്രം വർണ്ണിച്ചു നല്കുന്നു.
പദ്യം 10
മുമ്പേ തന്നെ ഗദ്യ പദ്യങ്ങളാൽ അവിടം (അതിയമാനല്ലൂർ) വർണ്ണിക്കപ്പെട്ടതാണ്. ആ കഥ അവിടെയിരിക്കട്ടെ. നങ്ങൈപ്പിള്ള എന്ന സുന്ദരിയായ നായികയ്ക്ക് അവിടം ജന്മം നല്കി. അവൾ ചന്ദ്രനക്ഷത്രങ്ങളൊക്കെ നിലനില്ക്കുന്നിടത്തോളം നിലനില്ക്കുന്ന കീർത്തിക്ക് പെറ്റമ്മയെന്ന പോലെ അച്ചിയാർ എന്ന പുത്രിക്ക് ജന്മം നല്കി. അച്ചിയാരാകട്ടെ, ചെറുപ്പക്കാരുടെ ജീവനെ മയക്കുന്ന രണ്ടു പെൺകുട്ടികളെ പ്രസവിച്ചു.
ഗദ്യം 10
അച്ചിയാരുടെ മൂത്തപുത്രിയെ വർണ്ണിക്കുന്നു.
മേഘസമാനം ഇരുണ്ടതും, മലർ ചൂടിയതും പീലിക്കുട ചൂടിയിട്ടുള്ളതുമായ കേശഭാരം കൊണ്ട് വിലസുന്നവളും,
ബാലചന്ദ്രനു നേരായ നെറ്റിത്തടത്തോടു കൂടിയവളും, ചേറ്റുകുളത്തിൽ വിടർന്ന ഇളം കൂവളപ്പൂവിനു കുറച്ചിലുണ്ടാക്കും മട്ടിൽ വിലാസമുള്ള മിഴിയുള്ളവളും, ഓടക്കുഴലിൻ്റെ ശബ്ദത്തിന് സമാനമായ മധുരനാദത്തോടുകൂടിയവളും
പവിഴമണിക്കൊത്ത അധരമുള്ളവളും രാത്രിയിൽ വിടർന്നു പ്രഭ ചൊരിയുന്ന പൂർണ്ണചന്ദ്രനു സമാനം മുഖമുള്ളവളുമാണ് അച്ചിയാരുടെ മൂത്തപുത്രി.
തഴുകുന്നവരുടെ ഉള്ളിലുള്ള അഴലൊഴിയും മട്ടിൽ വളർന്ന മുലകളോടുകൂടിയവളാണവൾ.
ഒഴുകുന്ന യമുനയുടെ മട്ടിൽ ഉദരത്തിൽ രോമങ്ങൾ ചേർന്നവളാണ് അവൾ. കാമദേവൻ്റെ മണിരഥത്തിൻ്റെ ഭംഗി കവർന്ന നിതംബത്തോടും, കൊഴുത്തു വളർന്ന, കുളിരാർന്ന കദളിവാഴയെ കുറ്റപ്പെടുത്തും മട്ടിലുള്ള തുടകളുള്ളവളുമാണ് മൂത്തപുത്രി. കളമയരിക്കൊത്ത വെളുത്ത നഖമുള്ളവളും പുത്തൻ തളിരിനു സമാനം ശോഭിക്കുന്ന പാദങ്ങളുള്ളവളും മൃദുലവും മോഹനവുമായ മെയ്യിലണിഞ്ഞ സ്വന്തം ഗുണഗണങ്ങളാൽ പൊരുതാനറിയുന്നവളും, അഴകിൻ്റെ കേദാരവുമാണ് ആദ്യം അച്ചിയാർക്കു ജനിച്ചവൾ.
ഗദ്യം 11
ഉണ്ണിയച്ചിയെ വർണ്ണിക്കുകയാണ്.
തളിരിന്റെ തരളത (ശോഭ) തളരും വിധം (തളർ വളന്ത്) അതിൻെറ നിറമുള്ള (തന്നിറം) കാലിൽ അണിയുന്ന ആഭരണത്തിന്റെ തള ശോഭ വ്യാപിച്ച് താമ്രോജ്വലമായ കാലുകളോട് കൂടിയവൾ.
കാലിൻ്റെ പുറത്തിന്റെ (പുറവടി) പ്രകാശം (ശോഭ ദ്യുതി) കൊണ്ട് പുതിയ പൊൽതാമരയുടെ പുറത്തെ ഇതൾ പ്രകാശത്തെ പിന്നിലാക്കുന്ന ശോഭയോടുകൂടിയവൾ.
അന്നത്തിന്റെ മെല്ലെയുള്ള നടത്തവും പിടിയാനയുടെ നടത്തവും വേറെയല്ലാത്തവണ്ണം അലസമായും കളിയായും നടക്കുന്നവൾ.
അവളുടെ ഭംഗിയാർന്ന കണങ്കാലുകൾ കണ്ട് ഭയപ്പെട്ട കൈതപ്പൂമൊട്ടിനെ ശത്രുവാക്കിത്തീർക്കുന്നവൾ.
തുമ്പിക്കൈയും ഏറെ പുഷ്ടിയുള്ള കദളിയും തോറ്റുപോകുന്ന തുടയിണകളാകുന്ന തോരണത്തോടു കൂടിയവൾ.
തിട്ടമാമണലൈ (മണൽത്തിട്ടയേയും) തിൺമണിത്തേരിനെയും (ബലമുള്ള മണിത്തേരിനെയും) നില്ക്ക്, നില്ക്ക് ജയിക്കരുത് എന്നു വിലക്കും മട്ടിൽ ശോഭിക്കുന്ന അരക്കെട്ടോടുകൂടിയവൾ.
വടദലത്തിൻ്റെ (ആലില) വടിവിന് ക്ഷീണം ഉണ്ടാക്കും മട്ടിൽ ശ്രേഷ്ഠമായ വലികളാൽ (വയറിലെ മടക്കുകൾ) ശോഭിക്കുന്ന, കൃശമായ ഉദരത്തോടുകൂടി ഉല്ലസിക്കുന്നവൾ.
മയിരൊഴുക്കിൻ്റെ മനോഹാരിത (രോമാവലിയുടെ പ്രവാഹം) മൂലം കാമദേവൻ്റെ ഞാണിൻ്റെ മദം മാഞ്ഞുപോകുന്നു.
തുടി (കടുന്തുടി - വാദ്യോപകരണം) യുടെ മദ്ധ്യഭാഗത്തോടുള്ള (ഇടയോടുള്ള) സാമ്യത കാരണം അല്പനേരം പോലും അനുകരിക്കാൻ സാദ്ധ്യമല്ലാത്ത ശോഭിക്കുന്ന ശരീരവിഭ്രമത്തോടു കൂടിയവൾ.
പൊൻകുടത്തെയും പൂങ്കുലയെയും പൊരുതി ജയിക്കുന്ന പോർമുലകളാകുന്ന മൊട്ടുകളോടു കൂടിയവൾ.
തൻ്റെ വലയ (വളക്കിലുക്കം) നാദങ്ങളാൽ വാകപ്പൂ മാലയ്ക്ക് വാഴ് വ് (ജീവിതം) ഇല്ലെന്ന് ഉറക്കെപ്പറയുന്ന കൈകളോടുകൂടിയവൾ.
പരമപുരുഷന്റെ (ഈശ്വരന്റെ) പാഞ്ചജന്യത്തെ സ്മരിക്കാനിട വരുത്തുന്ന ശംഖു പോലെയുള്ള കഴുത്തോടുകൂടിയവൾ.
ഉദയചന്ദ്രന് (പൂർണമായി ഉദിച്ച ചന്ദ്രന് ) ആദ്യമായി മുയൽ കളങ്കം എന്ന വൈകൃതം തോന്നിച്ച മുഖാംബുജത്തോടു കൂടിയവൾ.
പവിഴമണിയെയും തൊണ്ടിപ്പഴത്തെയും കുറിച്ച് ചിന്തിപ്പിക്കുന്ന പേലവമായ അധരസുധയോടുകൂടിയവൾ.
മുല്ലപ്പൂവിനെക്കാളും മുത്തിനെക്കാളും മൂന്നു മടങ്ങ് അഴകിൽ വിരിയുന്ന മനോഹരമായ പുഞ്ചിരിയോടുകൂടിയവൾ.
കിന്നരിയുടെ ഗീതത്തെയും കിളികളുടെ നാദത്തെയും കുറച്ചൊന്ന് കീഴെയാക്കുന്ന മട്ടിലുള്ള മനോഹരമായ ശബ്ദത്തോടുകൂടിയവൾ.
നക്രകേതന സരസ്സിലെ (കാമദേവന്റെ സരസ്സ്) താമരപ്പൂവിന്റെ കേസരങ്ങളും പുതിയ എള്ളിൻ പൂവും നാണിച്ചു പോകും വിധമുള്ള മൂക്കോട് കൂടിയവൾ.
കാമദേവന്റെ മനോഹരമായ കണ്ണാടിയെ ദു:ഖിപ്പിക്കുന്ന മട്ടിലുള്ള മനോഹരമായ കവിൾത്തടത്താൽ അലങ്കൃതയായവൾ.
കാമപാശത്തെയും കനക ഊഞ്ഞാലുകളെയും വിരോധികളാക്കുന്ന രണ്ട് കർണ്ണങ്ങളോടുകൂടിയവളെന്നു കീർത്തിക്കപ്പെട്ടവൾ.
തിരിഞ്ഞും മറിഞ്ഞും വിഹരിക്കുന്ന കരിമീനും മാനിൻ്റെ കണ്ണും എതിരിട്ടു തോല്ക്കുന്ന താമരക്കണ്ണുകളോടു കൂടിയവൾ.
കാമദേവന്റെ മനോഹരമായ വില്ലിന്റെ വിലാസത്തെ ചെറുതാക്കിയ ചലിക്കുന്ന രണ്ടു പുരികത്തോടുകൂടിയവൾ.
പടർന്ന ജടയുള്ള തമ്പുരാൻ (ശിവൻ) ശിരസ്സിലണിഞ്ഞ അർദ്ധചന്ദ്രനോട് ആ ആകൃതിയുള്ള നെറ്റിയാൽ പരിഭവിക്കുന്നവൾ.
താണു കിടക്കുന്ന പനങ്കുല, തനികൂരിരുട്ട്, വണ്ടിൻകൂട്ടം, അധികം ശബ്ദിക്കുന്ന കാർമേഘം എന്നിവകളോട് പൊരുതി തഴച്ചു വളർന്ന പനംകുലയെ താഴ്ത്തുന്ന സുരഭിലമായ മുടിച്ചാർത്താൽ തളർന്ന കഴുത്തോടുകൂടിയവൾ.
പൊന്നിന്റെ ശോഭയാൽ ഉളവാകുന്ന മനോഹര രൂപത്താൽ, ശരീരത്തിൽ പൊന്നു തനിക്കു മതിയാകയില്ലെന്നു പറഞ്ഞു പോരടിക്കുന്ന അംഗങ്ങളാൽ ഉജ്വലയായവൾ.
സകല സ്ത്രീഗുണങ്ങളും ഒരുമിച്ചുദിച്ചവളും നിരുപമയും ഐശ്വര്യം തികഞ്ഞവളുമായ അച്ചിയാരുടെ ഇളയ മകളായ ഉണ്ണിയച്ചിയെയാണ് നീ കണ്ടത്.
പദ്യം 11
അക്കാലത്ത് അങ്ങനെ ഇവൾ ലക്ഷ്മീദേവി പാൽക്കടലിൽ നിന്നും വിടർന്ന താമരയിലേക്കെന്നപോലെ അതിയമാനല്ലൂരിൽ നിന്ന് വീരശ്രീ പൂണ്ട രവിയാൽ പണ്ടു നിർമ്മിതമായ കോലത്ത്നാട്ടിൽ വന്നെത്തി. പുണ്യം മഹാവിഷ്ണുവിന്റെ ഉടലിലെന്നപോലെ ഇന്നിവൾ ഈ പുറകിഴാനാടിന് അലങ്കാരമായി.
വരികളുടെ ആശയത്തെക്കാളും മണിപ്രവാളസാഹിത്യം സമൂഹത്തിലും സംസ്കാരത്തിലും ഭാഷയിലും ചെലുത്തിയ സ്വാധീനമാണ് വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ