രാമചരിതം പടലം 2
ഏറ്റവും പ്രാചീനമായ മലയാള സാഹിത്യ കൃതിയാണ് രാമചരിതം. ഇതിനേക്കാൾ പഴക്കമുള്ള കൃതികൾ നമ്മുടെ ഭാഷയിലില്ലെന്നു പറയാം. വാല്മീകിരാമായണത്തെയാണ് മുഖ്യമായി രാമചരിതകാരൻ ഉപജീവിക്കുന്നതെങ്കിലും തനിക്കു മുമ്പേയുള്ള അദ്ധ്യാത്മരാമായണകാരനേയും [എഴുത്തച്ഛൻ ഈ കൃതിയുടെ സ്വതന്ത്ര പരിഭാഷ നിർവഹിച്ചു] കമ്പരാമായണകാരനേയും മാതൃകയാക്കാൻ ശ്രമിച്ചു. ചീരാമൻ എന്ന കവിയാണ് രാമചരിതം എഴുതിയത്. ഒരേ വൃത്തത്തിൽ രചിക്കപ്പെട്ട [മിക്കവാറും] പതിനൊന്നു പാട്ടുകൾ വീതമുള്ള 164 പടലങ്ങളായി കാവ്യം വിഭജിച്ചിരിക്കുന്നു. ആകെ 1814 പാട്ടുകളുണ്ട്. ഓരോ ഖണ്ഡത്തിനും പടലം എന്ന പേരു നല്കിയത് മഹാകവിയും പണ്ഡിതനുമായ ഉള്ളൂരാണ്. “കൈരളീപദ്യസാഹിത്യത്തിലെ പ്രഭാത നക്ഷത്രം” എന്നു വിശേഷിതമായ കൃതിയാണ് രാമചരിതം. കവി ചീരാമൻ ഒരു വിഷ്ണുഭക്തനത്രെ. അദ്ദേഹത്തിൻ്റെ നാട്, സമുദായം, സ്ഥാനം എന്നിവയെക്കുറിച്ചൊന്നും വ്യക്തതയില്ല. അന്നത്തെ ചുറ്റുപാടുകൾ പരിശോധിച്ചാൽ ത്രൈവർണ്ണിക സമുദായത്തിലേതിലെങ്കിലും പെട്ട ആളാകാം.
പതിന്നാലാം നൂറ്റാണ്ടാണ് രാമചരിതകാലം എന്ന് അഭിപ്രായമുണ്ട്. ലീലാതിലകം നല്കിയിട്ടുള്ള പാട്ടു നിർവചനം പൂർണ്ണമായും അനുസരിക്കുന്ന കൃതിയാണ് താമചരിതം. ഊഴിയിൽ ചെറിയവർക്കറിയുവാനാണ് കാവ്യം നിർമിക്കുന്നതെന്ന് ചീരാമൻ വ്യക്തമാക്കുന്നുണ്ട്. ഭാഷയുടെ ഏറ്റവും പ്രാക്തനതമമായ രൂപത്തെയാണ് രാമചരിതം പ്രദർശിപ്പിക്കുന്നതെന്ന് ഹെർമൻ ഗുണ്ടർട്ട് അഭിപ്രായപ്പെടുന്നു. രാമചരിതത്തിലെ രസനിഷ്ഠയും അലങ്കരണചാരുതയും പ്രശംസാർഹമാണെങ്കിലും രാമചരിതകാരൻ്റെ അന്യാദൃശമായ പദഘടനാപാടവമാണ് തന്നെ അത്യന്തം ആനന്ദപരവശനാക്കിയതെന്ന് ഉള്ളൂർ എഴുതുന്നു. പാട്ടിൻ്റെ ലക്ഷണം നൂറുശതമാനം യോജിക്കുന്ന ഒരു കാവ്യമാണ് രാമചരിതമെന്ന് കൈരളിയുടെ കഥയെഴുതിയ എൻ. കൃഷ്ണപിള്ള പ്രസ്താവിക്കുന്നു.
രാമചരിതം എന്നാണ് ഗ്രന്ഥനാമമെങ്കിലും യുദ്ധകാണ്ഡം മാത്രമാണ് ഉള്ളടക്കം. ഊഴിയിൽ ചെറിയവരായ ത്രൈവർണ്ണികേതരർക്കറിയാനാണ് ഈ സംരംഭം. അവരിൽ ആവേശം നിറയ്ക്കാനാണ് യുദ്ധഭാഗം തന്നെ തിരഞ്ഞെടുത്തത്.
ത്രൈവർണ്ണികരിൽപ്പെടാത്ത ജനസാമാന്യത്തിൻ്റെ പ്രധാന ജീവിതചര്യ ആയുധാഭ്യസനവും യുദ്ധവുമായിരുന്നു. ഇവരാണ് രാമചരിതകാരൻ്റെ ചെറിയവർ. അവർക്കിണങ്ങുന്നത് പടപ്പാട്ടാണ്. അതിനാൽ യുദ്ധകാണ്ഡം വിഷയമാക്കിയത് ഉചിതമാണ്.
രാമചരിതത്തിലെ രസം വീരമാണെന്നും കുറേക്കൂടി നിഷ്കർഷിച്ചു പറഞ്ഞാൽ യുദ്ധവീരമാണെന്നും എൻ.കൃഷ്ണപിള്ള വാദിക്കുന്നു.
രാമചരിതം ഒരു സാധാരണമായ കേരളഭാഷാകാവ്യമാണെന്നാണ് ഉള്ളൂരിൻ്റെ പക്ഷം.
പച്ചമലയാളത്തോടൊത്തൊഴുകിയ സംസ്കൃതത്തിൻ്റെയും ചെന്തമിഴിൻ്റെയും ചാലുകൾ കേരളത്തിൽ ഒരേ കാലത്തൊഴുകിയിരുന്നെന്നും ചെന്തമിഴിൻ്റെ വകയായുള്ള മിശ്രസാഹിത്യപ്രവാഹത്തിലെ ഒരു പ്രത്യേകഘട്ടത്തെയാണ് രാമചരിതം പ്രതിനിധാനം ചെയ്യുന്നതെന്നും വാദിച്ച പണ്ഡിതന്മാർ ഇവിടെയുണ്ട്. വർണ്ണവികാരങ്ങൾ രാമചരിത ഭാഷയിൽ സമൃദ്ധമായി കാണാം. അറിവില്ലായ്മയാലും ഉദാസീനതയാലും സംഭവിക്കാവുന്ന വർണ്ണവികാരങ്ങൾ ഇന്നും ഭാഷയിൽ വേണ്ടുവോളമുണ്ടല്ലോ.
രാമചരിതം അക്കാലത്തെ മലയാള സാഹിത്യരൂപത്തെ നിഴലിപ്പിക്കുന്നുവെന്നും ഭാഷയുടെ പ്രാചീനസ്വഭാവത്തെ ദൃഷ്ടാന്തീകരിക്കുന്നുവെന്നുമുള്ള ഒരഭിപ്രായവും, അതല്ല, തമിഴ്-മലയാള മിശ്രമായുള്ള ഒന്നാണ് അതിലെ ഭാഷാരീതിയെന്ന രണ്ടാമത്തെ അഭിപ്രായവും ഉണ്ട്. എല്ലാവരും സമ്മതിക്കുന്ന ഒരഭിപ്രായം ഇല്ല.
പില്ക്കാലത്തു ഭാഷാവൃത്തങ്ങളായി രൂപാന്തരപ്പെട്ട തമിഴ് വിരുത്തങ്ങളാണ് രാമചരിതത്തിൽ സ്വീകരിച്ചിട്ടുള്ളത്. കേക, മണികാഞ്ചി, ദ്രുതകാകളി, തരംഗിണി, സർപ്പിണി, കാകളി എന്നീ ഭാഷാവൃത്തങ്ങളുടെയും ചില സംസ്കൃതവൃത്തങ്ങളുടെയും പ്രാഗ്രൂപങ്ങൾ രാമചരിതത്തിൽ കണ്ടെത്തുന്നു.
പാഠഭാഗം - രാമചരിതം പടലം 2
ഹനുമാനിൽ നിന്നും സീതയെക്കുറിച്ചു കേട്ടറിഞ്ഞ രാമനുണ്ടാകുന്ന ദു:ഖവും, സുഗ്രീവൻ്റെ സാന്ത്വനവും ഹനുമാൻ്റെ വിവരണവുമാണ് ഈ പടലത്തിലെ മുഖ്യപ്രമേയം.
പാട്ട് 1.
വാനരവീരനായ ഹനുമാൻ സീതയുടെ ചരിതമെല്ലാം ഉരയ്ക്കുന്നതു കേട്ട്, പറയുന്നത് കേട്ട്, ‘നീ ചെയ്തതെല്ലാം നല്ലത്’ (ചെയ്തമ നൻ്റു നീ) എന്നു പറഞ്ഞ് തേൻമൊഴിയായ സീതയെ നിനച്ച്, കണ്ണീർ ചൊരിഞ്ഞ് ദുഃഖിക്കുന്ന രാമനെ തൊഴുതുകൊണ്ട് കാപട്യം ഇല്ലാത്തവനും വീരനായ വാനരകുല രാജാവുമായ സുഗ്രീവൻ ഇപ്രകാരം പറഞ്ഞു:
2
രാജാക്കന്മാരുടെ രാജാവേ, കഠിനമായ ദുഃഖം (അരുംതുയർ) പിടിച്ച് ഈ വിധം സീതയെ ചിന്തിച്ച് കാലം പോക്കല്ലേ. ഇരുപതു കൈകൾ ഉള്ള ലങ്കരാജാവിനെ (ഇലങ്കവേന്തൻ) ഒരിക്കലെങ്കിലും ചിന്തിക്കുക. ശോകം കളയുക. കോപം കൊള്ളുക.
3
കോപത്തോടെ, തിളങ്ങുന്ന വില്ലും അമ്പും കൈക്കൊള്ളുക. തെക്കേ ദിക്കിലേക്കു നടക്കുവാൻ തിരുവുള്ളമുണ്ടായാലും. ഈ പടയെ തടുക്കാൻ പതിന്നാല് ഉലകങ്ങൾ ഒത്താലും സാധിക്കില്ല. ഈ ഭൂമിയിൽ പിന്നെ ആരാണ് അത് തടയുവാൻ ഉള്ളത് ?
4
നിന്നോട് തുല്യരായി ആരാണുള്ളത്? എന്നെല്ലാം ചൊല്ലേറുന്ന സുഗ്രീവൻ പറഞ്ഞ സന്ദർഭത്തിൽ രാജാവ് ഹനുമാനോട് കീർത്തിയേറിയ ലങ്കാധിപചരിത്രവും നഗരത്തിന്റെ പ്രകൃതവും പറയൂ എന്നാജ്ഞാപിച്ചു.
5
[ഹനുമാന്റെ ലങ്ക വർണ്ണനയാണ് തുടർന്ന് ]
ലങ്കയെ ചുറ്റി വലിയ കിടങ്ങുണ്ട്. അത് വിസ്തൃതിയാലും ആഴത്താലും അവസാനമില്ലാത്തതാണ് . മൂർച്ചയും ബലവുമുള്ള വാൾ, കുന്തം, ശൂലം, കടഞ്ഞ് ബലപ്പെടുത്തിയ ശതഘ്നി എന്നിവയാൽ ഇടകലർന്ന് അടുപ്പിച്ച് ഉറപ്പിച്ച് നിർത്തി കടുത്ത മട്ടിലാണ് ഏഴു കിടങ്ങുകളും സ്ഥിതി ചെയ്യുന്നത്.
6
ഏഴുകിടങ്ങും കടക്കുവാനായി ചുറ്റും യന്ത്രപ്പാലമുണ്ട്. അവയെക്കുറിച്ചു ചിന്തിക്കുമ്പോൾ തന്നെ ശത്രുക്കൾ കീഴിൽ പതിക്കും. കുറ്റമറ്റ കിഴക്കൻ ഗോപുരം കാക്കുവാൻ നിൽക്കുന്നത് ഊഴിയെ ഉലയ്ക്കാൻ പോന്ന പതിനായിരം വീരന്മാരാണ്.
7
പതിനായിരം പേരോട് ഒറ്റയ്ക്ക് യുദ്ധം ചെയ്യാൻ കഴിയുന്ന ഇരുപതിനായിരം പേർ തെക്കേഗോപുരത്തിലും അതിന്റെ ഇരട്ടി വടക്കേ ദിക്കിലും നിലകൊള്ളുന്നു മഹാസമുദ്രം പോലും കലക്കാൻ ശക്തിയുള്ള മുപ്പതിനായിരം പേർ കാവലുണ്ട്. നാലു ദിക്കിലും കൂടി ഒരു ലക്ഷത്തോളം പേർ നഗരത്തെ സംരക്ഷിക്കുന്നു.
8
ദിശകളിലുള്ളതിൽ പകുതി ഉറപ്പുള്ള നടുഭാഗം കാക്കുന്നു. മയക്കമില്ലാതെ മന്ത്രശാല കാക്കാൻ അതിലിരട്ടി പേരുണ്ട്. കൗശലമുള്ളവനായ(കുചൽ മികും)ശില്പി മയൻ കുബേരനു നിർമ്മിച്ച കൊട്ടാരത്തിൽ ദശമുഖനിരിക്കുന്നു. ആ കൊട്ടാരത്തിന്റെ ചമയങ്ങളെ കുറിച്ചു പറയാൻ ആർക്കാണ് സാധിക്കുക?
9
ലങ്കാനഗരത്തിന്റെ ഉറപ്പും നഗരവാസികളുടെ പ്രഭാവവും എല്ലാം കണ്ട് മടങ്ങിവന്ന് പറയാൻ ആർക്കാകും? ഇടകലർന്നും ഇടവിടാതെയും നിരന്ന് ഓരോ വഴി ചാടുന്ന രാക്ഷസന്മാരുടെ പെരുമ പറയുന്നതിനു മുന്നേ മറ്റൊരു കാര്യം പ്രഭോ, അങ്ങയെ അറിയിക്കാനുണ്ട്.
10
[ ഹനുമാൻ പറയുന്നു]
വീരർക്ക് മണിവിളക്കായവനെ, സീതാദേവിയെ കാണാൻ ആരാണു സഹായിക്കുക എന്നു മനസ്സുനൊന്തു ചുറ്റിയലയുമ്പോൾ പൂവുകളുടെ സുഗന്ധം പുണർന്ന് മരക്കൂട്ടങ്ങളെ തഴുകി വന്ന വായുഭഗവാൻ (മാരുതതേവൻ) ഇതാണ് വഴിയെന്ന് എനിക്ക് അരുളി ചെയ്തു.
11
അദ്ദേഹം പറഞ്ഞ വഴിയെ പോയി അശോകവനിയിൽ പ്രവേശിച്ചു. പലനിരയായി ചുറ്റി ഇരുന്നിരുന്ന നിശാചരിമാരുടെ മധ്യത്തിൽ ഒരു മഹാ വൃക്ഷത്തിന്റെ ചുവട്ടിൽ പൊടിയണിഞ്ഞ് കുമ്പിട്ടിരിക്കുന്ന സുന്ദരിയായ സീതയെ അകലെ വെച്ചു തന്നെ ഞാൻ കണ്ടു.
വാക്കുകളുടെ സവിശേഷതകൾ, പ്രാചീനത മുതലായവ ശ്രദ്ധിക്കണം. പാട്ടിൻ്റെ ലക്ഷണത്തെ അനുസരിച്ച കാവ്യമാണ് രാമചരിതം. ഭാഷാമിശ്രത്തിൻ്റെ സൃഷ്ടിയായ ‘ൻ്റ’ രൂപങ്ങൾ നിരവധി കാണാം. അതൊരു കൃത്രിമത്വം ഉണ്ടാക്കുന്നുണ്ട്.
ര, ല എന്നീ അക്ഷരങ്ങൾ സ്വരം ചേർത്ത് ഉപയോഗിച്ചിരിക്കുന്നതു കാണാം. ഇലങ്ക, ഇരാവണൻ, ഇലക്കണൻ, ഇരാമൻ എന്നിങ്ങനെ. മലയാള കവിതയുടെ പ്രാചീന സമ്പത്ത് എന്ന നിലയിലും ഭക്തിപ്രസ്ഥാനത്തിനു മലയാളത്തിൽ തുടക്കമിട്ട കൃതിയെന്ന നിലയിലും രാമചരിതം വലിയ സംഭാവനയാണ് നമുക്കു നല്കിയിട്ടുള്ളത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ