ഗീതം24, 25: ഗീതാഞ്ജലി (ജി.യുടെ വിവർത്തനം)
രബീന്ദ്രനാഥ ടാഗോറിൻ്റെ ചിന്തകളോടും രചനകളോടും കൂടുതൽ മമതയുളവാകാനും ബംഗാളി സാഹിത്യത്തിൻ്റെ വൈശിഷ്ട്യത്തിലേക്ക് ശ്രദ്ധ പതിപ്പിക്കാനും ഗീതാഞ്ജലീ വിവർത്തനങ്ങൾ സഹായകമാകുന്നു. ഈ ബ്ലോഗ് വായിക്കുമല്ലോ: https://pluttog.blogspot.com/2026/03/blog-post_27.html ജി.ശങ്കരക്കുറുപ്പിൻ്റെ തർജമയുടെ മഹത്വം അതിൻ്റെ ലാളിത്യത്തിലും സൗന്ദര്യത്തിലും നിഗൂഢമായ ഈശ്വരാനുഭവത്തെ മൂലകൃതിക്കനുസൃതമായി ആവിഷ്കരിക്കാനുള്ള കഴിവിലും ഉള്ളടങ്ങുന്നു. ഉദാഹരണമായി, ഇരുപത്തിനാലാമത്തെ ഗീതം പരിശോധിക്കാം. ഗീതം ഇരുപത്തിനാല് ‘ഇല്ലെനിക്കീ ജന്മത്തിൽ നിൻ സന്ദർശനയോഗ’മെന്ന വരിയിലൂടെ ഈശ്വരനെ കാണുകയെന്നത് ഈ ജന്മത്തിൽ തന്നെ സംബന്ധിച്ച് അസാദ്ധ്യമാണെന്ന് കവി സമർത്ഥിക്കുന്നു. ഇത് കവിക്ക് അറിയാവുന്ന ഭൗതികമായ വസ്തുതയാണ്. പക്ഷേ കാണാനാകില്ലെന്ന സങ്കടം കിനാവിൽ പോലും കെടാതെ തൻ്റെ ഉള്ളിൽ സ്ഥായിയായി ഉണ്ടാകണമെന്ന തീവ്രാഭിലാഷം ഈശ്വരപ്രണയത്തിൻ്റെ നിസ്തുല ഉദാഹരണമായെടുക്കാം. ഈശ്വരനെ തേടി, അവൻ്റെ സാന്നിദ്ധ്യം ആഗ്രഹിച്ചു കൊണ്ട് ഇഹലോകജീവിത കമ്പോളത്തിൽ ഞാൻ ചുറ്റാം. വർദ്ധിച്ച ധനം രണ്ടു കൈ കൊണ്ടും വാരി സമൃദ്ധിയാഘോഷിക്കാം. ഇഹലോകജീവിതസുഖം കൊണ്ടും ധനം കൊണ്ടും ഒന്ന...