പ്രസാധകൻ്റെ സർവ്വേ : ബിന്ദു കൃഷ്ണൻ

യുവകവയിത്രിയായ ബിന്ദു കൃഷ്ണൻ്റെ ശ്രദ്ധേയമായ കവിതയാണ് പ്രസാധകൻ്റെ സർവേ. തൊട്ടാൽ വാടരുത്, ദൈവത്തിൻ്റെ സൊന്തം എന്നിവ കവിതാസമാഹാരങ്ങളാണ്. സ്ത്രീകൾ അനുഭവിക്കുന്ന സാമൂഹിക പ്രശ്നങ്ങളോടു സംവദിക്കാനും, അവർക്ക് മുന്നറിയിപ്പും ഉപദേശങ്ങളും നല്കാനും സുരക്ഷിത ജീവിതമെന്ന ആശയത്തെ അവതരിപ്പിക്കാനും ബിന്ദു കൃഷ്ണൻ പരിശ്രമിക്കുന്നതായി കാണാം. കവിതകൾ തന്നെ സംബന്ധിച്ച് അനിവാര്യതയായിരുന്നു എന്ന ചിന്തയിൽ നിന്നാണ് പ്രസാധകൻ്റെ സർവ്വേ ആരംഭിക്കുന്നത്. പ്രസാധകൻ എന്ന വാക്കിന് പ്രസിദ്ധീകരിക്കുന്നവൻ, അലങ്കരിക്കുന്നവൻ എന്നിങ്ങനെ അർത്ഥം നല്കാം. കവിതകൾ ഒരനിവാര്യതയാണെന്ന കാഴ്ച്ചപ്പാട് കവിതകൾ ഒഴിച്ചുകൂടാൻ പറ്റാത്തവയാണെന്ന് ധ്വനിപ്പിക്കുന്നു. ആദ്യം അവ നനുത്ത്, വെളുത്ത് എന്ന പരാമർശം കവിതയുടെ ധാവള്യത്തെയും ആർദ്രമനോഹാരിതയെയും സൂചിപ്പിക്കുന്നു. അത്തരം കവിതകൾ വായനക്കാരെ സ്വപ്നലോകത്തെത്തിച്ചു. വർണ്ണങ്ങളുടെ പകർച്ചകളും വൈവിദ്ധ്യവും മാറി മറിയുന്ന ചില്ലുകൂട്ടിലെ മത്സ്യങ്ങൾക്കു സമാനരായി വായനക്കാർ എന്ന് സർവ്വേ, പ്രസാധകൻ്റെ നിരീക്ഷണം വെളിപ്പെടുത്തി.

ചുവന്നുതുടുത്ത പ്രണയ കവിതകൾ ഇറങ്ങിയതോടെ വായനക്കാർ പ്രണയബദ്ധരായി. ജീവിതത്തോടും ചുറ്റുപാടിനോടുമുള്ള അഭിനിവേശത്താൽ സ്വയം പ്രണയ കവിതകൾ രചിക്കാൻ തുടങ്ങി. ഭൂമിയിൽ നിന്ന് പറന്നകന്ന് സ്വയം വിസ്മൃതരാകാനുള്ള വെളിച്ചം തേടി പറന്നകന്നു. കാൽപ്പനിക കവിതകളുടെ മാസ്മരികാനുഭൂതിയാകാം കവയിത്രി ഉദ്ദേശിക്കുന്നത്. കവിതകളുടെ ഈ ഭാവപ്പകർച്ചയും പ്രസാധകൻ കണക്കിൽപ്പെടുത്തി.

ഒടുവിലാണ് കറുത്ത കവിതകൾ വന്നത്. മനസ്സിനെയും ശരീരത്തെയും ഇരുട്ടിലാഴ്ത്തുന്ന അനുഭവങ്ങളുടെ തീവ്രത സാക്ഷ്യപ്പെടുത്തുന്ന കവിതകൾ. അതു വായിച്ചവർക്ക് മരിക്കാനാണ് തോന്നിയത്. മരണത്തെക്കുറിച്ചാകയാൽ വകുപ്പില്ലാത്തതിനാൽ നിരോധിക്കപ്പെടാത്ത കവിതകൾ. അവ എന്തും വിഴുങ്ങുന്ന, എന്തിനെയും ഏതിനെയും ആകർഷിക്കുന്ന തമോഗർത്തങ്ങളായി പുസ്തകശാലകളിൽ രൂപം കൊണ്ടു. അതിലേക്ക് വലിച്ചടുപ്പിക്കപ്പെട്ടവരൊന്നും സ്വന്തം സ്വത്വചിഹ്നങ്ങളോടെ പുറത്തേക്കു പോയില്ല. കറുത്ത പേജുകളിൽ വെളുത്ത അക്ഷരങ്ങൾ നിറഞ്ഞ പുസ്തകത്തിൻ്റെ പുതിയ പുതിയ പതിപ്പുകൾ ഇറങ്ങിക്കൊണ്ടിരുന്നുവെന്ന് പ്രസാധകൻ സാക്ഷ്യപ്പെടുത്തുന്നു. കാലത്തിൻ്റെ ക്രൂരത - ആസുരമനോഭാവമുള്ള സമൂഹം എന്നിവ ഇരുട്ട് വർദ്ധിപ്പിച്ചു കൊണ്ടിരുന്നുവെന്നു മനസ്സിലാക്കാം. ആ തമോഗർത്ത സമാന പുസ്തകത്തിൻ്റെ ഒടുവിലത്തെ പതിപ്പിൽ ആത്മഹത്യ ചെയ്ത കവിയുടെ പല പോസിലുള്ള ചിത്രങ്ങളും പലർക്കയച്ച കത്തുകളും ഉണ്ടായിരുന്നു. മരണത്തെ സ്നേഹിക്കുന്നവരായ വായനക്കാർ വരിനിന്നാണ് പുസ്തകം മേടിച്ചത്. റെക്കോഡു വില്പന. 

ഇത്രയും വിശകലനം ചെയ്ത പ്രസാധകൻ ഒരു നിഗമനത്തിലെത്തി: സ്വപ്നം, പ്രണയം എന്നിവയേക്കാളും മാർക്കറ്റ് മരണത്തിനു തന്നെ.

മരണത്തിൻ്റെ ദർശനം സങ്കീർണ്ണവും നിത്യവുമാണ്. ജീവിതത്തിൻ്റെ നിറക്കൂട്ടുകളുടെ മീതെ അത് കറുത്ത നിറം ചൊരിഞ്ഞ് ജീവിതത്തിൻ്റെ ക്ഷണഭംഗുരതയെ ന്യായീകരിച്ച് പുതിയ അർത്ഥതലങ്ങൾ സൃഷ്ടിക്കുന്നു. മരണമാണ് ശാശ്വത സത്യം. വായനക്കാർ ഇരുട്ടിനെ / കറുപ്പിനെ സ്നേഹിക്കുന്നവരാകുന്നത് സാമൂഹികസാഹചര്യങ്ങൾ കൊണ്ടുമാകാം. കാലത്തിൻ്റെ തിക്തതയാകാം ഇത്തരമൊരു നിലപാടിൽ അവരെയെത്തിച്ചത്.

ganeshanmalayalam@gmail.com9495900209


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ

എസ്.കെ.പൊറ്റക്കാട്: സഞ്ചാരസാഹിത്യത്തിലെ അതികായൻ