പൂവനും ഓറഞ്ചും: ആർ വിശ്വനാഥൻ

പൂവനും ഓറഞ്ചും എന്ന നിരൂപണം വൈക്കം മുഹമ്മദ് ബഷീറിൻ്റെ പൂവമ്പഴം എന്ന കഥയെ അടിസ്ഥാനമാക്കി പ്രശസ്ത നിരൂപകനായ ആർ. വിശ്വനാഥൻ (ആർ.വി) എഴുതിയതാണ്. സംസ്കാര പഠനത്തിൻ്റെ സ്വഭാവവിശേഷങ്ങളാർജ്ജിച്ച നിരൂപണമാണ് പൂവനും ഓറഞ്ചും. പൂവമ്പഴമെന്ന മുഖ്യ കഥാപാത്രങ്ങളാണ് അബ്ദുൽ ഖാദർ സാഹിബും ജമീലാ ബീവിയും. ഇരുവരും വിവാഹിതരാണ്. ജമീലാബീവി അബ്ദുൽ ഖാദർ സാഹിബിനെ അപേക്ഷിച്ച് കൂടുതൽ പഠിച്ചവളാണ്. അവൾ ബി.എ പാസ്സായിട്ടുണ്ട്. നല്ല മഴയുള്ള ഒരു ദിവസം ജമീല ബീവിക്ക് പൂവമ്പഴം തിന്നാൻ കൊതി തോന്നുന്നു. ഇക്കരെ കിട്ടാത്തതിനാൽ പുഴകടന്ന് അബ്ദുൽ ഖാദർ അക്കരെയുള്ള അങ്ങാടിയിൽ എത്തുന്നു. അവിടെ സുഹൃത്തുക്കളെ കണ്ടു വർത്തമാനം പറഞ്ഞു സമയം പോയി. മഴ നന്നായി പെയ്യുന്നു. പുഴ നിറഞ്ഞൊഴുകുകയാണ്. പൂവമ്പഴം കിട്ടാത്തതിനാൽ ഓറഞ്ച് മേടിച്ച് സാഹസികമായി പുഴ കടന്ന് സാഹിബ് വീട്ടിലെത്തി. എന്നാൽ ജമീല ബീവിക്ക് ഓറഞ്ചിനോട് ഒരു നീരസം. ഒരു പുച്ഛം. അവളത് കഴിക്കാൻ തയ്യാറായില്ല. നില്ക്കക്കള്ളിയില്ലാതായ അബ്ദുൾഖാദർ ജമീലാബീവിയെ മർദ്ദിക്കുന്നു. പൂവമ്പഴമാണെന്ന് പറഞ്ഞു കൊണ്ട് ഓറഞ്ച് തീറ്റിക്കുന്നു. അതോടൊപ്പം കൂട്ടുകാരുമായി ഇടപഴകുന്നത് സംബന്ധിച്ച് ഏർപ്പെടുത്തിയ വിലക്കുകൾ പിൻവലിക്കാൻ ആവശ്യപ്പെടുന്നു. അങ്ങനെ സാധാരണക്കാരായ വ്യക്തികളോട് ഇടപഴകാനും തമാശ പറയാനും കൂട്ടുകൂടാനുമുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു. ഇതാണ് കഥയിലെ ഇതിവൃത്തം. സ്ത്രീയുടെ മോഹങ്ങളെ അടിച്ചമർത്തുന്ന, അവളെ ഭരിക്കുന്ന പുരുഷ മേധാവിത്വമാണ് ഈ കഥയിൽ ഉള്ളതെന്ന് എളുപ്പത്തിൽ വായിക്കാം. എന്നാൽ, അതിനുമപ്പുറം മറ്റു ചില കാഴ്ചപ്പാടുകൾ കൂടി ഉണ്ട് എന്ന് ആർ.വി വ്യക്തമാക്കുന്നു.

ജമീലാബീവിയുടെ അതിരുകളെ പുതുക്കിപ്പണിയാനുള്ള ശ്രമമാണ് അബ്ദുൽ ഖാദർ സാഹിബ് നടത്തുന്നത്. അഭിരുചി നിർമ്മിതി തന്നെ. സാധാരണക്കാരോടുള്ള വെറുപ്പും അറപ്പും, താൻ ഒരു സംഭവമാണെന്ന നാട്യവും ഇല്ലാതാവുകയാണ്. അതിന് വകയൊരുക്കുകയാണ് പൂവമ്പഴം. പൂവൻപഴം പഴങ്ങളിൽ ആഢ്യത്വം ഉള്ളതാണ്. ഈ ഉദാത്തതയെ ചോദ്യം ചെയ്യുകയാണ് ബഷീർ. ഈ കഥയിലൂടെ ഫ്യൂഡൽ കാലഘട്ടം നെയ്ത ഉദാത്ത കലാസങ്കൽപനങ്ങളെ അദ്ദേഹം വെല്ലുവിളിക്കുന്നു. കല ലക്ഷണമൊത്തതും കഴമ്പുള്ളതും ശീലിച്ചവർക്ക് മാത്രം വഴങ്ങുന്നതുമാകണമെന്ന സാമ്പ്രദായികവും വരേണ്യവുമായ കലാസങ്കല്പനങ്ങളെ പൊളിച്ചടുക്കുകയാണ് ഇവിടെ. ഓറഞ്ച് സാധാരണ പഴമാണ്. സാഹിത്യം ഒരു പൂവമ്പഴമാണെങ്കിൽ ആണെങ്കിൽ ബഷീറിൻ്റെ രചനകൾ ഓറഞ്ചുകളാണ്. അത് സാമാന്യജീവിതവുമായി അടുത്തു നിൽക്കുന്നു. ആ ജനകീയതയെയാണ് ഓറഞ്ച് പ്രതിനിധീകരിക്കുന്നത്.

ജമീല ബീവിയുടെ ഉപരിവർഗ കാഴ്ചപ്പാടിനെ അട്ടിമറിക്കാനുള്ള പ്രരൂപമായി ഓറഞ്ച് മാറുന്നു. പൂവമ്പഴം എന്ന ആഢ്യനെതിരെ ഓറഞ്ച് എന്ന സാധാരണൻ. പൂവമ്പഴം എന്ന വരേണ്യനെതിരെ ഓറഞ്ച് എന്ന ജനകീയൻ. സാമാന്യ ജനങ്ങളുടെ ആസ്വാദന കൃഷ്ണയെ ഓറഞ്ച് പ്രതിനിധീകരിക്കുന്നു. സാഹിത്യത്തിൻ്റെ വരേണ്യകാഴ്ചപ്പാടുകളെ അപലപിക്കുകയാണ് ബഷീർ. മുഖ്യമായും രണ്ടു കാര്യങ്ങളാണ് ഈ കഥയിൽ സംഭവിക്കുന്നത്. 

ഒന്ന് , ജമീലാബീവിയുടെ ഉപരിവർഗ്ഗക്കാഴ്ചപ്പാടുകൾ തകിടം മറിയുകയും സാധാരണക്കാർക്ക് അനുകൂലമായ മനസ്ഥിതി രൂപപ്പെടുകയും ചെയ്യുന്നു. രണ്ടാമതായി, മലയാള സാഹിത്യത്തിൽ വരേണ്യ സാഹിത്യം നേടിയെടുത്ത പ്രാമാണ്യത്തെ വിശകലനം ചെയ്തുകൊണ്ട് ഇനിയുള്ള കാലം ജനകീയ സാഹിത്യത്തിന്റേതാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇങ്ങനെ മൗലികമായ നിരീക്ഷണങ്ങളാൽ സമ്പന്നമാണ് ആർ വി യുടെ പൂവനും ഓറഞ്ചും എന്ന ലേഖനം.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

ചിദംബരസ്മരണ : ബാലചന്ദ്രൻ ചുള്ളിക്കാട്