പ്ലേറ്റോ എന്ന കലാവിമർശകൻ
പ്ലേറ്റോ തൻ്റെ റിപ്പബ്ലിക്ക് എന്ന വിശ്രുതഗ്രന്ഥത്തിൽ ഇപ്രകാരം എഴുതുന്നു:
തത്ത്വചിന്തകർ ഭരണാധിപന്മാരാവുകയോ അല്ലെങ്കിൽ ഇന്നു ഭരണാധിപന്മാരെന്നു വിളിക്കപ്പെടുന്നവർ യഥാർത്ഥ തത്ത്വചിന്തകരാവുകയോ ചെയ്യാത്ത രാജ്യങ്ങൾക്കോ മനുഷ്യരാശിക്കു തന്നെയോ തിന്മയിൽ നിന്നു വിടുതിയുണ്ടാവില്ല.”
തത്വചിന്തയോടുള്ള പ്ലേറ്റോയുടെ പ്രതിപത്തിയാണ് ഈ വരികളിൽ വ്യക്തമാകുന്നത്. ഭാവിയെക്കുറിച്ചുള്ള അവബോധവും ഇതിൽ പ്രകടമാണ്.
ഗ്രീക്ക് തത്ത്വചിന്തകനായ സോക്രട്ടീസിൻ്റെ (ബി.സി.469-399) ശിഷ്യനായിരുന്നു പ്ലേറ്റോ. അറിവാണ് നന്മ എന്ന് സോക്രട്ടീസ് അഭിപ്രായപ്പെട്ടു. തത്ത്വചിന്ത, ശാസ്ത്രം, ഗണിതം എന്നീ മേഖലകളിലാണ് പ്ലേറ്റോയുടെ പ്രധാന സംഭാവനയുള്ളത്. സോക്രട്ടീസിൻ്റെ ജീവിതവും ചിന്തയും വിഷയമാക്കി എഴുതിയത് പ്ലേറ്റോയാണ്. ബി.സി.427 ൽ അദ്ദേഹം ആതൻസിൽ ജനിച്ചു. അച്ഛൻ്റെ പേര് അരിസ്റ്റോൺ. അമ്മ പെരിക്ടിയോൺ. ഉന്നതവിദ്യാഭ്യാസം നേടിയ പ്ലാറ്റോ സോക്രട്ടീസിൻ്റെ ആശയങ്ങളിൽ ആകൃഷ്ടനായി. അന്നത്തെ രീതിയനുസരിച്ച് പട്ടാളസേവനവും നടത്തി.
പ്ലേറ്റോവിൻ്റെ ഏറ്റവും മഹത്തായ ഗ്രന്ഥം റിപ്പബ്ലിക്ക് ആണ്. അപ്പോളജി, ക്രിട്ടോ, ഫേയ്ഡോ, സിംപോസിയം എന്നിവയും ശ്രദ്ധേയങ്ങളായ ഗ്രന്ഥങ്ങൾ തന്നെ. വിഷയത്തിൻ്റെ ആഴങ്ങളിലിറങ്ങിച്ചെല്ലാനും വിശകലനം നടത്താനും സമർത്ഥനായ തത്ത്വജ്ഞനായിരുന്നു അദ്ദേഹം. പ്ലേറ്റോവിൻ്റെ ആശയങ്ങളുടെ അടിക്കുറിപ്പുകളാണ് പടിഞ്ഞാറുണ്ടായിട്ടുള്ള എല്ലാ തത്ത്വചിന്തകളുമെന്ന എ.എൻ.വൈറ്റ്ഹെഡിൻ്റെ പരാമർശം ചിന്താർഹമാണ്.
ശാശ്വതസത്യം കണ്ടെത്താനുള്ള പരിശ്രമമാണ് ഒരു തത്ത്വചിന്തകൻ നടത്തുന്നത്. നമ്മൾ കാണുന്ന ബാഹ്യപ്രപഞ്ചത്തിന് രണ്ടു ഘടകങ്ങളുണ്ട്. ഒന്ന്, ജഡപദാർത്ഥം (matter). മറ്റൊന്ന് അതിൽ പ്രകടമാകുന്ന ഗുണങ്ങൾ. ഇവയെ Forms, Ideas എന്നിങ്ങനെ വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നു. പാൽ വെളുത്തതാണെന്നു പറയുമ്പോൾ, പാലെന്ന വസ്തുവിൽ വെളുപ്പെന്ന ആശയം പ്രത്യക്ഷമാകുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. ഇത്തരം ആശയങ്ങൾ അനശ്വരവും അമൂർത്തവും സൂക്ഷ്മവുമാണ്. ഈ ആശയപ്രപഞ്ചം സത്യം(Truth), സൗന്ദര്യം (Beauty), നന്മ (virtue) എന്നിവയിൽ അടിയുറച്ചതാണ്. അതിൽ തന്നെ കൂടുതൽ പ്രധാനം നന്മയാണ്. നന്മ തന്നെയാണ് നീതി(Justice). നന്മ ജ്ഞാനമാകുന്നു. ജ്ഞാനം നന്മയും നന്മ ശക്തിയുമാണെന്ന് പ്ലാറ്റോ പറയുന്നു. [കെ.എം.തരകൻ 29]. അജ്ഞാനം തിന്മയാണ്.
ബാഹ്യലോകം മിഥ്യ (അസത്യം/മായ) യാണെന്ന് പ്ലാറ്റോ. മനുഷ്യനിൽ നാശത്തിനു വിധേയമാകുന്ന ജഡമുണ്ട്(ശരീരം). അതിൽ വിളങ്ങുന്ന അനശ്വരമായ ആത്മാവുമുണ്ട്. അപ്പോൾ ആരാണ് മനുഷ്യൻ? ജഡത്തിലൂടെയുള്ള ആത്മാവിൻ്റെ ആവിഷ്കാരമാണ് മനുഷ്യൻ. അനശ്വരമായ, അമൂർത്തമായ, ആശയപ്രപഞ്ചമാണ് ആത്മാവിൻ്റെ ഉറവിടം. പഞ്ചേന്ദ്രിയങ്ങൾക്കു വിഷയീഭവിക്കുന്ന ഓരോന്നിനെയും ജഡത്തിൽ ഉള്ളടങ്ങിയിട്ടുള്ള ആത്മാവ് തിരിച്ചറിയുമ്പോൾ ജ്ഞാനമുണ്ടാകുന്നുവെന്ന് പറയും. ആത്മാവെന്ന ചൈതന്യത്തിൻ്റെ ഓർമ്മ പുതുക്കലാണ് ജ്ഞാനഗ്രഹണം (അറിവുനേടൽ). ഈ ജ്ഞാനമുണ്ടാകാൻ മനസ്സിനു ശക്തിയുണ്ടാകേണ്ടതുണ്ട്. യുക്തിപൂർവം പരമസത്യത്തെ അന്വേഷിക്കുമ്പോൾ ഉൾക്കാഴ്ച്ച (അനുഭൂതി, പ്രചോദനം - Intuition) ഉണ്ടാകുന്നു. പ്ലേറ്റോയുടെ സാഹിത്യദർശനം പരമമായ സത്യം, (ആത്യന്തികമായ സത്യം), അതിൻ്റെ അനുകരണമായ ബാഹ്യലോകം, ശക്തിയുള്ള മനസ്സിനുമാത്രം ലഭ്യമാകുന്ന വിജ്ഞാനം എന്നിവയെ കേന്ദ്രീകരിച്ചാണ് രൂപപ്പെട്ടിട്ടുള്ളത്.
പ്ലാറ്റോവിൻ്റെ കലാചിന്തകൾ
യുദ്ധങ്ങൾ അരാജകമാക്കിയ ഒരന്തരീക്ഷമായിരുന്നു ഗ്രീസിലുണ്ടായിരുന്നത്. അധാർമ്മിക പ്രവൃത്തികൾ വർദ്ധിച്ചു. രോഗവും ദാരിദ്ര്യവും വ്യാപിച്ചു. സ്പാർട്ടയുടെ ആധിപത്യത്തോടെ ആഭ്യന്തര സാഹചര്യം കലുഷമായി. യുവലോകത്തെ ദുഷിപ്പിക്കുന്നു എന്നാരോപിച്ച് പ്ലേറ്റോയുടെ ഗുരുനാഥനായ സോക്രട്ടീസിന് അധികാരികൾ വധശിക്ഷ വിധിച്ചു. ഇത് പ്ലാറ്റോയ്ക്ക് അസഹ്യമായിരുന്നു. നിയമവും സദാചാര മൂല്യങ്ങളും അമ്പരക്കും മട്ടിൽ അധ:പതിക്കുകയായിരുന്നുവെന്ന് റിപ്പബ്ലിക്കിൽ പ്ലാറ്റോ എഴുതി. ദാർശനികർ സമൂഹത്തിന് മാർഗ്ഗനിർദ്ദേശം ചെയ്യാൻ ഉണ്ടാകേണ്ടത് അനിവാര്യതയായി അദ്ദേഹം കരുതി. ധാർമ്മികാധ:പതനത്തിന് സാഹിത്യാദികലകളും കാരണമായിട്ടുണ്ടെന്ന് പ്ലാറ്റോ ചിന്തിച്ചു.
പ്ലേറ്റോവിൻ്റെ ഗദ്യം വളരെ മനോഹരമാണ്. ഹോമർ,ഹീസിയോഡ്, ഏയ്സ്കലസ്, സോഫോക്ലിസ്സ് മുതലായ യവന സാഹിത്യകാരന്മാരുടെ കൃതികൾ പ്ലേറ്റോവിനെ സ്വാധീനിച്ചിട്ടുണ്ട്. അതേസമയം അക്കാലത്ത് ദാർശനികരും (തത്ത്വജ്ഞാനികൾ) സാഹിത്യകാരന്മാരും തമ്മിൽ ഒരു ബൗദ്ധികസമരം നടന്നിരുന്നു. മികവുറ്റ സാഹിത്യകാരന്മാരുടെ കാലം കഴിയുകയും ക്ഷുദ്രമനോഭാവമുള്ളവർ ആ രംഗം വഷളാക്കുകയും ചെയ്തു. സാഹിത്യം ഇങ്ങനെ അധ:പതിക്കുന്നത് സമൂഹത്തിന് ദോഷം ചെയ്യും. തെറ്റായ സന്ദേശങ്ങളും ചിന്തകളും വളരും. അതിനാൽ സ്വയം തത്ത്വജ്ഞാനികളുടെ അഭിഭാഷകനായി പ്രഖ്യാപിച്ചുകൊണ്ട് സാഹിത്യത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു പ്ലേറ്റോ.
അതിനുവേണ്ടി സാഹിത്യമെന്താണെന്ന് ഗഹനമായി അദ്ദേഹം പഠിച്ചു. റിപ്പബ്ലിക്ക് എന്ന കൃതിയിൽ ആദർശസുന്ദരമായ ഒരു സ്വതന്ത്രരാജ്യം അദ്ദേഹം വിഭാവനംചെയ്തു. അതിൻ്റെ സവിശേഷതകൾ കൂലങ്കഷമായി ചർച്ചചെയ്തു. അതിൻ്റെഭാഗമായി, തൻ്റെ ആദർശലോകത്തിൽ നിന്നും കലാസാഹിത്യാദികളെ പുറന്തള്ളി. റിപ്പബ്ലിക്കിന് അനുബന്ധമായി ചേർത്ത പത്താം അദ്ധ്യായത്തിലാണ് തൻ്റെ കലാവിമർശനം അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്. കല സത്യത്തിൽ നിന്നും അകന്നു നില്ക്കുന്നുവെന്ന് പ്ലാറ്റോ പറയുന്നു. സാഹിത്യമെന്നത് പ്രചോദനത്തിൻ്റെ സൃഷ്ടിയാണ്, ജീവിതാനുകരണമാണ്, മനുഷ്യവികാരങ്ങളെ ഇളക്കിവിടുന്നു എന്നിവ സാഹിത്യത്തിൻ്റെ മൂന്ന് അടിസ്ഥാനതത്ത്വങ്ങളാണ്.
ഇവയെ അദ്ദേഹം വിശകലനവിധേയമാക്കി.
കല ജീവിതത്തിൻ്റെ അനുകരണമാണെന്ന വസ്തുത പ്ലാറ്റോവിനു മുമ്പേ ഉണ്ട്. പ്ലാറ്റോ, കല ജീവിതാനുകരണമാണെങ്കിൽ പ്രകൃത്യാ തന്നെ അത് അസത്യമാണെന്ന് സ്ഥാപിക്കുന്നു. മാറ്റത്തിന് വിധേയമാവുന്ന ഭൗതിക ലോകവും വിധേയമാവാത്ത ഇന്ദ്രിയാതീതമായ കേവലരൂപങ്ങളുടെ അനശ്വരലോകവും നിലവിലുണ്ടെന്ന് പ്ലാറ്റോ വാദിക്കുന്നു. ഭൗതികലോകത്തിൽ ഇന്ദ്രിയങ്ങൾക്കു കീഴ്പ്പെടുന്ന വസ്തുക്കളേ ഉള്ളൂ. പ്ലാറ്റോ അതീന്ദ്രിയപ്രപഞ്ചത്തെ മാത്രമാണ് പരമസത്യമായി അംഗീകരിക്കുന്നത്.
അതീന്ദ്രിയലോകത്തിൻ്റെ നിഴലാണ് ഭൗതികലോകം.. ലോകത്തിൽ അനേകം കട്ടിലുകളും മേശകളുമുണ്ടാകാം. എന്നാൽ അവയ്ക്കാധാരമായ പരമസത്യം ഒന്നുമാത്രമേ ഉള്ളൂ. ആശാരിയുടെ കട്ടിൽ ഈശ്വരൻ്റെ കട്ടിലിൻ്റെ അനുകരണമാണ്. ചിത്രകാരൻ ആശാരിയുടെ കട്ടിലിനെയാണ് അനുകരിക്കുന്നത്. ആശാരിയുടെ തല്പത്തിൻ്റെ ഏകദേശച്ഛായ മാത്രമേ ചിത്രകാരന് പകർത്താനാവൂ. അങ്ങനെ സത്യത്തിൽ നിന്ന് കലാകാരൻ കൈവേലക്കാരനേക്കാൾ അകന്നു നില്ക്കുന്നു. കല സത്യത്തിൽ നിന്ന് രണ്ടു വിളിപ്പാടകലെയാണ്. സത്യത്തിൻ്റെ സിംഹാസനത്തിലേക്കുള്ള മൂന്നാമത്തെ അവകാശി മാത്രമാണു കലാകാരൻ. (എം.അച്യുതൻ പു.147).
കവികൾ ഒന്നിനെക്കുറിച്ചും പൂർണ്ണ ജ്ഞാനമില്ലാത്തവരാണെന്ന് പ്ലാറ്റോ ആരോപിക്കുന്നു. ഉത്തമകാവ്യനിർമ്മാണത്തിന് സമ്പൂർണ്ണജ്ഞാനം അവശ്യമാണ്. കവികൾ ബാഹ്യതലം മാത്രം കാണുന്നവരാണ്. വാക്കുകളെ അവർ ഉപകരണങ്ങളാക്കുന്നു. നിഴലുകൾ നിർമ്മിക്കാൻ എളുപ്പമാണ്. സംഗീതമില്ലെങ്കിൽ പിന്നെന്തു കവിത? ഛന്ദസ്സും താളവും സംഗീതവുമാണ് അജ്ഞരായ ആസ്വാദകരെ വശീകരിക്കുന്നത്. സാഹിത്യകാരന്മാർ ദുർബലമനസ്സുള്ളവരാണ്. ഈ സങ്കല്പനത്തിൻ്റെ മീതെയാണ് സാഹിത്യത്തിനെതിരായ വാദങ്ങൾ പ്രതിഷ്ഠിച്ചിരിക്കുന്നത്. പ്രചോദനം കവികളെ ഭ്രാന്തരാക്കുന്നു. കവിത ഭ്രാന്തിൻ്റെ ജല്പനമായി പരിണമിക്കുന്നു. കവി സ്വയം ഭ്രാന്തനാകുന്നതിനോടൊപ്പം ആസ്വാദകരെ ഭ്രാന്തരാക്കുകയും ചെയ്യുന്നു. വികാരങ്ങളെ കവിത ഇളക്കിവിടുന്നുവെന്ന് പ്ലേറ്റോ ആരോപിക്കുന്നു. കവിയുടെ വികാരങ്ങൾക്ക് നിയന്ത്രണമില്ല. അത് നിയന്ത്രിക്കാനയാൾ ശ്രമിക്കുന്നുമില്ല. സഹൃദയരുടെ വികാരങ്ങളെയും അയാൾ ഇളക്കിവിട്ടുകൊണ്ട് അവരുടെ സമചിത്തതയില്ലാതാക്കുന്നു. നാടകത്തിലും രചയിതാവ് കഥാപാത്രങ്ങളുടെ ദുർബലവികാരങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നു. ഇതാണ് താളപ്പിഴകളുണ്ടാക്കുന്ന പ്രഥമ ഘടകം. കവിതയും നാടകവും മറ്റും സത്സ്വഭാവികളെയും ദുഷിപ്പിക്കും. ഹോമർ അടക്കമുള്ള കവികൾ ഈശ്വരനെയും വിശിഷ്ടരായ പുരാണകഥാപാത്രങ്ങളെയും സാധാരണീയരെപ്പോലെ ദുർബലരും ചപലപ്രകൃതികളുമായി അവതരിപ്പിക്കുന്നു എന്ന കുറ്റവും പ്ലേറ്റോ ചാർത്തുന്നു. നന്മയുടെ രൂപമായ ഈശ്വരൻ ഒരിക്കലും തിന്മ ചെയ്യില്ല. അതിന് വിഷയീഭവിക്കാനും പാടില്ല. ദേവന്മാരെയും മോശക്കാരാക്കാൻ പാടില്ല.
കവിത ഭ്രാന്തിൻ്റെ ജല്പനമാണ്, സാഹിത്യം അസത്യ ജടിലമായ അനുകരണമാണ്, കവിത വികാരങ്ങളെ അനിയന്ത്രിതമാക്കുന്നു എന്നീ മൂന്നു പ്രമുഖകാരണങ്ങളാലാണ് കലയ്ക്കും സാഹിത്യത്തിനും തൻ്റെ ആദർശ റിപ്പബ്ലിക്കിൽ പ്ലേറ്റോ സ്ഥാനം നല്കാഞ്ഞത്.
പ്ലേറ്റോ എല്ലാ സാഹിത്യത്തെയും അടച്ചാക്ഷേപിക്കുന്നില്ല, ക്ഷുദ്രകൃതികളെ മാത്രമാണ് പരിഹസിക്കുന്നത് എന്ന് വാദിക്കുന്നവരുണ്ട്. അദ്ദേഹം സാഹിത്യത്തിനെതിരെ നടത്തിയ വിമർശനമാണ് അരിസ്റ്റോട്ടിലിന് പോയറ്റിക്സ് എഴുതി പ്രതികരിക്കാനുള്ള സാഹചര്യമൊരുക്കിയത്. സാഹിത്യം ജീവിതത്തിൻ്റെ അനുകരണമാണെന്നു പറഞ്ഞത് പ്ലേറ്റോയാണ്. അനുകരിക്കേണ്ടത് പരമസത്യത്തെയാകണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്
സാഹിത്യവും വികാരവും തമ്മിലുള്ള ബന്ധം ഊന്നിയതും പ്ലാറ്റോ തന്നെ. ഒരു സാഹിത്യകൃതിക്ക് ഒതുക്കം, സംവിധാനക്രമം, സജീവമായ ഘടകപ്പൊരുത്തം എന്നിവ ഉണ്ടാകണമെന്ന് അദ്ദേഹം നിഷ്കർഷിക്കുന്നു. (കെ.എം.തരകൻ 34-35).
ഒരു സന്ദിദ്ധ സാഹചര്യത്തിൽ തൻ്റെ മാതൃകാ റിപ്പബ്ലിക്കിൽ കലയ്ക്കും സാഹിത്യത്തിനും പ്രവേശനം നിഷേധിച്ച ഈ താത്ത്വികാചാര്യൻ കലയുടെയും സാഹിത്യത്തിൻ്റെയും ജനങ്ങളെ സ്വാധീനിക്കാനും വശീകരിക്കാനുമുള്ള ശക്തി വേണ്ടുംവണ്ണം മനസ്സിലാക്കിയാണ് പ്രതികരിച്ചതെന്ന് ബോദ്ധ്യമാകുന്നു. അതുവഴി സാഹിത്യത്തിൻ്റെ പന്ഥാവ് നൂതനത നിറഞ്ഞതായി.
പ്ലേറ്റോ, അരിസ്റ്റോട്ടിൽ, ലോംഗിനസ്സ്
https://pluttog.blogspot.com/2024/04/blog-post_78.html
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ