എൻ്റെ വഴിത്തിരിവ്: കലാമണ്ഡലം കൃഷ്ണൻ നായരുടെ ആത്മകഥയിൽ നിന്ന് ....
കലാമണ്ഡലം കൃഷ്ണൻനായർ എന്ന പ്രഗത്ഭ കഥകളി നടൻ സ്വയം രേഖപ്പെടുത്തിയ ജീവിതരേഖയാണ് അദ്ദേഹത്തിന്റെ ആത്മകഥ- എന്റെ ജീവിതം : അരങ്ങിലും അണിയറയിലും. അതിലെ ഒരു ഭാഗമാണ് എന്റെ വഴിത്തിരിവ്. സ്കൂൾ അദ്ധ്യയനത്തിൽ നിന്നും വിട്ട് കഥകളി അദ്ധ്യയനത്തിലേക്ക് താൻ എത്തിയതെങ്ങനെയെന്ന അനുഭവകഥനമാണ് എൻ്റെ വഴിത്തിരിവ്. വിവിധ കളിയോഗങ്ങളെക്കുറിച്ചും പ്രഗത്ഭരായ ആശാന്മാരെക്കുറിച്ചും പ്രാദേശികതയെക്കുറിച്ചും ഇതിൽ ഭംഗിയായി വിവരിക്കുന്നുണ്ട്.
ഏഴിമലയുടെ ഐതിഹ്യം പറഞ്ഞു കൊണ്ടാണ് അദ്ധ്യായം ആരംഭിക്കുന്നത്. ഹനുമാൻ ബോധഹീനരായ രാമലക്ഷ്മണന്മാരെയും വാനരപ്പടയാളികളെയും ഉണർത്താനായി കൊണ്ടുവന്ന ഋഷഭ പർവതത്തിന്റെ ഒരുഭാഗം അടർന്നു വീണതാണത്രെ ഏഴിമല.
തുടർന്ന് കൃഷ്ണൻനായർ തൻ്റെ അമ്മയുമായുള്ള ആഴമേറിയ സ്നേഹബന്ധം പങ്കുവെക്കുന്നു. അമ്മയുടെ സ്നേഹം നിറഞ്ഞ വിളിയും - കുഞ്ഞിയേ എന്നാണ് വിളിക്കുക - അമ്മയുടെ മനോഹരമായ നാട്ടിപ്പാട്ടും, അമ്മയെ പാമ്പ് [ഭാഗ്യവശാൽ നീർക്കോലിയായിരുന്നു കടിച്ചത്] കടിച്ചെന്നറിഞ്ഞപ്പോൾ തനിക്കുണ്ടായ അസ്വസ്ഥതയും ഈ അദ്ധ്യായത്തിൽ വിവരിക്കുന്നു. ഹൃദയസ്പർശിയായ ജീവിതാനുഭവങ്ങളുടെ കഥനമാണ് ഈ ആത്മകഥ.
സ്കൂൾ അനുഭവങ്ങളെയാണ് തുടർന്ന് വിവരിക്കുന്നത്.
കൃഷ്ണൻ നായർക്ക് വയസ്സ് 12 ആയി. ഹാജരില്ലാത്തതിനാലാണ് മൂന്നാം ക്ലാസ്സിൽ തോറ്റു. തോറ്റതു കാരണം പിന്നെ സ്കൂളിൽ പോകാൻ മടിയായി. അമ്മ എത്ര നിർബന്ധിച്ചിട്ടും വഴങ്ങിയില്ല. ദു:ഖിതയായ അമ്മ ഈ വിവരം വാരണക്കോട്ട് അറിയിച്ചു. അവിടത്തെ നാരായണൻ കുഞ്ഞെഴുന്നള്ളിയേടത്തിന്റെ കല്പനപ്രകാരം ഹെഡ്മാസ്റ്റർ തന്നെ വീട്ടിൽ വന്ന് കൂട്ടിക്കൊണ്ടുപോയി, സ്നേഹപൂർവം. എങ്ങനെയെങ്കിലും ഇവനെ നേരെയാക്കിത്തരണമെന്നായിരുന്നു അമ്മയുടെ അപേക്ഷ. അത് മാഷേറ്റു. അങ്ങനെ പഠനം തകൃതിയായി നടന്നു. ഇതേ സന്ദർഭത്തിൽ കൂട്ടുകാരൊത്തുള്ള വിഹാരവും പരാമർശിക്കുന്നുണ്ട്.
ഇനി വിവരിക്കുന്നത് കഥകളി സംബന്ധമായ കാര്യമാണ്. നാലാംക്ലാസ്സിൽ പഠിക്കുമ്പോൾ കളിയോഗം ആരംഭിക്കുന്നതിലേക്കായ് വാരണക്കോട്ട് കളിക്കോപ്പുണ്ടാക്കാൻ തുടങ്ങി. അധികാരി എഴുന്നള്ളിയേടത്താണ് കോപ്പുപണിയുടെ മേൽനോട്ടം നിർവഹിച്ചത്. കഥകളി വല്ലാത്ത ഭ്രമമാണദ്ദേഹത്തിന്. ഇടയ്ക്ക് ചന്തുപ്പണിക്കരാശാനെയോ മറ്റ് ആശാന്മാരെയോ വിളിച്ച് അദ്ദേഹം ചൊല്ലിയാടിക്കാറുണ്ട്. വാരണക്കോട്ടുകാരുടെ കഥകളിഭ്രമം ഇവിടെ ചിത്രീകരിക്കുന്നു..
കളിക്കോപ്പ് നിർമ്മാണം കഴിഞ്ഞപ്പോൾ തന്നെ കളിയോഗവും തുടങ്ങി. ചന്തുപ്പണിക്കർ, അമ്പുപ്പണിക്കർ, ചിങ്ങപ്പണിക്കർ എന്നിവരാണ് ആശാന്മാർ. ഇതിൽ ചന്തുപ്പണിക്കരാണ് ഈ അദ്ധ്യായത്തിൽ പിന്നെയും പരാമർശിക്കപ്പെടുന്നതെങ്കിലും മേൽപ്പറഞ്ഞ മൂവരും അന്നത്തെ കഥകളിയുടെ നായകരായിരുന്നു.
വാരണക്കോട്ട് കളിയോഗത്തിനു മുന്നേ ഉണ്ടായിരുന്ന കളിയോഗങ്ങളെ കൃഷ്ണൻ നായർ പരിചയപ്പെടുത്തുകയാണ്. വടക്കൻ ദിക്കിൽ ആദ്യമായി കഥകളിയോഗം സ്ഥാപിച്ചത് തൃക്കരിപ്പൂർ താഴെക്കാട്ടുമനയിലാണ്. 12 വർഷം ആ കളിയോഗം നടന്നു. അഭ്യാസവും കളികളും നടന്നു. തോലനൂർ ഈച്ചര മേനോനായിരുന്നു അവിടെ ആശാൻ.
കല്ലടിക്കോടൻ സമ്പ്രദായത്തിന്റെ വക്താവായിരുന്നു അദ്ദേഹം. ഈച്ചരമേനോനു കീഴിൽ അഭ്യസിച്ചവരാണ് മേല്പറഞ്ഞ മൂന്നു ആശാന്മാരും. ത്രിമൂർത്തികൾ എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്.
പിന്നീട് കോടോത്ത് കളിയോഗം ആരംഭിച്ചു. അവിടെ ഒരു വർഷം പ്രധാന ആശാൻ കണാരമേനോനായിരുന്നു. പിന്നീട് ചന്തുപ്പണിക്കരായി പ്രധാനആശാൻ. അത് ഏഴെട്ടു കൊല്ലം നടന്നു. പിന്നീട് കുറേ വർഷം നിശ്ചലതയായിരുന്നു. ദാരിദ്ര്യം ആശാന്മാരെ ബാധിച്ചു. അതിന്റെ തീവ്രത കൃഷ്ണൻ നായർ വിവരിക്കുന്നു. ഒരു ചായക്കട നടത്തിയാണ് ചന്തുപ്പണിക്കർ ജീവിച്ചത്.
പിന്നീട് തളിപ്പറമ്പിൽ ഒരു കളിയോഗം തുടങ്ങി. ചന്തുപ്പണിക്കർ പ്രധാന ആശാൻ. വടക്കേ മലബാറിൽ കഥകളി അഭ്യസിപ്പിച്ചും കളിയോഗങ്ങൾക്ക് കൈകാര്യകർത്തൃത്വം നല്കിയും പ്രചാരമുണ്ടാക്കിയത് ഈച്ചരമേനോനും അദ്ദേഹത്തിന്റെ പ്രഗത്ഭ ശിഷ്യരായ ചന്തുപ്പണിക്കർ, അമ്പുപ്പണിക്കർ, ചിങ്ങൻ പണിക്കർ എന്നിവരുമാണെന്ന് കലാമണ്ഡലം കൃഷ്ണൻ നായർ വ്യക്തമാക്കുന്നു.
1103 കൊല്ലവർഷത്തിലാണ് വാരണക്കോട്ട് കളിയോഗം ആരംഭിച്ചത്. വാരണക്കോട്ട് മനയിലെ കാരണവന്മാരുടെയും മക്കളുടെയും ചെറിയൊരു ചരിത്രം ഇവിടെ ലഭ്യമാകുന്നു.
വാരണക്കോട്ട് മനയ്ക്കലെ അംഗങ്ങളുടെ അന്നത്തെ സ്ഥിതിയും വിവരിക്കുന്നു.
താഴെക്കാട്ടുമനയിലെ കോപ്പുകൾ വാരണക്കോട്ടേയ്ക്ക് വിലയ്ക്കുവാങ്ങുകയാണുണ്ടായത്. പോരാത്തത് വള്ളുവനാട്ടിൽ നിന്നും വരുത്തിയ പണിക്കാർ നിർമിച്ചു.
ധാരാളം കളികളുണ്ടായി. ഏകദേശം നാലു മാസത്തോളം വിറ്റൂണില്ലാതെ കളി നടന്നു.
എന്താണ് വിറ്റൂണ്? കളിയോഗമായി നടക്കുന്ന കാലത്ത് കഥകളിയില്ലാതിരിക്കുന്ന ദിവസമാണ് വിറ്റൂണ്.
വാരണക്കോട്ട് അധികാരി എഴുന്നള്ളിയേടത്തിന്റെ മഠത്തിൽ ഒരു കളി നടന്നു - ബാലിവിജയം.
അതിൽ ചന്തുപ്പണിക്കർ കെട്ടിയ ബാലിവിജയത്തിലെ രാവണൻ തന്നെ ആകർഷിച്ചതും വേഷം കെട്ടി നില്ക്കുന്ന ചന്തുപ്പണിക്കരെ കണ്ട് വിസ്മയിച്ചതും തൊടാൻ ആഗ്രഹിച്ചതും കഥകളി നടനാകാൻ മോഹം ഉദിച്ചതുമാണ് തുടർന്ന് വിവരിക്കുന്നത്.
വാരണക്കോട്ട് കളിയോഗം പിരിച്ചുവിട്ടെങ്കിലും കഥകളിയഭ്യാസം തുടങ്ങുന്നെന്നറിഞ്ഞപ്പോൾ അതിൽ ചേരാൻ കൃഷ്ണൻ നായർ അതിയായി ആഗ്രഹിച്ചു. അമ്മയോട് പറഞ്ഞപ്പോൾ അമ്മ, നീ അതിനൊന്നും പോകണ്ട. അവർ നിന്റെ എല്ലുമുഴുവൻ പൊട്ടിക്കും എന്നു പറഞ്ഞു. അങ്ങനെ ഒരു വിശ്വാസമുണ്ടായിരുന്നതാണ് അമ്മ പറഞ്ഞത്. കഥകളി നടനാകാൻ ശാരീരികമായി
അന്ന് തീവ്ര പരിശീലനം അവശ്യമായിരുന്നല്ലോ.
ചേട്ടനുമായുള്ള ആഴമേറിയ സൗഹൃദവും ഈ അദ്ധ്യായത്തിൽ വ്യക്തമാക്കുന്നുണ്ട് കൃഷ്ണൻ നായർ. സിംഗപ്പൂരിലേക്ക് ചേട്ടൻ പോകുമ്പോൾ ഉണ്ടായ ദു:ഖം തീവ്രമായിരുന്നുവെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു.
അതുല്യ കഥകളി നടനായ കലാമണ്ഡലം കൃഷ്ണൻ നായരുടെ ഈ ഓർമ്മകൾ ഒരു കഥകളിക്കാലത്തെ മാത്രമല്ല, ദാരിദ്ര്യവും ദുഃഖവും പരിവട്ടവും നിറഞ്ഞ പഴയ കാല ഗ്രാമത്തിൻ്റെ സ്മരണകൾ കൂടി കൊണ്ടുവരുന്നു. അന്നത്തെ കലാകാരന്മാരുടെ ആത്മസമർപ്പണം അളവില്ലാത്തതായിരുന്നു.
🌿😊
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ