തലകുനിക്കാതെ: വാംഗാരി മാതായ്

 തല കുനിക്കാതെ -

ഇത് ഒരു ആത്മകഥയാണ്. ഇതിൻ്റെ മുഴുവൻ ശീർഷകം, ‘തല കുനിക്കാതെ- ഒരു പെണ്ണിൻ്റെ ആത്മകഥ’ എന്നാകുന്നു. രചയിതാവ് ഗ്രീൻ ബെൽറ്റ് പ്രസ്ഥാന നായികയായ വംഗാരി മാതായ്. കബനിയാണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. നിരവധികൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത അനുഭവപരിചയം ഈ വിവർത്തനത്തിലും കബനിക്ക് കരുത്തേകുന്നു. സമതയാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. സമതയുടെ അദ്ധ്യക്ഷയായ ലളിതാ ലെനിൻ പ്രസാധകക്കുറിപ്പിൽ ഇപ്രകാരം എഴുതുന്നു:

“കുനിഞ്ഞ ശിരസ്സല്ല, ഒരിക്കലും കുനിയാത്ത ശിരസ്സാണ് പെണ്ണിൻ്റെ സൗന്ദര്യമെന്ന് നിതാന്തജാഗ്രമായ അറിവിലൂടെയും മാനവികബോധത്തിലൂടെയും ലോകത്തിന് തെളിയിച്ചുകൊടുത്ത വംഗാരി മാതായിയുടെ ത്യാഗോജ്ജ്വലമായ ആത്മകഥയാണ് സമതയുടെ ഈ പുസ്തകം”.

കാർഷിക സംസ്കാരത്തിൻ്റെ അനുഭവപാഠങ്ങളിലൂടെ സ്ത്രീകൾക്ക് അവരുടെ പരിത:സ്ഥിതി മെച്ചപ്പെടുത്താനാകുമെന്ന് വാംഗാരി മാതായ് വിശ്വസിച്ചു. ലളിതാ ലെനിൻ എഴുതുന്നു:

സമാധാനമെന്നാൽ യുദ്ധവിരുദ്ധ പ്രവർത്തനം മാത്രമല്ലെന്നും ഭൂമിയിൽ മനുഷ്യൻ്റെ നിലനില്പും സമാധാനവും നമ്മുടെ പരിസ്ഥിതി സംരക്ഷണത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നതെന്നും ജനസമൂഹങ്ങളെ ബോദ്ധ്യപ്പെടുത്തിയത് മാതായ് ആണ്.”

ജനാധിപത്യവും മനുഷ്യാവകാശങ്ങളും പുരുഷൻ്റെ കോയ്മയുടെതല്ലെന്നും അവ സ്ത്രീകൾക്കു കൂടി അവകാശപ്പെട്ടതാണെന്നും മാതായ് സൂചിപ്പിച്ചു. സ്ത്രീകൾ സ്വതന്ത്രകളാകുമ്പോൾ സമൂഹം വളരുന്നു. ഭാഷയെയും ദേശത്തെയും സംസ്കാരത്തെയും വ്രണപ്പെടുത്തുന്ന ആസുരപ്രവണതകൾക്കെതിരെ മാതായ് പ്രതികരിച്ചു. പർവതപ്രാന്തത്തിലുള്ള ഒരു ഗോത്രവർഗ്ഗ പെൺകുട്ടി ലോകസമൂഹത്തിനാകെ പരിസ്ഥിതിവെളിച്ചം പകർന്നു. ഈ ആത്മകഥ അവരുടെ ജീവിതത്തിൻ്റെ നേരാഖ്യാനമാകുന്നു.


ഇഹിതെയിലെ കുട്ടിക്കാലത്തെ സംബന്ധിക്കുന്ന ഓർമ്മകളാണ് ഇഹിതെയിലെ എൻ്റെ കുട്ടിക്കാലം എന്ന അദ്ധ്യായത്തിൽ വിവരിക്കുന്നത്. അച്ഛനമ്മമാരുടെ ആറുമക്കളിൽ മൂന്നാമത്തെ മകളായാണ് ജനനം. അച്ഛൻ മുട്ടാ ജുഗി. അമ്മ - വഞ്ചിരു കിബിച്ചോ. അച്ഛനമ്മമാരുടെ മകൾ എന്നതുപോലെ തന്നെ മണ്ണിൻ്റെയും മകളാണ് ഞാൻ എന്ന് മാതായ് പ്രഖ്യാപിക്കുന്നുണ്ട്.


അദ്ധ്യായം 1

ഇഹിതെയിലെ എൻ്റെ കുട്ടിക്കാലം


ജനനം: പ്രകൃതിയോടു സല്ലപിച്ച്

ബ്രിട്ടീഷ് കെനിയയിലാണ് ജന്മദേശമായ ഇഹിതെ ഉൾപ്പെടുന്നത്. തലമുറകളായി കഴിഞ്ഞു വന്ന ഇടം. കിക്കുയു ഗോത്രത്തിലാണ് പിറന്നത്. കെനിയയിലെ വലിയ ഗോത്രമായിരുന്നു അത്. കൃഷിയായിരുന്നു മുഖ്യ ഉപജീവനമാർഗ്ഗം. കൂടാതെ കന്നുകാലികളെയും വളർത്തി.

അവിടെയാണ് മാതായ് പിറന്നത്. ഒരു കുഞ്ഞ് ഗോത്രത്തിലേക്കു പിറന്നുവീഴുമ്പോൾ പിതാമഹന്മാരുടെ മണ്ണുമായി അതിനെ ബന്ധിപ്പിക്കുന്ന മനോഹരവും അർത്ഥവത്തുമായ ഒരു ചടങ്ങുണ്ടെന്ന് മാതായ് വിവരിക്കുന്നു. അത് കൂട്ടായ്മയുടെ ശംഖൊലിയാണ്. കുഞ്ഞ് പിറന്നാൽ പെണ്ണുങ്ങൾ കൂട്ടത്തോടെ കൃഷിക്കളത്തിലിറങ്ങി ഫലമൂലങ്ങൾ ശേഖരിക്കും. ആട്ടിറച്ചിയും ഫലമൂലങ്ങൾ പാകം ചെയ്തതും വിശേഷപ്പെട്ട കരിമ്പും അമ്മയ്ക്ക് ആഹരിക്കാനുള്ളതാണ്. അതിൽ നിന്നും അല്പം ചാറ് കുഞ്ഞിൻ്റെ നാവിൽ തൊട്ടു കൊടുക്കും. ഇതാണ് കുഞ്ഞിനു കിട്ടുന്ന ആദ്യത്തെ ആഹാരം. കിക്കുയി വർഗ്ഗക്കാരുടെയിടയിലുള്ള ഓരോ ജനനവും ആചാരാനുഷ്ഠാനങ്ങളിൽ പ്രകൃതിയുമായും ചുറ്റുപാടുകളുമായും ബന്ധിതമാണ്. 


ഗോത്ര ഉത്പത്തി: മിത്ത്

കിക്കുയുക്കളുടെ ഇടയിലുള്ള ഉൽപ്പത്തിയെക്കുറിച്ചുള്ള മിത്ത് വിവരിക്കുകയാണ് മാതായ്. ദൈവം ആദിയിൽ സൃഷ്ടിച്ചത് ഗിക്കുയുവിനെയും മുമ്പിയേയുമാണ്. കുടിയിരിക്കേണ്ട ഇടവും കാട്ടി. അവർക്ക് പത്തു പെൺമക്കളുണ്ടായി. മക്കൾക്ക് വിവാഹപ്രായമായപ്പോൾ അവർക്ക് ഭർത്താക്കന്മാരെത്തരാൻ ദൈവത്തോട് കേണു. ഒമ്പതു മക്കൾ ദൈവം നിർദേശിച്ചതനുസരിച്ച് അവനവനോളം വലിപ്പമുള്ള മരക്കമ്പുകൾ കാട്ടിൽ നിന്നും ശേഖരിച്ചു. ആ മരക്കമ്പുകളാൽ അത്തിമരച്ചുവട്ടിൽ ബലിപീഠം തയ്യാറാക്കി ഒരു ആട്ടിൻകുട്ടിയെ ബലിയർപ്പിച്ചു. അതിൻ്റെ മാംസം തീയിൽ ഉരുകാൻ തുടങ്ങിയപ്പോൾ തീനാളങ്ങളിൽ നിന്നും ഒമ്പതു പുരുഷന്മാർ പുറത്തിറങ്ങി. ഗിക്കുയു അവരെ വീട്ടിൽ കൊണ്ടുപോയി. തന്നോളം വലിപ്പമുള്ളവരെ പെൺമക്കൾ വരിച്ചു. പത്താമത്തെ പെൺകുട്ടി വിവാഹിതയായില്ലെങ്കിലും കുഞ്ഞുങ്ങളുണ്ടായത്രെ. ഈ ദമ്പതികളിൽ നിന്നും പത്താമത്തവളിൽ നിന്നും 10 കിക്കുയു ഗോത്രങ്ങളുണ്ടായി.


ഗോത്രരീതികൾ

ഓരോ പ്രത്യേക കുലത്തൊഴിലിൻ്റെയോ വൈദഗ്ദ്ധ്യത്തിൻ്റെയോ പേരിലാണ് ഓരോ ഗോത്രവും അറിയപ്പെട്ടത്. അഞ്ജിരു ഗോത്രമാണ് മാതായിയുടേത്. നേതൃപാടവത്തിന് പ്രശസ്തമാണത്. തുടക്കത്തിൽ മാതൃദായക്രമമായിരുന്നു. പിന്നെയെല്ലാം പുരുഷാധിപത്യത്തിൻ കീഴിലായി. മണ്ണ്, വിളകൾ, കന്നുകാലികൾ എന്നിവയുടെ ഉടമാവകാശവും പിന്തുടർച്ചാവകാശവും പുരുഷർക്കായി. ഇതെങ്ങനെ പുരുഷന്മാരുടെ കൈകളിലേക്ക് വഴുതിപ്പോയെന്ന് ഒരു മിത്തും പറയുന്നില്ലെന്ന് മാതായ് പരിഹസിക്കുന്നു.


കെനിയ പർവതം അറിയപ്പെട്ടിരുന്നത് പ്രകാശത്തിൻ്റെ ആലയം എന്നായിരുന്നു. ഇത് കിക്കുയുക്കൾക്ക് വിശുദ്ധമായിരുന്നു. ഈ പർവതമാണ് എല്ലാ സമൃദ്ധിയുടെയും ഉറവിടം. മഴ, പുഴകൾ, അരുവികൾ, ശുദ്ധജലം.

എല്ലാ ചടങ്ങുകളിലും പർവതത്തിന് അഭിമുഖമായാണ് കിക്കുയുക്കൾ നില്ക്കുക. വീടുകളും പർവതത്തെ നോക്കിത്തന്നെ നിർമ്മിക്കുന്നു. പർവതം ഉള്ളിടത്തോളം ദൈവം കൂടെയുണ്ടാകും. ഒരു വിഷമവും ഉണ്ടാകില്ല. ഇതായിരുന്നു കിക്കുയു ക്കളുടെ വിശ്വാസം. തോരാമഴ പർവതം നല്കുമ്പോൾ വിളകൾ സമൃദ്ധമാകുന്നു. എന്നാൽ, ഇത്തരം പോസിറ്റീവായ വിശ്വാസങ്ങളും ആചാരങ്ങളും മാഞ്ഞുതുടങ്ങിയെന്ന് മാതായ് ദു:ഖത്തോടെ സ്മരിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനം കെനിയയിലെത്തിയ യൂറോപ്യൻ മതപ്രചാരകർ ഇത്തരം വിശ്വാസങ്ങൾ തിരുത്താനാരംഭിച്ചു. ദൈവം പർവതത്തിലല്ല, സ്വർഗ്ഗത്തിലാണെന്നു സ്ഥാപിച്ചു. ഞായറാഴ്ചകളിൽ പള്ളികളാണ് ആരാധനയ്ക്ക് അനുയോജ്യം എന്നു പറഞ്ഞു. മതപ്രചാരകരുടെ ലോകസങ്കല്പം സ്വീകരിച്ച മിക്ക കിക്കുയികളും സ്വന്തം ആചാരാനുഷ്ഠാനങ്ങൾ ഉപേക്ഷിച്ചു. മതപ്രചാരകരെത്തുടർന്നെത്തിയ കച്ചവടക്കാരും ഭരണാധികാരികളും പ്രകൃതിവിഭവങ്ങളെല്ലാം കടുത്ത രീതിയിൽ ചൂഷണം ആരംഭിച്ചു. വിശുദ്ധവനങ്ങളിൽ തീയെരിഞ്ഞെന്നും, എല്ലാറ്റിനേയും പുരോഗതിയുടെ ലക്ഷണമായാണ് നാട്ടുകാർ കണ്ടതെന്നും അതിനാലവർ നിസ്സംഗരായെന്നും പ്രതിഷേധത്തോടെ മാതായ് കൂട്ടിച്ചേർക്കുന്നു.  


കെനിയ എന്ന പേര്

1849 ലാണ് പര്യവേക്ഷകരായ ക്രാപ്പും ഹെബ്മാനും കെനിയയിലെത്തിയത്. ചുരയ്ക്ക കയ്യിലേന്തിനില്ക്കുന്ന നാട്ടുകാരനോട് പർവതത്തെ ഉദ്ദേശിച്ച് അതെന്താണ് എന്നു ചോദിച്ചപ്പോൾ, ചുരയ്ക്കയെക്കറിച്ചാണ് ചോദ്യമെന്ന് തെറ്റിദ്ധരിച്ച അയാൾ ചുരയ്ക്കയുടെ പേരായ കീനിയ എന്നു പറയുകയും ചെയ്തു. ബ്രിട്ടീഷുകാരൻ അതു കീനിയ എന്നുച്ചരിക്കുകയും അതു നാടിൻ്റെ പേരായി മാറുകയും ചെയ്തു. അധിനിവേശകരായ ബ്രിട്ടീഷുകാർ നാട്ടുപേരുകൾ തിരുത്തിയും ജനവിശ്വാസങ്ങളെ മാറ്റിയും ചൂഷണം ചെയ്തും മുന്നോട്ടു പോയി. യൂറോപ്യർ ആഫ്രിക്കയ്ക്കു വേണ്ടി കടിപിടികൂടുന്ന കാലമായിരുന്നു അത്.


മസായികളുമായുള്ള ബന്ധം

യൂറോപ്യർ കടന്നുവരുന്നതിനു മുമ്പേയുള്ള കെനിയയിലാണ് മാതായിയുടെ മുതുമുത്തച്ഛന്മാർ കഴിഞ്ഞത്. മറ്റൊരു ഗോത്രവുമായും അവർക്കു സമ്പർക്കമുണ്ടായിരുന്നില്ല. കന്നുകാലികളെ മേയ്ച്ചു ഊരുതെണ്ടി നടക്കുന്ന മസായികളെ മാത്രമേ മറ്റൊരു ഗോത്രക്കാർ എന്ന നിലയിൽ കണ്ടിട്ടുണ്ടാകൂ. കന്നുകാലികളെ മേയ്ക്കലായിരുന്നു മസായികളുടെ 

കുലത്തൊഴിൽ. കിക്കുയുക്കളുടെ ഗ്രാമങ്ങളിൽ കടന്നുകയറി കന്നുകാലികളെ കൊള്ളയടിക്കലും യുവാക്കളെ കൊന്നൊടുക്കാറുമുണ്ട്. സമാധാന ഉടമ്പടികളും ഉണ്ടാകാറുണ്ട്. ഇരു ഗോത്രങ്ങൾക്കുമിടയിൽ വിവാഹ ബന്ധങ്ങളും അപൂർവമല്ല. മസായ് - കിക്കുയു കലർപ്പ് രക്തമുള്ളവർ ചിലയിടങ്ങളിൽ ധാരാളം.

തൻ്റെ അമ്മയുടെ രക്തത്തിലും മസായ് കലർപ്പുണ്ടെന്ന് മാതായ് പറയുന്നു. അച്ഛൻ്റെ മുതുമുത്തശ്ശിമാരിലൊരാൾ മാസായ് ഗോത്രക്കാരിയായിരുന്നു. 


അധിനിവേശം

അധിനിവേശത്തിൻ്റെ വിത്തുകൾ വിതയ്ക്കപ്പെട്ടത് പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനമായിരുന്നു. വ്യത്യസ്ത ക്രൈസ്തവ മതവിഭാഗങ്ങൾക്കായി കെനിയ പലതായി ചീന്തപ്പെട്ടു. ആരോഗ്യപ്രശ്നങ്ങളിൽ ഇടപെട്ടു കൊണ്ടാണ് മതപ്രചാരകർ പ്രവർത്തനം ആരംഭിക്കുന്നത്. സാവധാനത്തിൽ ആരോഗ്യ കേന്ദ്രങ്ങൾ നിർമ്മിക്കപ്പെട്ടു. മതംമാറ്റലുകൾ നടന്നു. വിദ്യാലയങ്ങൾ സ്ഥാപിതമായി. ആശയവിനിമയം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളും നടന്നു.   

വായനയും എഴുത്തും പ്രചരിച്ചു. ആ കല ഇടിമിന്നലുപോലെയാണ് നാട്ടുകാരിൽ ആവേശിച്ചതെന്ന് മാതായ് എഴുതുന്നു. കുഴലുകളും ചെണ്ടകളും കൂക്കിവിളികളും ഉൾക്കൊള്ളുന്ന ആശയവിനിമയത്തിനു ബദലായാണ് ഇത് വരുന്നത്. ചുരയ്ക്കയിൽ നിന്നും ഉണ്ടാക്കിയ ഗിച്ചാൻ്റി എന്ന ഉപകരണം സന്ദേശവും അറിവും കൈമാറാൻ പണ്ടുപയോഗിച്ചിരുന്നു. ഇത്തരം തദ്ദേശീയ സാംസ്കാരികോപാധികളെ രേഖപ്പെടുത്തിയ, സൂക്ഷിച്ച വിദേശികൾ അവ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തി. യൂറോപ്പിൽ നിന്ന് കെനിയയിലേക്കും മറ്റും കുടിയേറ്റം ശക്തമായി. കുടിയേറ്റക്കാർക്കായി തദ്ദേശീയർ കുടിയൊഴിയേണ്ടിവന്നു. 1930കളിൽ കിക്കുയുക്കളുൾപ്പെടെ

 തദ്ദേശീയ ഗോത്രങ്ങൾ നേറ്റീവ് റിസേർവ്സ് എന്നറിയപ്പെടുന്ന പ്രത്യേക പ്രദേശങ്ങളിൽ തളയ്ക്കപ്പെട്ടു. അവരുടെ ഭൂമി കുടിയേറ്റക്കാർ കൊണ്ടുപോയി. ഇഹിതെ കിക്കുയുക്കൾക്കായി റിസർവുചെയ്ത ഭൂമിയായിരുന്നു. മാതായിയുടെ പിതാവിന് അവിടെ ഭൂമിയുണ്ടായിരുന്നു.


മതപ്രചാരകരുടെയും ബ്രിട്ടീഷ് ഭരണാധികാരികളുടെയും വരവിനു ശേഷവും പഴയമട്ടിലുള്ള ജീവിതരീതികൾ നിലനിന്നു. മാതായിയുടെ പിതാമഹരിൽ മൂന്നു പേർ ക്രിസ്തുമതം സ്വീകരിച്ചിരുന്നില്ല. അമ്മമ്മ മരണക്കിടക്കയിൽ വെച്ച് ജ്ഞാനസ്നാനം സ്വീകരിച്ചു. അവരുടെ മക്കളും പിന്നീട് സ്വീകരിച്ചു. ക്രൈസ്തവമതം സ്വീകരിക്കാതെ പഴയമട്ടിൽ ജീവിച്ച് ആചാരാനുഷ്ഠാനങ്ങൾ സ്വീകരിച്ചവർ കിക്കുയുക്കൾ എന്നറിയപ്പെട്ടു. മതം മാറിയവർ അത്തോമികൾ എന്നുമറിഞ്ഞു. വായിക്കുന്നവർ എന്നാണ് ആ വാക്കിനർത്ഥം. അവർ വായിച്ച പുസ്തകം ബൈബിളായിരുന്നു. മതം മാറിയവർക്ക് നല്ല പരിഗണന ലഭിച്ചു. അധികാരം കിട്ടി. തനത് സംസ്കാരം തുടച്ചുനീക്കപ്പെട്ടു. പാത്രങ്ങൾ, ഭക്ഷണം, വസ്ത്രം എന്നിവയിലൊക്കെ അതു പ്രതിഫലിച്ചു. നാടൻ ആഘോഷങ്ങളും ആട്ടവും നിരുത്സാഹിതമായി. പരമ്പരാഗതരീതികൾ അപ്രസക്തമായി. 


മാതാപിതാക്കളെക്കുറിച്ചുള്ള ഓർമ്മകൾ

മാതായിയുടെ പിറവിക്കുമുമ്പേ അച്ഛനമ്മമാർ മതം മാറിയിരുന്നു. അവർ യൂറോപ്യൻ രീതിയിൽ വസ്ത്രം ധരിച്ചു. ആട്ടിൻതോലും നിലം തൊടുന്ന പുതപ്പും ധരിച്ചുനടന്നിരുന്നതിൽ നിന്നും വ്യത്യസ്തമായിരുന്നു അത്. 

മാതായിയുടെ അച്ഛൻ ആറടിയിലധികം ഉയരമുള്ളയാളായിരുന്നു. ദൃഢഗാത്രൻ. ഘനശബ്ദം. 1903 ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. തൻ്റെ മക്കളുടെ സ്കൂൾ പഠനം അദ്ദേഹം ഉറപ്പുവരുത്തി. അച്ഛൻ്റെ കരുത്ത് പുകഴ്ത്തുന്നു മാതായ്. കാറിൻ്റെ ചകം മാറ്റാൻ അദ്ദേഹത്തിന് ജാക്കി ആവശ്യമുണ്ടായിരുന്നില്ലെന്ന് അച്ഛൻ്റെ സുഹൃത്തുക്കൾ പറയാറുണ്ട്. 

അമ്മ നീണ്ടു മെലിഞ്ഞ ഒരുവളായിരുന്നു. ശാരീരികമായും മാനസികമായും മാതായുടെ അച്ഛൻ്റെ നേർവിപരീതം. അമ്മ അദ്ധ്വാനശീലയും ഉദാരമതിയും ശാന്തശീലയുമായിരുന്നു. എഴുതാനോ വായിക്കാനോ അറിയില്ല. അവർ എൺപതുവയസ്സുവരെയും മണ്ണിൽ പണിയെടുക്കുകയും ആവശ്യമുള്ള ആഹാരം ഉത്പാദിപ്പിക്കുകയും ചെയ്തെന്ന് മാതായ് എഴുതുന്നു. അമ്മയുടെ കഠിനാദ്ധ്വാനത്തെയും ഉത്തരവാദിത്തബോധത്തെയും പ്രശംസിക്കുകയാണ് മാതായ്. 


അമ്മയുടെ മൂത്തമകളാണ് മാതായ്. ഒരു കിക്കുയു കുടുംബത്തിലെ മൂത്ത പെൺകുട്ടിയെന്നാൽ ആ വീട്ടിലെ രണ്ടാമത്തെ സ്ത്രീ എന്നാണ് കണക്കാക്കപ്പെടുന്നത്. അമ്മയും മാതായും ഒരുമിച്ചായിരുന്നു എപ്പോഴും. അമ്മയായിരുന്നു ജീവിതത്തിൽ തൻ്റെ അത്താണി എന്ന് മാതായ് ഓർക്കുന്നു. 


അച്ഛൻ ജീവിക്കാനായി തൊഴിൽ തേടി നാടും വീടും ഉപേക്ഷിച്ചിറങ്ങിയ ആദ്യതലമുറയുടെ പ്രതിനിധിയായിരുന്നു. ഇഹിതെ യിലെ നേറ്റീവ് റിസർവ് വിട്ട് വെള്ളക്കാരുടെ ഭൂമിയിലേക്ക് അദ്ദേഹം പോയി. ബ്രിട്ടീഷുകാർ വരുന്നതിനു മുമ്പ് ചരക്കുകൾ കൈമാറ്റം ചെയ്യപ്പെടുന്നതിൻ്റെ അളവുകോൽ കന്നുകാലികളായിരുന്നു. അതിൽ വിശേഷിച്ച് ആട്. എത്ര ആടുകൾ എന്ന ചോദ്യം സവിശേഷമായ സാഹചര്യങ്ങളിലൊക്കെ ഉയരുന്നു. ബ്രിട്ടീഷുകാർക്ക് പണമായിരുന്നു മുഖ്യം. പല തരം നികുതി പണമായിത്തന്നെ അടക്കേണ്ടി വന്നത് സ്വാഭാവികതൊഴിലുപേക്ഷിച്ച് മറ്റു മാർഗ്ഗങ്ങൾ തേടാൻ അവരെ പ്രേരിപ്പിച്ചു. കുടിയേറ്റക്കാരുടെ കൃഷിയിടങ്ങളിലും ഓഫീസുകളിലും ജോലി ചെയ്യേണ്ടിവന്നു. അതോടെ കുടുംബങ്ങൾ അനാഥമായി. സാമൂഹികജീർണ്ണത രൂപപ്പെട്ടു. കാർഷികവൃത്തികൾക്ക് മനുഷ്യാദ്ധ്വാനം തന്നെയായിരുന്നു അക്കാലത്തു മുഖ്യം.


ഇഹിതെ വിടുന്നു: നക്കുറുവിൽ

മസായ് ഭാഷയിൽ നക്കുറുവെന്നാൽ പൊടി മുടിയ പ്രദേശം എന്നാണർത്ഥം.

1943 ൽ അമ്മയ്ക്കൊപ്പം മാതായ് അച്ഛൻ്റെ സമീപത്തേക്ക് പുറപ്പെട്ടു. നക്കുറുവിലെ കൃഷിക്കളത്തിൽ ഡ്രൈവറായും മെക്കാനിക്കായും പണിയെടുക്കുകയായിരുന്നു അദ്ദേഹം. ഭൂവുടമ നെയ്ലൻ എന്ന സായ്പായിരുന്നു. കുടുംബത്തിനായി വീടുപണിയാനും പച്ചക്കറികളും മറ്റും ഉണ്ടാക്കുവാനുമുള്ള അനുവാദം അദ്ദേഹം നല്കിയിരുന്നു. അതേസമയം കുടിയൊഴിപ്പിക്കാനുള്ള അധികാരവും അദ്ദേഹത്തിനുണ്ടായിരുന്നു.

താഴ് വരയിൽ അദ്ദേഹം ജോലിചെയ്യുന്ന മണ്ണ് വളക്കൂറുള്ളതായിരുന്നു. പട്ടിണി കിടക്കേണ്ടി വന്നില്ലെങ്കിലും പഠിക്കാനുള്ള സാഹചര്യം അവിടെയില്ലായിരുന്നു. കൃഷിക്കളത്തിൽ അടിമകൾ തന്നെയായിരുന്നു എല്ലാവരും.

നക്കുറുവിൽ വെച്ച് അമ്മ രണ്ടു പെൺമക്കൾക്ക് ജന്മം നല്കി.

അമ്മ വേലചെയ്യുന്നത് നോക്കി നില്ക്കാറുണ്ട്. അക്കാലത്ത് പൈറിത്രം പറിച്ചെടുക്കാൻ വലിയ താല്പര്യത്തോടെ മാതായും പോകാറുണ്ട്. ചെറിയകുട്ടികളാണ് അതിന് നിയുക്തരാകുന്നത്. മനഗു എന്ന ചെടിയുടെ ചെറുപഴങ്ങൾ സ്വാദിഷ്ഠമായിരുന്നു. മനഗു യഥാർത്ഥത്തിൽ ഒരു കളയാണ്. അതേസമയം പച്ചക്കറിയുമാണ്. ഇന്ന് കഠിനമായ രാസവസ്തു പ്രയോഗത്തിൻ്റെ ഫലമായി അതിനെ കാണാനില്ല.


അന്നത്തെ മറ്റു ആണുങ്ങളെപ്പോലെ തൻ്റെ അച്ഛനും ബഹുഭാര്യാത്വം പിന്തുടർന്നയാളായിരുന്നുവെന്ന് മാതായ് പരാമർശിക്കുന്നു. അദ്ദേഹത്തിന് നാലു ഭാര്യമാരുണ്ടായിരുന്നു. മാതായിയുടെ അമ്മ അദ്ദേഹത്തിൻ്റെ രണ്ടാം ഭാര്യയായിരുന്നു. അച്ഛനും ഭാര്യമാരും മക്കളും വലിയ മുറ്റവും ചുറ്റും കുടിലുകളും വേലിയുമുള്ള ഒരേ പുരയിടത്തിൽ താമസിച്ചു. അച്ഛൻ്റെ പ്രത്യേക കുടിലിന് തിങ്കിറ എന്നാണ് പേര്. ഓരോ ഭാര്യയ്ക്കും ഓരോ കുടിലുണ്ട്. ന്യൂംബ എന്ന് അതറിയപ്പെട്ടു. കുടിലുകൾ വേലികളാൽ വേർതിരിക്കപ്പെട്ടു. പുരുഷർക്ക് അച്ഛൻ്റെ കുടിൽവരെ മാത്രമേ പ്രവേശനമുള്ളൂ.

കുടിലിനകത്തെ അറകൾ ചെറുതായിരുന്നു. പക്ഷേ സ്ഥലഞെരുക്കം അനുഭവപ്പെട്ടില്ല. രാത്രികാലത്താണ് എല്ലാവരും വീട്ടിലുണ്ടാവുക. അസുഖമുള്ളവർ മാത്രമാണ് പകലിൽ വീട്ടിലിരിക്കുക. അർദ്ധസഹോദരരോട് സമഭാവനയോടെ പെരുമാറാനുള്ള പരിശീലനം കുട്ടികൾക്കു ലഭിച്ചിരുന്നു. എത്ര ഭാര്യമാരെ സ്വീകരിക്കാനുള്ള അവകാശമുണ്ടായിരുന്നെങ്കിലും തൻ്റെ കുട്ടികളെ പരിപാലിക്കാനുള്ള ബാദ്ധ്യതയും ധാർമ്മികോത്തരവാദിത്തവും പുരുഷനുണ്ടായിരുന്നു. ചുമതലകൾ നിറവേറ്റാത്തവനെ സമൂഹം ഒറ്റപ്പെടുത്തിയിരുന്നു. ‘ ഇന്ന് ഇത്തരം സമ്മർദ്ദതന്ത്രങ്ങൾ മാഞ്ഞുപോയിരിക്കുന്നുവെന്ന് മാതായ് സങ്കടപ്പെടുന്നു. പുരുഷരിൽ ചിലർക്ക് യാതൊരു മന:സാക്ഷിക്കുത്തുമില്ല. സ്വന്തം കുട്ടികളെ അവൻ നോക്കുന്നില്ല. മുമ്പ് കുഞ്ഞുങ്ങൾ സുരക്ഷിതരായിരുന്നു. അവർ സംരക്ഷിക്കപ്പെട്ടിരുന്നു. ബഹുഭാര്യാത്വം നിലനിന്ന കാലഘട്ടത്തിൽ കുഞ്ഞുങ്ങൾക്ക് അതു ഗുണകരമായിരുന്നു. ഏതെങ്കിലും ഒരമ്മ അവരെ നോക്കിയിരുന്നു. മരണം പോലെയുള്ള നടുക്കുന്ന ദൃശ്യങ്ങൾ കാണുന്നതിൽ നിന്നും കുട്ടികളെ ഒഴിച്ചുനിർത്തി. കുട്ടികൾക്ക് മനസ്സിലാകാത്ത പ്രപഞ്ചസത്യങ്ങളിൽ നിന്നും അവരെ സംരക്ഷിക്കാൻ മുതിർന്നവർ ശ്രദ്ധവെച്ചു. സ്വപ്നം കാണാനും ഭാവനയും ക്രിയാത്മകതയും പ്രയോഗിക്കാനും കുട്ടികളെ പ്രേരിപ്പിക്കുന്ന കാര്യങ്ങളാണ് ചുറ്റിനുമുണ്ടായിരുന്നതെന്ന് മാതായ് സ്മരിക്കുന്നു. അച്ഛൻ്റെ കാര്യത്തിൽ സാന്നിദ്ധ്യം കൊണ്ടുമാത്രം തൃപ്തിപ്പെടാനുള്ള അഭ്യസനം കുട്ടികൾ നേടിയിരുന്നു. ശക്തനും ബലിഷ്ഠനും അചഞ്ചലനും അജയ്യനുമായ പിതാവിനെയാണ് മാതായ് ഓർക്കുന്നത്. ഉദരാർബുദം പിടിപെട്ട് പിതാവ് വലയുന്നതും പില്ക്കാലത്ത് കണ്ടു. ആരോഗ്യമാണ് പ്രധാനം എന്ന തിരിച്ചറിവ് മാതായ്ക്കുണ്ടായി. അച്ഛനുമായും അമ്മയുമായും മാതായ്ക്കുണ്ടായ ബന്ധതീവ്രതയാണ് ഈ ഭാഗത്ത് വ്യക്തമാകുന്നത്. അമ്മ തനിക്ക് മാതൃകയായ സന്ദർഭങ്ങളെല്ലാം വാംഗാരി മാതായ് ഓർത്തെടുക്കുന്നു. 

മറ്റു സമുദായങ്ങളുമായി ബന്ധപ്പെടുന്നതിൽ കിക്കുയികൾ താല്പര്യമില്ലാത്തവരായിരുന്നു. വംശീയമായ മുൻവിധികൾ കുട്ടിക്കാലത്തേ രൂപപ്പെട്ടുവന്നു. കെനിയക്കാരെ ഭിന്നിപ്പിക്കാൻ ഈ വംശീയവേർതിരിവെന്ന തന്ത്രമാണ് രാഷ്ട്രീയക്കാർ ഉപയോഗിക്കുന്നത്. എന്നാൽ നെയ്ലൻ്റെ കൃഷിക്കളത്തിൽ കഴിഞ്ഞ നാളുകളിൽ ഈ വേർതിരിവ് അനുഭവപ്പെട്ടിട്ടില്ല. തൊലിയുടെ നിറം അവിടെ ആരും കാര്യമായെടുത്തില്ല. എങ്കിലും കെനിയയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതുവരെയും ഞങ്ങൾ നെയ്ലൻകുടുംബത്തിൻ്റെ വേലക്കാരായിരുന്നുവെന്ന് മാതായ് ചൂണ്ടിക്കാട്ടുന്നു. സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പല ബ്രിട്ടീഷ് കുടിയേറ്റക്കാരും ഭൂമി തദ്ദേശീയർക്ക് വില്ക്കാൻ തീരുമാനിച്ചു. നെയ്ലൻ 25 ഏക്കർ ഭൂമി മാതായിയുടെ അച്ഛന് ദാനമായി നല്കി. പിന്നീട് നെയ്ലൻ്റെ ബാക്കിഭൂമി കൂടി പിതാവ് മേടിച്ചു. നക്കുറുപട്ടണം പത്തുനാഴിക അകലെയായിരുന്നു. അന്നത്തെ പട്ടണത്തിൻ്റെ മനോഹാരിത ഇന്നില്ല. ഇന്ന് പണമാണ് സംസാരഭാഷ. 


കുടുംബരഹസ്യം

എല്ലാ കുടുംബങ്ങളിലുമെന്ന പോലെ മാതായുടെ കുടുംബത്തിനും ഒരു രഹസ്യമുണ്ടായിരുന്നു. അത് ആ കുടുംബത്തിൽ കാണാതായ ഒരാളെ സംബന്ധിച്ചുള്ളതായിരുന്നു. കോളനികളിലെ ആഫ്രിക്കക്കാർ ഒന്നാം ലോകയുദ്ധത്തിൽ യുദ്ധമുഖത്തു പോരാടാൻ നിർബന്ധിതരായി. മാതായിയുടെ മുത്തച്ചനും മുത്തശ്ശിക്കും തുമ്പി എന്നു പേരുള്ള മകനുണ്ടായിരുന്നു. ആദ്യം വനത്തിൽ ഒളിക്കാൻ നിർദേശിച്ചെങ്കിലും പട്ടാളത്തിൻ്റെ ഭീഷണി കാരണം അതു വെളിപ്പെടുത്തേണ്ടിവന്നു. അവർ അവനെ പിടികൂടി. പിന്നീടാരും അവനെ കണ്ടില്ല. അവൻ തിരിച്ചുവരുമെന്ന് മുത്തച്ഛൻ പ്രതീക്ഷിച്ചെങ്കിലും കൊല്ലപ്പെട്ടുവെന്ന് അവൻ്റെ കൂടെ യുദ്ധത്തിൽ പങ്കെടുത്ത ഒരയൽക്കാരൻ വെളിപ്പെടുത്തി. മുത്തശ്ശി ശേഷംകാലം മുത്തശ്ശനെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. ഞാൻ പറഞ്ഞതല്ലേ അവൻ തിരിച്ചുവരില്ലെന്ന്. അവനെക്കുറിച്ചുള്ള ഒരറിയിപ്പും ബ്രിട്ടീഷധികാരികൾ മാതാപിതാക്കൾക്ക് നല്കിയില്ല.


അദ്ധ്യായം 2

കൃഷിയുടെ ബാലപാഠങ്ങൾ

1947 ൽ പിതാവിൻ്റെ നിർദേശമനുസരിച്ച് അമ്മയോടൊപ്പം മാതായ് നെയ്രിയിലേക്ക് മടങ്ങി. ഹൃദയാകർഷകമായ കാഴ്ചകളടങ്ങിയ രസകരമായ യാത്രയായിരുന്നു അത്. മറ്റൊരു ലോകത്തെക്കുറിച്ചുള്ള അറിവാണ് ലഭിക്കുന്നത്. പുൽമേടുകളും ന്യാഹുറു വെള്ളച്ചാട്ടവും മലഞ്ചെരിവുകളും ഒക്കെ കണ്ടു. പച്ചപുതച്ച സമൃദ്ധിയിലേക്ക്, ഇഹിതെയിലേക്ക് തിരികെയെത്തി. പുരയിടത്തിൽ പ്രവേശിച്ച അവരെ മുത്തച്ഛൻ വളരെ ഊഷ്മളമായി സ്വീകരിച്ചു. അമ്മാവൻ്റെ പുരയിടത്തിലേക്കെത്താൻ ഒരു താഴ് വര കടക്കേണ്ടതുണ്ട്.


ജ്യേഷ്ഠന്മാർ രണ്ടുപേരും അമ്മാവൻ്റെ വീട്ടിൽ നിന്ന് സ്കൂളിലേക്കു പോകുന്നുണ്ട്. അമ്മാവൻ്റെ വീട്ടുകാരെ സഹായിക്കുകയെന്നതായിരുന്നു അമ്മയുടെ ദൗത്യം.

[നക്കുറുവിൽ കുടിയേറ്റക്കാരുടെ തോട്ടങ്ങളിൽ സ്കൂളുകൾ ഉണ്ടായിരുന്നില്ല. ആഫ്രിക്കൻ കുട്ടികളെ പഠിപ്പിക്കാൻ കുടിയേറ്റക്കാർക്ക് താല്പര്യവുമുണ്ടായിരുന്നില്ല. കുട്ടികളെ സ്കൂളിലയച്ചാൽ ആരാണ് പൈറിത്രം -ഒരു പ്രത്യേക ചെടിയിലെ പൂക്കൾ - പറിക്കുകയെന്ന ആശങ്കയായിരുന്നു കുടിയേറ്റക്കാർക്കുണ്ടായിരുന്നത്. ]

ഇഹിതെ നെയ്രിയിൽ നിന്നും 9 നാഴിക അകലെയായിരുന്നു. മുന്നൂറോളം വീടുകൾ. ഗ്രാമം. വേണ്ട വിഭവങ്ങൾ സ്വയം വിളയിക്കുന്ന കൃഷിക്കാർ. ഇടയ്ക്കിടെ പെയ്ത മഴയും കലങ്ങാത്ത പുഴകളും ഇഹിതെയെ സമ്പുഷ്ടമാക്കി. 

ഈ ഭാഗങ്ങളിൽ പഴയതും ഇന്നത്തേതുമായ ഇഹിതെ, നെയ്രി പ്രദേശങ്ങളെ താരതമ്യം ചെയ്യുകയാണ് മാതായ്. ഇഹിതെ ഇപ്പോഴും തൻ്റെ ബാല്യകാലത്തെ ഗ്രാമത്തിനു സമാനം തന്നെയെന്ന് മാതായ് വിലയിരുത്തുന്നു. നയ്രി ബ്രിട്ടീഷുകാർ പട്ടാള ക്യാമ്പായി പണിതുയർത്തിയതാണ്. 1920-30 കളിൽ അത് അങ്ങാടിയായി വളർന്നു. കുടിയേറ്റക്കാർക്ക് വേണ്ടിയാണ് അതു വളർന്നത്. ഗ്രാമീണർ അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ നഗരത്തിലേക്ക് പോകാറുള്ളൂ. ബ്രിട്ടീഷ് ഉദ്യോഗസ്ഥർ മെച്ചപ്പെട്ട യൂണിഫോമുകളണിഞ്ഞു. അധികാര സ്ഥാപനങ്ങളോട് ഭയവും ബഹുമാനവും വളർത്താനാണ് യൂണിഫോമെന്ന് മാതായ് നിരൂപിക്കുന്നു. യൂണിഫോമിന്നോടുള്ള ഭയം കെനിയയിൽ ഇന്നും അതേപടി നിലനില്ക്കുന്നു. വിദേശികളുടെ ഇടപെടൽ വശങ്ങൾ മാതായ് വിശകലനം ചെയ്യുന്നു.


അമ്മയോടൊപ്പം പാടത്ത് മാതായിയും വേല ചെയ്തു. ഇടയ്ക്കിടെയുള്ള മഴയും നനവൂറുന്ന മണ്ണും വിളകൾക്കനുകൂലമായി. ഉയിരിൻ്റെ ഗന്ധമുള്ളതായിരുന്നു മണ്ണ്. പയറുവർഗ്ഗങ്ങളും കിഴങ്ങുവർഗ്ഗങ്ങളും ധാന്യവിളകളും അമ്മ കൃഷി ചെയ്തു. പൈറിത്രവും കൃഷി ചെയ്തു. കറുത്തവരായ കൃഷിക്കാർക്ക് വളർത്താനനുവാദമുള്ള ഏക നാണ്യവിളയാണ് പൈറിത്രമെന്ന് മാതായ് ഓർക്കുന്നു. തേയിലയും കാപ്പിയുമൊക്കെ കുടിയേറ്റക്കാർക്കേ വളർത്താനൊക്കൂ. അമ്മയുടെ പാടത്തിന് നടുവിൽ മാതായിക്ക് വിളകൾ നടുവാൻ ഇടം അനുവദിച്ചു. നടേണ്ട രീതികൾ പറഞ്ഞു കൊടുത്തു. പരിപാലിക്കാനും പഠിപ്പിച്ചു. വിത്തുകൾ മുളയ്ക്കുന്നതും ഇലകളും ഫലങ്ങളും രൂപപ്പെടുന്നതും ശലഭങ്ങളും തേനീച്ചകളും വട്ടമിട്ടു പറക്കുന്നതും ഒക്കെ കാണുകയും ആശ്ചര്യപ്പെടുകയും ചെയ്തു. പരദേശീ മരങ്ങളെ സർക്കാർ പ്രോത്സാഹിപ്പിച്ചത് സ്വാഭാവികവനങ്ങൾക്ക് തിരിച്ചടിയായി. തദ്ദേശീയ സസ്യജാലം മാത്രമല്ല, പക്ഷിമൃഗാദികളും അപ്രത്യക്ഷമായി. മണ്ണിൻ്റെ ജലസംഭരണശേഷിയെയും അതു പ്രതികൂലമായി ബാധിച്ചു. 


സഹോദരനായ ന്യരിതുവിൻ്റെ സംശയം മാതായ്ക്ക് സ്കൂൾ പഠനത്തിനുള്ള അവസരമൊരുക്കി.

എന്തു കൊണ്ടാണ് വാംഗാരി ഞങ്ങളെപ്പോലെ സ്കൂളിൽ പോകാത്തത് എന്ന സംശയമായിരുന്നു

 അമ്മയോട് ഉന്നയിച്ചത്. അമ്മാവനോട് അമ്മ വിഷയം പറഞ്ഞു കാണണം. ഇഹിതെ പ്രൈമറി സ്കൂളിലേക്ക് മാതായ് കുടുംബത്തിലെ മറ്റു കുട്ടികളോടൊപ്പം പോകാനാരംഭിച്ചു. വലിയ സാമ്പത്തിക പ്രയാസം ഉള്ള സമയമായിട്ടും സ്കൂളിൽ വിടാൻ തയ്യാറായ അമ്മയോടുള്ള നിസ്സീമമായ കടപ്പാട് മാതായ് എടുത്തു പറയുന്നു. സ്കൂളിലെ ആദ്യദിനം ഓർക്കുകയാണ് മാതായ്. സ്കൂളിൽ എന്തെല്ലാമാണ് പഠിക്കാൻ പോകുന്നതെന്ന് അമ്മാവൻ്റെ മകനായ ജൊനാഥൻ പറഞ്ഞുകൊടുത്തു. അവിടത്തെ അദ്ധ്യാപകരെയും അധ്യയന രീതികളും മാതായ് വിവരിക്കുന്നു.

കിസ്വാലിഹി പഠിപ്പിച്ച മുചായ് എന്ന അദ്ധ്യാപകൻ, ഇംഗ്ലീഷ് അദ്ധ്യാപകൻ എന്നിവരെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. അദ്ധ്യാപകരെല്ലാം ഗൗരവപ്രകൃതിക്കാരും ഉത്തരവാദിത്തമുള്ളവരുമായിരുന്നു. ദയയുള്ളവരുമാണവർ. ഈ സമീപനം മാതായിക്ക് വളരാനുള്ള അടിത്തറയായി. 


ഇഹിതെയുടെ സമീപമുള്ള വനപ്രദേശമാണ് അബർഡയർ. കാട്ടുമൃഗങ്ങളെ പേടിക്കേണ്ടെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. വാംഗാരി എന്ന വാക്കിൻ്റെ അർത്ഥം തന്നെ പുലിയുടെ എന്നാണ്. വന്യജീവികളെ പ്രകോപിപ്പിക്കുന്നതാണ് അവ ആക്രമിക്കാനുള്ള കാരണമാകുന്നത്. കിളികളെയും കിളിപ്പാട്ടുകളെയും മാതായ് ഇഷ്ടപ്പെട്ടു. 


നിഗൂഢതയുടെ പരിവേഷമുള്ള മരമായ അത്തി ദൈവത്തിൻെറ സ്വന്തം മരമാണെന്ന് അമ്മ പറഞ്ഞു. അതിനാൽ അത് വെട്ടാനോ കത്തിക്കാനോ പാടില്ല. ഇഹിതെയിൽ നിബിഡമായ ഇലച്ചാർത്തോടുകൂടിയ അത്തിമരങ്ങൾ സുലഭമായിരുന്നു.

പ്രകൃതിയുമായ് കുഞ്ഞായിരുന്ന കാലം മുതല്ക്കുള്ള ആത്മബന്ധവും മാതായ് ഇവിടെ സ്മരിക്കുന്നു.

മണ്ണിനോടുള്ള പൊക്കിൾക്കൊടി ബന്ധം താനൊരിക്കലും നഷ്ടപ്പെടുത്തിയില്ലെന്ന് അഭിമാനപൂർവം മാതായ് എഴുതുന്നു. തുറസ്സായ, നക്ഷത്രങ്ങൾ വിരാജിക്കുന്ന ആകാശക്കുടക്കു കീഴിലുള്ള അത്താഴവേളകൾ പ്രകൃതിസൗന്ദര്യത്തെയും മണ്ണുമായുള്ള ബന്ധത്തെയും ആദരിക്കാനും സംരക്ഷിക്കാനും പഠിപ്പിച്ചു. കിക്കുയു കഥകളിൽ ഗോത്രത്തിൻ്റെ മൂല്യങ്ങളും പ്രകൃതിയും പ്രതിഫലിച്ചു. വാമൊഴിയിൽ അധിഷ്ഠിതമായ കിക്കുയു സംസ്കാരം അറിവും മൂല്യങ്ങളും തലമുറകളിലേക്കു കൈമാറാൻ കഥകളെയാണ് ആശ്രയിച്ചത്. മണ്ണും മനസ്സും ഒരു പോലെ ഒരേ അളവിലൊരുക്കുന്ന ഒരു സംസ്കാരത്തിലാണ് താൻ പിറന്നതെന്നതിൽ മാതായ് അഭിമാനിക്കുന്നു.


അദ്ധ്യായം 3

സെൻ്റ് സെസിലിയയിലെ പഠനകാലം

മാതായിയെ മാതാരി കാത്തലിക് മിഷൻ്റെ ബോർഡിംഗ് സ്കൂൾ ആയ സെൻ്റ് സെസിലിയ ഇൻ്റർമീഡിയറ്റ് പ്രൈമറി സ്കൂളിൽ ചേർക്കാൻ കുടുംബം തീരുമാനിച്ചു. ഇറ്റലിയിൽ നിന്നുമുള്ള കൺസൊലേറ്റാ മിഷനറി കന്യാസ്ത്രീകളാണ് സ്കൂളിൻ്റെ നടത്തിപ്പ്. 

സെൻ്റ് സെസിലിയായിൽ ചേരുന്നതിൽ മാതായ് സന്തോഷവതിയായിരുന്നു. എന്നാൽ വീട് വിടുന്നതിൽ വിഷമവുമുണ്ട്. അതൊരു ശരിയായ തീരുമാനമായിരുന്നെന്ന് മാതായ് പറയുന്നു. അദ്ധ്യാപനത്തിനും അച്ചടക്കത്തിനും പേരുകേട്ടതായിരുന്നു ആ സ്കൂൾ. എങ്കിലും കത്തോലിക്കാ മതം സ്വീകരിക്കാൻ മാതായ് നിർബന്ധിതയാകുമോ എന്ന ആശങ്ക കുടുംബത്തിനുണ്ടായിരുന്നു. അമ്മ യാത്രയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങളൊക്കെ ചെയ്തു കൊടുത്തു. അമ്മായിയുടെ മകൾക്കൊപ്പം സ്കൂളിലെത്തി. സ്കൂളിലെ ചിട്ടകളും കന്യാസ്ത്രീകളുടെ സമീപനങ്ങളും മാതായ് വിവരിക്കുന്നു. മണിമുഴക്കം. പ്രഭാത പ്രാർത്ഥന. ഒരു മണിക്കൂർ നീളുന്ന വിശുദ്ധകുർബാന. ശേഷം പ്രാതൽ. പിന്നീട് ചെറുപണികൾ. പുല്ലുപറിക്കലും ഡോർമിറ്ററി വൃത്തിയാക്കലുമൊക്കെ ഉൾപ്പെടും. ശേഷം പഠനം. വിശ്രമത്തിനും വിനോദത്തിനും ഇടവേളകളുണ്ട്. ഉച്ചഭക്ഷണ ശേഷം വൈകീട്ട് 5 വരെ പഠനം. പിന്നീട് അത്താഴം. ഭക്ഷണത്തിൽ വൈവിദ്ധ്യം ഉണ്ടായിരുന്നില്ല.

പഠിക്കാൻ താല്പര്യമുണ്ടെങ്കിൽ സെൻ്റ് സെസിലിയയിലെ ജീവിതം രസകരമാണ്. ഒരു നിമിഷം പോലും തനിക്ക് വിരസതയുണ്ടാക്കിയിട്ടില്ലെന്ന് മാതായ് എഴുതുന്നു. മാതായിയുടെ പഠനം വലിയ ഭാരം കുടുംബത്തിലും സഹോദരനിലും ചെലുത്തി. കന്യാസ്ത്രീകൾ വിദ്യാർത്ഥികളെ പരിപാലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എപ്പോഴും സഹാനുഭൂതി ഉള്ളവരായിരുന്നു അവർ. കാർക്കശ്യം ഉള്ളവരുമുണ്ടായിരുന്നു. അതിൽ ക്രിസ്റ്റ്യാന എന്ന സിസ്റ്ററിൻ്റെ ചെയ്തികൾ തമാശയുള്ളതായിരുന്നു. അച്ചടക്കത്തിന് വലിയ പ്രാധാന്യം നല്കി പരിഹാസ്യകഥാപാത്രമാകുന്ന പതിവാണ് ആ സിസ്റ്ററിനുണ്ടായിരുന്നത്. തീ തിന്നുക എന്ന കിക്കുയു പഴഞ്ചൊല്ലിൻ്റെ അർത്ഥം ഉല്ലാസത്തോടെ ജീവിക്കുക എന്നാണ്. തീ തിന്നുക എന്ന ശൈലി ഒരു കത്തിൽ ഉപയോഗിച്ചതിൻ്റെ അർത്ഥം മനസ്സിലാക്കാതെ എഴുതിയ കുട്ടിക്ക് ക്രിസ്റ്റ്യാന അത്താഴത്തിന് കരി നല്കിയ തമാശയും മാതായ് ഓർക്കുന്നു. പഴഞ്ചൊല്ല് ഇംഗ്ലീഷിലേക്ക് അതേപോലെ വിവർത്തനം ചെയ്തതിലായിരുന്നു കൂട്ടുകാരിക്ക് അബദ്ധം പിണഞ്ഞത്.


ഇംഗ്ലീഷല്ലാതെ മാതൃഭാഷ സംസാരിച്ചാൽ കടുത്ത ശിക്ഷ കിട്ടിയിരുന്നു. തദ്ദേശഭാഷകൾ അപകർഷവും അപ്രധാനവുമാണെന്ന മിഥ്യാബോധം ഇതു സൃഷ്ടിച്ചു. പൈതൃകത്തിൻ്റെ ശേഷിപ്പുകളെയാണ് മാതൃഭാഷാ നിരാകരണം ഇല്ലാതാക്കുന്നത്. തനിക്കുണ്ടായ മാറ്റം മാതായ് ഇപ്രകാരം രേഖപ്പെടുത്തുന്നു: “ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കാൻ പഠിക്കുന്നതോടൊപ്പം പരമ്പരാഗതമായ നൃത്തത്തിൻ്റെയും സംഗീതത്തിൻ്റെയും കഥ പറച്ചിലിൻ്റെയും ലോകത്തു നിന്ന് പുസ്തകങ്ങളുടെയും പ്രാർത്ഥനയുടെയും പഠനത്തിൻ്റെയും ലോകത്തേക്ക് ഞങ്ങളെത്തി”. 

സെൻ്റ് സെസിലിയായിൽ വെച്ച് കത്തോലിക്കാ മതം സ്വീകരിക്കാൻ തീരുമാനിച്ചു. പെട്ടെന്നുള്ള തീരുമാനമായിരുന്നു അത്. 


മൗമൗ കലാപം

1950 കളിൽ കെനിയയെ ഇളക്കിമറിച്ച പ്രക്ഷോഭമായിരുന്നു മൗ മൗ. കിക്കുയു, മെരു, എംബു എന്നീ ഗോത്രങ്ങളാണ് ഈ കലാപം സംഘടിപ്പിച്ചത്. അധിനിവേശകരായ ബ്രിട്ടീഷുകാർക്കെതിരെയുള്ളതായിരുന്നു കലാപം.

കാരണങ്ങൾ:

  • രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുത്ത കെനിയൻ ഗോത്ര യുദ്ധവീരർക്ക് നേരിട്ട അവഗണന

  • ബ്രിട്ടീഷ് യുദ്ധവീരർക്ക് ഭൂമി നല്കിയപ്പോൾ പല കറുത്ത വർഗ്ഗക്കാരായ യുദ്ധവീരരും ഒഴിവായത്

  • ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്കാ കമ്പനിയുമായി കിക്കുയു ഭൂമിയിൽ  കേന്ദ്രങ്ങൾ പണിയുന്നതുമായി ബന്ധപ്പെട്ട് 1890 ൽ ക്യാപ്റ്റൻ ഫ്രഡറിക്ക് ലുഗാർഡ് കിക്കയുഗോത്രത്തലവനായ വൈസകി വാഹിംഗയുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചു. ബ്രിട്ടീഷുകാർ കിക്കുയു ഭൂമിയോ വസ്തുക്കളോ കൈവശപ്പെടുത്തില്ലെന്നായിരുന്നു നിബന്ധന. ആ ഉടമ്പടി ലംഘിക്കപ്പെട്ടു. ലുഗാർഡിൻ്റെ അനുയായികൾ കൊള്ളയടി തുടങ്ങി. 1892 ൽ വൈസകിയെ ജീവനോടെ കുഴിച്ചു മൂടി.

  • കിക്കുയു സംസ്കാരമനുസരിച്ച് എല്ലാ മനുഷ്യർക്കും ഭൂമിയിൽ തലചായ്ക്കാൻ അവകാശമുണ്ട്. സ്വന്തമായി മണ്ണുള്ളവർ അതില്ലാത്തവർക്ക് ഇടം നല്കും.

  • ബ്രിട്ടീഷുകാരുടെ വഞ്ചന അവർ പ്രതീക്ഷിച്ചിരുന്നില്ല. ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ഭൂമി സ്വന്തം നാട്ടുകാർക്ക് പതിച്ചു നല്കി. 

  • ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യദശകങ്ങളിൽത്തന്നെ കോളനിവൽക്കരണത്തിനെതിരെ ശബ്ദമുയർന്നു. പലരും ക്രൂരമായി കൊല്ലപ്പെട്ടു.

  • തദ്ദേശീയ ഗോത്രങ്ങളും ബ്രിട്ടീഷുകാരും തമ്മിൽ സംഘർഷങ്ങൾ രൂക്ഷമായി.

  • ഒന്നാം ലോകയുദ്ധാനന്തരം കിപ്പാൻഡെ എന്ന പേരിൽ തിരിച്ചറിയൽ രീതി നടപ്പിലാക്കി. കെനിയയിലെ ഏതൊരു ആഫ്രിക്കക്കാരനും ഒരു സമ്മതപത്രം എപ്പോഴും കയ്യിൽ വെക്കണമായിരുന്നു.

  • സർക്കാർ പരോക്ഷമായി നിർബന്ധിത ജോലി ഏർപ്പെടുത്തി. നികുതികൾ ഇരട്ടിയാക്കി.

  • സംഘടനാ പ്രവർത്തനങ്ങളും പ്രസിദ്ധീകരണങ്ങളും നിരോധിക്കപ്പെടുകയോ നിയന്ത്രണ വിധേയമാവുകയോ ചെയ്തു.

മൗമൗ കലാപത്തിൻ്റെ പ്രധാന സംഘാടകർ രണ്ടാം ലോകയുദ്ധത്തിൽ പോരാടിയ പട്ടാളക്കാരായിരുന്നു. ലാൻഡ് ആൻഡ് ഫ്രീഡം ആർമി രൂപീകരിച്ച് പോരാടിയ ഇവർ വിവിധ പോർമുഖങ്ങളിൽ സർക്കാരിനായി പോരാടിയവരായിരുന്നു. 1944 ൽ കെനിയ ആഫ്രിക്കൻ യൂണിയൻ രൂപീകരിക്കപ്പെട്ടു. 1946 ൽ ജോമോ കെനിയാത്ത എന്ന സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിൻ്റെ തലവൻ ഇംഗ്ലണ്ടിൽ നിന്നും കെനിയയിലെത്തി. നേതൃപദവിയിലേക്കുയർന്നു. 1950 കളിൽ സ്വാതന്ത്ര്യസമര പോരാട്ടത്തിൻ്റെ മന്ദഗതിയിൽ നിരാശരായ ചിലർ ഒളിപ്പോർ ആരംഭിച്ചു. ഇത് മൗമൗ കലാപം എന്നറിയപ്പെട്ടു.


മൗമൗ എന്ന വാക്കിൻ്റെ ഒരർത്ഥം 'പ്രധാന പ്രശ്നങ്ങൾ എന്താണെന്നു വെച്ചാൽ’ എന്നാണ്. മൂന്നു വിഷയങ്ങളിൽ അത് ഊന്നി:

  • മണ്ണ്

  • സ്വാതന്ത്ര്യം

  • സ്വയംഭരണം.

 മൗമൗ കലാപത്തിൻ്റെ തീവ്രതയനുഭവിക്കാത്ത ഒരു കിക്കുയു കുടുംബം പോലുമുണ്ടായിരുന്നില്ല. അതിൻ്റെ രൂക്ഷത മാതായിയെ ബാധിച്ചില്ല. മൗമൗ കലാപകാരികൾക്കെതിരായ തെറ്റായ സന്ദേശമാണ് സെസിലിയായിൽ പ്രചരിച്ചത്. മൗമൗ കലാപകാരികളെ നേരിടാൻ സജ്ജമാക്കിയ ഹോം ഗാർഡുകളിൽ ഭൂരിഭാഗവും കിക്കുയുവംശജർ തന്നെയായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വെല്ലുവിളിക്കുക അസാദ്ധ്യമാണെന്ന് അവർ വിശ്വസിച്ചു. ഒന്നുകിൽ ബ്രിട്ടീഷുകാരുടെ പക്ഷത്ത്, അല്ലെങ്കിൽ മൗമൗ കലാപകാരികളുടെ പക്ഷത്ത് ഈ നിലപാട് സ്വീകരിക്കാൻ ഓരോ കിക്കുയു യുവാവും നിർബന്ധിതനായി. ഹോം ഗാർഡുകളും പോലീസുകാരും ഒറ്റുകാരും സ്ത്രീകളെയും പെൺകുട്ടികളെയും അപമാനിച്ചു. മൂല്യങ്ങളിൽ വിശ്വസിച്ചിരുന്ന മൗമൗ കലാപകാരികൾ സ്ത്രീകളെ ഉപദ്രവിച്ചില്ല. എന്നാൽ യുദ്ധം തീവ്രമായപ്പോൾ മൂല്യങ്ങൾ അപ്രസക്തമായി നിഷ്കളങ്കർ പോലും അക്രമത്തിനിരയായി.

മാതായിയുടെ അച്ഛന് നെയ്ലനോടുള്ള കടപ്പാടു കാരണം മൗമൗ കലാപത്തിന്  എതിരായിരുന്നു. ബ്രിട്ടീഷുകാർ ജോമോ കെനിയാത്തയെ തടവിലാക്കി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഠിനമായ അടിച്ചമർത്തലുണ്ടായി. തടവിലാക്കപെട്ടവരുടെ മണ്ണ് പിടിച്ചെടുത്തു. ഒറ്റുകാർക്ക് നല്കി. പത്തുലക്ഷത്തിലേറെ ആഫ്രിക്കക്കാർ തടങ്കലിലായി. പീഡനകേന്ദ്രങ്ങളിൽ കഠിനമായ തൊഴിൽ ചെയ്യിച്ചു. രോഗവും ദാരിദ്ര്യവും ഗ്രാമങ്ങളിൽ നടമാടി. നക്കുറുവിലെത്തിയ മാതായ് ഒരു കാരണവും കൂടാതെ അറസ്റ്റുചെയ്യപ്പെട്ടു. കിക്കുയുക്കൾ തടങ്കലിൽ അനുഭവിക്കുന്ന കഠിന യാതനകൾ നേരിട്ടനുഭവിച്ചു.

എന്നാൽ രണ്ടു ദിവസത്തിനു ശേഷം മോചിതയായി. അച്ഛൻ്റെ ഇടപെടലാകാം കാരണം. മൗമൗ കലാപത്തിൽ ബ്രിട്ടീഷുകാരെ കൊന്നൊടുക്കുന്നുവെന്ന വാർത്തകൾ പ്രചരിച്ചു. വെറും 32 വെള്ളക്കാർ മാത്രമാണ് കൊല്ലപ്പെട്ടത്. നാലായിരത്തിലേറെ തദ്ദേശീയർ വധിക്കപ്പെട്ടു. പതിനായിരക്കണക്കിനാളുകൾ അതിൻ്റെ തീവ്രത അനുഭവിച്ചു. മണ്ണും മാനവും നഷ്ടപ്പെട്ടവർ.

1963 ൽ കെനിയ സ്വതന്ത്രയായി. അതിനു സഹായിച്ചത് മൗമൗ കലാപകാരികളാണ്. അടിമകളാക്കപ്പെട്ടവരുടെയും മാനഭംഗത്തിനിരയായവരുടെയും യാതനകൾ മനസ്സിലാക്കാനും കുറക്കാനുമുള്ള ശ്രമങ്ങൾ വേണ്ടത്ര നടക്കുന്നില്ലെന്ന് മാതായ് വിലയിരുത്തുന്നു.

മൗമൗ കലാപം തുടങ്ങുന്നതിന് ഒരു വർഷം മുമ്പേ സെസിലിയയിൽ ചേർന്നിരുന്നു. അത് വൈകിയിരുന്നെങ്കിൽ ഒരു സാധാരണ നാടൻപെണ്ണായി ജീവിതം കഴിച്ചു കൂട്ടുന്ന മാതായിയെയായിരിക്കും കാണാനാവുക. ഇഹിതെയ്ക്കപ്പുറം പഠനം നടത്താൻ കലാപകാലത്ത് അനുവാദമുണ്ടായിരുന്നില്ല.

1956 ൽ സെൻ്റ് സെസിലിയ വിട്ടു. ലിമുറുവിലെ ലൊറെറ്റോ ഗേൾസ് ഹൈസ്കൂളിൽ പ്രവേശിച്ചു. രാജ്യത്ത് ആഫ്രിക്കക്കാരായ പെൺകുട്ടികൾക്കുള്ള ഏക കത്തോലിക്കാ ഹൈസ്കൂളായിരുന്നു അത്. അവിടെയും പ്രിയപ്പെട്ട അദ്ധ്യാപകരുണ്ടായി. മദർ തെരേസ എന്ന അദ്ധ്യാപിക ശാസ്ത്രബോധം വളർത്തി. വംശീയപക്ഷഭേദങ്ങൾ സ്വാഭാവികമെന്ന ധാരണയായിരുന്നു അന്നുണ്ടായിരുന്നത്. മനുഷ്യസ്വഭാവം ആത്യന്തികമായി നന്മയിലധിഷ്ഠിതമാണെന്നും മനുഷ്യർ സമൂഹനന്മയ്ക്കായി പ്രവർത്തിക്കുന്നവരാണെന്നുമുള്ള ചിന്ത ഉളവാകാൻ കന്യാസ്ത്രീകളുടെ ശിക്ഷണം കാരണമായി. നക്കുറു കത്തോലിക്കാ പള്ളിയിലെ പുരോഹിതൻ നല്കിയ ചായസൽക്കാര വേളയിൽ കൃഷിക്കളങ്ങളിൽ തൊഴിലെടുക്കുന്നവരുടെ മക്കൾക്കായി സ്കൂൾ വേണമെന്ന് അദ്ദേഹത്തെ വിശ്വസിപ്പിക്കാനായി. നെയ്ലൻ കൃഷിക്കളങ്ങൾ വിറ്റൊഴിച്ചപ്പോൾ അതിലൊരു ഭാഗം കത്തോലിക്കാ സ്കൂൾ സ്ഥാപിക്കാനായി പള്ളിക്കു നല്കി. സെൻ്റ് ജോൺസ് സ്കൂൾ എന്ന പേരിൽ അത് ഇന്നും പ്രവർത്തിക്കുന്നു. വിദ്യാഭ്യാസം നിരവധി അവസരങ്ങൾ തുറക്കുന്നുവെന്ന് മാതായ് എഴുതുന്നു. 


വാംഗാരി മാതായ് എന്ന ബാലിക  ഒരു അന്തർദേശീയ സ്ത്രീ മാതൃകയായി രൂപപ്പെട്ടുവന്നതെങ്ങനെയെന്നതിൻ്റെ പ്രാഥമികപാഠങ്ങളാണ് അവരുടെ ആത്മകഥയിലെ ആദ്യത്തെ ഈ മൂന്ന് അദ്ധ്യായങ്ങൾ. പ്രകൃതി, അമ്മ,മണ്ണ് - ഇവയുടെ സംയുക്തമാണ് ഓരോ മനുഷ്യനും അവനിലെ നന്മയും എന്ന തിരിച്ചറിവാണ് ഈ ആത്മകഥ പകരുന്നത്.















അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

ചിദംബരസ്മരണ : ബാലചന്ദ്രൻ ചുള്ളിക്കാട്