നോവൽ, കവിതാ വിവർത്തനം
സ്രോതഭാഷയിലെ ആശയങ്ങൾ ഏറ്റക്കുറച്ചിൽ കൂടാതെ ലക്ഷ്യഭാഷയിലേക്ക് പകരുന്ന പ്രവർത്തനത്തെയാണ് വിവർത്തനം എന്നു പറയുന്നത്. വിജ്ഞാനസാഹിത്യത്തെ സംബന്ധിച്ച് ഈ നിർവചനം അക്ഷരംപ്രതി ശരിയാണെങ്കിലും സർഗ്ഗാത്മകസാഹിത്യ മേഖലയിൽ ഈ നിർവചനം അതു പോലെ അനുസരിക്കാൻ വിവർത്തകനു സാധിക്കണമെന്നില്ല. എങ്കിലും മൂലകൃതിയോട് വിശ്വസ്തതയും കൂറും പുലർത്തേണ്ട ബാദ്ധ്യത വിവർത്തകരുണ്ട്. ഇത് പാലിക്കാത്ത വിവർത്തകൻ വഞ്ചകനാണെന്ന് വാദമുണ്ട്. പുതുതായി കൂട്ടിചേർക്കലുകളും വിട്ടുകളയലുകളും വസ്തുതകൾ വളച്ചൊടിക്കലും അനാവശ്യമോ അനവസരത്തിലുള്ളതോ ആയ വ്യാഖ്യാനവും വിവർത്തകധർമ്മത്തിന്നെതിരാണ്. വിവർത്തകൻ വിവർത്തനം ചെയ്യാനുദ്ദേശിക്കുന്ന ഭാഷയിലും വിവർത്തനത്തിനാസ്പദമായ കൃതി എഴുതപ്പെട്ട ഭാഷയിലും പരിചയവും പ്രാവീണ്യവും ഉള്ളയാളായിരിക്കണം. ഉഭയഭാഷാ പാണ്ഡിത്യത്തോടൊപ്പം സാംസ്കാരികാന്തരീക്ഷവും ആശയവിനിമയരൂപങ്ങളും സംബന്ധിച്ച് അറിവുള്ളവനായിരിക്കണം. ഇങ്ങനെയുള്ള ഒരു വ്യക്തിക്കു മാത്രമേ സാംസ്കാരികവിനിമയമെന്ന സത്കൃത്യം നിർവഹിക്കാനാകൂ.
വിവർത്തകന് മൂലഗ്രന്ഥകാരൻ്റെ ഭാവപ്രതിഭയോടു സംവദിക്കത്തക്ക ഭാവനയും രചനാ പ്രതിഭയോടു തോളൊത്തുപോകത്തക്കവണ്ണം സ്വഭാഷയിൽ സരസ്വതീവിലാസവും വേണമെന്നോർമ്മിപ്പിച്ചത് വൈലോപ്പിള്ളി ശ്രീധരമേനോനാണ്. കേവലം ഭാഷാജ്ഞാനം മാത്രമേ ഉള്ളൂവെങ്കിൽ വിവർത്തനമെന്ന സാഹസത്തിനിറങ്ങാതിരിക്കുന്നതാണ് ഉചിതം. സഹൃദയത്വവും പരഹൃദയജ്ഞാനവും താദാത്മീകരണവും കൈമുതലായ ഒരാൾക്കു മാത്രമേ മൂലകൃതിയുടെ ഉള്ളിലിറങ്ങിച്ചെന്ന് മർമ്മം ഗ്രഹിക്കാനും അത് പകരാനുമുള്ള സൂക്ഷ്മജ്ഞാനം കരസ്ഥമാക്കാനാകൂ. ഇത് സർഗ്ഗാത്മകസാഹിത്യകൃതികളുടെ വിവർത്തനത്തിനു മാത്രമാണ് ബാധകമാകുക.
പ്രമുഖ വിവർത്തകനും വിവർത്തന ചിന്തകനുമായ പി.മാധവൻ പിള്ള എഴുതുന്നു: ” ഒരു നോവൽ തർജ്ജമ ചെയ്യുമ്പോൾ ഒരു കഥയുടെ മൊഴിമാറ്റം മാത്രമല്ല നടക്കുന്നത്. നമുക്ക് അന്യമായ ഒരു ഭാഷ സംസാരിക്കുന്ന ജനതയുടെ ജീവിതവും സംസ്കാരവും നമ്മുടെ ഭാഷയിലേക്ക് അതോടൊപ്പം സംക്രമിപ്പിക്കുകയുംചെയ്യുന്നു. വിവർത്തകന് സ്രോതഭാഷാപ്രദേശത്തെ ജനങ്ങളുടെ സാമൂഹികഘടന, സാംസ്കാരിക നിലവാരം, കുടുംബ ബന്ധങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ഉത്സവങ്ങൾ, വിശ്വാസങ്ങൾ, ഐതിഹ്യങ്ങൾ മുതലായവയെക്കുറിച്ച് സാമാന്യം നല്ല അറിവുണ്ടായിരിക്കണം”
ഇങ്ങനെയെങ്കിൽ മാത്രമേ നീതിപൂർവകമായ വിധത്തിൽ സ്വന്തം കർമ്മം ചെയ്യാനാകൂ. ഒരു പ്രദേശത്തെ ആചാരങ്ങളും വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും മറ്റൊരിടത്ത് അപരിചിതമോ അപ്രസക്തമോ ആകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സമാനപദങ്ങൾ കണ്ടെത്തലും വിഷമം തന്നെ. കടങ്കഥകളും പഴഞ്ചൊല്ലുകളും തർജ്ജമ ചെയ്യൽ വൈഷമ്യമേറിയതാണ്. പരമ്പരാഗതമായ സംസ്കാരപ്രതിഫലനത്തിൻ്റെ ഫലമാണ് പഴഞ്ചൊല്ലുകളും കടങ്കഥകളും. ഭാഷാപരമായ സവിശേഷ പ്രയോഗങ്ങളും ഫലിതങ്ങളും ശൈലികളും വിവർത്തനം ചെയ്യുക സാഹസമാണ്.
കവിതാവിവർത്തനം
വിവർത്തനം നിർവഹിക്കുമ്പോൾ “മൂലം സാഹിത്യമാണ്; വിവർത്തനം പകർപ്പാണ്” എന്ന അഭിപ്രായം കൂടുതൽ സ്വാധീനിക്കുന്നത് കവിതയെയാണ്. പദത്തിനപ്പുറം കടന്ന് പാഠത്തെ ഏകകമാക്കി വിവർത്തനം ചെയ്യുന്ന പ്രവണത ആധുനിക കാലഘട്ടത്തിൽ കാണാം. മനുഷ്യൻ്റെ മുന്നോട്ടു പോക്കിൽ അനിവാര്യമായ പ്രക്രിയ എന്ന നിലയ്ക്കാണ് വിവർത്തനം പ്രസക്തമാകുന്നത്. എല്ലാവർക്കും പറ്റുന്ന കലയല്ല കവിത. സവിശേഷമായ താളവും ലയവും അതിന് വേണം. കവി വരികളിലൂടെ പകരുന്ന അർത്ഥതലം വിവർത്തകന് പെട്ടെന്ന് ഗ്രഹിക്കാൻ സാധിക്കണമെന്നില്ല. പ്രാസം മുതലായ ശബ്ദാലങ്കാരങ്ങൾ, അർത്ഥാലങ്കാരങ്ങൾ, ഈണം, താളം, പദസംവിധാനം, ആശയചാരുത മുതലായവ വിവർത്തനത്തിൽ ആവിഷ്കരിക്കുക ദുഷ്കരം തന്നെ. വിവർത്തനത്തെക്കുറിച്ചെഴുതിയ ലേഖനത്തിൽ വൈലോപ്പിള്ളി അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്: ”ഒന്നുകിൽ മൂലകവിതയിലെ ഭാവനയുടെ ഇന്ദ്രജാലം അല്ലെങ്കിൽ പദശൈലിയുടെ ഇന്ദ്രജാലം തർജ്ജമക്കവിതയിൽ ചോർന്നുപോകുന്നതായാണനുഭവം.” കവിതാവിവർത്തനം ക്ലേശം നിറഞ്ഞതു തന്നെ. മറ്റ് സർഗ്ഗാത്മസാഹിത്യം വിവർത്തനം ചെയ്യുമ്പോൾ അനുഭവപ്പെടുന്ന ഇതരവൈഷമ്യങ്ങളും കവിതയ്ക്ക് ബാധകം തന്നെ. നോവൽ, ചെറുകഥ മുതലായ സാഹിത്യരൂപങ്ങളേക്കാളും അപ്രവചനീയമായ നിഗൂഢത കവിത കാത്തുസൂക്ഷിക്കുന്നുണ്ടെന്നതിനാൽ അതിന്മേലുള്ള വിവർത്തനമാണ് വിവർത്തകരെ കൂടുതൽ വലയ്ക്കുന്നത്.
കവികൾ തന്നെ കവിതകൾ വിവർത്തനം ചെയ്യാനൊരുങ്ങുന്നത് വിവർത്തനം വിജയപ്രദമാക്കാൻ ഉപകരിക്കുന്നു. നാടൻശീലുകളിലും മറ്റുമുള്ള കവിതകൾ വിവർത്തനം ചെയ്യുക ബുദ്ധിമുട്ടു തന്നെ. വൃത്തനിയമങ്ങൾ പാലിച്ചെഴുതിയ കവിതകൾ വിവർത്തനം ചെയ്യുമ്പോൾ വൃത്തം പാലിക്കുക വിഷമകരം തന്നെ. നല്ല വായനക്കാരനു മാത്രമേ നല്ല വിവർത്തകനാകാൻ കഴിയൂ എന്ന് പറയാം. കവിതയുടെ തർജമയിൽ ഭാവം ചോർന്നുപോകാതെ ഒരു തരം താളാത്മകമായ ഗദ്യം പ്രയോഗിച്ചാൽ വളരെയേറെ എളുപ്പമാകുമെന്ന് വൈലോപ്പിള്ളി അഭിപ്രായപ്പെടുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ