കുഞ്ചൻനമ്പ്യാർ: ഒരു ചിത്രം.
പതിനെട്ടാം നൂറ്റാണ്ടിൽ (1700-1770) ജീവിച്ചിരുന്ന, അമ്പലപ്പുഴ രാജാവിന്റെയും തിരുവിതാംകൂർ ചക്രവർത്തിയായ മാർത്താണ്ഡവർമ്മയുടെയും ധർമ്മരാജായുടെയും ആശ്രിതനായി കഴിയുകയും തുള്ളൽകൃതികളാലും ശ്രീകൃഷ്ണചരിതം മണിപ്രവാളം പോലെയുള്ള കൃതികളാലും കേരളക്കരയെ വിസ്മയിപ്പിക്കുകയും ചെയ്ത ജനകീയ മഹാകവിയാണ് കുഞ്ചൻനമ്പ്യാർ. അദ്ദേഹത്തിന്റെ പേര്,കൃതികൾ, സർഗ്ഗാത്മക വ്യക്തിത്വം എന്നിവയെ സംബന്ധിച്ചൊക്കെ നിരവധി തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും മലയാളിക്ക് ഇത്രയും ആസ്വാദ്യകരമായ സർഗ്ഗ വിഭവമൊരുക്കിയ മറ്റൊരു കവിയില്ല.
കുഞ്ചൻനമ്പ്യാരുടെ കൃതികളിലെ കേരളീയമാതൃകയെക്കുറിച്ച് മലയാള സാഹിത്യ ചരിത്രകാരനായ പി.കെ. പരമേശ്വരൻ നായർ സൂചിപ്പിക്കുന്നു. ഏത് പൗരാണിക സ്ഥലമായാലും കേരളത്തിലെന്ന പോലെ നൈസർഗ്ഗികമായി അവതരിപ്പിക്കാനുള്ള കഴിവാണതിൽ വാഴ്ത്തുന്നത്. പുരാണകഥകൾക്ക് ദേശീയച്ഛായ പകർന്ന കവിയെന്ന് 'കൈരളിയുടെ കഥ' എന്ന സാഹിത്യചരിത്ര രചയിതാവായ പ്രൊഫ.എൻ.കൃഷ്ണപ്പിള്ള ചൂണ്ടിക്കാട്ടുന്നു. കവിതയെ ചാട്ടവാറാക്കിയ പടയണിക്കവി എന്നാണ് നമ്പ്യാരെ വിശേഷിപ്പിക്കുന്നത്. കുഞ്ചൻ നമ്പ്യാർക്ക് അദ്ദേഹം നല്കുന്ന മുഖവിവരണം വളരെ പ്രസക്തവും ശ്രദ്ധേയവും ആകർഷകവുമാണ്:
"മലഞ്ചരിവുകളിൽ കൂടി ഇരുകരയും കുത്തിയടർത്തു പുളച്ചു പായുന്ന കാട്ടാറു പോലെ, ഇടതടവില്ലാതെ അടിച്ചുയരുന്ന തിരമാലകൾ പോലെ, ആകാശത്തിൽ നിന്ന് അനദ്ധ്യായമില്ലാതെ ചൊരിയുന്ന പേമാരി പോലെ തുള്ളിക്കളിച്ചു തള്ളിപ്പരക്കുന്ന ആ സരസ്വതി പ്രവാഹം ഏതു മഹാശൈലത്തിൽ നിന്നാണു പൊട്ടിപ്പുറപ്പെട്ടത്? തന്റെ ചുറ്റിലുമുള്ള കുറ്റങ്ങളും കുറവുകളുമെല്ലാം കണ്ടുപിടിച്ച് അവയ്ക്കു കാരണക്കാരായ സമുദായാംഗങ്ങളുടെ പുറത്ത് പരിഹാസച്ചാട്ടവാറു വീശി ആഞ്ഞാഞ്ഞടിച്ച ആ മഹാപുരുഷനാരാണ്? ഏതൊരു നർമ്മരസൈകപ്രാണനാണ്, എത്ര മുരടിച്ച ഗൗരവ സ്വഭാവക്കാരനെയും കുടുകുടെ ചിരിപ്പിച്ച് ഏതു പാമരനെയും ആകർഷിച്ചു വശപ്പെടുത്തി, ആർക്കും മറക്കാനാകാത്ത വിധം ലോക കാര്യങ്ങൾ വർണ്ണിച്ചു കേൾപ്പിച്ചത്? ഉടനടി ആരും പറയും ഉത്തരം: കുഞ്ചൻ നമ്പ്യാർ"
അലങ്കാരപ്രിയതയില്ലാത്ത കവിയെന്ന് അദ്ദേഹം നമ്പ്യാരെ വാഴ്ത്തുന്നു. വർണ്യ വസ്തുവിനെ കണ്മുന്നിലെന്നതു പോലെ നമ്പ്യാർ അവതരിപ്പിക്കുന്നു. പാത്രസൃഷ്ടിയിൽ ഏകാഗ്രതയോ കഥാഘടനയിൽ ഔചിത്യദീക്ഷയോ നമ്പ്യാർ പ്രകടിപ്പിച്ചെന്നു വരില്ല. സാമാന്യജനങ്ങളെ മുൻനിർത്തിയാണ് നമ്പ്യാർ തുള്ളലുകൾ രചിച്ചിട്ടുള്ളത്. സാഹിത്യഭാഷയിൽ സംസ്കൃതത്തിന് പ്രാമാണ്യം അനുവദിച്ചിരുന്ന ഒരു കാലഘട്ടത്തിൽ സാഹിത്യത്തിലെ ഈ അസന്തുലിതാവസ്ഥയ്ക്ക് മാറ്റമുണ്ടാക്കിയത് കുഞ്ചൻനമ്പ്യാരാണെന്ന് ഏവൂർ പരമേശ്വരൻ അഭിപ്രായപ്പെടുന്നു. കേരളഭാഷ നമ്പ്യാർക്ക് ഭാഷയ്ക്ക് കൂടുതൽ പ്രാധാന്യമുള്ള നല്ല മണിപ്രവാളമത്രെ. നമ്പ്യാർ യുഗം കേരളസാഹിത്യത്തിലെ തമിഴ് പ്രഭാവകാലത്തിന്റെയും സംസ്കൃതപ്രഭാവകാലത്തിന്റെയും അന്ത്യം ഒരുപോലെ കുറിക്കുന്നുവെന്നും ആ അർത്ഥത്തിൽ കുഞ്ചൻ നമ്പ്യാർ ഒരു യുഗസ്രഷ്ടാവാണെന്നും ഏവൂർ വ്യക്തമാക്കുന്നു.
പഴഞ്ചൊല്ലുകൾക്ക് ഏവൂർ ഒരു നിർവചനം നല്കുന്നുണ്ട്. ജനസാമാന്യത്തിനിടയിൽ പ്രാചീനകാലം തൊട്ടു പ്രചരിച്ചു പോന്ന സാരഗർഭങ്ങളും ലളിതങ്ങളും ഹ്രസ്വങ്ങളുമായ വചനങ്ങളാണ് പഴഞ്ചൊല്ലുകൾ.
അവ തലമുറകളായി പ്രയോഗത്തിലുള്ളവയാണ്. ഉപദേശകസ്വഭാവമുള്ളവയാണ്. നർമ്മരസം കലർന്നതും ചുരുക്കരൂപമാർന്നതുമാണ്.
ഈ പഴഞ്ചൊല്ലുകൾക്കും ലോകോക്തികൾക്കും നമ്പ്യാർകൃതികളിൽ വലിയ ഇടമുണ്ട്. നമ്പ്യാർക്കഥകളുടെ ലോകവീക്ഷണം തന്നെ അവ പരുവപ്പെടുത്തുന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ പഴഞ്ചൊല്ലുകൾ കാവ്യസന്ദർഭങ്ങളിൽ പ്രയോഗിച്ച കവി നമ്പ്യാരത്രെ. ഏവൂരിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്: "ഒരേ സമയം ജീവിതത്തെ നിസ്സാരമായി കാണുകയും സാമ്യൂഹ്യതിന്മയെ ലാക്കാക്കി അതിനെ വിമർശിക്കുകയും വിലയിരുത്തുകയും ചെയ്ത ഹാസ്യസാഹിത്യകാരനായിരുന്നു കുഞ്ചൻ നമ്പ്യാർ".
ഡോ.എം.ലീലാവതി മലയാള കവിതാസാഹിത്യ ചരിത്രത്തിൽ തുള്ളലിനെ അനുപമമായ ഒരു നൃത്തകാവ്യ പ്രസ്ഥാനമെന്ന് വിശേഷിപ്പിക്കുന്നു. നമ്പ്യാരെപ്പോലെ ഒരു ജനകീയകവിയോ തുള്ളൽ പോലെ ഒരു ജനകീയ കലാസാഹിത്യമിശ്രരൂപമോ മലയാളത്തിൽ വേറെ ഉണ്ടായിട്ടില്ലെന്നാണ് ടീച്ചറുടെ പക്ഷം. സവർണ്ണഹിന്ദുക്കൾ മാത്രം ആസ്വദിച്ചിരുന്ന അഭിനയ കലയെ സാധാരണക്കാരിലേക്കിറക്കിക്കൊണ്ടു വന്നുവെന്ന നിരീക്ഷണം കുഞ്ചൻ നമ്പ്യാർ സൃഷ്ടിച്ച സാംസ്കാരികവിപ്ലവത്തിലേക്ക് വിരൽ ചൂണ്ടുന്നു. കുഞ്ചൻ നമ്പ്യാർക്കുശേഷം ജനഹൃദയങ്ങളിൽ കുടിയിരിക്കാൻ ഒരു കവിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ: ആധുനികകാലഘട്ടത്തിൽ ചങ്ങമ്പുഴയ്ക്ക് എന്നും ടീച്ചർ നിരീക്ഷിക്കുന്നു.
കൈരളിയുടെ പൊട്ടിച്ചിരിയാണ് തുള്ളൽക്കവിതകൾ എന്ന് എരുമേലി പരമേശ്വരൻ പിള്ള മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ എന്ന കൃതിയിൽ പ്രശംസിക്കുന്നു. 'ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാൻ / വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിതം വരൂ' എന്ന നിലപാട് സമൂഹത്തോടുള്ള പ്രതിജ്ഞാബദ്ധതയായാണ് എരുമേലി വീക്ഷിക്കുന്നത്. സാധാരണക്കാർക്ക് ദഹിക്കുന്ന ഭാഷയിൽ പറയുക. ആബാലവൃദ്ധത്തിനും സന്തോഷമുണ്ടാകാൻ അതുപകരിക്കും. അതുപോലെ തന്റെ സാഹിതീയ നിലപാട് നമ്പ്യാർ വ്യക്തമാക്കുന്നുണ്ട്:
"ഒരുത്തർക്കും ലഘുത്വത്തെ വരുത്തുവാൻ മോഹമില്ല /
ഒരുത്തന്നു പ്രിയമായി പറവാനും തരമില്ല".
തന്റെ നിഷ്പക്ഷതയും അന്യായങ്ങൾക്കെതിരെ വിരൽ ചൂണ്ടുന്നതിലുള്ള ആർജ്ജവവുമാണ് ഇവിടെ വ്യക്തമാകുന്നത്.
പറയൻ, ശീതങ്കൻ, ഓട്ടൻ എന്നിങ്ങനെ മൂന്നു വിധമാണ് തുള്ളൽ. ഇതിനെ സംബന്ധിച്ച് എ.ഡി. ഹരിശർമ്മ എഴുതിയ ലേഖനത്തിൽ ഇപ്രകാരം ഒരു സൂചനയുണ്ട്:" കേരളത്തിലെ ചില ആദിമനിവാസികളുടെ ജാതിനാമം കൂടി സൂചിപ്പിച്ചു കൊണ്ടാണ് നമ്പ്യാർ തുള്ളലുകൾക്ക് നാമകരണം ചെയ്തതെന്ന് ഇതിൽ നിന്നു തെളിയുന്നു"- കവിയുടെ കീഴാള ആഭിമുഖ്യമാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്ന നിരീക്ഷണത്തിലേക്കാണ് എരുമേലി എത്തിച്ചേരുന്നത്. നമ്പ്യാർ എന്തിനെയൊക്കെ വിമർശിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്:
"വ്യക്തികളെ ധർമ്മചാരികളാക്കുക,സമൂഹത്തെ സാംസ്കാരികമായി ഉയർത്തുക എന്നിവയാണ് ആ പരിഹാസത്തിന്റെ ലക്ഷ്യം. ധനതൃഷ്ണ, കൈക്കൂലി, അഹങ്കാരം, അസൂയ, കാപട്യം, വഞ്ചന, ഭീരുത്വം, അവസരസേവകത്വം, ഉദ്യോഗദുഷ്‌പ്രഭുത്വം, ദുർമാർഗ്ഗജീവിതം, കാലുപിടുത്തം, പൊങ്ങച്ചം, ധർമ്മച്യുതി തുടങ്ങിയ സാമൂഹികവിപത്തുകൾക്കു നേരെയാണ് നമ്പ്യാരുടെ പരിഹാസം പാഞ്ഞുചെന്നത്."
സമുദായത്തിന്റെ അധ:പതനത്തിനും ശിഥിലീകരണത്തിനും ഹേതുഭൂതങ്ങളായ സാമൂഹിക സ്ഥിതിഗതികളാണ് നമ്പ്യാരുടെ പരിഹാസശക്തിയെ തീവ്രമാക്കിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ