പാഞ്ചാലീപരിണയം കുഞ്ചൻനമ്പ്യാരുടേതോ?

 കുഞ്ചൻനമ്പ്യാരുടേതായി പറയൻ തുള്ളൽ വിഭാഗത്തിൽ ഉൾപ്പെടുന്ന പരസ്പരബന്ധമുള്ള മൂന്ന് കഥകളാണ് പാഞ്ചാലിയുടെ സ്വയംവരത്തെ അടിസ്ഥാനമാക്കിയുള്ളത്. അതിൽ ഒന്നാമത്തേത് പാഞ്ചാലീസ്വയംവരമാണ്. 

പാഞ്ചാലീസ്വയംവര വിവരം പാഞ്ചാലിയുടെ പിതാവായ ദ്രുപദൻ വിളംബരം ചെയ്യുന്നതും അർജുനൻ മത്സരത്തിൽ വിജയിയാകുന്നതും പാണ്ഡവർ അഞ്ചു പേരും ചേർന്ന് പാഞ്ചാലിയെ വിവാഹം ചെയ്യാമെന്ന് യുധിഷ്‌ഠിരൻ പറയുന്നതും തുടർന്നുണ്ടാകുന്ന അനിശ്ചിതത്വവുമാണ് പാഞ്ചാലീസ്വയംവരത്തിലെ പ്രതിപാദ്യം. വളരെക്കുറച്ച്, ഏകദേശം 250 ഓളം വരികൾ മാത്രമേ ഇതിലുള്ളൂ.

ഈ തുള്ളൽ നിർജ്ജീവമാണെന്നും നമ്പ്യാരുടെ കൃതികളിൽ പെടുത്തേണ്ട ഒന്നല്ലെന്നും കേരള സാഹിത്യ ചരിത്രത്തിൽ ഉള്ളൂർ അഭിപ്രായപ്പെടുന്നു.


രണ്ട് നാളായണീചരിതം. ദ്രുപദന് യാഗവേളയിൽ യാഗാഗ്നിയിൽ നിന്നും ലഭിച്ച പാഞ്ചാലിക്ക് (ദ്രൗപദി) അഞ്ചു ഭർത്താക്കന്മാർ ഉണ്ടാകാനുള്ള കാരണം വ്യാസൻ വിശദീകരിക്കുന്നതാണ് ഈ തുള്ളൽ. നാളായണി നളന്റെ മകൾ തന്നെ - ഇന്ദ്രസേന. അമ്മയായ ദമയന്തിയേക്കാളും വിശിഷ്ടയെന്ന് പറയപ്പെടുന്നു. മൗൽഗല്യൻ എന്ന മുനിയുടെ ഭാര്യയാണവൾ.

പാഞ്ചാലിയുടെ പൂർവജന്മമാണ് നാളായണി. ആ കഥയിലെ ഒരു ഭാഗമാണ് ഇവിടെ പ്രതിപാദിക്കപ്പെടുന്നത്. ഏകദേശം 350 ഓളം വരികൾ വരുന്ന ലഘു തുള്ളൽ കാവ്യമാണിതും. 


മൂന്നാമത്തേത് 

പഞ്ചേന്ദ്രോപാഖ്യാനം. നാളായണിയുടെ (ഇന്ദ്രസേന) തപസ്സും അഞ്ചു തവണ 'ഭർത്താരം ദേഹി' (എനിക്ക് ഭർത്താവിനെ തരൂ) എന്ന് പ്രത്യക്ഷനായ ശിവനോട് വരം തേടുന്നതും അഞ്ച് ഭർത്താക്കന്മാരുണ്ടാകുമെന്ന

ശിവന്റെ അനുഗ്രഹവും ഒക്കെ വ്യാസനിൽ നിന്ന് ബോദ്ധ്യപ്പെട്ട ദ്രുപദൻ യുധിഷ്‌ഠിരനോട് കയർത്തതിൽ പശ്ചാത്തപിക്കുന്നു. തുടർന്ന് വിവാഹം കെങ്കേമമായി നടത്താൻ തീരുമാനിക്കുന്നതും അപ്രകാരം പാഞ്ചാലിയുടെ സ്വയംവരം ഗംഭീരമായി കൊണ്ടാടുന്നതുമാണ് പഞ്ചേന്ദ്രോപാഖ്യാനം പറയൻ തുള്ളലിലെ പ്രതിപാദ്യം.

പഞ്ചേന്ദ്രോപാഖ്യാനം പറയൻ തുള്ളൽ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. പഞ്ചേന്ദ്രോപാഖ്യാനത്തിലെ ഒരുഭാഗം അടർത്തി പാഞ്ചാലീപരിണയമെന്ന് പേരിട്ട് ചില തുള്ളൽകൃതികളിൽ ചേർത്തിട്ടുണ്ട്. എന്നാൽ പാഞ്ചാലീപരിണയമെന്ന പേരിൽ ഒരു തുള്ളൽകൃതി കുഞ്ചൻ നമ്പ്യാർ എഴുതിയിട്ടില്ല.  


പിന്നെ എന്താണു സംഭവിച്ചത്?

വിശദീകരിക്കേണ്ടതുണ്ട്.

ഉള്ളൂർ തന്റെ കേരളസാഹിത്യ ചരിത്രത്തിൽ നളചരിതം തുള്ളലിനും പഞ്ചേന്ദ്രോപാഖ്യാനത്തിനും ഹരിണീസ്വയംവരത്തിനും ഹരിശ്ചന്ദ്രചരിതത്തിനും ത്രിപുരദഹനത്തിനും ഈരണ്ടു കളങ്ങൾ ഉള്ളതായി അഭിപ്രായപ്പെടുന്നുണ്ട്. ഒരു കളം എന്നാൽ ഒരവസരത്തിൽ രംഗപ്രവേശം ചെയ്യേണ്ട ഭാഗം എന്നർത്ഥം. രണ്ടാം കളം എന്നത് രണ്ടാം കളത്തിലെ കഥ അടുത്ത അവസരത്തിലോ മറ്റൊരവസരത്തിലോ ആണ് അവതരിപ്പിക്കേണ്ടത് എന്നാണ് ഉദ്ദേശിച്ചത്. ആ നിലയ്ക്ക് ഓരോ കളം കഥയേയും ഓരോന്നായിത്തന്നെ കണക്കാക്കി കുഞ്ചൻ നമ്പ്യാരുടേതായി ആകെ 56 തുള്ളലുകൾ റെഡ്ഢിയാർ സമാഹരിച്ചിട്ടുണ്ടെന്ന് ഉള്ളൂർ പരാമർശിക്കുന്നു. അങ്ങനെ വരുമ്പോൾ പഞ്ചേന്ദ്രോപാഖ്യാനം രണ്ട് കൃതികളായി. ഒന്ന് പഞ്ചേന്ദ്രോപാഖ്യാനം എന്ന പേരിലും ഒന്ന് പാഞ്ചാലീപരിണയം എന്ന പേരിലും. അതായത്, പഞ്ചേന്ദ്രോപാഖ്യാനം രണ്ടാം കളമാണ് പാഞ്ചാലീപരിണയം എന്നർത്ഥം. നേരത്തേ സൂചിപ്പിച്ച നിലപാട് മാറ്റേണ്ടതില്ല. 'പാഞ്ചാലീപരിണയം' എന്ന പേരിൽ നമ്പ്യാർ കൃതി രചിച്ചിട്ടില്ല. അദ്ദേഹത്തിന്റെ തുള്ളൽക്കഥകളുടെ പഠിതാക്കളാണ് ഇപ്രകാരമൊരു കർമ്മം നിർവഹിച്ചതെന്നർത്ഥം.


ഉള്ളൂർ 42 തുള്ളൽക്കഥകളെ പട്ടികപ്പെടുത്തുന്നു. നിസ്സംശയമായും നമ്പ്യാരുടേത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

(1754 ന് മുമ്പ് )

1.കല്യാണസൗഗന്ധികം

2.കിരാതം

3.ഘോഷയാത്ര

4.സ്യമന്തകം

5.ത്രിപുരദഹനം

6.സുന്ദോപസുന്ദോപാഖ്യാനം

7. കാർത്തവീര്യവിജയം

8.ഗണപതിപ്രാതൽ

(1754 - 58 കാലം)

9.പ്രദോഷമാഹാത്മ്യം

10. ഹരിണീസ്വയംവരം

11.കൃഷ്ണലീല

12.ഹനുമദുദ്ഭവം

13.സഭാപ്രവേശം

14.പഞ്ചേന്ദ്രോപാഖ്യാനം

15. പൗണ്ഡ്രകവധം

16.ധ്രുവചരിതം

17.നൃഗമോക്ഷം

18.കുംഭകർണ്ണവധം

(1758 ന് ശേഷം )

19. ഹരിശ്ചന്ദ്രചരിതം

20.പുളിന്ദീ മോക്ഷം

21.നാളായണിചരിതം 

22.കീചകവധം

23.രുക്മിണി സ്വയംവരം

24.നളചരിതം

25. സന്താനഗോപാലം 

26.സത്യാസ്വയംവരം 

27.അഹല്യാമോക്ഷം 

28.സീതാ സ്വയംവരം

29.രാവണോത്ഭവം 

30.ബാലിവിജയം 

31.ഹിഡിംബ വധം 

32.ബകവധം 

33. പാത്രചരിതം ഓട്ടൻ

34.ബാണയുദ്ധം 

35.ശീലാവതീചരിതം 

36.ചന്ദ്രാംഗദചരിതം 

37.ഗോവർദ്ധനചരിതം

38.കാളിയമർദ്ദനം 

39. രാമാനുചരിതം 

40.നിവാതകവചവധം

41. ബാല്യുത്ഭവം

42. ദക്ഷയാഗം

കളവിഭജനത്തിനൊന്നും ഉള്ളൂർ കൂട്ടുനിന്നില്ലെന്നത് ശ്രദ്ധേയമാണ്. പാഞ്ചാലീസ്വയംവരത്തെ ഒഴിവാക്കിയപ്പോൾ പാഞ്ചാലീപരിണയം കൂട്ടിച്ചേർക്കാനൊന്നും അദ്ദേഹം മുതിർന്നില്ലെന്ന് കാണാം.


ഏവൂർ പരമേശ്വരൻ എന്ന സാഹിത്യകാരൻ കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളെ ആഴത്തിൽ പഠിച്ച ഗവേഷകൻ 

കൂടിയാണ്. ഏവൂർ പരമേശ്വരൻ (ഏവൂർ)'കുഞ്ചൻ നമ്പ്യാരുടെ 36 കൃതികളെ ,' ഇതേ പേരിൽ സമാഹരിച്ചിട്ടുണ്ട്. ഓട്ടൻ -19, ശീതങ്കൻ-8, പറയൻ- 9 എന്നിപ്രകാരം 36. അതിൽ പാഞ്ചാലീപരിണയത്തെ പ്രത്യേകിച്ച് ഒരു കൃതിയായാണ് പരിഗണിച്ചിരിക്കുന്നത്. 


'കുഞ്ചൻനമ്പ്യാരുടെ തുള്ളൽ കൃതികൾ' എന്ന പേരിൽ എം.എസ്.ചന്ദ്രശേഖരവാരിയർ സംശോധനം നടത്തി ഡി.സി. ബുക്സ്‌ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ പഞ്ചേന്ദ്രോപാഖ്യാനത്തിന്റെ രണ്ടാം കളമായാണ്, തുടർച്ചയായാണ്, പ്രത്യേകിച്ച് ഒരു കൃതിയായല്ല പാഞ്ചാലീപരിണയത്തെ ആഖ്യാനം ചെയ്യുന്നത്. ഈ രീതി സ്വാഗതാർഹമാണ്. പഴയകൃതികളുടെ കെട്ടുംമട്ടും നഷ്ടപ്പെടാതെ വ്യവഹരിക്കാനുള്ള സ്വാതന്ത്ര്യം വായനക്കാരന് ലഭിക്കുന്നു. രചയിതാവ് നല്കാത്ത ശീർഷകം അദ്ദേഹത്തിന്റേതാകുന്ന അപകടം തടയുകയും ചെയ്യുന്നു. നമ്പ്യാർപഠിതാക്കളുടെ വ്യത്യസ്തസമീപനം ബോദ്ധ്യപ്പെടുത്താനാണ് ഏവൂരിനെയും ചന്ദ്രശേഖരവാര്യരെയും ഇവിടെ പരാമർശിച്ചത്.


1958ൽ ഡോ.കെ.എം.ജോർജ്ജ് എഡിറ്ററായി പ്രസിദ്ധീകരിച്ച സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ എന്ന കൃതിയിൽ തുള്ളൽ എന്ന അദ്ധ്യായം രചിച്ചത് പണ്ഡിതനായ എ.ഡി. ഹരിശർമ്മയാണ്. അതിൽ നമ്പ്യാരുടെ പരിഹാസത്തിന് ഉദാഹരണമായി അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നത് പഞ്ചേന്ദ്രോപാഖ്യാനം എന്ന പറയൻ തുള്ളലിലെ വരികളാണ്:

"എണ്ണയോ എണ്ണയോയെന്നങ്ങൊരു ഘോഷമൊരു ദിക്കിൽ/

കണ്ണിലും മൂക്കിലുമെണ്ണ കാതിലും കൂടൊഴിക്കണം /

എണ്ണതേച്ചു വഴിനീളേയൊലിപ്പിച്ചു നടക്കുന്നോർ - /

ക്കെണ്ണമില്ലാ മണ്ണിലെല്ലാം ചളി കെട്ടിയെണ്ണ കൊണ്ട്"-

( പഞ്ചേന്ദ്രോപാഖ്യാനം)

വീണ്ടും പഞ്ചേന്ദ്രോപാഖ്യാനത്തിൽ നിന്നും 

"രണ്ടുവല്ലം നിറച്ചുള്ള പപ്പടത്തെപ്പൊടിച്ചിട്ടു /

രണ്ടുകൊട്ടപ്പഴം കൂട്ടിത്തൊലിച്ചിട്ടൊന്നമർത്തീട്ട് …"

എന്ന വരികൾ പഞ്ചേന്ദ്രോപാഖ്യാനത്തിലെ രണ്ടാം കളത്തിൽ നിന്നും എ.ഡി. ഹരിശർമ്മ ഉദ്ധരിക്കുന്നുണ്ട്. 

ഇത് ഏവൂർ പരമേശ്വരന്റെയും മറ്റും കാഴ്ചപ്പാടിൽ പാഞ്ചാലീ പരിണയം എന്ന മറ്റൊരു  കൃതിയിലെ വരികളാണ്. എന്നാൽ ഹരിശർമ്മ 

'പഞ്ചേന്ദ്രോപാഖ്യാനം' എന്നാണ് കൃതിയുടെ പേരായി നല്കിയിട്ടുള്ളത്.

ഇക്കാര്യത്തിൽ സാഹിത്യകാരന്മാരിൽ പക്ഷഭേദമുണ്ടാകാനിടയുണ്ട്. എന്തായാലും പാഞ്ചാലീപരിണയമെന്ന പേര് കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതിയെന്ന നിലയിൽ ഇടം പിടിച്ചത് ചുരുക്കം ചില സ്ഥലത്തു മാത്രമാണ്. പണ്ഡിതമ്മന്യന്മാർ പഞ്ചേന്ദ്രോപാഖ്യാനത്തിന്റെ രണ്ടാം കളമായിത്തന്നെയാണ് പ്രസ്തുതഭാഗത്തെ പരിഗണിച്ചിട്ടുള്ളതെന്ന് വ്യക്തം. 

അതു മാത്രമല്ല, പാഞ്ചാലീപരിണയം ഒരു തനിച്ചു നില്ക്കുന്ന കൃതിയെന്ന നിലയിൽ പരിഗണിക്കപ്പെടുമ്പോൾ അതിൽ ഗുണത്തേക്കാളും ദോഷവും കാണാനാകും. എന്നാൽ പഞ്ചേന്ദ്രോപാഖ്യാനത്തിന്റെ ഭാഗമാകുമ്പോൾ ദോഷവും ഗുണമായി ഉരുവപ്പെടുന്നതു കാണാം. അതേസമയം

പാഞ്ചാലീസ്വയംവരമെന്ന കൃതിയെക്കുറിച്ച് ഡോ.എം.ലീലാവതിയും ഉള്ളൂരിന്റെ അഭിപ്രായത്തോട് യോജിക്കുകയാണ്. അതിനെ നമ്പ്യാർകൃതിയായി പരിഗണിക്കുന്നില്ലെന്നർത്ഥം.

കേരള സാഹിത്യഅക്കാദമി നമ്പ്യാരുടെ തുള്ളലുകൾ സംശോധനം ചെയ്ത് പ്രസിദ്ധപ്പെടുത്തിയപ്പോൾ, സംശോധകൻ - പി.കെ.ശിവശങ്കരപ്പിളള -ഉള്ളൂർ നിർദ്ദേശിച്ച 42 എണ്ണത്തിൽ 2 എണ്ണം ഒഴിവാക്കി. ചന്ദ്രാംഗദചരിതവും ദക്ഷയാഗവുമാണ് ഒഴിവാക്കപ്പെട്ടത്. പാഞ്ചാലീസ്വയംവരം കൂട്ടിച്ചേർത്തു. ഓർക്കണം - പാഞ്ചാലീപരിണയമല്ല. അപ്രകാരം 41 എണ്ണം അക്കാദമിയുടെ പതിപ്പിൽ ഇടംപിടിച്ചുവെന്ന് ലീലാവതിട്ടീച്ചർ ചൂണ്ടിക്കാട്ടുന്നു. ചില തുള്ളൽകൃതികൾ നമ്പ്യാരുടേതാണെന്ന വിധിയുണ്ടാകാൻ കാരണം ചില പ്രസാധകരാണെന്നും അവർ വിമർശിക്കുന്നു.


ആത്യന്തികമായി നമ്പ്യാർകൃതികളെ മനോഗതത്തിനനുസരിച്ച് പട്ടികപ്പെടുത്താനും പ്രസിദ്ധപ്പെടുത്താനുമുള്ള സാഹിത്യകാരന്മാരുടെയും പ്രസാധകരുടെയും ഗവേഷകരുടെയും ശ്രമം വലിയ അനീതിയായാണ് പരിണമിച്ചത്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

ചിദംബരസ്മരണ : ബാലചന്ദ്രൻ ചുള്ളിക്കാട്