കഥാകദികെ -ഡോ.എ.എം.ശ്രീധരൻ
കഥാകദികെ - നിമഗ്നജനതയുടെ പ്രതിരോധം.
തുളുഭാഷയിൽ ഒരു നൂറ്റാണ്ടോളമായി എഴുതപ്പെട്ട നിരവധി കഥകളിൽ നിന്നും വളരെ സമർത്ഥമായി തിരഞ്ഞെടുത്ത മികച്ച അമ്പത് കഥകളുടെ മലയാളത്തിലേക്കുള്ള മൊഴിമാറ്റമെന്ന നിലയിൽ വളരെ ശ്രദ്ധേയവും സവിശേഷവുമായ ഒരു വിവർത്തനകൃതിയാണ് ഡോ.എ.എം.ശ്രീധരൻ മൊഴിമാറ്റം ചെയ്ത കഥാകദികെ. തുളു ഭാഷാ സാഹിത്യമേഖലയെ വളരെ അവധാനതയോടെ സമീപിക്കുകയും മറഞ്ഞുപോയ സാംസ്കാരിക പൊലിമകളെ യഥാതഥം ഉണർത്തിയെടുത്ത് സമൂഹത്തിന്ന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്ത പണ്ഡിതനാണ് ഡോ.എ.എം.ശ്രീധരൻ. തുളുഭാഷാ സാഹിത്യമേഖലയിൽ ദീർഘകാല ഗവേഷണം നടത്തിവരുന്ന അദ്ദേഹത്തിന്റേതായി മികച്ച നിരവധി കൃതികൾ നമുക്ക് ലഭ്യമായിട്ടുണ്ട്. തുളു - മലയാളം നിഘണ്ടു, തുളു പാരമ്പര്യവും വീണ്ടെടുപ്പും, ദൂജികെമ്മെരെ എന്ന പേരിലുള്ള തുളു നാടോടിഗാന വിവർത്തന സമാഹാരം, സതികമലയെന്ന തുളുവിലെ ആദ്യനോവലിന്റെ പരിഭാഷ മുതലായവ തുളുവുമായുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധത്തിനും ബോദ്ധ്യത്തിനും നിദർശനമാണ്. ഡി.കെ. ചൗട്ടയുടെ മിത്തബൈൽ യമുനക്ക എന്ന കൃതിയും മലയാളത്തിലേക്ക് അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. തുളുസംസ്കാരത്തിന്റെ കൊള്ള കൊടുക്കലുകളെ ഹൃദ്യമായി അവതരിപ്പിക്കുന്ന പ്രസ്തുത നോവൽ തുളുസംസ്കാരത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്നു.
വേണ്ടത്ര പരിഗണനയും പരിരക്ഷണവും ലഭ്യമാകാത്ത ഒരു വിപുല സംസ്കാരം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനരൂപീകരണം കഴിയുമ്പോൾ കർണ്ണാടകത്തിലും കേരളത്തിലുമായി പെട്ടിരുന്നു എന്നതാണ് വസ്തുത. വളരെ വൈവിദ്ധ്യമുള്ള, ഗ്രാമീണതയുടെ ആർജ്ജവവും തനിമയും ഉൾക്കൊള്ളുന്ന, മായങ്ങളില്ലാത്ത സംസ്കാരം. ഒരു കാലഘട്ടത്തിലും തങ്ങളുടെതെന്ന് പറയാൻ രേഖപ്പെടുത്തപ്പെട്ട സ്വന്തം ചരിത്രമില്ലാത്ത ഒരു സംസ്കാരം. അധിനിവേശവും പടയോട്ടവും നടത്താൻ കെല്പില്ലാത്ത, അതിന്റെ ഇരകളായി മാത്രം മാറാൻ വിധിക്കപ്പെട്ട നാട്ടുരാജാക്കന്മാർ ഭരിച്ച ഇടം. ഒരിക്കലും വ്യവസ്ഥാപിതരീതിയിലുള്ള ഒരു ഭരണകൂടവും തുളുനാട്ടിലുണ്ടായിട്ടില്ല. അധിനിവേശകർക്കാകട്ടെ, വൈവിദ്ധ്യം തുളുമ്പുന്ന തുളുനാടിന്റെ സാംസ്കാരികസ്വത്വത്തെ സ്പർശിച്ച് മലിനമാക്കാനും സാധിച്ചിട്ടില്ല. ഇന്ത്യൻ സ്വാതന്ത്ര്യാനന്തരം തുളുഭാഷ കന്നടയോട് കൂടുതൽ വിധേയപ്പെട്ട് നിന്നു. കന്നട ലിപിയിൽ ആത്മസാക്ഷാത്കാരത്തിന്റെ ജീവാംശങ്ങൾ രൂപപ്പെടാൻ തുടങ്ങിയപ്പോൾ തുളു അതിന്റെ പൈതൃകത്തോട് വിട ചൊല്ലിത്തുടങ്ങി. തുളുവിന്റെ ജീവചൈതന്യം വറ്റിപ്പോകുന്നുവെന്നു മനസ്സിലാക്കിയ ഭാഷാസ്നേഹികളായ തുളുദേശക്കാർ അതിനെ ഉയിർത്തെഴുന്നേല്പിക്കുകയും തുളുഭാഷയിൽത്തന്നെ ആത്മസാക്ഷാത്കാരം നടത്താനുള്ള അവസരമുണ്ടാക്കുകയും ചെയ്തു.
തുളുനാട് അതിന്റെ സ്വകീയ സംസ്കാരത്തിന്റെയും ഭാഷാസാഹിത്യാദികളുടെയും അടിസ്ഥാനത്തിൽ ഒരു സംസ്ഥാനമായി രൂപം കൊള്ളേണ്ടതായിരുന്നു. കർണ്ണാടകയിലും കേരളത്തിലുമായി വിഭജിതമായിരിക്കുകയാണ് തുളുനാടിന്റെ സ്വത്വം. കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം, മംഗലാപുരം, ഉഡുപ്പി പ്രദേശങ്ങൾ നിസ്സംശയം തുളുനാട്ടിൽ ഉൾപ്പെടുമായിരുന്നു. ആ പ്രാചീനഭാഷയും സംസ്കാരവും ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും കിരണങ്ങൾ ആസ്വദിക്കുമായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ തുളുനാടിനായി വാദിക്കാൻ വിരലിലെണ്ണാവുന്ന ചിലരേ ഉണ്ടായുള്ളൂ. അതാകട്ടെ, എങ്ങുമെത്തിയില്ല. ഈ സന്ദർഭത്തിൽ മലയാളികൾക്കും തുളുഭാഷാസംസ്കാരാദികളെ തുയിലുണർത്താനുള്ള ഉത്തരവാദിത്തമുണ്ട്. ആ ദൗത്യം ഏറ്റെടുത്ത് നടപ്പിലാക്കാനിറങ്ങിയ കർമ്മധീരനായ ഭാഷാഗവേഷകനും സാഹിത്യകാരനുമാണ് ഡോ.എ.എം.ശ്രീധരൻ. വടക്കേ മലബാറിന്റെയും മലയാളത്തിന്റെയും സ്നേഹോഷ്മളമായ സ്പർശമാണ് ഇതിലൂടെ തുളു-ഭാഷാ-സംസ്കാരങ്ങൾക്ക് കരഗതമായത്.
'കദികെ' എന്നാൽ പൊതി എന്നർത്ഥം. കഥാകദികെ കഥയുടെ പൊതിതന്നെ. കദികെ തുളുനാട്ടിലെ പ്രാചീനമായ അനുഷ്ഠാനത്തിന്റെ ഓർമ്മകൾ ഉണർത്തുന്നു. നെല്ല് കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഇത്തരം കദികെകളുടെ എണ്ണം തറവാടിന്റെ പ്രൗഢിയെത്തന്നെ വിളംബരം ചെയ്യുന്നു. ഇവിടെ തുളു കഥകളുടെ പൊതി അവിടെയുള്ള പ്രാദേശികത്തനിമയാർന്ന സംസ്കാരത്തെ വിളംബരം ചെയ്യുന്നു. സർഗ്ഗാത്മകസാഹിത്യത്തിലും തുളുദേശക്കാർ ഒട്ടും പിന്നിലല്ലെന്നു പറയുന്നു. സ്വന്തം നാടിന്റെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ഓരോ എഴുത്തുകാരനും എത്രമേൽ പ്രിയങ്കരമാണെന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റും, ഈ കഥയുടെ പൊതി അഴിച്ചു ഗ്രഹിക്കാൻ ശ്രമിച്ചാൽ. പ്രകൃതിയോടും പരിസ്ഥിതിയോടും ഇഴുകിച്ചേർന്ന, കൃഷിയെയും കാലിവളർത്തലിനെയും മുഖ്യജീവനോപാധിയാക്കിയ, ഭൂതാരാധനയിലും പാഡ്ദണകളിലും മനസ്സ് ലയിപ്പിച്ച നിഷ്കളങ്കസമൂഹത്തെ കൂടുതൽ അടുത്തറിയാനുള്ള അവസരമാണ് കഥാകദികെ ഒരുക്കുന്നത്.
1933 മുതൽ 2018 വരെ എഴുതപ്പെട്ട തുളു കഥകളാണ് ഇവിടെ പരിഭാഷ ചെയ്യപ്പെട്ടിരിക്കുന്നത്. കഥാ രചയിതാക്കളിൽ ജാതി മത ലിംഗഭേദമെന്യേയുള്ള പരിഗണന നല്കാൻ മൊഴിമാറ്റം നടത്തിയ ഡോ.എ.എം.ശ്രീധരൻ ശ്രമിച്ചിട്ടുണ്ട്. പലവിധത്തിലും ഓരോരോ കാലങ്ങളിൽ അടിച്ചമർത്തലിനു വിധേയമായ ജനത പുതിയ കാലഘട്ടത്തിൽ ഉയിർപ്പിനായി ഉയർത്തുന്ന പ്രതിരോധം ഇതിൽ വായനക്കാരന് അനുഭവിക്കാം. സ്വാതന്ത്ര്യസമര പോരാട്ടത്തിൽ എഴുതിയ കഥകൾ മുതൽ സമകാലിക ഘട്ടം വരെയുള്ള ശ്രദ്ധേയങ്ങളായ 50 കഥകളാണ് കദികെയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങൾ, പ്രണയം, പ്രണയ ഭംഗം, വിജാതീയവിവാഹം, അസാന്മാർഗ്ഗികത, ചതി, പുരുഷാധിപത്യത്തിന്റെ തിക്തത, കളവ്, ജന്മിമാരുടെ ക്രൂരത, അജ്‌ഞത, ബഹുഭാര്യാത്വം മുതലായവ വിഷയീഭവിക്കുന്നുണ്ട് ഈ കഥകളിൽ. തുളുനാടിന്റെ പശ്ചാത്തലം കൂടിയാകുമ്പോൾ ഓരോ കഥയും ഹൃദ്യമായ അനുഭവം കൂടിയാകുന്നു. കഥയുടെ തിരഞ്ഞെടുപ്പിൽ വിവർത്തകൻ കാട്ടിയ ഔചിത്യം പ്രശംസനീയമാണ്.
ഓരോ കഥയുടെയും തനിമയും പുതുമയും ആഖ്യാനപരമായ പ്രത്യേകതകളും തീർത്തും മനസ്സിലാക്കിയാണ് ഓരോ കഥയും ഡോ.എ.എം.ശ്രീധരൻ വിവർത്തനം ചെയ്തിട്ടുള്ളത്. വായിക്കുമ്പോൾ തട്ടോ തടവോ അനുഭവപ്പെടാതെ ഹൃദ്യമായ ആസ്വാദനത്തിനുള്ള സുഗമമായ പാതയൊരുക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഓരോ കഥാകൃത്തിന്റെയും മനസ്സ് പാരായണം ചെയ്ത് പ്രതിഫലിപ്പിക്കുന്ന രീതിക്ക് ഉദാഹരണമാണ് കദികെ. സുതാര്യമായ ആഖ്യാനം. പരമാവധി തുളുഭാഷാപദങ്ങളോട് സാദ്യശ്യമുള്ള പദങ്ങൾ തന്നെ വിവർത്തനത്തിൽ ഉപയോഗപ്പെടുത്താനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.
ഈ കൃതിക്ക് ഉചിതവും ഗംഭീരവുമായ അവതാരിക രചിച്ചത് കർണാടക ഫോക്‌ലോർ സർവകലാശാലയുടെ വൈസ്ചാൻസലറായിരുന്ന പ്രഫ. ചിന്നപ്പഗൗഡയാണ്. തുളു കഥകളുടെ വ്യക്തമായ ഒരു ചരിത്രം അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. തുളു കഥാ സാഹിത്യത്തിന് ഒരു നൂറ്റാണ്ടിൽ കുറഞ്ഞ ചരിത്രമേയുള്ളൂ. 91 വർഷത്തെ ചരിത്രം. തുളുദേശക്കാർ അവരുടെ പ്രാദേശികവും സാംസ്കാരികവുമായ അവബോധം പ്രകടിപ്പിക്കാൻ തുടങ്ങിയ കാലമായിരുന്നു അതെന്ന് ചിന്നപ്പഗൗഡ വ്യക്തമാക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തോട് അവർ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. 1940 മുതൽ 1970 വരെയുള്ള കാലത്തെ കന്നട ഭാഷയുടെ പ്രാമാണ്യത്തിന് വിധേയപ്പെട്ട് തുളു ചെറുകഥാസാഹിത്യത്തിനുണ്ടായ അപചയകാലമായിരുന്നുവെന്ന് പരാമർശിക്കുന്നു. കന്നടഭാഷ സമസ്ത മേഖലയിലും ആധിപത്യം ചെലുത്തിയപ്പോൾ തുളു സംസ്കൃതി വീർപ്പുമുട്ടി. ഇത് തിരിച്ചറിഞ്ഞ, തുളുവിന്റെ സംസ്കൃതിയും സ്വത്വവും വീണ്ടെടുക്കണമെന്നു നിശ്ചയിച്ച തുളുഭാഷാ സ്നേഹികൾ ഒരുമിക്കുകയും 1960 - 70 കാലഘട്ടമാകുമ്പോഴേക്കും ഉണർവ് നേടുകയും ചെയ്തു. കർണാടക സർക്കാരും തുളുവിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. തുളു സാഹിത്യ അക്കാദമി സ്ഥാപിക്കപ്പെട്ടു. 1980 മുതൽ നിരവധി ചെറുകഥാ സമാഹാരങ്ങൾ തുളുഭാഷയിൽ പുറത്തിറങ്ങി. ഇന്ന് നൂറിലധികം ചെറുകഥാകൃത്തുക്കൾ തുളുനാട്ടിൽ തുളുഭാഷയിൽ എഴുതുന്നവരായുണ്ട്.
എം. വിട്ടൽഹെഗ്‌ഡെയുടെ മദിമാലത്തുമദിമായെ (അത് വധുവല്ല, വരനാണ് ) എന്ന കഥയാണ് (1933)തുളുവിൽ ആദ്യം പ്രസിദ്ധീകരിച്ച കഥ. സാമൂഹികപരിഷ്കരണ പ്രവണതയോടു കൂടിയ ഈ കഥ ജന്മിത്തത്തിന്റെ നൃശംസതകൾക്കെതിരായ സന്ദേശം പകരുന്നു. ദേശീയപ്രസ്ഥാനത്തിന്റെ ആവേശം സമൂഹത്തിൽ പകരാൻ അന്നത്തെ എഴുത്തുകാർ ശ്രമിച്ചിരുന്നു. മതനിരപേക്ഷതയും മാനവികതയും സമത്വബോധത്തോടുള്ള ആഭിമുഖ്യവും യുക്തിചിന്ത പ്രോത്സാഹിപ്പിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും തുളുനാട്ടിലെ കഥാകൃത്തുക്കൾക്ക് പ്രിയപ്പെട്ട പ്രമേയങ്ങളായിരുന്നു. ലിംഗവിവേനത്തിനെതിരെയും, ഈശ്വരവിശ്വാസത്തെ ചൂഷണത്തിനുപയോഗിക്കുന്ന ദുഷ്ട മനസ്സുകൾക്കെതിരെയും ജാതിയല്ല മനുഷ്യനാണ് വലുത് എന്ന തിരിച്ചറിവില്ലായ്മയ്ക്കെതിരെയും എല്ലാവിധത്തിലുമുള്ള ചൂഷണത്തിനും കപടതയ്ക്കുമെതിരെയും വളരെ ശക്തമായ പ്രതികരണം തുളു കഥാകൃത്തുക്കളിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഈ ബോദ്ധ്യത്തിലേക്ക് മലയാളിയായ ഒരു ആസ്വാദകൻ എത്തിച്ചേരുന്നത് കഥാ കദികെയിലൂടെയായിരിക്കും. അതാണ് കഥാകദികെയുടെ പ്രസക്തി.
ഭാവനയ്ക്കും യാഥാർത്ഥ്യത്തിനും നൈസർഗികതയ്ക്കും വളരെ പ്രാധാന്യം നല്കുന്ന കഥാകൃത്തുക്കളാണ് തുളുനാട്ടിലുള്ളതെന്നും അവരെ നയിക്കുന്നത് സാമൂഹിക പ്രതിജ്ഞാബദ്ധതയിലൂന്നിയ കാഴ്ചപ്പാടുകളാണെന്നും കഥാകദികെ വായന ആസ്വാദകനെ ബോദ്ധ്യപ്പെടുത്തുന്നു. അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരായ സന്ദേശം മുന്നോട്ടു വെക്കുന്ന കഥയാണ് വേട്ട. പരേതാത്മാക്കളെ പ്രീതിപ്പെടുത്താൻ പുരോഹിതരുടെ വലയിൽ കുടുങ്ങി സർവവും നഷ്ടപ്പെടുത്തിയ ഒരു പാവത്താന്റെ ജീവിതമാണ് കഥാകൃത്തായ എച്ച്. ശകുന്തള ഭട്ട് വിവരിക്കുന്നത്. ഇത്തരം പട്ടിണിപ്പാവങ്ങളായ അന്ധവിശ്വാസികൾ നമ്മുടെ ചുറ്റിലുമുണ്ടെന്ന പ്രതീതിയാണ് വായനക്കാരനിൽ ഉളവാകുക. വേട്ട എന്ന ശീർഷകം തന്നെ വളരെ ഉചിതവും അർത്ഥഗർഭവും ധ്വനിസാന്ദ്രവുമാണ്. ഹൊന്നപ്പ കല്ലെഗയുടെ 'കുക്ക എന്ന കുടിയാൻ' എന്ന കഥ ആരുടെയും കരളലിയിക്കുന്നതാണ്. തന്റെ സർവപ്രതീക്ഷയുമായ പെങ്ങളെ ഗൃത്തുവിന്റെ അധികാരിയുടെ മകൻ വഴിപിഴപ്പിക്കുകയും കുക്കയെ ആക്രമിക്കുകയും ചെയ്യുന്നു. പെങ്ങൾ ആത്മഹത്യ ചെയ്തതോടെ മനസ്സിന്റെ താളം തെറ്റിയ കുക്കയും കുക്കയോട് അലിവ് എപ്പോഴും പ്രകടിപ്പിക്കുന്ന സരസക്കയും മനസ്സിലേക്ക് കടന്നുവരുമ്പോൾ ആസ്വാദകൻ അധികാരവൃന്ദത്തിന്റെ കാമക്കെടുതിക്കെതിരെ രോഷം നിറഞ്ഞ മനസ്സുള്ളവനാകും. നാ ഉജിരെയുടെ പട്ടാളക്കാരൻ ത്യമ്പണ്ണ എന്ന കഥ ഹാസ്യത്തിന് പ്രാധാന്യം നല്കുന്നു. പക്ഷേ, അവസരത്തിനൊത്ത് പ്രതികരിച്ച ത്യമ്പണ്ണയ്ക്ക് തന്റെ മണ്ണ് തട്ടിയെടുക്കാൻ വന്നവരെ തോല്പിക്കാൻ സാധിക്കുന്നു. കള്ളം ഉപേക്ഷിച്ചതിന്റെ ശരിയായ കഥ എന്ന ശീർഷകത്തിലുള്ള കഥ രചിച്ചത് നന്ദോളിഗെ ഷീനപ്പ ഹെഗ്ഡെയാണ്. വളരെ ചെറുതെങ്കിലും അർത്ഥഗർഭമായ കഥയാണിത്. കള്ളം പറഞ്ഞു ശീലിച്ച മുദ്ദണ്ണയെ നന്നാക്കാൻ അമ്മാവൻ ജന്മി ശ്രമിക്കുന്നതും എന്നാൽ താൻ കള്ളമിറക്കിവെച്ച കഥ വളരെ സരസമായി അമ്മാവനോട് പറയുകയും ചെയ്യുന്നു. ഇപ്പോൾ പറയുന്നതും കള്ളം തന്നെ. കാപട്യം കൊണ്ട് സ്വന്തം മുഖം മറച്ചുകഴിയുന്ന ആധുനികസമൂഹത്തിന്റെ ഒരു ചിത്രം ഇതിലൂടെ കിട്ടും. മമ്മദ് സുള്ള്യയുടെ രാമു എന്ന കഥ ജാതിയുടെ നിരർത്ഥകതയിലേക്ക് വിരൽ ചൂണ്ടുന്നു. കാമത്തോടെ വരുന്ന പുരുഷന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കിലും വിധവയായ രുക്മിണി പങ്കിലയാണെന്ന് വിധിച്ച സമൂഹത്തിന്റെ ദുഷ്ടചേതന കിഷോര സുള്ള്യയുടെ സമൂഹസർപ്പം എന്ന കഥയിൽ തെളിയുന്നു. പൊങ്ങച്ചക്കാരനായ ഗൃഹസ്ഥന്റെ കുടിലത അവതരിപ്പിക്കുന്ന കഥയാണ് എ.ബി. ഷെട്ടി പൊളലി എഴുതിയ ഇളനീർകാമ്പും അവിലും എന്ന കഥ. പൊങ്ങച്ചം കൊണ്ടും കള്ളങ്ങൾ കൊണ്ടും പ്രതാപം സൃഷ്ടിക്കുകയാണ് കൃത്രിമമായി മനുഷ്യൻ. ആനന്ദകൃഷ്ണയുടെ കൊഴുക്കട്ടയും ഗാന്ധിയപ്പൂപ്പനും എന്ന കഥ കരിയ മുത്തശ്ശന്റെ വിശാലമായ മനസ്സ് ഗാന്ധിയൻ ആശയങ്ങളുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു.
കഥാകദികെയിൽ ഉൾപ്പെടുത്തിയ ഏതാനും ചില കഥകളുടെ പ്രമേയമാണ് ഇവിടെ അവതരിപ്പിച്ചത്. ചില ഉദാഹരണങ്ങൾ മാത്രം. ഏതു കഥയിലേക്ക് പ്രവേശിക്കുമ്പോഴും തുളുനാടിന്റെ തനതുമുദ്രകളുടെ ആവിഷ്കാരം വായനക്കാരനെ വിസ്മയിപ്പിക്കുന്ന ലോകത്തെത്തിക്കും. നല്ല സ്ത്രീപക്ഷ കഥകളും മനോഹരങ്ങളായ പരിസ്ഥിതി അവബോധ കഥകളും സാമൂഹികതിന്മകൾക്കെതിരെ സമൂഹത്തെ ജാഗ്രത്താക്കുന്ന കഥകളും ദേശീയാവബോധം ഉണർത്തുന്ന കഥകളും അധികാരികൾക്കും ജാതീയതയ്ക്കുമെതിരായ വികാരമുണർത്തുന്ന കഥകളും നിർലോഭം നമുക്കിവിടെ കണ്ടെത്താം. ഇതിലെ എല്ലാ കഥകളും ഉൾവെളിച്ചം പകരുന്നവയാണ്. ആഖ്യാനത്തിൽ തൃപ്തിയുളവാക്കുന്നവയും സാമൂഹികവ്യവസ്ഥിതിയുടെ കാര്യക്ഷമതയിൽ അതൃപ്തി രേഖപ്പെടുത്തുന്നവയുമാണ്.
ഇപ്രകാരം, നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട, തോന്നുംപടിയുള്ള വാഴ്ചയ്ക്ക് വിധേയരായ അതിസാധാരണക്കാരായ, തനി ഗ്രാമീണമായ വിശ്വാസങ്ങളിലും ആചാരങ്ങളിലും ബദ്ധരായ ഒരു നിഷ്കളങ്ക സമൂഹത്തിന്റെ കഥപറച്ചിലായി കഥാകദികെ അനുഭവപ്പെടുന്നു. മുഖ്യധാരാസമൂഹങ്ങൾ പാർശ്വവത്കരിക്കാൻ ശ്രമിച്ചാൽ പ്രതിരോധത്തിന് തങ്ങളുണ്ടെന്ന ധൈര്യം പകർന്നുനല്കുകയാണ് ഈ നിമഗ്നജനതയ്ക്ക് അവിടത്തെ ചെറുകഥാകൃത്തുക്കൾ. തുളുസാഹിത്യത്തെ മലയാളിക്ക് പരിചയപ്പെടുത്തുന്നതിൽ പുലർത്തുന്ന നിഷ്കർഷയുടെ പേരിലും അസാധാരണമായ ഈ കഥാഖ്യാനങ്ങൾ വളരെ ഉചിതമായ രീതിയിൽ മനോഹരമായി മലയാളത്തിനു സമർപ്പിക്കുന്നതിൽ പ്രകടിപ്പിച്ച ഉത്സാഹത്തിന്റെ പേരിലും ഭാഷാപ്രേമികളുടെ അഭിനന്ദനങ്ങൾക്ക് അർഹനാണ് ഡോ.എ.എം.ശ്രീധരൻ. തുളുവിനെ ജീവത്ഭാഷയാക്കി മുന്നോട്ട് ചലിപ്പിക്കാനുള്ള പ്രേരണ തുളുസാഹിത്യകാരന്മാരിലുളവാക്കാനും അതിലെ സാഹിതീസംരംഭങ്ങൾക്ക് മറ്റുഭാഷകളുടെ പിന്തുണലഭിക്കാനും മലയാളികൾക്ക് തുളുവിന്റെ ഹൃദയമറിയാനും ഉപകാരപ്രദമാണ് അദ്ദേഹത്തിന്റെ സംരംഭങ്ങൾ.
കഥാകദികെ അതിന് മികച്ച അടിത്തറയാകുമെന്നുറപ്പ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ