പാഞ്ചാലീപരിണയം പാഠഭാഗം
പതിനെട്ടാം നൂറ്റാണ്ടിൽ (1700-1770) ജീവിച്ചിരുന്ന, അമ്പലപ്പുഴ രാജാവിന്റെയും തിരുവിതാംകൂർ ചക്രവർത്തിയായ മാർത്താണ്ഡവർമ്മയുടെയും ധർമ്മരാജായുടെയും ആശ്രിതനായി കഴിയുകയും തുള്ളൽകൃതികളാലും ശ്രീകൃഷ്ണചരിതം മണിപ്രവാളം പോലെയുള്ള കൃതികളാലും കേരളക്കരയെ വിസ്മയിപ്പിക്കുകയും ചെയ്ത ജനകീയ മഹാകവിയാണ് കുഞ്ചൻനമ്പ്യാർ. അദ്ദേഹത്തിന്റെ പേര്,കൃതികൾ, സർഗ്ഗാത്മക വ്യക്തിത്വം എന്നിവയെ സംബന്ധിച്ചൊക്കെ നിരവധി തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും മലയാളിക്ക് ഇത്രയും ആസ്വാദ്യകരമായ സർഗ്ഗ വിഭവമൊരുക്കിയ മറ്റൊരു കവിയില്ല.
കുഞ്ചൻനമ്പ്യാരെ സംബന്ധിച്ച് ഉദാത്തമായ ഒരു പ്രശംസ കേരളവർമ വലിയകോയിത്തമ്പുരാൻ നല്കിയിട്ടുണ്ട്:
"വമ്പിയന്ന മദമറ്റു മരന്ദം
കുമ്പിടുന്നപടി തുള്ളലനേകം
അമ്പിനോടിഹ ചമച്ചൊരു കുഞ്ചൻ-
നമ്പിയാർ കവിയമാനുഷനത്രെ!"
അല്പം പോലും അഹംഭാവമില്ലാത്തവയാണ് കുഞ്ചൻ നമ്പ്യാരുടെ കൃതികൾ. തേനിന്റെ മട്ടിലുള്ള അനായാസ ആസ്വാദ്യത അവ സാധാരണ അനുവാചകന് അനുവദിക്കുന്നു.
കഥാസാരം :
പഞ്ചേന്ദ്രോപാഖ്യാനം രണ്ടാം കളത്തിൽ പെടുന്നതും പാഞ്ചാലീപരിണയ സംബന്ധിയുമായ കുഞ്ചൻനമ്പ്യാരുടെ തുള്ളൽകൃതിയുടെ വിശദീകരണം:
(പാഞ്ചാലരാജാവായ ദ്രുപദന്റെ മകളായ പാഞ്ചാലിയുടെ (ദ്രൗപദി, കൃഷ്ണ എന്നും പേരുണ്ട്) പരിണയമാണ് ഈ പാഠഭാഗത്തിലെ പ്രതിപാദ്യം.)
മനസ്സിന്റെ സങ്കടമകറ്റാൻ നല്ലകഥകൾ കേൾക്കുന്നത് ഉചിതമാണെന്നു പ്രസ്താവിച്ചു കൊണ്ട് കഥപറച്ചിൽ ആരംഭിക്കുന്നു. കൃഷ്ണന് പ്രിയപ്പെട്ടവരായ പാണ്ഡവരെ വിളിച്ച് പാഞ്ചാലരാജാവ് ഇപ്രകാരം പറഞ്ഞു:
ദ്രുപദൻ പാണ്ഡവരോട്:
എന്റെ മനസ്സിലുള്ള സംശയമൊക്കെ അസ്തമിച്ചിരിക്കുന്നു. നിങ്ങൾ വരുവിൻ. ക്രമപ്രകാരം പാഞ്ചാലിയെ വിവാഹം ചെയ്താലും. എന്നിട്ട് എന്റെ ഗൃഹത്തിൽ വസിച്ചാലും. വ്യക്തമായ ധാരണയില്ലാത്തതിനാലാണ് ഞാൻ എതിർത്തു പറഞ്ഞത്. അതൊക്കെ നീങ്ങിയിരിക്കുന്നു. വേദവ്യാസ ഋഷി എല്ലാം പറഞ്ഞിട്ടുണ്ട്. ഇപ്പോൾ എനിക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നു - ഈ വിവാഹം ഏകപക്ഷീയമല്ല. രണ്ടു കൂട്ടരും പരസ്പരച്ചേർച്ച വേണ്ടുവോളമുള്ളവരാണ്. ശരിക്കുള്ള അറിവില്ലാത്തതിനാലാണ് പിശകെ നിക്ക് വന്നത്. ദൈവം നിന്റെ കൂടെയാണെന്ന് ഞാൻ അറിയുന്നു.
വിവാഹത്തിനുള്ള ഒരുക്കങ്ങൾ:
വിവാഹസാമഗ്രികൾ ഒരുക്കുന്നതിന് മന്ത്രിമാരെ നിയോഗിച്ചു. നാട്ടിലൊക്കെ അറിയിപ്പുണ്ടായി. ജനം തിങ്ങിക്കൂടി. ഗംഭീരമായ കൊട്ടിലുണ്ടാക്കി. കോട്ട കെട്ടി ശക്തമാക്കി. കട്ടിലും കയിലും ഒക്കെ തയ്യാറാക്കി. ഇലക്കെട്ടുകൾ പല ദിക്കുകളിൽ നിന്നുമെത്തി. പലതരം പാത്രങ്ങളെത്തി. പല പല വസ്തുക്കളാൽ കലവറ നിറഞ്ഞു. ജനങ്ങൾ കരയിലും ജലത്തിലും നിറഞ്ഞു. കലവറക്കാരന്മാരും ദേഹണ്ഡക്കാരും എത്തി. തിരുമുൽക്കാഴ്ചകളും ഗംഭീരമായി. സാമന്തരും മന്ത്രിമാരും നാട്ടുപ്രമാണികളുമൊക്കെ പല സാമഗ്രികളുമായെത്തി.
ചേലകളാലും വർണ്ണപ്പുതപ്പുകളാലും വിവാഹപ്പന്തൽ, കൊട്ടിൽ ഒക്കെ അലങ്കരിക്കപ്പെട്ടു. നിറപറയും , മലർ, അവിൽ എന്നിവയും വിളക്ക്, ചെപ്പ്, കണ്ണാടി മുതലായവയും കാഴ്ചയ്ക്ക് വച്ചു. രത്നകുംഭങ്ങളും സ്വർണ്ണം, വെള്ളി മുതലായ വിശേഷപ്പെട്ടവയും താലങ്ങളിൽ വെച്ചു. രത്നവിളക്കും പന്തിയിൽ ആകർഷണമായി.
സുന്ദരികൾ കളികളാരംഭിച്ചു. പന്തലിൽ നിരനിരയായ് ലക്ഷണമൊത്ത സ്ത്രീകൾ കയ്യിൽ മണിദീപവും താലവുമേന്തി നിന്നു. മനോഹരമായ ഗാനങ്ങൾ ആലപിക്കപ്പെട്ടു. ജനം പാണ്ഡവമാതാവായ കുന്തിയെ ചെന്നു വണങ്ങി. സന്തോഷം വർദ്ധിച്ചു. പലവാദ്യങ്ങൾ മുഴങ്ങി. കളരിയഭ്യാസങ്ങളും മുറകളും അരങ്ങേറി. ആട്ടവും പാട്ടും നൃത്തവും അഭ്യാസങ്ങളും കന്യകമാരുടെ സുന്ദര വേഷവും ഒക്കെ മംഗളകരമായ പരിണയത്തെ പ്രോജ്വലിപ്പിച്ചു.
പാഞ്ചാലിയെ ചമയിക്കുന്നു:
നിയുക്തരായ സ്ത്രീകൾ കന്യകയെക്കുളിപ്പിച്ചു. തലമുടി വിടർത്തി ദശപുഷ്പം ചൂടി. മാറിടത്തിൽ ചന്ദനച്ചാറ് തേച്ചു. ആഭരണങ്ങളും മറ്റലങ്കാരങ്ങളും ചാർത്തി. കവിളത്ത് പത്തിക്കീറ്റെഴുതി. കണ്ണെഴുതിച്ചു. ചാന്തും കുറികളും ഒക്കെ നിറവ്യത്യാസത്തോടെ ചാർത്തി. നല്ല പട്ടുചേലയുടുപ്പിച്ചു. പൊന്നരഞ്ഞാണം അണിയിച്ചു. കാലിൽ ചിലമ്പണിഞ്ഞു. വീരാളിപ്പട്ടുകൊണ്ട് പുതപ്പിച്ച്, വീര ഭാര്യേ നടന്നാലും എന്ന് ചൊല്ലി വായ്ക്കുരവയിട്ട് രത്നം, പവിഴം മുതലായവയാൽ നിർമ്മിക്കപ്പെട്ട വിവാഹമണ്ഡപത്തിൽ ഇരുത്തി.
പാണ്ഡവരുടെ ഒരുക്കം
പാണ്ഡവർ കുളിച്ച് വസ്ത്രവും ആഭരണങ്ങളുമണിഞ്ഞ് പിതാവായ പാണ്ഡുവിനെ ഓർത്തു നിന്നു. അതിന് ശേഷം മഞ്ഞയും വെളുപ്പും കലർന്ന - പാണ്ഡൂര വർണ്ണത്തിലുള്ള - പട്ട് ചുറ്റി. മാമുനിശ്രേഷ്ഠനും ഗുരുവുമായ ധൗമ്യന്റെ നിർദ്ദേശപ്രകാരം ഉഷാറായി ബ്രാഹ്മണർക്ക് ദാനകർമ്മങ്ങൾ ആരംഭിച്ചു. സ്വർണ്ണം, വെള്ളി, പട്ട്, രത്നം, മുതലായവയൊക്കെ വാരിക്കോരി നല്കപ്പെട്ടു. ബ്രാഹ്മണർക്ക് പ്രവേശിക്കാമെന്ന് കേട്ടപ്പോൾ തന്നെ പല തരക്കാരായ പത്തുലക്ഷത്തോളം ബ്രാഹ്മണർ ഉന്തിത്തിക്കിക്കേറി.
ദാനം സ്വീകരിച്ചവർ തന്നെ വീണ്ടും കടന്നു കയറാതിരിക്കാനുള്ള ശ്രദ്ധ സേവകർ വെച്ചുപുലർത്തി. ചിലർ കയ്യിട്ടുവാരാനും സാദ്ധ്യതയുണ്ട്. പറഞ്ഞാൽ കേൾക്കാത്തവരെ തടയുകയേ മാർഗ്ഗമുള്ളൂ. വരുന്ന ബ്രാഹ്‌മണരോട് ഇരിക്കാൻ പറഞ്ഞ ശേഷം കൈ നിറയെ വാരിക്കോരി സമ്മാനിക്കുകയാണ്. ചിലർ കയ്യിലൊതുങ്ങാത്തതിനാൽ കയ്യിൽ കരുതിയ ചെറിയമുണ്ട് വിരിച്ച് അരി മേടിക്കുന്ന പോലെ പണം മേടിക്കുകയാണ്. ( ഈ ഭാഗത്തൊക്കെ നമ്പ്യാരുടെ സ്വാഭാവിക നർമ്മം വേണ്ടുവോളമുണ്ട് ). ഇരുമുടി കെട്ടി തലയിൽ ചുമന്ന് വടി കുത്തിപ്പോകയാണിവർ. മുഖത്ത് സന്തോഷം പ്രസരിക്കുന്നു. കനത്താൽ ശിരസ്സു കുനിയുമ്പോൾ ഭാണ്ഡത്തിലെ സ്വർണ്ണമെല്ലാം വഴിയിൽ തൂകിപ്പോകുന്നു. അപ്പോൾ നടത്തം പതിയെയാക്കി. ജനങ്ങളുടെ ആമോദം വിവരിക്കാൻ വയ്യ. പ്രതിഗ്രഹം - ദാനം നല്കൽ /സ്വീകരിക്കൽ - കഴിഞ്ഞ ശേഷം വേളി മുഹൂർത്തമടുത്തപ്പോൾ യുധിഷ്ഠിരൻ ആദ്യം തന്നെ പാഞ്ചാലിയെ വിവാഹം ചെയ്തു. തുടർന്ന് ഭീമൻ , അർജുനൻ, നകുലൻ, സഹദേവൻ എന്നിവരും. ലോകം ഈ വിവാഹക്കാഴ്ച കണ്ട് വിസ്മയിച്ചു. ഏവരും പ്രശംസിച്ചു.
ബ്രാഹ്മണ വിമർശം
അപ്പോൾ സദ്യക്ക് മുന്നോടിയായി ബ്രാഹ്മണർക്ക് കുളിക്കാനായി എണ്ണയും താളിയും നല്കാനാരംഭിച്ചു. എണ്ണത്തട്ടിന്റെ കീഴ്ഭാഗത്ത് ചിലർ തലകാട്ടി നില്ക്കാൻ തുടങ്ങി. മുടിക്ക് തേക്കുന്നു, കിണ്ടി പിടിച്ച് വായിലാക്കുന്നു, വടിച്ച് തൊണ്ടയിലാക്കുന്നു, എന്നിട്ടും പോരാഞ്ഞ് എണ്ണ കൊടുക്കുന്ന മീശക്കാരനുനേരെയടുത്ത് ' കൊടുക്കൂ എണ്ണ' എന്ന് അടക്കമില്ലാതെ വിളിച്ചു പറയുന്നു. എണ്ണവേണം എന്ന ശബ്ദം ഉയരുന്നു. കണ്ണിലും മൂക്കിലും ചെവിയിലും ഒഴിക്കുകയുണ്. വഴിനീളെ എണ്ണയൊലിപ്പിച്ചു നടക്കുന്നു. ഇതിനൊരു കണക്കുമില്ല. എണ്ണയാൽ മണ്ണൊക്കെ ചെളിമട്ടിലായി. താളി, ഇഞ്ച മുതലായവയ്ക്കായി തിരക്കുകൂട്ടി. ഇങ്ങനെ വേവലാതിയും തിരക്കും കൂട്ടി കുളിച്ചതിനു ശേഷം ഉണ്ണാനായി കൊട്ടിലിൽ ചെന്നുപറ്റി.
സദ്യവട്ടങ്ങൾ
അവിടെ ഇലയിടാനിതാ കാലമായിരിക്കുന്നു, ഇരിപ്പാൻ സ്ഥലം കിട്ടിയില്ലെന്ന പരിഭവം ഉയർന്നു. സ്ഥലം കൊണ്ട് പിണങ്ങണ്ട, കലഹിച്ചാൽ ഫലമില്ല. പന്തികളിലിരിപ്പിൻ. ഇലക്കെട്ടുകാരൻ വന്നാൽ തലയ്ക്ക് ചൊട്ടുകിട്ടും. ആ സമയം ചിലർ ഇല വെക്കാൻ ചാടിയിറങ്ങി. നല്ല മലരിന്റെ ഉള്ളുപോലുള്ള ചോറ് ചിലർ എടുത്തു. കുറിയും പനിനീരും ചിലർ കയ്യിലേന്തി. ബ്രാഹ്മണർ ചാന്തൊക്കെ തേച്ച് പന്തികളിൽ നിരന്നിരുന്നു. നല്ല ഇല വയ്പിച്ചു. ചോറ് നല്ലോണം വിളമ്പിച്ചു. നല്ല ചോറും നെയ്യും നല്ല നേന്ത്രപ്പഴവും നല്ല വണ്ണൻപഴവും കദളിപ്പഴവും കണ്ണൻപഴവും പഞ്ചസാരഗുളവും തേനും പല പപ്പടങ്ങളും ഇഞ്ചിക്കറി,മാങ്ങാക്കറി, നാരങ്ങാക്കറികളും പരിപ്പ്, പച്ചടിച്ചാറ്, കരിമ്പിൻനീരും പാലും ഒക്കെ വിളമ്പാനും ആസ്വദിക്കാനും ആരംഭിച്ചു. പല കൂട്ടം വറുത്തുപ്പേരികളും ശർക്കരയുപ്പേരിയും തുമ്പപ്പൂവിനൊക്കുന്ന ഉപ്പും വിളമ്പുന്നു. നാലുകൂട്ടം എരിശ്ശേരി, പ്രഥമൻ അഞ്ച് വിധം, പുളിശ്ശേരി രണ്ട് തരം, തൈര്, മോര് ഒക്കെയും വിളമ്പുന്നു. ഓരോ കറികളുടെയും ഇനങ്ങളുടെയും പേര് ആവശ്യക്കാർ ഉറക്കെ വിളിച്ച് പറഞ്ഞ് വീണ്ടും വിളമ്പിക്കുന്നു. വല്ലാത്ത ശബ്ദമയം തന്നെ. കഴുത്തോളം ഭക്ഷണം നിറഞ്ഞിട്ടും ചിലർക്ക് തൃപ്തിയായില്ല. ഇനിയും സാദ്ധ്യതയുണ്ട് എന്ന മട്ടിലാണ് ഭക്ഷിക്കുന്നത്. 30 കോരിക ചക്കപ്രഥമൻ കഴിച്ചു. മൂന്നു പറ പപ്പടം തിന്നാൻ പിന്നെയും ഇടം കണ്ടെത്തുകയാണ്!
നമ്പ്യാർ പട്ടരുടെ തീറ്റിപ്രേമത്തെ വല്ലാതെ കളിയാക്കുന്ന ഭാഗമാണിത്:
'രണ്ടുവല്ലം നിറച്ചുള്ള പപ്പടത്തെപ്പൊടിച്ചിട്ട് /
രണ്ടുകൊട്ടപ്പഴം കൂടെ തൊലിച്ചങ്ങമർത്തീട്ട് /
അഷ്ടബന്ധം പോലെയാക്കിയൊട്ടു ശേഷിച്ചൊട്ടു തിന്നും /
പട്ടരുണ്ണുന്നതു കണ്ടാൽ ഗോഷ്ടിയല്ലാതൊന്നുമില്ല' …
- നമ്പ്യാരുടെ സരസതയ്ക്ക് ഉദാഹരണമാണിത്.
പഴത്തോട് ആക്രാന്തം കാട്ടുന്ന പരദേശികൾക്ക് പഴക്കുല തന്നെ നല്കുന്നു. സദ്യകഴിഞ്ഞ് കിഴവന്മാർ ഇഴഞ്ഞ് - നേരെ നില്ക്കാൻ കഴിയണ്ടേ? നിറഞ്ഞ വയറിനാലും പ്രായാധിക്യത്താലും - വടികുത്തിപ്പുറപ്പെട്ടു. ചെറുപ്പക്കാർക്കും നടക്കാൻ പ്രയാസം തന്നെ. വയറ് പൊട്ടാറായിരിക്കുന്നു. ഇതുപോലൊരു സത്രം നാട്ടിൽ ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് അവർ ഘോഷിക്കാൻ തുടങ്ങി. എല്ലാവരും തമ്പുരാനെ സ്തുതിച്ചു. പാണ്ഡവർ പാഞ്ചാലപുരത്തിൽ മംഗളകരമായ വിവാഹത്തിൽ പങ്കാളികളായി കാമദേവനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് അപ്രകാരം നിലകൊണ്ടു. 🌄
കുഞ്ചൻനമ്പ്യാരുടെ കൃതികളിലെ കേരളീയമാതൃകയെക്കുറിച്ച് മലയാള സാഹിത്യ ചരിത്രകാരനായ പി.കെ. പരമേശ്വരൻ നായർ സൂചിപ്പിക്കുന്നു. ഏത് പൗരാണിക സ്ഥലമായാലും കേരളത്തിലെന്ന പോലെ നൈസർഗ്ഗികമായി അവതരിപ്പിക്കാനുള്ള കഴിവാണതിൽ വാഴ്ത്തുന്നത്. പുരാണകഥകൾക്ക് ദേശീയച്ഛായ പകർന്ന കവിയെന്ന് 'കൈരളിയുടെ കഥ' എന്ന സാഹിത്യചരിത്ര രചയിതാവായ പ്രൊഫ.എൻ.കൃഷ്ണപ്പിള്ള ചൂണ്ടിക്കാട്ടുന്നു. കവിതയെ ചാട്ടവാറാക്കിയ പടയണിക്കവി എന്നാണ് നമ്പ്യാരെ വിശേഷിപ്പിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ