ചിദംബരസ്മരണ : ബാലചന്ദ്രൻ ചുള്ളിക്കാട്


 (കണ്ണൂർ സർവകലാശാല ബി.എ/ബി.എസ്.സി. കോമൺ മലയാളം - മൂന്നാം സെമസ്റ്റർ -സിലബസ്സിൽ സ്മരണകൾ / ആത്മകഥയെന്ന ഒന്നാം മൊഡ്യൂളിൽ ഉൾക്കൊള്ളിച്ച ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ  ചിദംബരസ്മരണയിൽ നിന്നുള്ള പാoഭാഗങ്ങളുടെ സംക്ഷേപം)


കൃതി: ചിദംബരസ്മരണ

രചയിതാവ്: ബാലചന്ദ്രൻ ചുള്ളിക്കാട്


ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ തീവ്രമായ വ്യക്ത്യനുഭവങ്ങൾ ചിദംബരസ്മരണയിൽ ഉള്ളടങ്ങിയിരിക്കുന്നു. മലയാള കാവ്യലോകത്തിന് ചിരപരിചിതനാണ് ചുള്ളിക്കാട്. തീക്ഷ്ണക്ഷോഭത്തിൻ്റെ ആവിഷ്കാരമാണ് അദ്ദേഹത്തിൻ്റെ കവിതകൾ. ദാരിദ്ര്യവും തൊഴിലില്ലായ്മയും അരാഷ്ട്രീയതയും പുക പിടിച്ച ജീവിതമോഹങ്ങളും വ്യവസ്ഥിതിയെയും സമൂഹത്തെയും വെറുക്കാൻ ഒരു കാലത്തെ യുവതയെ നിർബന്ധമാക്കിയതിൽ ചുള്ളിക്കാടിൻ്റെ കവിതകളും പങ്കു വഹിച്ചു. അസ്വാസ്ഥ്യപൂരിതമായ മനസ്സാണ് ചുള്ളിക്കാടിലുള്ളത്. രോഗവും ദു:ഖവും അരിശവും നിരാശയും പ്രത്യാശാ ഭംഗവും അതിൽ നിഴലിച്ചു. എരിപൊരികൊള്ളുന്ന ഒരാത്മാവിൻ്റെ സാന്നിദ്ധ്യമാണ് ചുള്ളിക്കാടിൻ്റെ കവിതകളിൽ അനുഭവപ്പെടുന്നതെന്ന് സാഹിത്യ ചരിത്രകാരനായ എരുമേലി പരമേശ്വരൻ പിള്ള അഭിപ്രായപ്പെടുന്നു. ആധുനിക കവിതയ്ക്ക് മേപ്പറഞ്ഞ ലക്ഷണങ്ങൾ ചേരും. ആധുനിക കവിതയുടെ പരിപ്രേക്ഷ്യം ചുള്ളിക്കാടിൻ്റെ കൃതികളിൽ ഉണ്ട്. സ്വാതന്ത്ര്യത്തോടുള്ള വല്ലാത്ത അഭിനിവേശം ഭൂമിയിലെ വാഴ് വിൻ്റെ നിഷ്ഫലതയെ ചോദ്യം ചെയ്യുന്നു. സാമൂഹിക രീതികളോടും സദാചാര മൂല്യത്തോടും ഉള്ള കലഹത്തിൻ്റെ തിക്തത ചുള്ളിക്കാടിൻ്റെ കവിതകളിൽ കാണാം. പതിനെട്ടുകവിതകൾ, ഗസൽ,അമാവാസി, മാനസാന്തരം, ഡ്രാക്കുള എന്നിങ്ങനെ നിരവധി സമാഹാരങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്.' തൻ്റെ ഒരന്തരംഗത്തിൽ ഒരമാവാസിയുടെ നിബിഡാന്ധകാരവും ഒരു കൂലിപ്പണിക്കാരൻ്റെ ചിരിയുടെ വ്യംഗ്യ ഭംഗിയും സ്വപ്നങ്ങളുടെ നിഴലും നിലാവും അദ്ദേഹം പേറുന്നുവെന്ന്' ഡോ.എം.ലീലാവതി എഴുതുന്നു. പ്രശസ്ത കവയിത്രിയായ വിജയലക്ഷ്മിയാണ് ചുള്ളിക്കാടിൻ്റെ ഭാര്യ. മാപ്പുസാക്ഷി, ഗസൽ മുതലായ കവിതകൾ യുവ സഹൃദയലോകത്തെ ഗണ്യമായി സ്വാധീനിച്ചവയത്രെ.


ചിദംബര സ്മരണ (1998) ജനപ്രീതി നേടിയ ആത്മാനുഭവ കഥനമത്രെ. 1957ൽ പറവൂരിലാണ് ചുള്ളിക്കാട് ജനിച്ചത്. എറണാകുളം മഹാരാജാസിൽ നിന്ന് ബിരുദം നേടി. 1997ൽ സ്വീഡനിൽ നടന്ന അന്താരാഷ്ട്ര സാഹിത്യ സമ്മേളനത്തിൽ ഇന്ത്യൻ കവിതയെ പ്രതിനിധീകരിച്ചു. 2001 ലെ കേരള സാഹിത്യ അവാർഡിന് 'ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ കവിതകൾ' തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അവാർഡ് സ്വീകരിച്ചില്ല. 


ചിദംബര സ്മരണയ്ക്ക് ഒരു ആമുഖമെന്നോണം രണ്ടു വാക്കെഴുതിയ എസ്. ജയചന്ദ്രൻ നായർ ചുള്ളിക്കാടിനെ അകക്കാമ്പുള്ള മരമായി വിഭാവനം ചെയ്യുന്നു. ജയചന്ദ്രൻ നായർ തുടരുന്നു: 'മണ്ണിൽ വേരുകളാഴ്ത്തി കാറ്റും മഴയും വെയിലും ഉൾത്തളത്തിൽ ഉൾക്കൊണ്ട മരം. നമ്മുടെ ഒക്കെ ഭൂമി ശാസത്രത്തിൻ്റെ ഭാഗമാണ് ആ മരം. ഊഷരമായി കൊണ്ടിരിക്കുന്ന നമ്മുടെ ജീവിതത്തിലെ നോവും വേവും ഏറ്റുവാങ്ങിയ ആ മരം മണ്ണിലൊളിച്ച സരസ്വതിയെ ഒരിക്കൽക്കൂടി നമുക്ക് തന്നിരിക്കുന്നു. ആ വരദാനത്തിന് നമുക്ക് നന്ദി രേഖപ്പെടുത്താം.'


ജീവിത സത്യങ്ങൾ ആവിഷ്കരിക്കുമ്പോൾ ആത്മകഥാകാരന്മാർ സ്വീകരിക്കുന്ന പുറംപൂച്ചുകളൊന്നും ചുള്ളിക്കാടിനില്ല. തൻ്റെ അനുഭവങ്ങൾ, വ്യഥകൾ, ആത്മാവിൻ്റെ നീറ്റലുകൾ എന്നിവ ചുറ്റുവട്ടത്തിൻ്റെ പരിഭവങ്ങൾക്കൊപ്പം രേഖപ്പെടുത്തുമ്പോൾ തൻ്റെ ഉള്ളിലുള്ള ദുഷ്ചിന്തകളെയും തനിക്ക് പറ്റിയ പിശകുകളെയും ദുർമോഹങ്ങളെയും ചാപല്യങ്ങളെയും വിട്ടു കളയാൻ ചുള്ളിക്കാട് തയ്യാറാകുന്നില്ല. തന്നെത്തന്നെ രൂക്ഷമായ ആത്മവിമർശനത്തിന് പാത്രമാക്കുകയാണ് ചിദംബര സ്മരണയിൽ. മങ്ങിപ്പോകാതെ മനസ്സിൽ അവശേഷിച്ച ജീവിത രംഗങ്ങളാണ് ചുള്ളിക്കാട് ആവിഷ്കരിച്ചത്. ജീവിതത്തെ ഒരു മഹാത്ഭുതമായി അദ്ദേഹം വീക്ഷിക്കുന്നു. എപ്പോഴും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് ജീവിതം കാത്തു വെയ്ക്കുന്നുവെന്ന് ചുള്ളിക്കാട് കരുതുന്നു. ഭ്രൂണഹത്യ, ഇരന്നുണ്ട ഓണം, ചോരയുടെ വില, ചിദംബര സ്മരണ, തീപ്പാതി, മന്ത്രവാദി, അച്ഛൻ എന്നിങ്ങനെ 39 അദ്ധ്യായങ്ങൾ. കുടുംബത്തിൽ നിന്നും സതീർത്ഥ്യരിൽ നിന്നും സഹചരരിൽ നിന്നും ആത്യന്തികമായി സമൂഹത്തിൽ നിന്നു തന്നെ പഠിച്ച പാoങ്ങൾ. ചോരകൊണ്ടെഴുതിയ ജീവിത ചിത്രങ്ങൾ എന്ന് ചിദംബര സ്മരണയിലെ കഥനങ്ങളെ വിശേഷിപ്പിക്കാം.


ഭ്രൂണഹത്യ (അഥവാ പിറക്കാത്ത മകന് എന്ന കവിതയുടെ പിറവി )


ഭ്രൂണഹത്യ എന്ന അദ്ധ്യായത്തിൽ എറണാകുളം മഹാരാജാസിൽ പഠിക്കുന്ന സന്ദർഭത്തിലുണ്ടായ ഒരു അനുഭവത്തെയാണ് വിഷയമാക്കുന്നത്. അതിൻ്റെ കാര്യവും കാരണവും ഒക്കെ ചുള്ളിക്കാട് തന്നെയായിരുന്നു. എറണാകുളം മഹാരാജാസിൽ സഹപാഠിയായ വിജയലക്ഷ്മിയെയാണ് പ്രണയ സാഹസികതയോടെ ചുള്ളിക്കാട് വിവാഹം ചെയ്തത്. 1981 കാലം. ചുള്ളിക്കാട് രണ്ടാം വർഷ ബി.എ. വിജയലക്ഷ്മി ഒന്നാം വർഷ എം.എ. വിവാഹിതർ. വീടോ രക്ഷിതാക്കളുടെ തണലോ ഇല്ലാതെ ഹോസ്റ്റലുകളിൽ കഴിയുന്നു. ഇങ്ങനെയുള്ള സന്ദർഭത്തിലാണ് താൻ ഗർഭിണിയാണെന്ന് വിജയലക്ഷ്മി വെളിപ്പെടുന്നത്. നീ എന്തിനു ഭയക്കുന്നു? പട്ടിയും പൂച്ചയും അടക്കം പ്രസവിക്കുന്നില്ലേ? അടുത്തു ധർമ്മാ സ്പത്രിയില്ലേ? ചുറ്റും അദ്ധ്യാപകരും ആയിരക്കണക്കിന് വിദ്യാർത്ഥികളുമില്ലേ? എന്ന് ആശ്വസിപ്പിച്ചു ചുള്ളിക്കാട്. എൻ്റെ കൂടെ ണ്ടായാമതി. എന്തും സഹിച്ചോളാമെന്ന് വിജയലക്ഷ്മി. എങ്കിലും ജീവിക്കാൻ എഴുത്തിൽ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനത്തെയും സുഹൃത്തുക്കളെയും ആശ്രയിക്കുന്ന തങ്ങൾക്ക് എങ്ങനെയാണ് കുട്ടിയെ വളർത്താനാവുക? ചുള്ളിക്കാട് ആശങ്കാകുലനായി. കുട്ടിയെ പോറ്റുകയെന്നത് ദാരിദ്ര്യം നിറഞ്ഞ ഈ പശ്ചാത്തലത്തിൽ അസാദ്ധ്യമാണ്. അതിനാൽ ഭ്രൂണഹത്യ മാത്രമാണ് പോംവഴി. കോളേജിനടുത്തുള്ള ലക്ഷ്മി ഹോസ്പിറ്റലിലെ ഡോക്ടർ ശാന്താ വാര്യരെ കണ്ടു. ആദ്യം അവർ വിസമ്മതമറിയിച്ചെങ്കിലും കായലിൽ ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ വഴങ്ങി. ഭ്രൂണഹത്യയ്ക്ക് വിജയലക്ഷ്മി അനുകൂലമല്ലായിരുന്നു. എങ്കിലും വിജയലക്ഷ്മിയെ ഭീഷണി കൊണ്ടും ബലപ്രയോഗം കൊണ്ടും സമ്മതിപ്പിച്ചു. കടം മേടിച്ച പണത്താൽ ആസ്പത്രിയിലെത്തി. സമ്മതപത്രം ഒപ്പിടേണ്ടിയിരുന്നു. വിജയലക്ഷ്മിയുടെ ഗർഭത്തിൽ കിടന്ന് ഭ്രൂണം വിലപിക്കുകയാണ്. എൻ്റെ പൊന്നച്ഛോ എന്നെ കൊല്ലരുതേ. സൂര്യകിരണങ്ങളേല്ക്കാനും ഭൂമിദേവിയെ സ്പർശിക്കാനും മുലപ്പാൽ രുചി അറിയാനുമുള്ള അനുവാദം എനിക്ക് തരണം .എന്നെ കൊല്ലരുതേ അച്ഛാ. ചുള്ളിക്കാട് ഒന്നും കേട്ടില്ല. സങ്കടക്കടലേന്തുമ്പോഴും സമ്മതപത്രം ഒപ്പിട്ടു നല്കി. വിജയലക്ഷ്മിയേയും കൊണ്ട് സിസ്റ്റർ മുറിയിലേക്ക് പോയി. നിർഭാഗ്യവാനായ മകനേ, നിർഭാഗ്യവതിയായ അമ്മേ മഹാപാതകിയായ എന്നോടു പൊറുക്കണേ. 


ഇത്രയുമായപ്പോഴേക്കും ചുളളിക്കാടിനു മുന്നിൽ കണ്ണുനീരിൻ്റെ കരിങ്കടൽ കടഞ്ഞ് സർപ്പകേശിനിയും രക്ത നേത്രയുമായ കാവ്യദേവത വിഷകുംഭവുമായി ഉയർന്നു വന്നു. ആ കാകോളകുംഭം ഏറ്റുകുടിക്കെ ഉറക്കെപ്പാടി:


''ലോകാവസാനം വരേക്കും പിറക്കാതെ 

പോകട്ടെ നീയെൻ മകനേ…. "


പിറക്കാത്ത മകന് എന്ന കവിത ഇവിടെ കടുത്ത ക്ഷോഭശാപങ്ങളിലൂടെ പിറന്നു വീഴുന്നു.


'ഏതു നാടകമായിരുന്നു അത് '


ഒറ്റപ്പെടുമ്പോൾ അത്താണിയായ് കൂടെ നിന്നു സഹായിച്ച ഒരു വ്യക്തിത്വത്തെയാണ് 'ഏതു നാടകമായിരുന്നു അത് ' എന്ന അദ്ധ്യായത്തിൽ ചുള്ളിക്കാട് അനുസ്മരിക്കുന്നത്. കേരള കോൺഗ്രസ്സ് നേതാവായിരുന്ന ജോസഫ് പുതുശ്ശേരിയുടെ മാനുഷികതയെയാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഹോസ്റ്റൽ ഫീസ് (മഹാരാജാസ് കോളേജ്) ആറു മാസത്തെ കുടിശ്ശിക വരുത്തിയെന്ന കാരണത്താൽ ചുള്ളിക്കാടിനെ ഹോസ്റ്റലിൽ നിന്നും പുറത്താക്കി. ഇനി എങ്ങോട്ട്, എപ്രകാരം എന്നിങ്ങനെ ആലോചിച്ച് വഴിമുട്ടി ഹോസ്റ്റൽ വാതില്ക്കൽ നില്ക്കുമ്പോൾ ജോസഫ് പുതുശ്ശേരി ഒരു കറുത്ത കാറിൽ പ്രത്യക്ഷനായി. കാറിൽ നിന്ന് ആജാനബാഹുവായ ഒരു മനുഷ്യൻ പുറത്തിറങ്ങി. പഴയ മഹാരാജാസാണ് അദ്ദേഹം.ബെസ്റ്റ് ആക്ടർ. സ്നേഹത്തോടെ, സന്മനസ്സോടെ, ഹൃദയപൂർവം ചുളളിക്കാടിനെ അദ്ദേഹം ഉൾക്കൊണ്ടു. എനിക്കാരുമില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞപ്പോൾ, അപ്പറഞ്ഞത് തെറ്റെന്നും മോന് രണ്ടു പേരുണ്ട്: ഒന്ന് ഈ ജോസപ്പേട്ടൻ, മറ്റൊന്ന് ദൈവം എന്നും അദ്ദേഹം ദൃഢസ്വരത്തിൽ വ്യക്തമാക്കി.കൂട്ടത്തിൽ ദാരിദ്ര്യത്തോടും അവഗണനയോടും നിന്ദയോടും യാതന യോടും മല്ലിട്ടു വളർന്ന തൻ്റെ കഥ ജോസപ്പേട്ടൻ പറഞ്ഞു.പിന്നീട് 16 വർഷങ്ങൾ അദ്ദേഹം തുണയായി നിന്നു. എന്നാൽ ഇന്ന് അദ്ദേഹം കൂടെയില്ല. എറണാകുളത്തിൻ്റെ പൊന്നോമന പുത്രൻ അദ്ദേഹത്തിൻ്റെ ഭവനത്തിലേക്ക് അന്ത്യയാത്രയായി. ഈ സന്ദർഭത്തിൽ ഒരു വൃദ്ധൻ മറ്റൊരു വൃദ്ധനോട് പറയുന്ന വാക്കുകൾ ബാലചന്ദ്രൻ ഓർത്തു: 'നല്ല മനുഷ്യർ വേഗം കടന്നു പോകുന്നു. നമ്മളെ കാലനും വേണ്ട'. 1981 ലെ സന്ധ്യ.ഹതാശനായ വിദ്യാർത്ഥി. കറുത്ത കാർ. വലിയ ആ മനുഷ്യൻ.. ഏതു നാടകമായിരുന്നു അത്? ജോസപ്പേട്ടൻ പകർന്ന ആത്മവിശ്വാസം ഇപ്പോഴും മനസ്സിൽ തുടിക്കുന്നു: മോന് രണ്ടു പേരുണ്ട്. ഒന്ന് ജോസപ്പേട്ടൻ. മറ്റൊന്ന് ദൈവം.


'ഇരന്നുണ്ട ഓണം'


യാതനകളുടെ മറ്റൊരു പർവമാണ് 'ഇരന്നുണ്ട ഓണ'ത്തിൽ ചുള്ളിക്കാട് തുറന്നു കാട്ടുന്നത്. 1978 ലെ ഒരോണം. വീടും നാടും പഠിപ്പും ഒഴിവാക്കി നക്സലൈറ്റുകൾക്കായി കവിത ചൊല്ലി നടക്കുന്ന കാലം. മഹാരാജാസിലെ തത്ത്വശാസ്ത്ര വിദ്യാർത്ഥിയായ കെ.എസ്.രാധാകൃഷ്ണൻ്റെ (രാധൻ) മുറിയായിരുന്നു താവളം. രാധൻ്റെ കുടുംബം ദരിദ്രമായിരുന്നു. അച്ഛൻ മരിച്ചു പോയി. മീൻപിടുത്തം മുതൽ കൂലിപ്പണി വരെയെടുത്താണ് രാധൻ കുടുംബം പുലർത്തിയിരുന്നത്. ചുളളിക്കാടിനെയും പലപ്പോഴും പുലർത്തേണ്ടി വന്നു. ചുള്ളിക്കാടിൻ്റെ ആശയസംഹിതയോട് യോജിപ്പുണ്ടായിരുന്നില്ലെങ്കിലും സഹോദര സ്നേഹവും വാത്സല്യവും ഉത്തരവാദിത്തവും അവൻ പ്രകടിപ്പിച്ചു. 


ഓണത്തിന് ഹോസ്റ്റൽ ഒഴിയണമെന്ന് രാധൻ പറഞ്ഞത് ചുള്ളിക്കാടിൽ ഞെട്ടലുണ്ടാക്കി. വീട്ടിൽ പോകാൻ പറഞ്ഞപ്പോ, എന്ത് വീട്? ആ നരകത്തിലേക്ക് തിരിച്ചു പോവാനോ എന്ന് ചിന്തിച്ചു. ഇല്ലെങ്കിൽ എൻ്റെ കൂടെ വാ എന്നായി രാധൻ. അവൻ്റെ വീട് വളരെ ചെറുതാ. അംഗങ്ങൾ നാലഞ്ചുണ്ട്. ഓണമായിട്ട് ആരാൻ്റെ വീട്ടിൽ ചെന്ന് കിടക്കുന്നത് നാണക്കേടാണെന്ന് അഭിമാനം ഉണർന്നു. രാധനോട് 50 രൂപാ കടം ചോദിച്ചു. ഒരു പാട് കാര്യങ്ങൾ അവന് ഒരുക്കാനുണ്ട്. 5 രൂപാ നല്കിയപ്പോൾ ബാലചന്ദ്രൻ അത് വലിച്ചെറിഞ്ഞു. കാശിൻ്റെ വില അറിയില്ലെന്നും അദ്ധ്വാനിച്ച് ജീവിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ലെന്നും കുറ്റപ്പെടുത്തി. വീട്ടിൽ വേണ്ടത്രയുണ്ട്. അഹങ്കാരം കൊണ്ട് തെണ്ടുകയാ. തുടർന്ന് ആത്മാർത്ഥമായി അവൻ ഉപദേശിച്ചു. നീ ഓണത്തിന് വെശന്ന് കിടക്കുമ്പോ എനിക്ക് ചോറ് എറങ്ങൂല ബാലാ എന്ന് രാധൻ വിഷാദിച്ചു.

ആ അഞ്ചു രൂപയും മേടിച്ച് തുണി സഞ്ചിയും തൂക്കി പുറത്ത് കടന്നു. രാത്രി ബസ്റ്റാൻഡിൽ കിടന്നുറങ്ങി.ഉത്രാട മെത്തുമ്പോഴേക്കും കയ്യിലെ കാശു തീർന്നു. ഓണദിവസം കടകൾ അടഞ്ഞുകിടന്നു. ബാലചന്ദ്രൻ തളർന്നു കിടന്നു.ഉച്ചയായപ്പോൾ എഴുന്നേറ്റ് പ്രാഞ്ചിനടന്നു. വിശപ്പ് സഹിച്ചു കൂടാ.


ഒരു വീടിൻ്റെ മുന്നിലെത്തി. ഗേറ്റ് തുറന്ന് അകത്ത് കടന്നു. അന്വേഷിച്ചു വന്ന വൃദ്ധയോട് ദൂരെ നിന്ന് വരികയാണെന്നും വിശന്നിട്ട് വയ്യ, ഹോട്ടലുകൾ പൂട്ടിയിരിക്കുകയാണെന്നും പറഞ്ഞു.ആരോ തിരക്കിയപ്പോൾ ഒരു കുട്ടി പിച്ചക്കാരനാണെന്ന് പറഞ്ഞു. വൃദ്ധ ചുള്ളിക്കാടിനെ വീടിൻ്റെ വടക്കു പുറത്തേക്ക് നയിച്ചു. ഇലയിട്ടു. ഭവ്യതയോടെ ഊണാരംഭിച്ചു. അപ്പോഴാണ് ഒരു പെൺകുട്ടി കടന്നു വന്നത്. അവൾ തിരിച്ചറിഞ്ഞു. ഇത് കവിയാണ്.ബാലചന്ദ്രൻ ചുള്ളിക്കാട്.ഇത് പിച്ചക്കാരനല്ലെന്ന് അവൾ വ്യക്തമാക്കി.കടമ്മനിട്ടേടേം സുഗതകുമാരീടേം കൂടെ കോളേജിൽ കവിത ചൊല്ലാൻ വന്നിരുന്നു. എഴുന്നേറ്റ് ഓടാൻ തോന്നി. ഓടിയില്ല. അഭിമാനത്തേക്കാൾ വലുത്  അന്നം തന്നെ. തിരിച്ചറിഞ്ഞപ്പോൾ അകത്തിരുന്ന് ഉണ്ണാമായിരുന്നുവെന്ന് വീട്ടുകാർ. അവരോട് ഹോട്ടലൊന്നും തുറക്കാത്തതു കൊണ്ടാണെന്ന് ഒന്നുകൂടി വ്യക്തമാക്കി. നീട്ടിയ പായസം നിരസിച്ചു. മധുരം കഴിച്ചാൽ ഉറക്കം വരും. ഒരു പാട് ദൂരെ പോകാനുണ്ട്. എല്ലാവരെയും തൊഴുത് പിൻവലിഞ്ഞ് തെരുവിലേക്ക് നടന്നു.


ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട നിമിഷങ്ങളെ എങ്ങനെ തരണം ചെയ്തുവെന്ന് വ്യക്തമാക്കുന്നതാണ് ഈ അദ്ധ്യായം.


'യാദൃച്ഛികം'


'യാദൃച്ഛികം' എന്ന അദ്ധ്യായത്തിൽ അമേരിക്കയിൽ വെച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ലളിത എന്ന സുഹൃത്ത് പകർന്ന അനുഭവങ്ങളാണ് വിവരിക്കുന്നത്. 1998 ൽ ജൂലൈ മാസത്തിൽ അമേരിക്കയിലെ റോച്ചസ്റ്റർ നഗരത്തിൽ, ഫൊക്കാന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ലളിത എങ്ങനേണ്ട് ബാലചന്ദ്രാ അമേരിക്ക എന്ന് ചിരിച്ചു ചോദിച്ചു കൊണ്ട് സമീപത്തെത്തിയത്.പണ്ട് ആലപ്പുഴ മെഡിക്കൽ കോളജിൻ്റെ ആർട്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്യാൻ വന്നപ്പോൾ ഫോറൻസിക് എക്സിബിഷൻ കാണാൻ ചെന്ന ചുള്ളിക്കാടിന് കീറിമുറിച്ചു ശവം കണ്ട് തലകറക്കമുണ്ടായി. അന്ന് അതിൽ നിന്നും ഹൃദയവും കരളും ഒക്കെ ഗ്ലൗസിട്ട കയ്യു കൊണ്ട് എടുത്ത് സന്ദർശകരെ കാണിച്ച് വിശദീകരിച്ച ചങ്കൂറ്റമുള്ള പെൺകുട്ടിയായിരുന്നു ലളിത. ബാല്യകാല സുഹൃത്തും മെഡിക്കൽ വിദ്യാർത്ഥിയുമായ ജയനാണ് ലളിതയെ പരിചയപ്പെടുത്തിയത്.

ജ്യേഷ്ഠൻ്റെ കൂടെയാണ് ലളിത അമേരിക്കയിലെത്തിയത്. നാട്ടിലെ എഞ്ചിനീയറെ കല്യാണം കഴിച്ചു. രണ്ടു കുട്ടികൾ. എന്നാൽ അമേരിക്കയിൽ എത്തിയപ്പോൾ അയാൾ ഒരു മദാമ്മയെ വിവാഹം ചെയ്തു. ലളിത വേറെ വിവാഹം ചെയ്തില്ല. ഇനി നാട്ടിലേക്കില്ല. കുശുമ്പും കുന്നായ്മയും തൊഴിലാക്കിയ ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നിലേക്കില്ല. സൗഹൃദ സംഭാഷണത്തിനിടയിൽ ചുള്ളിക്കാടിൻ്റെ ആരോഗ്യവും ലളിത വിലയിരുത്തി. കള്ളുകുടി നിർത്തണം. ഇപ്പോൾ കള്ളു മേടിച്ചു തരാൻ നിരവധി പേരുണ്ടാകും. അസുഖം വന്നാൽ ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ല. അവയവങ്ങളൊക്കെ തകരാറിലാകും - ലളിത താക്കീതു ചെയ്തു.

ഫൊക്കാനാ സമ്മേളനം സമാപിക്കുന്ന ദിവസവും സുഖാന്വേഷണവുമായി ലളിത വന്നു. സമ്മേളനം കഴിഞ്ഞിട്ടും തനിക്ക് ചില പദ്ധതികളുണ്ടെന്ന് ചുള്ളിക്കാട് പറഞ്ഞു. ചില സ്ഥലങ്ങളിൽ കറങ്ങണം. കാഴ്ചകൾ കാണണം. ലളിത ചിരിച്ചു കൊണ്ട് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടി പറഞ്ഞു കൊടുത്തു. സ്ത്രീകൾക്ക് മാത്രമുള്ള നൈറ്റ്ക്ലബ്ബുകളും അമേരിക്കയിലുണ്ട്.

വിട പറയുമ്പോൾ കുറച്ചുതുക ചുള്ളിക്കാടിൻ്റെ കയ്യിൽ ലളിത ഏല്പിച്ചു. കണ്ണുകളിൽ നനവോടെ ഒരിക്കൽ കൂടി ചുള്ളിക്കാടിനെ ആശീർവദിച്ച് മുറിയിൽ നിന്നിറങ്ങിപ്പോയി.

 പ്രതികൂലമായ ജീവിത സാഹചര്യങ്ങളോട് മല്ലടിച്ചു വിജയിച്ച ലളിതയെന്ന ഇച്ഛാശക്തിയുള്ള സ്ത്രീയുടെ വാങ്മയ ചിത്രമാണ് ചുള്ളിക്കാട് 'യാദൃച്ഛിക'ത്തിൽ അവതരിപ്പിച്ചത്.



 'രാജകുമാരിയും യാചക ബാലനും'


' രാജകുമാരിയും യാചക ബാലനും' എന്ന അദ്ധ്യായത്തിൽ മാധവിക്കുട്ടിയോടുള്ള ആരാധനയെയും സ്നേഹനിർവിശേഷമായിട്ടുള്ള അവരുടെ പെരുമാറ്റ രീതികളെയുമാണ് ചുള്ളിക്കാട് അവതരിപ്പിക്കുന്നത്. ഈ അദ്ധ്യായത്തിൽ രാജകുമാരി മാധവിക്കുട്ടിയും യാചക ബാലൻ ബാലചന്ദ്രൻ ചുള്ളിക്കാടുമാണ്. മാധവിക്കുട്ടി ഉന്മാദിനിയായ രാജകുമാരിയാണെന്നാണ് കുട്ടിക്കാലത്ത് ചുള്ളിക്കാട് കരുതിയത്. അതിസുന്ദരനായ ഏതോ രാജകുമാരനാൽ വഞ്ചിതയായവൾ.അവരുടെ കഥകൾ ബാലചന്ദ്രനിൽ അസ്വാസ്ഥ്യം വിതച്ചു. മാധവിക്കുട്ടി തിരുവനന്തപുരത്ത് താമസമാക്കിയെന്നറിഞ്ഞപ്പോൾ അവരെ ചെന്നു കാണാനുറച്ചു. നടന്നു ക്ഷീണിച്ച് സമുദ്രതാര എന്ന വീട്ടിൽ എത്തുമ്പോൾ രാജ്ഞിയെപ്പോലെ മാധവിക്കുട്ടി ഇരിപ്പുണ്ടായിരുന്നു. വലിയ ഒരു സ്ത്രീ.മുഖത്ത് രാജകീയ കുലീനത. ചുള്ളിക്കാട് ഭയത്തോടും ആദരവോടും തൊഴുതു. പേരുകേട്ടപ്പോൾ അവർ തിരിച്ചറിഞ്ഞു. സ്നേഹപൂർവം ഉള്ളിലേക്ക് ക്ഷണിച്ചു. നഖം വെട്ടാൻ പറഞ്ഞു. ഊണ് വിളമ്പി. സ്നേഹത്തോടെ സംസാരിച്ചു. തിരിച്ചുപോരുമ്പോൾ ചുള്ളിക്കാട് ഓർത്തു പോയി .. 'ദൈവമേ, വത്സലയും ദാനശീലയും സ്നേഹമയിയുമായ ഈ പാവം സ്ത്രീയാ6ണാ അല്ല തീഷ്ണമായ വാക്കുകൾ കൊണ്ട് ലോകത്തെ വിറപ്പിക്കുന്ന കലാപകാരി? '

മാധവിക്കുട്ടി പകർന്നു നല്കിയ ഹൃദ്യമായ അനുഭവം ഓർക്കുകയാണ് ചുള്ളിക്കാട് .


ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ അനുഭവങ്ങളും ഓർമ്മകളുമാണ് ചിദംബര സ്മരണയുടെ കനൽ. ഋജുവായ ആഖ്യാനം. ജീവിതത്തിൻ്റെ സാർത്ഥകതയിലേക്കുള്ള അർത്ഥാന്തരം ചുള്ളിക്കാടിൻ്റെ രചനകളുടെ പൊരുളാകുന്നു. വളരെ നൈമിഷികമായ ജീവിതാനുഭവങ്ങൾ പോലും തീവ്രവും തീക്ഷ്ണവുമായ പുകച്ചിൽ ഹൃദയത്തിലുളവാക്കാൻ സമർത്ഥങ്ങളാണ്. ബാല ചാപല്യങ്ങളും കൗമാരത്തിൻ്റെ ഭ്രമങ്ങളും യുവത്വത്തിൻ്റെ എടുത്തു ചാട്ടങ്ങളും മോഹഭ്രംശങ്ങളും ആത്മാഭിമാനത്തിൻ്റെ മകുടത്തിനേറ്റ ക്ഷതങ്ങളും സമർത്ഥമായി, ആഖ്യാതാവിനോട് ആസ്വാദകനെ സമരസപ്പെടുത്തും വിധം ആഖ്യാനം ചെയ്യാൻ സാധിച്ചിരിക്കുന്നുവെന്നതാണ് സമാനസ്വഭാവമുള്ള കൃതികളിൽ നിന്നും ചിദംബര സ്മരണയെ വേറിട്ടതാക്കുന്നത്.


1. ഋജുവായ ആഖ്യാനം

2. സുതാര്യമായ അവതരണം.

3. സമൂഹത്തിനു മുമ്പേയുള്ള തുറന്നു പറച്ചിൽ

4.വികാരവിചാരങ്ങളുറ്റ വ്യക്തി തന്നെയാണ് താനെന്ന ബോധം.

5. അന്യൻ്റെ വേദനയെ തൻ്റേതാക്കി മാറ്റുന്ന എമ്പതി.( താദാത്മീകരണം)

6. തെറ്റുപറ്റാത്തവർ കല്ലെറിയട്ടെ എന്ന വെല്ലുവിളി മനോഭാവം.

7. സഹജീവി സ്നേഹം.

8.അതിജീവനത്തിനുള്ള കൊതി. 

9. പരിഗണനയ്ക്കു വേണ്ടിയുള്ള ദാഹം.

10. പിശകുകളിൽ ഉൾത്താപം


എന്നിങ്ങനെ നിരവധി പ്രത്യേകതകൾ ചിദംബര സ്മരണയിൽ കാണാം. ഉള്ളിലെ കനൽ വെണ്ണ പോലെ ആഖ്യാനം ചെയ്തവതരിപ്പിക്കാനുള്ള വിരുതാണ് ചുള്ളിക്കാടിൻ്റെ കൃതിയെ സവിശേഷമാക്കുന്നത്. ഹൃദയത്തിൻ്റെ ശുദ്ധിയും കരുത്തും ഭാഷയെ ലളിതവും മോഹനവുമാക്കുന്നു. കവിതയിലെന്ന പോലെ ഗദ്യത്തിലും തൻ്റെ മികവ് അദ്ദേഹം പ്രകടമാക്കുന്നു. രൂക്ഷമായ ബിംബങ്ങൾ കവിതയിൽ അവതരിപ്പിക്കുന്നതിൽ സമർത്ഥനായ ചുള്ളിക്കാട് ദീപ്രമായ ജീവിതാനുഭവങ്ങളിൽ നിന്നാണ് അവ സ്വരൂപിച്ചതെന്ന് ആത്മാനുഭവ കഥനം വ്യക്തമാക്കുന്നു. ഓരോ വാക്കിലും വിയർപ്പ്, കണ്ണീര്, രക്തം എന്നീ ജീവസ്രവങ്ങളിലേതിൻ്റെയെങ്കിലും സ്പർശം വായനക്കാരന് അനുഭവപ്പെടും. സമൂഹത്തിൻ്റെ കറ പുരണ്ടതെങ്കിലും നിഷ്കളങ്കമായ ഒരു പരിച്ഛേദം ഇവിടെ കാണാം.



















അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ