ഗോപാലൻ നായരുടെ താടി - ഉറൂബ്
ഉറൂബ് എന്ന തൂലികാനാമത്തിൽ കഥയെഴുതുന്ന പി.സി.കുട്ടികൃഷ്ണൻ മാനവികതയുടെ ഉദ്ഘോഷകനാണ്. സ്നേഹവും സഹിഷ്ണുതയും സൗന്ദര്യവും മിടിക്കുന്ന പ്രമേയങ്ങളും കഥാഗാത്രവുമാണ് അദ്ദേഹം സജ്ജമാക്കുന്നത്. വളരെ കാവ്യാത്മകമായൊരു ഭാഷ അദ്ദേഹം ഉപയോഗപ്പെടുത്തുന്നു. അകൃത്രിമമായ ആഖ്യാനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മർമ്മം. കലർപ്പറ്റ മാനുഷികതയുടെ ആഖ്യാതാവായി ഉറൂബിനെ വിശേഷിപ്പിക്കാം. പലതരത്തിൽ ബന്ധപ്പെട്ട മനുഷ്യരുടെ ആവാസത്താൽ ചൂടും ചൈതന്യവും ഭാവസൗരഭ്യവുമുള്ള ഒരന്തരീക്ഷമാണ് ഉറൂബിന്റെ കഥാസാഹിത്യത്തിൽ സ്പന്ദിക്കുന്നതെന്ന് എം.അച്യുതൻ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹം തുടരുന്നു:" ആ മാനുഷികബന്ധങ്ങളുടെ ലോകത്തിൽ സംഭവിക്കുന്ന ഇണക്കവും പിണക്കവും സുഖവും ദു:ഖവും വിദ്വേഷവും വാശിയും കാരുണ്യവും ക്രൗര്യവും വിഡ്ഢിത്തവുമെല്ലാം സഹാനുഭൂതിയോടും നർമ്മബോധത്തോടുംകൂടി നിരീക്ഷിച്ചു ചിത്രീകരിക്കുന്നതിലാണ് ഉറൂബിനു താല്പര്യം." മനുഷ്യന്റെ നന്മയാർന്ന വശത്തിനാണ് ഉറൂബ് എന്നും പ്രാധാന്യം കല്പിച്ചിട്ടുള്ളത്. സത്യവും നന്മയും തന്നെ സൗന്ദര്യം. എത്ര ചപലമായ മനസ്സിൽ പോലും നന്മയുടെ മുത്തുകൾ കണ്ടെത്താനുള്ള വ്യാഗ്രത അദ്ദേഹത്തിന്റെ എഴുത്തിനുണ്ടായിരുന്നു. നവോത്ഥാനകാലഘട്ടത്തിലെ മികച്ച കഥാകൃത്തുക്കളിലൊരാളാണ് ഉറൂബ്. നർമ്മവും കാവ്യാത്മകതയും അദ്ദേഹത്തിന്റെ രചനകളെ അസുലഭമാക്കുന്നു. കഥാപരിചരണത്തിൽ വളരെ സൂക്ഷ്മത പാലിക്കുന്ന എഴുത്തുകാരനാണദ്ദേഹം.
മനുഷ്യമനസ്സിന്റെ നന്മയുടെ വിശാലലോകം വളരെ ഭംഗിയായി അവതരിപ്പിക്കുന്ന ഉറൂബിന്റെ ഒരു കഥയാണ് 'ഗോപാലൻനായരുടെ താടി'.
മനുഷ്യസ്നേഹവും കാരുണ്യവും കൊണ്ട് വലയുന്ന നിരവധി കഥാപാത്രങ്ങളെ ഉറൂബ് ആവിഷ്കരിച്ചിട്ടുണ്ട്. ഗോപാലൻനായരുടെ താടിയിലെ ഗോപാലൻനായരും അച്യുതൻ നമ്പൂതിരിയും ആ വിഭാഗത്തിൽ പെട്ടവരാണ്. മനുഷ്യജീവിതത്തിലെ ദീനതയും ദു:ഖവും അവർ തങ്ങളുടേതാക്കിത്തീർക്കുന്നു. മനുഷ്യത്വത്തെക്കരുതി സകലവിധത്തിലുള്ള വിട്ടുവീഴ്ചകൾക്കും തയ്യാറാണവർ. പലപ്പോഴും ഈ ഉദാരത അവർക്കുതന്നെ ഭാരമായി കലാശിക്കുകയും ചെയ്യുന്നു. സാമൂഹികവും രാഷ്ട്രീയവും കുടുംബസംബന്ധിയുമായ നിരവധി വിഷയങ്ങൾ ഉറൂബിന് കഥാവിഷയമായിത്തീർന്നിട്ടുണ്ട്. മാനുഷിക കാഴ്ചപ്പാടും കലാസൗഭഗതയും ഉറൂബ് കഥകളുടെ ജീവനാണ്.
ഗോപാലൻനായരുടെ താടിയിൽ നിഷേധകഥാപാത്രങ്ങൾ ഇല്ലെന്നു തന്നെ പറയാം. നർമ്മത്തിന്റെ അകമ്പടിയോടെയാണ് കഥ പുരോഗമിക്കുന്നത്. ഗോപാലൻനായരെ കാണണം സംസാരിക്കണം എന്ന ആഗ്രഹത്തോടെ വന്ന് നാണുനായരുടെ ചായക്കടയിൽ ഗോപാലൻ നായരെ കാത്തിരിക്കുന്ന അച്യുതൻനമ്പൂതിരിയിൽ നിന്നുമാണ് കഥ ആരംഭിക്കുന്നത്. അച്യുതൻ നമ്പൂതിരിയുടെ കൂടെ കഥാകൃത്തുമുണ്ട്. സമൂഹസേവന തല്പരൻ കൂടിയാണ് അച്യുതൻ നമ്പൂതിരി. അതിനായി ജാക്കറ്റ് തുന്നിക്കാൻ വന്നിരിക്കുകയാണദ്ദേഹം. ഗോപാലൻനായരുമായി സംസാരിക്കുന്നത് ആത്മാവ് അലക്കിയെടുക്കലാണെന്ന് അച്യുതൻ നമ്പൂതിരി പറയും. പത്രം നോക്കിയ അച്യുതൻ നമ്പൂതിരി പറയുന്നത് മനുഷ്യർ ക്രൂരരാണെന്നാണ്. ഈ യുഗത്തിൽ മനുഷ്യന് കരുണയോ സ്നേഹമോ ഇല്ലാതായിരിക്കുന്നു. പട്ടിണിയും കാട്ടാളത്തവും പുരോഗതി പ്രാപിച്ചിരിക്കുന്നു. ഗോപാലൻനായരുമൊത്ത് ചായകുടിക്കുമ്പോഴാണ് എന്തിനാണ് താടി വളർത്തുന്നതെന്ന സംശയം അച്യുതൻ നമ്പൂതിരിക്കുണ്ടായത്. തുടർന്ന് ഗോപാലൻനായർ ആ സംഭവം വിവരിക്കുന്നു. താടിനീണ്ടു കഷ്ടപ്പെട്ടതിനേക്കാൾ താടി വടിച്ചു കഷ്ടപ്പെട്ടവനാണ് താൻ എന്നദ്ദേഹം പറയുന്നു. കാശിനേക്കാളും താടി തന്നെ പൊയ്‌പോകുമല്ലോ എന്നോർത്ത ദിനങ്ങൾ. ആലപ്പുഴയിൽ ഗോപാലൻനായർക്ക് ജോലിയുണ്ടായിരുന്നു. അവിടെവെച്ചാണ് സംഭവം നടക്കുന്നത്. യൗവനത്തിന്റെ പ്രാരംഭം. മാസത്തിലൊരിക്കൽ ക്ഷൗരം. മിനുസമുള്ള കവിൾ തടവാനുള്ള മോഹം. കുഞ്ചു എന്ന ക്ഷുരകനാണ് താടിവടിക്കാറ്. അങ്ങനെയിരിക്കെ കുഞ്ചുവിനെ കാണാതാകുന്നു. കുഞ്ചുവിന് ഭ്രാന്തായിരുന്നു. കുഞ്ചുവാണെങ്കിൽ രണ്ടുഭാര്യമാരും ഏഴുകുട്ടികളുമുള്ള പ്രാരബ്ധക്കാരൻ. ഒരു ക്ഷൗരക്കത്തി മാത്രമേ കുടുംബസ്വത്തായി ഉണ്ടായിരുന്നുള്ളൂ. മാസങ്ങൾ കഴിഞ്ഞ് കുഞ്ചു രോഗം മാറിവന്നു. പക്ഷേ, അവനെ പരിഗണിക്കാൻ ആരും തയ്യാറായില്ല. ഭ്രാന്തനുമുന്നിൽ തലയും താടിയും ആരും നീട്ടിക്കൊടുത്തില്ല. കുഞ്ചു കഷ്ടത്തിലായി. കുഞ്ചു അപേക്ഷിച്ചപ്പോൾ തന്റെ താടി വടിക്കാൻ ഗോപാലൻനായർ സമ്മതിച്ചു. പിന്നീട് ഇതു തുടർന്നു. അറിഞ്ഞവരൊക്കെ എതിർത്തു. അതിപരിചയക്കാരനായ ഗോവിന്ദക്കുറുപ്പു പോലും നായർക്കാണ് ഭ്രാന്ത് എന്ന് അഭിപ്രായപ്പെട്ടു. എന്നാൽ മുന്നോട്ടുവെച്ച കാൽ പിൻവലിക്കാൻ നായർ തയ്യാറായില്ല. കുഞ്ചു ഇടയ്ക്ക് തന്നെക്കൊണ്ട് യജമാനന് ബുദ്ധിമുട്ടായോ എന്ന് ചോദിക്കും. നന്നാലു ദിവസം കൂടുമ്പോഴെങ്കിലും വീട്ടിൽ കഞ്ഞി വെക്കുന്നത് ഇതുകൊണ്ടാണെന്ന് അവൻ വ്യക്തമാക്കി. വൈകുന്നേരം നായരുടെ മുതലാളി വിളിച്ചു. ഗോപാലൻകുട്ടി വിഡ്ഢിയോ ഭ്രാന്തനോ? - അവന് ഭ്രാന്തില്ലെന്നുമാത്രം നായർ പറഞ്ഞു. പിന്നെയും കുഞ്ചുവിനായി ക്ഷൗരം നടന്നു. മറുത്തുപറയാനാകുന്നില്ല. എന്ത് പറഞ്ഞാലും കുറ്റം തന്നെ. നിവൃത്തിയില്ലാതെ, കൂടുതൽ കേൾക്കാൻ വയ്യെന്നു കരുതി നായർ പഴനിക്ക് നോമ്പാരംഭിച്ചു. താടിവളർത്തി. പട്ടണത്തിന്റെ മറ്റൊരു ഭാഗത്തേക്ക് താമസവും മാറ്റി… കഥ കേട്ട അച്യുതൻ നമ്പൂതിരി പറഞ്ഞു:" ദയ കൊണ്ട് കഷ്ടപ്പെടുന്നവരും ലോകത്തിൽ കുറച്ചുണ്ട്, ഇല്ലേ?"- ഗോപാലൻനായർ താടിനീട്ടാനിടയായ കഥ ഇവിടെ അവസാനിക്കുന്നു.
നർമ്മത്തിന്റെ അകമ്പടിയോടെ, സരസമായി ആസ്വദിച്ചു വായിക്കാവുന്ന ഈ കഥ മനുഷ്യത്വത്തിന്റെ മാഹാത്മ്യം തന്നെയാണ് വിളിച്ചോതുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ