യാത്രാവസാനം - ലളിതാംബിക അന്തർജ്ജനം
[കൊല്ലം ജില്ലയിൽ കൊട്ടാരക്കരയ്ക്കടുത്തുള്ള കോട്ടവട്ടം ഇല്ലത്ത് 1909 ലാണ് ലളിതാംബിക ജനിച്ചത്. പിതാവ് ശ്രീമൂലം പ്രജാസഭാംഗമായിരുന്ന കെ.ദാമോദരൻ പോറ്റി. മലയാളത്തോടൊപ്പം സംസ്കൃതം,ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ മികച്ച പരിജ്‌ഞാനം. തിരുവിതാംകൂറിൽ നമ്പൂതിരിസമുദായ പരിഷ്കരണ പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്നു. സീത മുതൽ സത്യവതി വരെ എന്ന പഠനത്തിന് 1973 ലും അഗ്നിസാക്ഷിയെന്ന നോവലിന് 1977 ലും കേരള സാഹിത്യ അക്കാദമി അവാർഡു നേടി. അഗ്നിസാക്ഷിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ഓടക്കുഴൽ പുരസ്കാരവും ആദ്യത്തെ വലയാർ അവാർഡും ലഭിച്ചു. 1987 ഫെബ്രുവരി 6 ന് അന്തരിച്ചു.]
പ്രാരംഭം
എഴുത്തിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ സ്ത്രീകൾക്കും ഇടമുണ്ടെന്ന് സ്വന്തം രചനകളിലൂടെ പ്രഖ്യാപിച്ച എഴുത്തുകാരിയാണ് ലളിതാംബിക അന്തർജനം. തിരസ്കൃതയും നിന്ദിതയുമായ സ്ത്രീജന്മങ്ങൾ ഉയിർത്തെഴുന്നേല്‌പിന്റെ പരിവേഷം ആർജ്ജിക്കാനാരംഭിച്ചത് ലളിതാംബികയുടെ തൂലികയിലൂടെയാണ്. കെ.എസ്.രവികുമാർ എഴുതുന്നു:
"നിശ്ശബ്ദർക്കു നാവു ലഭിച്ച കാലമായിരുന്നു മലയാളത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങൾ. സാംസ്കാരിക വ്യവഹാരങ്ങൾ ഒരുവഴിക്ക് ആ മാറ്റത്തിന് ആക്കംകൂട്ടുകയും മറ്റൊരുവഴിക്ക് മാറ്റത്തെ അടയാളപ്പെടുത്തുകയും ചെയ്തു. സാഹിത്യമായിരുന്നു അതിന്റെ മുഖ്യമാദ്ധ്യമം. അങ്ങനെ 20-ാം നൂറ്റാണ്ടിന്റെ ആദ്യത്തെ കാൽഭാഗം കഴിയുന്നതോടെ പ്രാന്തീകൃതരുടെ സ്വരം മലയാളസാഹിത്യത്തിൽ പ്രകടമായി കേട്ടുതുടങ്ങി. അക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഒരു ഗണം സ്ത്രീകളായിരുന്നു." - സ്ത്രീയുടെ സ്വത്വപ്രകാശനം സാദ്ധ്യമാക്കിയതിൽ ലളിതാംബിക മുഖ്യപങ്കു വഹിക്കുന്നു. സ്ത്രീയെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ നിസ്തുലമായ പങ്കാണ് അവർ വഹിച്ചത്. നവോത്ഥാനമുന്നേറ്റങ്ങളാൽ മാനവികത, ജനാധിപത്യം, സ്ഥിതി സമത്വം, സ്വാതന്ത്ര്യം മുതലായ ആശയങ്ങൾക്ക് വലിയ മുന്നേറ്റമുണ്ടായ ഒരു കാലഘട്ടത്തെക്കൂടിയാണ് അവർ പ്രതിനിധീകരിക്കുന്നത്. പാർശ്വവത്കരിക്കപ്പെട്ട നമ്പൂതിരി സ്ത്രീകളുടെ ജീവിതത്തിന് പുതിയ അർത്ഥമുണ്ടാക്കാനുള്ള പരിശ്രമമായിരുന്നു അവരുടെ കഥകളിൽ പലതും. മൂടുപടം പോലെയുള്ള പല കഥകളിലും നമ്പൂതിരി സ്ത്രീകളുടെ ദൈന്യത ആവിഷ്കൃതമായിട്ടുണ്ട്. നമ്പൂതിരിമാർ അനുഭവിച്ച സാമൂഹികവും ലൈംഗികവുമായ സ്വാതന്ത്ര്യം നമ്പൂതിരി സ്ത്രീകൾക്ക് നിരാകരിക്കപ്പെട്ടിരുന്നു. യഥാർത്ഥത്തിൽ അധ:സ്ഥിത വിഭാഗങ്ങളിലെ സ്ത്രീകൾ അനുഭവിച്ചിരുന്നതിനേക്കാൾ വളരെ കുറഞ്ഞ സ്വാതന്ത്ര്യമായിരുന്നു നമ്പൂതിരി സ്ത്രീകൾക്കുണ്ടായിരുന്നത്. ഈ അവസ്ഥ കണ്ണീരും കിനാവും എന്ന ആത്മകഥയിൽ വി.ടി.ഭട്ടതിരിപ്പാട് വ്യക്തമാക്കിയിട്ടുണ്ട്. പാകം ചെയ്യാനും വിളമ്പാനും പ്രസവിക്കാനും മാത്രം വിധിക്കപ്പെട്ട ഉപകരണങ്ങളായി നമ്പൂതിരി സ്ത്രീകൾ തരംതാഴ്ത്തപ്പെട്ടു. ആന്തരികജീർണ്ണത രൂക്ഷമായിരുന്നു പ്രസ്തുതസമുദായത്തിൽ. ഇതിനെ ശുദ്ധിചെയ്തെടുക്കേണ്ട ബാദ്ധ്യതകൂടി ലളിതാംബിക അന്തർജനം ഏറ്റെടുത്തു. പുരുഷാധികാരത്തിന്റെ ഇരകളല്ല നമ്പൂതിരിസ്ത്രീകളെന്നും, സ്വാതന്ത്ര്യവും സാമൂഹികാധികാരവും അനുഭവിച്ച് വളരേണ്ടവരാണവരെന്നും ലളിതാംബിക വിശ്വസിച്ചു. സമകാലിക സാമൂഹിക രാഷ്ട്രീയ ചലനങ്ങൾക്കനുസൃതമായാണ് ലളിതാംബികയുടെ തൂലിക ചലിച്ചത്. നമ്പൂതിരി സ്ത്രീകൾ അകത്തളങ്ങളിലനുഭവിച്ച ഏകാന്തതയുടെയും അസ്വാതന്ത്ര്യത്തിന്റെയും നേർക്കുള്ള കലാപമാണ് യാത്രാവസാനം എന്ന ആദ്യകഥ. മലയാളരാജ്യം മാസികയിലാണ് ആ കഥ പ്രസിദ്ധീകരിച്ചത്.
സ്വന്തം രചനയെക്കുറിച്ച്
ലളിതാംബിക അന്തർജനം
ജീവിതത്തോടുള്ള താല്പര്യമാണ് ജീവിതാവിഷ്‌കരണത്തിനും പ്രേരണ നല്കുന്നതെന്ന് ലളിതാംബിക അന്തർജനം പരാമർശിക്കുന്നു. "യാഥാർത്ഥ്യത്തിന്റെ സത്യസന്ധതയും ഭാവനയുടെ നിറപ്പകിട്ടും ഒന്നു ചേർന്ന് സ്വപ്നസാന്ദ്രമായ ആ പശ്ചാത്തലത്തിലാണ് സാഹിത്യ ചോദന ഉറവെടുക്കുന്നതെന്ന്" അവർ വ്യക്തമാക്കുന്നു. ആദ്യം താൻ എഴുതാൻ ആരംഭിച്ചത് കവിതയാണ്. എന്നാൽ അതിൽ എല്ലാം പറയാൻ കഴിയാത്തതിനാലാണ് മറ്റുപാധികൾ താൻ തേടിയതെന്നും അപ്രകാരമാണ് കഥയിലെത്തിയതെന്നും അവർ രേഖപ്പെടുത്തുന്നുണ്ട്. കഥയുടെ ഗുണമെന്തെന്ന് അവർ പ്രസ്താവിക്കുന്നു."വികാരവിചാരങ്ങളെ സമഗ്രമായി യോജിപ്പിച്ച് ശക്തമായി പ്രതിപാദിക്കാൻ ചെറുകഥ പോലെ നല്ല കലാരൂപം മറ്റില്ല."
യഥാർത്ഥജീവിതത്തിലെ ഛായകളും അനുഭവങ്ങളുമാണല്ലോ സങ്കല്പത്തിൽ പ്രതിഫലിച്ച് കലാരൂപമായി ഉരുത്തിരിയുന്നതെന്ന് ലളിതാംബിക ചൂണ്ടിക്കാട്ടുന്നു. കഥയ്ക്കുവേണ്ടി പ്രത്യേകമായ ഒരു സാങ്കേതിക സമ്പ്രദായവും താൻ പരീക്ഷിച്ചു നോക്കിയിട്ടില്ലെന്നും എഴുതുന്ന കഥയ്ക്കനുസരണമായി സാങ്കേതികസമ്പ്രദായം വന്നു ചേരുന്നതാണെന്നും വ്യക്തമാക്കുന്നു. ഒപ്പം, കഥാകൃത്തിന്റെ ജീവിതദർശനം കഥയിലുടനീളം കാണാമെന്നും ആശയപ്രചരണത്തിന് തനിക്കുദ്ദേശമില്ലെന്നും പക്ഷേ, തന്റേതായിത്തീർന്ന ആശയങ്ങൾ, അഭിലാഷങ്ങൾ, ലക്ഷ്യങ്ങൾ എന്നിവ കലയിലൂടെ പ്രചരിക്കപ്പെടുമെന്നും ലളിതാംബിക അന്തർജനം ചൂണ്ടിക്കാട്ടുന്നു. തന്റെ ലക്ഷ്യമെന്താണ്? " സാമുദായിക ജീവിതത്തിന്റെ ഇടുങ്ങിയതും ജീർണ്ണിച്ചതുമായ കഴുക്കോലുകൾ പൊളിച്ചു മാറ്റുന്നതോടൊപ്പം അവിടെ പരിഷ്കൃതവും ആരോഗ്യകരവുമായ പുതിയ മന്ദിരം പണിയാനുള്ള കരുക്കൾ ഇണക്കുന്നതും കലാകാരന്റെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു." - സുദൃഢപ്രതി ബദ്ധയായ എഴുത്തുകാരിയുടെ സുചിന്തിത പ്രതികരണം പ്രാധാന്യമുളളതാണ്.
യാത്രാവസാനം - കഥാസംഗ്രഹം.
ഒട്ടുംലോക പരിചയമില്ലാത്തവളായ ശ്രീദേവി എന്ന നമ്പൂതിരി യുവതിയുടെ കഥയാണ് യാത്രാവസാനം. എഴുത്തുകാരിയായ ലളിതാംബിക അന്തർജനം ' സാധാരണ അന്തർജ്ജനങ്ങളെപ്പോലെ' ലോക പരിചയമില്ലാത്തവൾ എന്നാണ് വിശേഷിപ്പിക്കുന്നത്. ലോക പരിചയമില്ലായ്മ ശ്രീദേവിയുടെ മാത്രം അവസ്ഥയല്ലെന്ന് സാരം. വളരെ യാന്ത്രികമായ ജീവിതം നയിക്കുന്നവരും കൂടുതലൊന്നും പ്രവർത്തിക്കാനോ ഉന്മേഷം കൊള്ളാനോ ഇല്ലാത്തവരുമാണ് നമ്പൂതിരി സ്ത്രീകൾ. ശ്രീദേവിയാകട്ടെ യുവവിധവയുമാണ്. നമ്പൂതിരി വിധവയെന്ന് കേട്ടാൽ ആരും ഞെട്ടും. ഇനി ആജീവനാന്തം കൊടിയനരകമാണവൾ അനുഭവിക്കാൻ പോകുന്നത്, അനുഭവിച്ചു കൊണ്ടിരിക്കുന്നതും. ഇല്ലത്തുണ്ടായ വസൂരി ബാധ കാരണം രണ്ട് വിധവകൾ മാത്രം അവിടെ ബാക്കിയായി. എന്നാൽ ജ്യേഷ്ഠത്തിയമ്മയ്ക്ക് (ഏടത്തി) ശ്രീദേവിയുടെ മീതെ വലിയ താല്പര്യമൊന്നുമില്ല.
ഏകാദശിക്ക് ഗുരുവായൂർ ദർശനത്തിന് പോകാൻ ഏടത്തിയും മറ്റന്തർജ്‌ജനങ്ങളും തീരുമാനിക്കുന്നു. ശ്രീദേവിക്കും പോയാൽ കൊള്ളാമെന്നായി. ഏടത്തിയോട് അനുവാദം ചോദിക്കുന്നു. അവർക്കങ്ങനെ അഭിപ്രായമില്ല. കാശുണ്ടോ, ആരോഗ്യമുണ്ടോ എന്നൊക്കെ ചോദിച്ച് നിരുത്സാഹപ്പെടുത്തുന്നു. യാത്രയ്ക്ക് മാർഗ്ഗദർശിയായ താത്രിയെ ചെന്നുകണ്ട് ഒരുപാട് നിർബന്ധിച്ച ശേഷം അവർ കൂടെ കൂട്ടുന്നു. വഴിയിൽ വെച്ച് അവൾക്ക് കലശലായ പനി ബാധിക്കുന്നു. എന്നിട്ടും അവൾ യാത്ര തുടരാൻ തീരുമാനിക്കുന്നു. തീവണ്ടിയിൽ കയറിയ ശേഷം പനിയാൽ ബോധം കെട്ടുറങ്ങിപ്പോകുന്നു. മദിരാശിയിൽ എത്തിയപ്പോഴാണ് ഉറക്കമുണർന്നത്. താനിപ്പോൾ എവിടെയാണ്, ആരാണ് സഹായം എന്നൊക്കെ അവൾ ചിന്തിക്കുന്നു. ലക്ഷ്യബോധമില്ലാതെ അലഞ്ഞുതിരിയുന്നു. വിശപ്പിനാലും ക്ഷീണത്താലും വലയുന്നു. ഒരു ഭ്രാന്തിയെന്നതു പോലെ ആൾക്കാർ അകറ്റുന്നു. ഒരു വീട്ടിൽ നിന്നും തിക്താനുഭവം നേരിടെ മലയാളിയും വൈദ്യവിദ്യാർത്ഥിയുമായ പ്രഭാകരന്റെ ശ്രദ്ധയിൽ പെടുന്നു. അയാൾ അവളെ സഹായിക്കുന്നു. ആസ്പത്രിയിൽ പ്രവേശിപ്പിക്കുന്നു. അവളുടെ സ്വഭാവ ഗുണവും നൈർമ്മല്യവും പ്രഭാകരന് ബോദ്ധ്യമാകുന്നു. പ്രഭാകരന്റെ പരിചരണവും സ്നേഹവും അവളുടെ പരിഭ്രാന്തിയകറ്റുന്നു. അവൾ അയാളെ ഇഷ്ടപ്പെടുന്നു. മദ്രാസ് ജനറലാശുപത്രിയിൽ വെച്ച് ആരുമറിയാതെ അവളെ അയാൾ വിവാഹം ചെയ്യുന്നു. തുടർന്ന് പരിഷ്കൃതവേഷധാരികളായി ഇരുവരും നാട്ടിലെത്തുന്നു. അവരെ സ്വീകരിക്കാൻ അവരുടെ ആശയങ്ങളെ സ്വാഗതം ചെയ്യുന്ന നിരവധി നമ്പൂതിരി യുവതീയുവാക്കന്മാർ ഷൊർണ്ണൂർ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെത്തിയിരുന്നു.
വിശകലനം
നമ്പൂതിരി സമുദായത്തിലെ വിധവാവിവാഹത്തിന് പ്രോത്സാഹനം നല്കുകയെന്ന ലക്ഷ്യം എഴുത്തുകാരിക്കുള്ളതായി കാണാം. ശ്രീദേവി അന്തർജനമെന്ന എട്ടും പൊട്ടും തിരിയാത്ത വിധവയെയാണ് ഇതിലെ മുഖ്യ കഥാപാത്രമാക്കിയിരിക്കുന്നത്. യാദൃച്ഛികമായി സംഭവിച്ചതെങ്കിലും ശ്രീദേവിയുടെ കാഴ്ചപ്പാടുകളൊക്കെ മാറ്റിമറിക്കാൻ നഗരവാസം കാരണമായി. വളരെ സങ്കുചിത ബുദ്ധികളായി പെരുമാറുന്ന - ശ്രീദേവിയെ ഉപേക്ഷിക്കുന്ന - അന്തർജനങ്ങൾ പോലും വായനക്കാരന്റെ സഹതാപമാണ് പിടിച്ചുപറ്റുക. ജീവിതത്തിന്റെ എല്ലാരംഗങ്ങളിലും പുരുഷനോടൊപ്പം മാന്യതയും തുല്യതയും നേടാൻ സാധിക്കട്ടെയെന്ന കാഴ്ചപ്പാട് ഈ കഥയിൽ കാണാം. എം.അച്യുതൻ വ്യക്തമാക്കുന്നു :" നമ്പൂതിരി സമുദായത്തിലെ കൊടിയശാപമായ ബാലവിധവകളുടെ നേർക്ക് നിങ്ങളുടെ സഹാനുഭൂതിയും കാരുണ്യവും തിരിച്ചുവിടുക, അവരെ ആചാരത്തിന്റെ തടവറയിൽ വീർപ്പുമുട്ടിക്കുന്ന സമുദായത്തിന്റെ നേർക്ക് നിങ്ങളുടെ ധാർമ്മികരോഷം ആളിക്കത്തിക്കു - ഇവയെല്ലാമാണ് ശ്രീമതി അന്തർജ്ജനത്തിന്റെ സുപ്രധാന ലക്ഷ്യങ്ങൾ."- പക്ഷേ, ഈ അമ്പുകൾ കുറിക്കു കൊള്ളുന്നുണ്ടോയെന്ന് അദ്ദേഹം ശങ്കിക്കുന്നു. (ചെറുകഥ ഇന്നലെ, ഇന്ന് - 1984, 231.) പുതിയ തലമുറ മാറ്റത്തിന് തയ്യാറാണ്, പുരോഗമനവീക്ഷണം അവരിൽ എത്തിച്ചേർന്നിരിക്കുന്നുവെന്ന് കഥാവസാനം വ്യക്തമാകുന്നുണ്ട്. യാഥാസ്ഥിതികത്വത്തെ ശിഥിലമാക്കാൻ ഉത്പതിഷ്ണുക്കളായ ചെറുപ്പക്കാർക്കേ കഴിയുകയുള്ളൂ.
തീർത്തും നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഊട്ടുന്ന യാഥാസ്ഥിതിക വരേണ്യന്മാർക്കെതിരായ പന്തം കൊളുത്തലാണ് അന്തർജനത്തിന്റെ യാത്രാവസാനം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ