മോഡൽ - പൊൻകുന്നം വർക്കി

മലയാള ചെറുകഥാസാഹിത്യത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ കഥയാണ് പൊൻകുന്നം വർക്കിയുടെ മോഡൽ. പൊൻകുന്നത്ത് ഒരു സാധു കർഷക കുടുംബത്തിൽ വളർന്ന വർക്കി പള്ളിയുടെയും പുരോഹിതരുടെയും മുതലാളിത്തത്തിന്റെയും ദുഷ്പ്രവണതകൾക്കെതിരെ തന്റെ തൂലികയെ ചാട്ടവാറാക്കി. തൊഴിലാളി - കർഷക വിഭാഗങ്ങളിലെ നിസ്വരുടെ പക്ഷത്ത് നിലയുറപ്പിച്ച വർക്കി അവരുടെ അവകാശങ്ങൾക്കു വേണ്ടി ശബ്ദിച്ചു. സ്വാഭാവികമായും കമ്യൂണിസത്തിൽ ആകൃഷ്ടനാവുകയും അതിന്റെ സജീവപ്രവർത്തകനായിത്തീരുകയും ചെയ്തു. വർക്കിയെ എഴുതാൻ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തൊക്കെയായിരുന്നുവെന്ന് ചെറുകഥ - ഇന്നലെ, ഇന്ന് എന്ന കൃതിയുടെ രചയിതാവായ എം.അച്യുതൻ വ്യക്തമാക്കുന്നു: "പാമ്പാടി, പാലാ, കറുകച്ചാൽ, കാഞ്ഞിരപ്പള്ളി, കോട്ടയം തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണരും പാവപ്പെട്ടവരുമായ കർഷകരുടെ ജീവിതപ്രശ്നങ്ങളാണ് ഒരു കലവറ. മറ്റൊന്ന് ദൈവത്തിന്റെ പേരിൽ പള്ളിമതവും പൗരോഹിത്യവും മുതലാളിത്തവും നടത്തുന്ന തേർവാഴ്ചയാണ്. സർ സി.പി.യുടെ മർദ്ദന ഭരണത്തിന്റെ കെടുതികൾ, സ്വാതന്ത്ര്യ സമരം, അശുദ്ധരക്തം കലർന്ന സ്റ്റേറ്റ്കോൺഗ്രസ്സിന്റെ വികലഭരണം സൃഷ്ടിച്ച ദൂഷിതാന്തരീക്ഷം, കമ്യൂണിസത്തിന്റെ അനിവാര്യതയും അഭികാമ്യതയും, അങ്ങനെയുള്ള രാഷ്ട്രീയ പ്രശ്നങ്ങളാണ് പ്രചോദനത്തിന്റെ മറ്റൊരുറവിടം. കേവലമാനുഷികവികാരങ്ങളെയും മനുഷ്യബന്ധങ്ങളെയും ഊനിക്കൊണ്ടുള്ള ചില കഥകളും വർക്കി രചിച്ചിട്ടുണ്ട്. "

ഈവിധത്തിൽ തീവ്രമായ സാമൂഹിക-രാഷ്ട്രീയ ചിന്തകൾ വർക്കിയെന്ന എഴുത്തുകാരനെ കലാപകാരിയാക്കിയെന്നു പറയാം. അനീതിയോടും ചൂഷണത്തോടും മർദ്ദകരോടും ഭരണകൂടത്തോടും ഉള്ള വിട്ടുവീഴ്ചയില്ലാത്ത സമരങ്ങൾ സാമുദായികശക്തികളുടേയും ഭരണകൂടത്തിന്റെയും ശത്രുവാക്കി വർക്കിയെ മാറ്റി. അതിനാൽ വ്യക്തിപരമായ വിദ്വേഷത്തിന് വർക്കി പലപ്പോഴും ഇരയായി. വർക്കിയുടെ എഴുത്തിന്റെ വിസ്ഫോടനശേഷി ആഖ്യാനം ചെയ്യുന്ന മികച്ച കഥകളിലൊന്നാണ് മോഡൽ. 


ചരിത്രം

തിരുവിതാംകൂറിലെ അവസാന മഹാരാജാവായിരുന്നു ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ. അദ്ദേഹത്തിന്റെ ദിവാനായിരുന്നു സർ സി.പി.രാമസ്വാമി അയ്യർ. 1946 ജനുവരിയിൽ തിരുവിതാംകൂർ ഭരണഘടന പരിഷ്കരിക്കാനുള്ള തീരുമാനം സർ സി.പി. പ്രഖ്യാപിച്ചു. അമേരിക്കൻ മാതൃകയിൽ നീക്കം ചെയ്യാൻ പറ്റാത്ത എക്സിക്യൂട്ടീവ് ഉൾകൊള്ളുന്ന ഭരണസംവിധാനം കൊണ്ടു വരാനാണ് ദിവാൻ ആഗ്രഹിച്ചത്. ഇതിനെ ജനം എതിർക്കാൻ തുടങ്ങി. കമ്യൂണിസ്റ്റുകാർ ദിവാന്റെ സ്വേച്ഛാധിപത്യഭരണം അവസാനിപ്പിക്കാനായി മുന്നേറ്റം സംഘടിപ്പിക്കുകയും ആലപ്പുഴയിലെ പുന്നപ്ര, വയലാർ എന്നിവിടങ്ങളിൽ പൊലീസിനോടും പട്ടാളത്തോടും ഏറ്റുമുട്ടുകയും ചെയ്തു. വാരിക്കുന്തമുയർത്തിയാണ് ധീരദേശാഭിമാനികൾ ചൂഷക സൈന്യത്തെ എതിരിട്ടത്. നൂറുകണക്കിന് തൊഴിലാളികൾ രക്തസാക്ഷികളായി. വയലാറിലെയും പുന്നപ്രയിലെയും കുരുതി സർ.സി.പിക്കെതിരായ ജനരോഷത്തെ ആളിക്കത്തിച്ചു. ഈ കാലഘട്ടത്തിലെ ജനരോഷത്തിന്റെ തീവ്രതയും സമരാവേശത്തിന്റെ തീക്ഷ്ണതയും ഉൾക്കൊണ്ടെഴുതിയ കഥയാണ് മോഡൽ.


കഥാസംഗ്രഹം

സി.പി. ഫ്രാൻസിസ് എന്ന തയ്യൽക്കാരനെ പരിചയപ്പെടുത്തിക്കൊണ്ടാണ് കഥ ആരംഭിക്കുന്നത്. തയ്യൽ കലയിൽ അഗ്രഗണ്യനാണ് അയാൾ. എന്നാൽ, എന്തിനെക്കുറിച്ചും വിദഗ്ദ്ധാഭിപ്രായം പറയുന്ന ദുശ്ശീലം ഫ്രാൻസിസിനുണ്ട്. ഇവിടെ അയാളെ സഹിക്കാൻ പറ്റില്ല. എല്ലാദേശത്തുമുള്ള വലിയവരൊക്കെ സി.പി.യുടെ പരിചയക്കാരായിരിക്കും. ഏത് സംഭവത്തിനും വിദേശത്തുവച്ചുള്ള അനുഭവ കഥ അയാൾക്ക് പറയാനുണ്ടാകും. ഉപനിഷത്തായാലും നിയമമായാലും താൻ കാണാപ്പാഠം പഠിച്ചിരിക്കുന്നുവെന്ന മട്ടിലാണ് സി.പി. തട്ടിവിടുക. വിടുവായനും അറുബോറനുമാണ് സി.പിയെന്ന് വായനക്കാരന് വേഗം പിടികിട്ടും. തിരുവാങ്കോട്ടാണ് സി.പി.ക്ക് പ്രിയദേശം. തയ്യൽ സംബന്ധമായി ഉപദേശം കൊടുക്കാനാണ് അയാൾ ആദ്യമായി അവിടെയെത്തുന്നത്. തയ്ക്കുന്നതിലല്ല, വെട്ടുന്നതിലാണ് തയ്യൽക്കാരന്റെ വിജയമെന്ന് ഫ്രാൻസിസ് പറയും. ഡോക്ടർ മനുഷ്യശരീരത്തിലൂടെ ശസ്ത്രമുപയോഗിക്കുന്നതു പോലെ ഫ്രാൻസിസ് തുണിയിൽ കത്രികയോടിക്കുന്നതു കണ്ടാൽ പേടിയാകും.

 (ഇവിടെ തയ്യൽ എന്നത് ഭരണവും അതിന് മുന്നോടിയായ തുണിവെട്ടൽ എന്നത് അടിച്ചമർത്തലുമാകുന്നു.)

സി.പി. ഫ്രാൻസിസ് വിദേശരാജ്യങ്ങളുടെ ആരാധകനാണ്. തയ്യൽ കാറ്റലോഗുകൾ ഫോറിൻരാജ്യങ്ങളിൽ നിന്നും, വിശിഷ്യ, ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാൻസ് മുതലായ മുതലാളിത്ത രാജ്യങ്ങളിൽ നിന്നും വരുത്തിയിരിക്കുന്നു. ഈ കാറ്റലോഗ് വഴിയാണ് ഫ്രാൻസിസ് മാതൃക നിശ്ചയിക്കാറ്. 


അങ്ങനെ ഓണക്കാലം വന്നു. പാവപ്പെട്ടവനായ പാപ്പൻ ഒരു ഷർട്ടിടാനാഗ്രഹിച്ചു. കഷ്ടപ്പെട്ട് സമ്പാദിച്ച നല്ല തുണി കൊണ്ട് ഒരു ഷർട്ട് തയ്പിക്കാൻ അയാൾ ആഗ്രഹിച്ചു. ഷർട്ട് തയ്പിക്കാനായി ഫ്രാൻസിസിനെ ഏല്പിക്കുകയും ചെയ്തു. ഒന്നാംഓണം വന്നപ്പോൾ തന്റെ ഷർട്ടിട്ട് പുളകം കൊള്ളാൻ ആഗ്രഹിച്ചു കൊണ്ട് അയാൾ ഫ്രാൻസിസിനെ സമീപിച്ചു. ഫ്രാൻസിസ് നല്കിയ ഷർട്ട് പാപ്പൻ ഉദ്ദേശിച്ചമട്ടിലുള്ളതായിരുന്നില്ല. അയാൾക്ക് വെറുപ്പ് തോന്നി. ഈ ഷർട്ട് തനിക്ക് വേണ്ടെന്ന് അയാൾ പറഞ്ഞു. തന്റെ ശരീരത്തിനിത് ചേരുന്നില്ല. ഇത് എനിക്ക് ആവശ്യമില്ലെന്ന പാപ്പന്റെ പ്രഖ്യാപനം ഫ്രാൻസിസിന് വല്ലാത്ത തിരിച്ചടിയായി. എന്താണ് കുഴപ്പമെന്ന് ഫ്രാൻസിസ് ആരാഞ്ഞപ്പോൾ പാപ്പൻ അതിന്റെ കുറവുകൾ ചൂണ്ടിക്കാട്ടി. അപ്പോൾ ഫ്രാൻസിസ് പറഞ്ഞു:" നിങ്ങൾ പറയുന്നത് ഇംഗ്ലീഷ് മോഡലാണ്. അതു സാദ്ധ്യമല്ല. നിങ്ങളുടെ ശരീര പ്രകൃതത്തിന് അത് കൊള്ളുകയില്ല. ഇത് അമേരിക്കൻ മോഡലാണ്. ഇതേ നിങ്ങൾക്ക് പറ്റൂ. …" പക്ഷേ, പാപ്പൻ കുലുങ്ങിയില്ല. തിരുവിതാംകൂറിലെ ജനലക്ഷങ്ങൾ ഉന്നയിച്ച പ്രശ്നം പാപ്പൻ ഉറക്കെച്ചോദിച്ചു. എന്റെ മോഡൽ നിശ്ചയിക്കുന്നത് ആരാണ്, നിങ്ങളോ ഞാനോ? ഫ്രാൻസിസിന് ഉത്തരംമുട്ടി. എന്റെ ഷർട്ടിന്റെമാതൃക നിശ്ചയിക്കേണ്ടത് താൻ തന്നെയാണെന്ന് പാപ്പൻ ഉദ്ഘോഷിച്ചു. കൊള്ളാത്ത ഒന്ന്, അമേരിക്കനല്ല, ജർമൻ മോഡലായാലും അയാൾക്ക് വലിച്ചെറിയണം. വെറുപ്പോടെ തയ്യൽക്കാരനെ നോക്കിയ പാപ്പൻ, ഞാൻ എന്റെ ഷർട്ട് വാങ്ങിക്കും, അതിന്റെ മാതൃക ഞാൻ നിശ്ചയിക്കുമെന്ന് പ്രഖ്യാപിച്ചു. ഫ്രാൻസിസ് പുച്‌ഛിച്ചു. ചിലർ ഇടപെട്ടു. എന്നാൽ തന്റെ നിലപാടിൽ പാപ്പൻ ഉറച്ചുനിന്നു. രണ്ടാം ഓണത്തിന് പാപ്പന് ഷർട്ട് കൂടിയേ കഴിയൂ എന്നായി. അയാൾ ഫ്രാൻസിസിന്റെ തയ്യൽക്കടയിലെത്തി. സ്വന്തം ജീവൻ കൊടുത്തായാലും വേണ്ടിയില്ല, അതു നേടുമെന്ന് അയാൾ ഉറപ്പിച്ചു. പാപ്പൻ മറ്റൊന്നും ആലോചിച്ചില്ല. ആളുകൾ ഓടിക്കൂടി. ഫ്രാൻസിസ് മൂകനായി നില്ക്കെ, ആശ്രിതന്മാർ നടുങ്ങെ, പാപ്പൻ തനിക്കിഷ്ടമുള്ള ഷർട്ട് തിരഞ്ഞെടുത്തു. ആളുകൾ കയ്യടിച്ചു.


വിശകലനം

ജനപക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് തന്റെ ആത്മരോഷം പ്രകടിപ്പിക്കുകയാണ് പൊൻകുന്നം വർക്കി. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന ജനകീയമുദ്രാവാക്യമാണ് ഈ കഥയിലെ കേന്ദ്രപ്രമേയമായി അദ്ദേഹം അവതരിപ്പിക്കുന്നത്. തങ്ങളെ ആര് എങ്ങനെ ഭരിക്കണമെന്നത് തിരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങൾക്കു തന്നെ വേണമെന്ന കാഴ്ചപ്പാടാണ് ഈ കഥയ്ക്ക് പിന്നിലെ പൊരുളായി നില്ക്കുന്നത്. പാപ്പൻ സാധാരണക്കാരനായ തൊഴിലാളിയാണ്. അവന്റെ ഇച്ഛാശക്തിയെ തടുക്കാൻ ഒരു മുതലാളിത്തശക്തിക്കും സാദ്ധ്യമല്ലെന്ന ചിന്ത ഈ കഥ സമ്മാനിക്കുന്നു. എല്ലാ സ്വേച്ഛാധിപതികളും ജനകീയമുന്നേറ്റത്തിനു മുന്നിൽ ഒരിക്കൽ തരിപ്പണമാകും.


നിഗമനം.

എഴുത്തിന്റെ അജയ്യതയെ വിളിച്ചോതുന്ന മോഡൽ എന്ന കഥ എല്ലാ കാലഘട്ടത്തിലുമുള്ള ചൂഷകരുടെയും പേടിസ്വപ്നമാണ്.

- ഗണേശൻ വി.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

ചിദംബരസ്മരണ : ബാലചന്ദ്രൻ ചുള്ളിക്കാട്