ആശാന്‍റെ സീതയെപ്പറ്റി





  ആശാന്‍റെ സീതയെപ്പറ്റി-  ഗണേശന്‍ വി


   മലയാളത്തിന്‍റെ പ്രശസ്ത നിരൂപകനായ കുട്ടികൃഷ്ണമാരാരുടെ (1900-1976) നിരൂപണങ്ങള്‍ വിഷയത്തിന്‍റെ ഗൌരവവും അവതരണത്തിന്‍റെ സുതാര്യതയും കൊണ്ട് ഏറെ ശ്രദ്ധേയമാണ്.  താന്‍ നിരൂപണം ചെയ്യുന്ന കൃതിയുടെ ആത്മാവിലേക്ക് സുഗമമായി പ്രവേശിക്കാനുള്ള കഴിവാണ് അദ്ദേഹത്തെ മറ്റ് നിരൂപകരില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നത്.  കൃതികളുടെ കാവ്യാത്മകമായ അന്തസ്സത്ത കണ്ടെത്താനുള്ള സൂക്ഷ്മബോധം, വിട്ടുവീഴ്ചയില്ലാത്ത അഭിപ്രായദാര്‍ഢ്യം, ശക്തിയും മൂര്‍ച്ചയും ഒത്തിണങ്ങിയ ഭാഷ, പഴമയേയും പുതുമയേയും ഇണക്കിച്ചേര്‍ക്കാനുള്ള വൈഭവം മുതലായവ മാരാരുടെ സവിശേഷതകളാണെന്ന് എരുമേലി പരമശ്വരന്‍ പിള്ള അഭിപ്രായപ്പെടുന്നു.  സാഹിത്യവിദ്യ, രാജാങ്കണം, സാഹിത്യസല്ലാപം, കൈവിളക്ക്, ഹാസസാഹിത്യം, ചര്‍ച്ചായോഗം, ദന്തഗോപുരം, കല ജീവിതം തന്നെ എന്നിങ്ങനെ നിരവധി കൃതികള്‍ അദ്ദഹം രചിച്ചിട്ടുണ്ട്.  കല ജീവിതം തന്നെ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി(1966), കേരളസാഹിത്യ അക്കാദമി(1966) അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.


  മഹാകവി എന്‍.കുമാരനാശാന്‍റെ ചിന്താവിഷ്ടയായ സീത ഏറെ പഠനങ്ങള്‍ക്ക് വിധേയമായ കൃതിയാണ്.  സുകുമാര്‍ അഴീക്കോട്, ആശാന്‍റെ സീതാകാവ്യം എന്ന പേരില്‍ ഒരു വിമര്‍ശകൃതി തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  തന്‍റെ മക്കളായ ലവകുശന്മാര്‍ ഗുരുവായ വല്മീകിയോടൊത്ത് പിതാവായ രാമന്‍ വാഴുന്ന അയോദ്ധ്യയിലേക്ക് പുറപ്പെട്ട അന്ന് സന്ധ്യയ്ക്ക് സീത ചിന്തിക്കുകയാണ്.  ഇപ്പോള്‍ അവള്‍ തനിച്ചാണ്.  രാമന്‍ അവളെയുപേക്ഷിച്ചിട്ട് വര്‍ഷങ്ങളേറെ കഴിഞ്ഞിരിക്കുന്നു.  പൂര്‍ണ്ണഗര്‍ഭിണിയായിരിക്കുന്ന സന്ദര്‍ഭത്തിലാണ് സീതയെ ഉപേക്ഷിച്ചത്.    അവളുടെ സമ്മതമോ അഭിപ്രായമോ ഒന്നും രാജാവായ രാമന്‍ അന്വേഷിച്ചില്ല.  ഉപേക്ഷിക്കാന്‍ ലക്ഷ്മണനെ -തന്‍റെ അനുജനെ- ഏര്‍പ്പാട് ചെയ്യുകയാണുണ്ടായത്. തന്‍റെ സ്ത്രീത്വത്തിനും വ്യക്തിത്വത്തിനും നേരെയുള്ള രാമന്‍റെ ഇടപെടല്‍ ഇവിടെ സീത ഒരു പുനരാലോചനയ്ക്ക് വിധേയമാക്കുന്നു. 


    ഈ വിഷയമാണ് കുട്ടികൃഷ്ണമാരാര്‍ തന്‍റെ നിരൂപണത്തിന് വിഷയമാക്കുന്നത്.  വാല്മീകി രാമായണത്തെയും, ആധുനികകാവ്യവും സ്ത്രീസ്വാതന്ത്ര്യ പ്രമാണകാവ്യമായ ചിന്താവിഷ്ടയായ സീതയെയും  മുന്‍നിര്‍ത്തിക്കൊണ്ടാണ് മാരാരുടെ ചിന്തകള്‍ കുതിക്കുന്നത്.  രാജ്ഞിയെന്ന നിലക്കും സ്ത്രീയെന്ന നിലയ്ക്കും അമ്മയെന്ന നിലയ്ക്കുമുള്ള സീതയുടെ അവകാശങ്ങളില്‍ രാമന്‍ ഇടപെട്ടതിലെ അനൌചിത്യം അദ്ദേഹം ചര്‍ച്ചാ വിഷയമാക്കുന്നു.  ആശാന്‍ ഈ വിഷയം കൈകാര്യം ചെയ്തതില്‍  അനൌചിത്യം    സംഭവിച്ചിട്ടില്ല.  വാല്മീകിയും ഇതു തന്നെയാണ് ആദികാവ്യമായ രാമായണത്തില്‍ നിര്‍വഹിച്ചിട്ടുള്ളതെന്ന് ഉദാഹരണസഹിതം മാരാര്‍ സമര്‍ത്ഥിക്കുന്നു.  ചിന്താവിഷ്ടയായ സീതയ്ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കുള്ള മറുപടികൂടിയാണ് ആശാന്‍റെ സീതയെപ്പറ്റിയെന്ന മാരാരുടെ ലേഖനം.


    മാരാര്‍ പല വാദമുഖങ്ങളേയും അപഗ്രഥിക്കുന്നുണ്ട്.  അതിലൂടെയാണ് അദ്ദേഹം നിഗമനങ്ങളിലെത്തുന്നത്.  രാമന് മുന്‍തൂക്കം കൊടുത്തു കൊണ്ടുള്ള വാദങ്ങള്‍ ചോദ്യരൂപേണ അവതരിപ്പിച്ച്, സീതയുടെ പക്ഷം സമര്‍ത്ഥിക്കുന്ന ഉത്തരങ്ങളെ അദ്ദഹം ബലപ്പെടുത്തിയെടുക്കുന്നു. രാമപക്ഷത്ത് നിലയുറപ്പിച്ചവരുന്നയിക്കുന്ന വാദമുഖങ്ങള്‍ ഇപ്രകാരമാണ്:
   വാല്മീകിയുടെ പ്രഥമമായ ആവശ്യം ഒരു ആദര്‍ശരാജാവിന്‍റെ പവിത്രമായ കഥ അവതരിപ്പിക്കുകയാകുന്നു. രാമജീവിതത്തില്‍ നിര്‍ണ്ണായകമായ സീതാപരിത്യാഗം- സീതയെ ഉപേക്ഷിക്കല്‍- ജനഹിതത്തെ മാനിക്കാനായി നടത്തിയ വൃത്തിയായിരുന്നു. പ്രജകളുടെ ഇച്ഛയനുസരിക്കലാണ്  രാജധര്‍മ്മം.  ഇപ്രകാരമുള്ള ആദര്‍ശരാജാവിനെ ആശാന്‍റെ സീത അധിക്ഷേപിച്ചത് ആത്മനിഷ്ഠവും കുടുംബപരവുമായ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണെന്നും ചിലര്‍ക്ക്  അഭിപ്രായമുണ്ട്.  തികച്ചും നിഷ്പക്ഷമല്ല സീതയുടെ വിമര്‍ശനം. അവളെ ആധുനിക സ്ത്രീത്വത്തിന് അടയാളമാക്കുക എന്ന ആശാന്‍റെ പ്രഖ്യാപിതോദ്ദേശ്യമാണ്  ഇത്തരം രാമവിമര്‍ശനത്തിനു പിന്നിലുള്ളത്.  കാലഘട്ടങ്ങളുടെ വ്യത്യസ്തതകള്‍ കാരണം ശാശ്വതങ്ങളായ ആശയങ്ങള്‍ക്കു പോലും മാറ്റം സംഭവിക്കും.  വാല്മീകിയുടെ സീതയ്ക്ക് 20-ആം നൂറ്റാണ്ടിലെ സ്ത്രീക്ക് പകരം നില്ക്കാനാകില്ലെന്ന് ആശാന്‍ അറിഞ്ഞതിന്‍റെ ഫലമാണ് പ്രസ്തുതകാവ്യം എന്ന് ക്രോഡീകരിക്കാം.


    ഇതിന്നു മാരാര്‍ മറുപടി പറയുന്നത് തപസ്വിയായ വിവേകാനന്ദനെയും മഹാകവി ഉള്ളൂരിനെയും കൂട്ടുപിടിച്ചുകൊണ്ടാണ്.  ലോകത്തില്‍ അനേകം രാമന്മാരുണ്ടാകാം, എന്നാല്‍ രണ്ടാമതൊരു സീതയുണ്ടാവുക വയ്യെന്നാണ് വിവേകാനന്ദന്‍ അഭിപ്രായപ്പെട്ടത്. രാമന്‍ സത്കാര്യങ്ങള്‍  ചെയ്യുന്നവനാണെങ്കിലും അമ്മയ്ക്ക്  അര്‍ഹനായ ഭര്‍ത്താവല്ലെന്ന് വാല്മീകിതന്നെ പറയുന്നുവെന്നാണ്   ഉള്ളൂരിന്‍റെ നിലപാട്.  രാമന്‍ പ്രജാതാല്പര്യം പാലിക്കുന്നവനാണെങ്കില്‍ സീതയെന്ന വ്യക്തിയെക്കൂടി പരിഗണിക്കാന്‍ തയ്യാറാകേണ്ടതായിരുന്നു.  അതുണ്ടായില്ല.  ഇവിടെ തന്‍റെ സുവ്യക്തമായ നിലപാട് മാരാര്‍ പ്രഖ്യാപിക്കുന്നു.  അവള്‍(സീത) രാമരാജാവിന്‍റെ ഉടുപ്പോ ചെരിപ്പോ പട്ടിയോ കുറിഞ്ഞിപ്പൂച്ചയോ അല്ല, മനുഷ്യ വ്യക്തിയാണ്.  പ്രജാഹിതം നോക്കിയല്ല ഒരു മനുഷ്യനെ ശിക്ഷിക്കുന്നത്, ന്യായം നോക്കിയാണ്.  തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍  സീതയ്ക്ക് അവസരം നല്കേണ്ടതായിരുന്നു.  അതാണ് രാജധര്‍മ്മം.  അത് രാമരാജാവ് നിര്‍വഹിച്ചില്ല.


   സീതയ്ക്ക്  സ്വന്തം പക്ഷത്തെ സമര്‍ത്ഥിക്കാനുള്ള അവസരം നല്കിയില്ല.  അവള്‍ തെറ്റുകാരിയാണെങ്കില്‍ മാറ്റിനിര്‍ത്താമായിരുന്നു.  എന്നാല്‍, പൂച്ചയെ ചാക്കില്‍കെട്ടി പുഴകടത്തുന്നതു പോലെ വഞ്ചനയായിട്ടല്ല ഇത് നിര്‍വഹി ക്കേണ്ടത്. മര്യാദ സീതയോട് കാട്ടിയില്ല.  അവളെ പരിഗണിക്കാന്‍ രാമരാജാവ് തയ്യാറായതുമില്ല.   ആശാന്‍റെ സീത വളരെ വ്യക്തമായി ഇതു പര്യാലോചിക്കുന്നുണ്ട്.  നിഷ്കളങ്കയായ താന്‍ ശിക്ഷയേറ്റു. രാജാവ് എങ്ങനെയാണ് ഈ പാപത്തില്‍ നിന്നും ഒഴിഞ്ഞു നില്ക്കുക- അവള്‍ (ആശാന്‍റെ സീത) ആരായുന്നു.



    ജനാഭിപ്രായം തേടാതെയുള്ള നടപടിയാണ് രാമന്‍ സ്വീകരിച്ചത്.   ഇത് രാമന് സീതയുടെ മീതെയുള്ള ഭര്‍ത്താവിന്‍റെ അധികാരത്തില്‍ പെടുന്നതാണ് എന്നു വാദിക്കുന്നവരുണ്ട്.  ഇവിടെ മാരാര്‍ തന്‍റെ സ്ത്രീപക്ഷനിലപാട്, സീതാനുകൂലിയായ നിലപാട് വ്യക്തമാക്കുന്നു.  അദ്ദേഹം എഴുതുന്നു:  ''...മനുഷ്യര്‍ക്കിടയില്‍ സമുദായജീവിതം ആരംഭിച്ചതുമുതല്‍ അതിലെ പുരുഷവര്‍ഗ്ഗം തലമുറതലമുറയായി വിടാതെ പിടിച്ചുകൊണ്ടിരിക്കുന്ന ആ അധികാരത്തില്‍ (സ്ത്രീകളുടെ മീതേയുള്ള അധികാരം)   പെട്ടതാണെന്നര്‍ത്ഥം.  അതേ, സ്ത്രീക്കു പുരുഷന്‍റെ ഇന്ദ്രിയാര്‍ത്ഥം  എന്നതില്‍ കവിഞ്ഞ ഒരു വ്യക്തിത്വമില്ല.  അവന് അവളെക്കൊണ്ട് എന്തും കാട്ടാം. തന്‍റെ വികാരപൂര്‍ത്തിയ്ക്കോ അഭിമാനരക്ഷയ്ക്കോ വേണ്ടി അവളെ പാവകളിപ്പിയ്ക്കാം, ബലികൊടുക്കാം, ചാരിത്രശങ്കതോന്നിയാല്‍ കഴുത്തു ഞെക്കിക്കൊല്ലാം, ഇതിനെല്ലാമെതിരായി ഒരഭിമതം അവള്‍ക്കുണ്ടാകാന്‍ പാടില്ല.  ഉണ്ടായാലും ഇല്ലെങ്കിലും അതന്വേഷിക്കേണ്ട ഭാരം അവന്നില്ല''. 


     പരമ്പരാഗതമായ പുരുഷാധികാരബോധമാണ് രാമനില്‍ പ്രവര്‍ത്തിച്ചതെന്നു കാണാം.  പ്രജകള്‍ മുഴുവനും സീതയ്ക്കനുകൂലമാണെങ്കില്‍ പോലും രാമന് ഭര്‍ത്തൃധികാരം പ്രയോഗിക്കാം എന്നു വാദിക്കുന്നവരുണ്ട്.  ഇത് ശ്രീരാമഭക്തരുടെ വാദവുമാണ്- യഥാര്‍ത്ഥത്തില്‍ ഇത് 'ശ്രീരാമനിസ'മത്രെ.  എന്നാല്‍ ഇതിനെ പ്രജാഹിതപാലനം എന്ന വിശുദ്ധാദര്‍ശം കൊണ്ട് മറച്ചുവെക്കുന്നതാണ് കാപട്യം.   സീതയോട് യഥാര്‍ത്ഥ സ്നേഹമുള്ളവനാണ് രാമനെങ്കില്‍ സഹധര്‍മ്മചാരിണിയായ പത്നിയുടെ നേര്‍ക്കുള്ള  അപവാദത്തെ ആത്മത്യാഗം കൊണ്ടായാലും പരിഹരിക്കാന്‍ ശ്രമിച്ചേനെ.  സ്വന്തം സന്താനങ്ങള്‍ക്ക് ആത്മാഭിമാനത്തോടെ ജനിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചേനെ.  ആശാന്‍റെ സീത ഹൃദയവേദനയോടെ ഇതിനെസംബന്ധിച്ച് ചിന്തിക്കുന്നു.  സ്വന്തം മാനം പോകരുതെന്ന് കരുതി മാത്രം പ്രവര്‍ത്തിക്കുകയാണ് രാമന്‍ ചെയ്തത്.  നാട്ടുകാരിലൊരാള്‍ ചൊന്ന അപവാദത്തെ ബലപ്പെടുത്തുകയാണ് രാജാവ് ചെയ്തത്.  സ്വന്തം ഭാര്യയെ സംബന്ധിച്ച് കുറ്റം പറയുന്നത് ഒരു തെമ്മാടി പോലും കേട്ടു നില്ക്കില്ല.  എന്നാല്‍ വേദവാക്യം പോലെയാണ് എന്നെ സംബന്ധിക്കുന്ന  അപവാദം മന്നവന്‍ കേട്ടത്.- ഇത് ആശാന്‍റെ സീതയുടെ ഗുരുതരമായ ആരോപണമാണ്.


     രാജാധികാരഗര്‍വുകൊണ്ടാണ് രാമന്‍ ഈ നീചപ്രവൃത്തി ചെയ്തത്.  സ്വന്തം ഭാര്യയോട് ഈ വിഷയം സംസാരിക്കാന്‍ പോലും രാമന്‍ തയ്യാറായില്ല.  സീതയെ, സ്വന്തം ഭാര്യയെ, സമനിലയില്‍ കാണാന്‍ പോലും രാമന്‍ തയ്യാറായില്ല.  ഇതിനെ സംബന്ധിച്ചും ആശാന്‍റെ സീത പരിചിന്തിക്കുന്നു.  പതിയെ ദൈവത്തെ പോലെ കണ്ട് മനസ്സര്‍പ്പിച്ചവളാണ് താന്‍.  ആ എന്നോട് ഈ ചതി വേണമായിരുന്നോ?  രാമന്‍റെ ഗര്‍വാണ് സ്നേഹപ്രകടനത്തിന് വിഘാതം സൃഷ്ടിച്ചതെന്നും അവള്‍(ആശാന്‍റെ സീത) കരുതുന്നു.  അഹന്തയുടെ കാരണങ്ങളിലേക്കും ആശാന്‍റെ സീത വിരല്‍ ചൂണ്ടുന്നു.


    വാലമീകിയും ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാമന്‍ സീതയോട്  തിയ്യില്‍ ചാടാന്‍ നിര്‍ദ്ദേശിച്ചതും ഉപേക്ഷിക്കല്‍ തന്നെ.  അഗ്നിദേവന്‍, ബ്രഹ്മാവ് ഇവരുടെ ശൂപാര്‍ശ പ്രകാരമാണ് രാമന്‍ സീതയെ സ്വീകരിച്ചത്.  സീതയെ കാണുമ്പോള്‍ രാമനുണ്ടായ അമര്‍ഷം(രാവണവധം കഴിഞ്ഞ് വീണ്ടെടുക്കുമ്പോള്‍) വാല്മീകി രേഖപ്പെടുത്തിയിട്ടുണ്ട്.  നിനക്കു വേണ്ടിയല്ല ഞാന്‍ ഈ യുദ്ധം ചെയ്തത്, എന്‍റെ വംശത്തിന്‍റെ കീര്‍ത്തിക്കും ദുഷ്പേര് ഇല്ലാതാക്കുന്നതിന്നും വേണ്ടിയാണെന്ന് വാല്മീകിരാമായണത്തില്‍ പറയുന്നു.  കടുത്തവാക്കുകള്‍. പരിശുദ്ധമായ ഭാര്യാഭര്‍ത്തൃ സ്നേഹമല്ല ഇവിടെ കാണാവുന്നത്.  ദുര്‍വാശിപിടിച്ച കുട്ടിയെപ്പോലെയാകുന്നു രാമന്‍.  സീതയെ ഒഴിവാക്കാന്‍ തീരുമാനിച്ചപ്പോള്‍, തന്‍റെ തീരുമാനം സഹോദരന്മാരെ  അറിയിക്കുന്നുണ്ട്.  അനുവദിച്ചില്ലെങ്കില്‍ താന്‍ ജീവനൊടുക്കുമെന്നാണ് രാമന്‍ പറയുന്നത്.  ആദര്‍ശരാജാക്കന്മാര്‍ക്ക് ഭാരതത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ട്.  എന്നാല്‍,  അധികാരം വലിയൊരു പ്രലോഭനമാണെന്നും, അത് അഹങ്കാരത്തെ വര്‍ദ്ധിപ്പിക്കുന്നതാണെന്നും, മനുഷ്യത്വോചിതമല്ലാത്ത പ്രവൃത്തിക്ക്  അത് കാരണമാകാമെന്നുമുള്ള ശാശ്വതസത്യത്തെ സമര്‍ത്ഥിക്കാന്‍ ഉദാഹരിക്കാവുന്ന ഒരേയൊരു ആദര്‍ശരാജാവാണ് വാല്മീകിയുടെ രാമന്‍.


  രണ്ടാം ഖണ്ഡത്തില്‍ സീത രാമനെ വിമര്‍ശിച്ചത് എന്തായാലും ഉചിതമായില്ലെന്ന നിലപാടിനെയാണ് മാരാര്‍ പരിശോധിക്കുന്നത്.  ഭര്‍ത്താവ് ചെയ്യുന്നതെന്തും തനിക്കു സമ്മതമാണെന്ന് കരുതുന്നവളാണല്ലോ ഉത്തമഭാര്യ. അപ്രകാരമമാണെങ്കില്‍ സീത ചെയ്തത് ശരിയല്ലല്ലോ എന്ന വാദത്തയാണ് മാരാര്‍ അപഗ്രഥിക്കുന്നത്.  രാമായണം പാടി കേള്‍പ്പിക്കാനാണ് മഹാഗുരുവായ വാല്മീകിയും തന്‍റെ മക്കളും രാമസമീപം പോയിരിക്കുന്നത്.  തിരിച്ചറിവുണ്ടായാല്‍ രാമന്‍ തന്നെ സ്വീകരിക്കുമായിരിക്കും.  ഏതു നിലയ്ക്കതു സ്വീകരിക്കണം? ഒരു മഹാപരിവര്‍ത്തനം തന്‍റെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നതിന്‍റെ തലേനാള്‍ സീതയ്ക്കെങ്ങിനെ ഉറങ്ങാന്‍ കഴിയും?  വീണ്ടും അയാളുടെ ആഗ്രഹപാത്രമാകണോ, അതല്ല, ക്ഷണം നിരസിക്കണോ?   നിരസിച്ചാലതുമതി, കളങ്കം പറ്റാന്‍.   ഇത്തരം ചിന്തകളും  മനോവേദനകളും അവളിലുണര്‍ന്നു.  ഈ സന്ദര്‍ഭത്തെ എടുത്ത് , മനുഷ്യാത്മാവ് കിടന്നുപിടയുന്ന പിടച്ചിലുകള്‍ ചിത്രീകരിക്കുയയെന്നത് വിശ്വകൃതികളില്‍ മാത്രെം കാണാവുന്നതാണ്.  അതിനുള്ള ശേഷി മഹാകവികള്‍ക്കേയുള്ളൂ, അതു കണ്ട് ആസ്വദിക്കാനും സുശിക്ഷിതമായ കലാബോധം വേണം.  അത് എല്ലാവര്‍ക്കും ലഭ്യമായ ഒന്നല്ലെന്ന് മാരാര്‍ വ്യക്തമാക്കുന്നു.


    ഇനി രാമന്‍റെ പ്രവൃത്തിയെ (തന്നെ നാടുകടത്തിയ)  യാതൊരു ശങ്കയുമില്ലാതെ അതു ശരിതന്നെ എന്നു വെച്ച് വഴങ്ങിയ  സീതയുടെ നടപടിയെ സംബന്ധിച്ചാണെങ്കില്‍,  രാമന്‍ തന്നെ നാടുകടത്തിയത് ശരിയാണെന്ന് സീത എവിടെയും പറഞ്ഞിട്ടില്ല എന്നതാണ് സമാധാനം.  പതിനഞ്ചു വര്‍ഷമായി പാകപ്പെടുത്തിയ ചിന്തകളാണ് സീതയുടേത്.  താന്‍ നിരപരാധിയാണെന്ന ചിന്ത എന്തായാലും സീതയെ വിടാതെ പിന്തുടരും.  ഒരു ചോദ്യം ചെയ്യലിന്  (രാമനെ) അവളുടെ മനസ്സ് പാകപ്പെട്ടിരിക്കും.  അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ അവളുടെ മനസ്സാക്ഷിയെ അന്ധമായ പതിഭക്തിയും രാജഭക്തിയും ചേര്‍ന്ന് കൊന്നിട്ടി രിക്കണം.  എന്തായാലും മനസ്സാക്ഷി മരവിച്ചവളല്ല സീത.


     കളങ്കമില്ലാത്ത താന്‍ ശിക്ഷിക്കപ്പെടുന്നുവെന്ന ചിന്ത സീതയുടെ ഹൃദയത്തെ നീറ്റുന്നു.  തെറ്റു ചെയ്യാത്ത ഒരാളെ ശിക്ഷിക്കുവാന്‍ ന്യായാസനം തീരുമാനിച്ചാലും, ആ വിധിയെ ലോകരൊക്കെ അംഗീകരിച്ചാലും പ്രസ്തുത വ്യക്തിയുടെ ഉള്ളില്‍ താന്‍ തെറ്റുചെയ്യാതെയാണ് ശിക്ഷയനുഭവിക്കുന്നതെന്ന ചിന്ത മരണം വരെയും ഉണ്ടാകുമല്ലോ.   അതയാളുടെ കഥയില്ലായ്മയാണെന്ന് പറയാന്‍ കഴിയില്ല.  ആശാന്‍റെസീത, രാമന്‍ ചാപല്യത്തിനോ അധികാരഗര്‍വിനോ, സാഹസികതയ്ക്കോ അടിപ്പെട്ട് തന്നെ നിരാകരിച്ചതില്‍ പ്രതിഷേധിക്കുന്നതോടൊപ്പം, അതില്‍ അദ്ദേഹം അനുഭവിച്ച സ്വാര്‍ത്ഥത്യാഗാത്മകമായ ദുഃഖത്തില്‍ സഹാനുഭൂതി കാണിക്കുന്നത് ന്യായം മാത്രമാണ്.  ആ സഹാനുഭൂതി തെറ്റിനെ ന്യായീകരിക്കുന്നതല്ല.  എന്നാലത് പതിയോടുള്ള പക്ഷപാതിത്വത്തിന്‍റെ ഭാഗമാകുന്നത് തെറ്റാകുന്നുമില്ല.


     രാമായണത്തിലെ സീത രാമന്‍റെ പ്രവൃത്തികളെ എതിര്‍ത്തില്ലെന്നു പറയാന്‍ കഴിയില്ല.  ഒടുക്കം അയോദ്ധ്യയിലെ മഹാസദസ്സില്‍ വെച്ച് പൌരജനങ്ങളും ഋഷിമാരും മന്ത്രിമാരും നോക്കിയിരിക്കെ മാതാവായ ഭൂമീദേവിയുടെ മാറിലേക്ക് അപ്രത്യക്ഷയായത് പ്രതിഷേധമല്ലെങ്കില്‍ മറ്റെന്താണ്?  ഭൂമിയുടെ കൈയില്‍ നിന്ന് സീതയെ വീളാന്‍ വില്ലെടുത്തത് വെറുതെയായി.  വൈദേഹിയുടെ അഭിമാനത്തെ വെല്ലുകയെന്നത് അത്ര വേഗത്തില്‍ സാദ്ധ്യമായതല്ലെന്ന്  അദ്ദേഹം   മനസ്സിലാക്കി.  സീതയെ ഇന്ദ്രിയാര്‍ത്ഥം കരസ്ഥമാക്കുകയെന്നതും പരാജയപ്പെട്ടു.


     ആശാന്‍റെ സീതയിലെ കഥാപരിണതിയും രാമായണകഥയ്ക്കനുസൃതം തന്നെ.  രണ്ടും വേറിട്ടു നില്ക്കുന്നില്ല.  രാമായണത്തില്‍ വര്‍ണ്ണിച്ചതിന്‍ വിധമുള്ള സീതാകഥയെ അതേപടി പശ്ചാത്തലമാക്കിക്കൊണ്ടാണ് ഈ കൃതിയിലെ(ചിന്താവിഷ്ടയായ സീത) ചിന്ത പ്രവഹിക്കുന്നത്.  വനയാത്രക്ക് തയ്യാറെടുത്തു നില്ക്കുന്ന രാമനോട് തന്നെക്കൂടി കൊണ്ടുപോകാന്‍ സീത ആവശ്യപ്പെട്ടപ്പോള്‍, രാമന്‍ തയ്യാറാകാത്ത സന്ദര്‍ഭത്തില്‍,  തന്‍റെ ആത്മാഭിമാനം പ്രകടിപ്പിച്ചു കൊണ്ട് പരുഷമായി സീത ഇടപെടുന്നുണ്ട്.  യുദ്ധവിജയിയായ രാമന്‍ സര്‍വരുടെയും മദ്ധ്യേ ആക്ഷേപിച്ചപ്പോഴും ശക്തമായി  അവള്‍ പ്രതികരിക്കുന്നു.


    സീതയുടെ ആത്മഗതം മാത്രമാണ് ചിന്താവിഷ്ടയായ സീത.  അവള്‍ ആരോടും പറയുന്നതല്ല.  അത് ഈ കൃതിയുടെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു.  ആത്മഗതമെന്നത് ജീവിതാനുഭവങ്ങള്‍ നമ്മുടെ മനസ്സിലേക്ക് വന്നു വീഴുമ്പോള്‍ അതിന്‍റെ അടിയില്‍ നിന്ന് വടിവ് പൂണ്ട് സ്വയം ബോധപദവിലേക്ക് പൊങ്ങിവരുന്ന വിചാരങ്ങളാണ്. നല്ലതായാലും ചീത്തയായാലും അതില്‍ നിന്നും മുക്തരാകാന്‍  ആര്‍ക്കും കഴിയില്ല.  തടഞ്ഞാലും അവ വന്നുകൊണ്ടിരിക്കും.  സീതയുടെ ആത്മഗതങ്ങളെ തെറിപറച്ചിലെന്നും വിധിയെഴുത്തെന്നും മറ്റും പറയുന്നത് വാക്കുകളുടെ ദുരുപയോഗം മാത്രമാണ്.


      കുട്ടികൃഷ്ണമാരാരുടെ വിചാരപദ്ധതി ആശാന്‍റെ സീതയെ ന്യായീകരിക്കുന്നതിനും പ്രസ്തുത കൃതിയുടെ മഹത്വത്തെ ഉദ്ഘോഷിക്കുന്നതിനുമാണ് ഉപയുക്തമാകുന്നത്. രാമായണത്തിലെ സീതയെയും ആശാന്‍റെ സീതയേയും സൂക്ഷ്മനിരീക്ഷണം നടത്തി, രണ്ടു കൃതികളിലെ സീതമാരും ഭിന്നരല്ലെന്ന് സമര്‍ത്ഥിക്കുകയാണ് മാരാര്‍. രാമായണത്തിലെ കഥാഗതിയില്‍ നിന്നും ഉചിതമായ സന്ദര്‍ഭം കണ്ടെത്തി ഉപയോഗപ്പെടുത്തുകയാണ്  ആശാന്‍ ചെയ്തത്.  മഹാകവികള്‍ക്കു മാത്രം സാധിക്കുന്നതാണ് ഇത്തരം ഇതിവൃത്ത സിദ്ധി.  ആശാന്‍റെ സീതയുടെ മൂര്‍ത്തവിചാരം അവളുടെ മാനസികപ്രക്രിയയുടെ ഉദാത്തതയില്‍ നിന്നും അനുഭവവേദ്യമാകുന്നതാണെന്ന് ഇവിടെ വ്യക്തമാകുന്നു.  രാമന്‍റേതിനേക്കാ  ളും  എത്രയോ ശ്രേഷ്ഠമാണ് സീതയുടെ നില.
   







     


            


                    

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ