എന്‍മകജെ- പരിസ്ഥിതി രാഷ്ട്രീയത്തിന്‍റെ മലബാര്‍ മാന്വല്‍-ഭാഗം 3




                                 
എന്‍മകജെ- പരിസ്ഥിതി രാഷ്ട്രീയത്തിന്‍റെ മലബാര്‍ മാന്വല്‍-ഭാഗം 3
                                                                                                           ഗണേശന്‍ വി

 (ഒന്നും രണ്ടും ഭാഗങ്ങള്‍ വായിക്കുക)

 ചെറുജീവികളും ഷട്പദങ്ങളും എന്‍മകജെയെന്ന ആവാസവ്യവസ്ഥ ഒഴിഞ്ഞുപോകാനാരംഭിച്ചത് എന്‍ഡോസള്‍ഫാന്‍  പ്രയോഗം തുടങ്ങിയതോടെയാണ്.  അത് തേനീച്ച കര്‍ഷകരെ വലിയ  പ്രതിസന്ധിയിലാഴ്ത്തി.  നീലകണ്ഠന്‍ ആദ്യമായി പങ്കെടുത്തത് തേനീച്ച കര്‍ഷകരുടെ യോഗത്തിലാണ്.  സുബ്ബനായിക്കാണ് തേനീച്ചകര്‍ഷകരുടെ മീറ്റിംഗിനെ സംബന്ധിച്ച് നീലകണ്ഠനോട്  സൂചിപ്പിച്ചത്.  സ്വര്‍ഗ്ഗയില്‍വെച്ചാണ് യോഗം.  അവിടെ വെച്ചാണ് ശ്രീരാമ എന്ന ശ്രീരാമഭട്ടരെ പരിചയപ്പെടുന്നത്. അദ്ദേഹം എഴുത്തുകാരനാണ്, പത്രപ്രവര്‍ത്തകനാണ്. നാട്ടില്‍ പേരും പെരുമയും ഉള്ളയാളുമാണ്. കശുമാവിന്‍തോട്ടത്തില്‍ മരുന്നടിക്കാനാരംഭിച്ചപ്പോഴാണ് തേനീച്ചയൊക്കെ ചത്തത് എന്ന് പ്രകാശ എന്ന ചെറുപ്പക്കാരന്‍ രോഷപൂര്‍വം പറയുന്നു.  ശ്രീരാമയും ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നു.  ചില അനുഭവങ്ങളിലൂടെയാണ് അദ്ദേഹം  സ്ഥിതിഗൌരവം സദസ്സിനെ ബോദ്ധ്യപ്പെടുത്തിയത്.


           രോഗലക്ഷണങ്ങള്‍ ആദ്യം കണ്ടത് പശുക്കളിലാണ്.  1979 ല്‍. പശുക്കിടാങ്ങള്‍ വൈകല്യത്തോടെ പിറക്കുന്നതും വേഗം ചത്തുപോകുന്നതും ശ്രദ്ധയില്‍പ്പെട്ടു. 'ഉദയവാണി' പത്രത്തില്‍ ഒരു ലേഖനം താന്‍ ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധപ്പെടുത്തിയെന്നും ശ്രീരാമ വ്യക്തമാക്കി. എന്‍ഡോസള്‍ഫാനെന്ന മാരകവിഷം തേയിലക്കൊതുകുകളെ അകറ്റാനെന്ന പേരില്‍ തളിച്ചപ്പോഴാണ് എന്‍മകജെയുടെ ഇക്കോളജിക്ക് നാശം ആരംഭിച്ചത്.  ഷട്പദങ്ങളും ചെറുജീവികളും മാത്രമല്ല,  മൃഗങ്ങളും മനുഷ്യരും      അതിന്ന് വിധേയരായി. എന്തായാലും ഇതില്‍ നിന്നും മോചനം ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്  എന്ന ചിന്ത അവിടെ ജനിക്കുന്നു.  ഡോക്ടര്‍ അരുണ്‍കുമാറും വളരെ ശക്തമായി നിലപാടെടുക്കുന്നു. അദ്ദേഹം പറയുന്നു, ''ഇപ്പോ എനിക്ക് തിരിയുന്നു, ഈ നാട്ടിന്‍റെ ശാപം ആ വിഷമാണ്.  കൊല്ലാകൊല്ലം വിമാനത്തില് കൊണ്ടന്ന് ഈ നാട്ടില് കോരി ഒഴിക്കുന്ന ആ വെഷം''.

           അരവിന്ദ, സദാനന്ദ മുതലായ ചെറുപ്പക്കാര്‍ മരുന്നടി തടയണമെന്ന പക്ഷക്കാരായിരുന്നു. അത് തീരുമാനമാവുകയും ചെയ്തു. നീലകണ്ഠനൊഴികെ   മറ്റെല്ലാവരും  തേനീച്ചകര്‍ഷകരാണ്.   ആള്‍ക്കൂട്ടം ഹെലികോപ്ടറിനു നേരെ കുതിച്ചു.  ചില തൊഴിലാളികള്‍- പി.സി.കെ.യുടെ- തടഞ്ഞെങ്കിലും സമരക്കാരുടെ വീര്യത്തിനു മുന്നില്‍ അവര്‍ നിഷ്പ്രഭരായി.  ഉദ്യോഗസ്ഥന്‍ കടന്നുവന്ന് പ്രശ്നത്തെ ലഘൂകരിക്കാനുള്ള ശ്രമം നടത്തി. എന്‍ഡോസള്‍ഫാന്‍ ലോകത്തിലെല്ലായിടത്തും പ്രചാരത്തിലുള്ള മരുന്നാണെന്നും, അത് തളിക്കുന്നതു കൊണ്ട് ദോഷമില്ലെന്നുമാണ് അയാളുടെ ഭാഷ്യം.  ഉദ്യോഗസ്ഥന്‍റെ വാക്ക് കേള്‍ക്കാന്‍ സമരക്കാര്‍ തയ്യാറായില്ല.    കലക്കിവെച്ച ലായനി അവരെടുത്തു മറിച്ചു.


          ഒറ്റക്കെട്ടായി നിന്നാല്‍ അസാദ്ധ്യമായിട്ടൊന്നുമില്ലെന്ന് തെളിഞ്ഞു.  ചുറ്റുപാടുമുള്ള യാതനകള്‍ നീലകണ്ഠന്‍റെ കരളലിയിച്ചു.  മരണങ്ങള്‍ നിരവധി.  എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്‍ഡോസള്‍ഫാന്‍ കാരണമുള്ള മരണങ്ങള്‍ കൊലപാതകങ്ങള്‍ തന്നെയല്ലേ...  


         പ്രശ്നപരിഹാരത്തിനുള്ള നീക്കങ്ങള്‍ നടക്കുകയാണ്.  എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിര്‍ത്തലാക്കണം.  നേതാവിനെക്കണ്ട് വിവരം പറയാന്‍ അവര്‍ ആഗ്രഹിക്കുന്നു.  കുറച്ചു നേരം കാത്തു നിന്നു. ഊഴം വന്നപ്പോള്‍ തേനീച്ചകൃഷിക്കാരുടെ   നിവേദനം  നല്കി അവസ്ഥ വിവരിച്ചു.  ദുരന്തകാരണം  എന്‍ഡോസള്‍ഫാനാണെന്ന നീലകണ്ഠന്‍റെ വിശദീകരണം നേതാവിന്  അത്രരുചിച്ചില്ല.

        'എന്‍ഡോസള്‍ഫാന്‍ സ്പ്രേ പ്രൊട്ടസ്റ്റ് ആക്ഷന്‍' കമ്മിറ്റി രൂപീകരിക്കപ്പെട്ടു.  'എസ്പാക്ക്' എന്ന വിളിപ്പേര് അതിന് നല്കി.  ഡോക്ടര്‍മാരുടെ ലോകത്തിലെ വിചിത്രജന്മമാണ്   അരുണ്‍കുമാറെന്ന് നീലകണ്ഠന് തോന്നി.  എന്‍ഡോസള്‍ഫാന്‍ ബാധിച്ച രോഗികള്‍ക്ക് സമശ്വാസമാണ് അരുണ്‍കുമാര്. കേരളമെഡിക്കല്‍  ജേണലില്‍ ഡോക്ടറെഴുതിയ ഒരു കുറിപ്പില്‍ സ്വര്‍ഗ്ഗത്തിലെ നാലു കിലോമീറ്റര്‍ ചുറ്റളവില്‍ ക്യാന്‍സര്‍, അപസ്മാരം, ബുദ്ധിമാന്ദ്യം, അംഗവൈകല്യം, ചര്‍മ്മരോഗം, മാനസികവിഭ്രാന്തി മുതലായവ കാണുന്നുവെന്ന് ചൂണ്ടിക്കാട്ടി.  നിസ്വാര്‍ത്ഥമായി ആതുരശുശ്രൂഷ ചെയ്യുന്ന ത്യാഗി. 


         എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി വരുന്നു.  രോഗികളെ മന്ത്രിയും പരിവാരങ്ങളും കാണുമെന്ന് പ്രതീക്ഷിച്ചെങ്കിലും വിചാരിച്ച ഗുണം ചെയ്തില്ല. രോഗികളെ കാണാന്‍ മന്ത്രി തയ്യാറായില്ല. 



        ജയരാജന്‍ ഒരു പ്രധാന കഥാപാത്രമാണ്.  ആവേശം വിതറുന്ന കഥാപാത്രം.  എന്‍ഡോസള്‍ഫാന്‍ വിരുദ്ധപോരാട്ടത്തിന്‍റെ മുന്നണിപ്പോരാളിയായി മാറിയ യുവാവ്.  പരിസ്ഥിതിയെ ജീവസര്‍വസ്വമായി കണ്ട്, എല്ലാം ത്യജിച്ച് സമൂഹസേവനത്തിനിറങ്ങിയ ജയരാജന് അനുഭവിക്കേണ്ടിവന്നത് തീവ്രദുരിതങ്ങളായിരുന്നു.വളരെ ശക്തമായി പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം.  എന്‍മകജെയിലെ  അനേകം കുഞ്ഞുങ്ങളുടെ നേര്‍ക്ക് ആരാണ് ബ്രഹ്മാസ്ത്രം കുലച്ചുകൊണ്ടിരിക്കുന്നതെന്ന നീലകണ്ഠന്‍റെ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ബാദ്ധ്യത തനിക്കുകൂടിയുണ്ടെന്ന് കരുതുന്ന ചെറുപ്പക്കാരനാണ്അയാള്‍. എന്‍ഡോസള്‍ഫാന്‍റെ മാരകപ്രഹരശേഷി യെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്ന ജയരാജനില്‍ നിന്നാണ് നീലകണ്ഠന്‍ ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങള്‍ മനസ്സിലാക്കുന്നത്.  പെര്‍ലയിലെ മെഡിക്കല്‍ ക്യാമ്പില്‍ വെച്ചാണ് ജയരാജനെ പരിചയപ്പെടുന്നത്.


          പി.സി.കെയുടെ ഏരിയല്‍ സ്പ്രേയെക്കുറിച്ചും, 5000-ത്തോളം ഹെക്ടറില്‍ വ്യാപിച്ചിരിക്കുന്ന കശുമാവ് കൃഷിയെക്കുറിച്ചും  ജയരാജന്‍ അറിയിച്ചു.  അമേരിക്കയിലെ എന്‍ഡോസള്‍ഫാന്‍ പഠനറിപ്പോര്‍ട് പ്രസ്തുത കമ്പനിക്കെതിരാണ്.  ലോകരാജ്യങ്ങളില്‍ മിക്കതും ഈ രാസകീടനാശിനി നിരോധിച്ചിട്ടുണ്ടെങ്കിലും ഇവിടെ നിര്‍ബാധം ഉപയോഗിക്കപ്പെടുകയാണ്.  പല പേരുകളിലാണ് അത് വില്ക്കുന്നത്.  ലോകം മുഴുവന്‍ ഇതിന്‍റെ വിഷം-മണ്ണിലും വായുവിലും ജലത്തിലും- കലര്‍ന്നിട്ടുണ്ട്.


  വിദേശങ്ങളില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ ദീക്ഷിക്കുന്നുണ്ട്. അനുവദനീയമായതിന്‍റെ എത്രയോ ഇരട്ടിയാണ് ഇവിടെ തളിച്ചുകൊണ്ടിരിക്കുന്നത്.  രക്ഷിക്കേണ്ട ഭരണകൂടങ്ങള്‍ ആരുടെയോ മുപ്പതു വെള്ളിക്കാശിനുവേണ്ടി പാവങ്ങളുടെ അന്തകരാകുന്ന കാഴ്ചയാണ് ഇവിടെയുള്ളത്.  ജയരാജന്‍ തന്‍റെ അറിവില്‍ നിന്നാണ് സാമൂഹികബോധത്തിലധിഷ്ഠിതമായ പ്രവര്‍ത്തനശൈലി ഉരുത്തിരി ച്ചെടുത്തിട്ടുള്ളതെന്നു കാണാം.  തനിക്ക്  ശരിയെന്നു  ബോദ്ധ്യമുള്ള കാര്യങ്ങള്‍ക്കായി ജീവിതാവസാനം വരെയും പോരാടാന്‍ ജയരാജന്‍ തയ്യാറാകുന്നുണ്ട്.


        ജീവികളുടെ ക്രോമസോമുകളില്‍ , ജീനുകളില്‍, ഡി.എന്‍.എയുടെ ഘടനയില്‍ പോലും ഈ വിഷം  കൈകടത്തുന്നുവത്രെ.  തേയിലക്കൊതുകിനെതിരെയാണ് പി.സി.കെ മരുന്നടിക്കുന്നത് എന്നത് ചിലരുടെ മനോഹരമായ ഭാവനയത്രെ.  കശുമാവിന്‍തോട്ടങ്ങളില്‍ തോയിലക്കൊതുക്.... ജയരാജന്‍ ആശ്ചര്യം  കൂറി.  ഇല്ലാത്ത കീടത്തെ കൊല്ലാനാണ് കോടികള്‍ ചിലവഴിക്കുന്നത്.  ഈ വസ്തുത തന്നോട് വെളിപ്പെടുത്തിയത് ലീലാകുമാരിയമ്മയാണെന്നും ജയരാജന്‍ വ്യക്തമാക്കി.


        മന്ത്രി വീണ്ടും സ്ഥലം സന്ദര്‍ശിക്കാനെത്തുമെന്ന്  എസ്പാക്ക്  അറിഞ്ഞു.  മുമ്പു വന്ന് രോഗികളെ സന്ദര്‍ശിക്കാതെ പോയതാണ്. ഇത്തവണ അതനുവദിക്കാന്‍ പാടില്ലെന്ന് തീരുമാനിച്ചു.  കുട്ടികളെ മന്ത്രിയുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കണം.  വേറെ നിവൃത്തിയില്ലാത്തതിനാലാണ് തീരുമാനം കൈക്കൊണ്ട്ത്.  ഗസ്റ്റ് ഹൌസില്‍ മന്ത്രിയുടെ മുറിക്കു മുന്നില്‍ കുട്ടികളാല്‍ പൂക്കളമൊരുങ്ങി.  മന്ത്രി മുറിയില്‍ നിന്നും പുറത്തിറങ്ങെ വികൃതരൂപികളായ കുട്ടികളെ കണ്ട് ഞെട്ടി.   പ്ലക്കാര്‍ഡുകളും റീത്തും  കണ്ട് രോഷാകുലനായി.  എന്‍ഡോസള്‍ഫാന്‍ മരുന്നാണെന്ന് മന്ത്രി വാദിച്ചു.  ക്രോധത്തോടെ വാതിലടച്ചു.


      ഇനി നേതാവാണ് രക്ഷ.  ഏതു പാര്‍ട്ടി അധികാരത്തില്‍ വന്നാലും നേതാവിന് നല്ല സ്വാധീനമുണ്ട്.  ജനം കുഞ്ഞുങ്ങളുമായി നേതാവിനു മുമ്പില്‍ ചെന്നു.  എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ാവസ്യം ഉയര്‍ന്നപ്പോള്‍ നേതാവ് അതിനോട് യോജിച്ചു.  പക്ഷേ, ജയരാജന്‍ ഒന്നുറപ്പി്ചു, പെരും കള്ളനാണയാള്‍.  എത്ര വിദ്ഗ്ദമായാണ് പാവങ്ങളെ കബളിപ്പിക്കുന്നത്.


    പരീക്ഷിത്ത് മരിച്ചു.  നീലകണ്ഠന്‍റെ കണക്കുകൂട്ടലുകള്‍ ഇവിടെ പിഴച്ചു.  രോഗമുക്തി നേടുമെന്ന പ്രതീക്ഷ അസ്ഥാനത്തായി.  യഥാര്‍ത്ഥത്തില്‍ പരീക്ഷിത്ത് പി.സി.കെയുടെ ബലിമൃഗമാണ്.  പി.സി.കെയുടെ ഓഫീസിന് മുന്നില്‍ പരീക്ഷിത്തിന്‍റെ ശരീരവും പി.സി.കെയുടെ ശവപ്പെട്ടിയുമേന്തി സമരക്കാര്‍ പുറപ്പെട്ടു.  ക്യാമറകലും പത്രങ്ങളും തയ്യാറായിരുന്നു.  ശ്രീരാമ പ്രസംഗിച്ചു.  ഡോക്ടര്‍ സംസാരിച്ചു.  പി.സി.കെയുടെ ശവപ്പെട്ടി  പിസികെ  ഓഫീസിനു മുന്നില്‍ അവരുടെ തൊഴിലാളികളെക്കൊണ്ടു തന്നെ കുഴിയെടുപ്പിച്ച് പാതി പുറത്തു കാണും വിധം കുഴിച്ചു മൂടി.




   ഈ സംഭവത്തിനു ശേഷം നീലകണ്ഠനു നേരെ വധഭീഷണിയുണ്ടായി.  തീവ്രവാദിയാണെന്നും വിദേശചാരനാണെന്നും അപവാദങ്ങളുയര്‍ന്നു.


       വെള്ളത്തിലും മുലപ്പാലില്‍ പോലും  അനുവദനീയമായതിന്‍റെ എത്രയോ ഇരട്ടിയാണ് വിഷസാന്നിദ്ധ്യം.  സത്യത്തിന്‍റെയും ധര്‍മ്മത്തിന്‍റെയും നാടായ എന്‍മകജെയ്ക്കു സംഭവിച്ച ച്യുതി ഘോരം തന്നെ.

   സമരം തീവ്രമായതോടൊപ്പം പല വിപത്തുകളും അവരെത്തേടിയെത്തതുന്നു.  നീലകണ്ഠനെയും ദേവയാനിയേയും പൊലീസ് പിടിക്കുകയും ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്യുന്നു.  ജയരാജനെ പൊലീസ് പിടികൂടുന്നു.  എന്‍ഡോസള്‍ഫാനില്‍ നിന്നും കോടിക്കണക്കിനു രൂപ കീശയിലാക്കുന്ന വ്യക്തി നേതാവാണെന്ന് ജയരാജന്‍ മനസ്സിലാക്കുന്നു.  അയാളെ തുറന്നു കാട്ടാനുളള വഴി പക്ഷേ, പാളിപ്പോകുന്നു.  ജയരാജന്‍ അപ്രത്യക്ഷനാകുന്നു.


      ദേവയാനിയെയും നീലകണ്ഠനെയും നേതാവിന്‍റെ ആള്‍ക്കാര്‍ പിടികൂടി വനത്തിനുള്ളിലേക്കു കൊണ്ടുപോവുകയും കെട്ടിയിട്ട് മര്‍ദ്ദിക്കുകയും ചെയ്യുന്നു.  എന്നാല്‍ നേതാവിനെ ഘോരസര്‍പ്പം ദംശിക്കുന്നു.  പുരീഷത്തില്‍ കിടന്നുരുണ്ട് അയാള്‍ മരിക്കുന്നു.  ദേവയാനിയെയും നീലകണ്ഠനെയും പഞ്ചി രക്ഷിക്കുന്നു.

    സ്ത്രീയും പുരുഷനുമായി നീലകണ്ഠനും ദേവയാനിയും വീണ്ടും  ഗുഹയിലേക്ക്, പുതുജീവിതത്തിലേക്ക്.--കൂടുതല്‍ ആവേശത്തോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍.

         'എന്‍മകജെ'യെന്ന നോവലിനെ 'മലബാര്‍ മാന്വലി'നോട് സാദൃശ്യപ്പെടുത്താം.  മലബാര്‍മാന്വലിന്‍റെ കര്‍ത്താവ് വില്യം ലോഗനാണ്. മലബാറിന്‍റെ ഭൂമിശാസ്ത്രം, രാഷ്ട്രീയം, സാമൂഹികജീവിതം, പരിസ്ഥിതി മുതലായവയുടെ ആധികാരിക വിവരണമാണ്  പ്രസ്തു ഗ്രന്ഥം.  അതു പോലെ, ഉത്തരമലബാറിന്‍റെ ഗ്രാമീണജീവിതത്തിലെ നിഷ്കളങ്കഭാവവും, അതില്‍ പ്രകൃതി വഹിക്കുന്ന വലിയ പ്രാധാന്യവും, എന്‍ഡോ സള്‍ഫാന്‍ തളിക്കല്‍ ആരംഭിച്ചതോടെ തകിടം മറിയുന്ന കാര‍ഷിക-സാമൂഹിക ജീവിതവും രാഷ്ട്രീയ മുതലെടുപ്പുകളും വളരെ വ്യക്തമായി എന്‍മകജെയില്‍ വിവരിച്ചിട്ടുണ്ട്.  അതിനാല്‍, ചരിത്ര-സാമൂഹികശാസ്ത്ര  വിദ്യാര്‍ത്ഥികള്‍ക്കെപ്രകാരമാണോ മലബാര്‍മാന്വല്‍ പ്രസക്തമാകുന്നത്, അതേ പ്രാധാന്യം ഒരു നോവലെന്ന നിലയിലാണെങ്കില്‍ പോലും എന്‍മകജെയ്ക്കുമുണ്ടെന്ന് കാണാം.


         

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ