പ്രേമലേഖനം: ബഷീർ

കേശവന്‍ നായരും സാറാമ്മയും
ബഷീറും പ്രേമലേഖനത്തിൻ്റെ എഴുപത്തഞ്ചാം പിറന്നാളും...............................................................ഗണേശന്‍ വി


          ബഷീറിന്‍റെ പ്രേമലേഖനം ഏതു മലയാളിയും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കൃതിയാണ്. പ്രത്യേകിച്ചും ഇന്നത്തെ മതാധിപത്യ കാലഘട്ടത്തില്‍. 1942 ല്‍ ബഷീര്‍ പ്രേമലേഖനം രചിക്കുമ്പോള്‍ നവോത്ഥാന സമരങ്ങളും ദേശീയപ്രസ്ഥാനവും കമ്യൂണിസ്റ്റു പാര്‍ട്ടിയും തൊഴിലാളി-കര്‍ഷക പ്രസ്ഥാനവും സംയുക്തമായി തീര്‍ത്ത ദേശീയൈക്യത്തിന്‍റേയും മതനിരപേക്ഷതയുടേയും സമത്വചിന്താഗതിയുടേയും ആശയതലം പിന്തുണ നല്കിയിരുന്നു. എന്നിട്ടും അന്നത്തെ യാഥാസ്ഥിതികരും ഭരണകൂടവും അതിനെ ശക്തമായി എതിര്‍ക്കുകയും കൃതി നിരോധിക്കപ്പെടുകയും ചെയ്തു.

ഇന്ന് മേല്പറഞ്ഞ എല്ലാ പ്ളാറ്റ്ഫോറങ്ങളും ദുര്‍ബലമാവുകയോ അയവുള്ളതാവുകയോ ചെയ്തിരിക്കുന്നു. അത് മതശക്തികള്‍ക്കും വിഘടനവാദികള്‍ക്കും വര്‍ഗ്ഗീയവാദികള്‍ക്കും വളരാനുള്ള ഇടം സമ്മാനിക്കുകയും ചെയ്തിരിക്കുന്നു.  കേശവന്‍നായര്‍ എന്ന ഹിന്ദു നായറിനും സാറാമ്മ എന്ന ക്രിസ്ത്യാനി യുവതിക്കും ഷെയര്‍ ചെയ്യാന്‍ സാധിക്കാത്ത ഒരു ജീവിത പൊതുമണ്ഡലം ഇവിടെ ഉരുത്തിരിച്ചെടുത്തുവെന്നതാണോ പുതിയകാലഘട്ടത്തിന് നവോത്ഥാനചിന്തകള്‍ നല്കിയ സംഭാവന...



ഇന്ന് ഹിന്ദുവിന് മാത്രമേ ഹിന്ദുമതത്തെ മുന്‍നിര്‍ത്തി വിമര്‍ശിച്ചു സംസാരിക്കാന്‍ പറ്റൂവെന്ന അവസ്ഥയാണ്. ദളിതനാണെങ്കില്‍ അവന്‍ നോട്ടപ്പുള്ളിയാകും. മുസ്ളീങ്ങളെ സംബന്ധിച്ചു  വിമര്‍ശിച്ചു സം സാരിക്കാന്‍ മുസ്ളീമിനേ സാധിക്കൂ. ഇല്ലെങ്കില്‍ അക്രമത്തിനിരയാകും എന്നതാണ് സമകാലിക ചിത്രം. മുസ്ളീം സ്തീകളോട് അന്യമതക്കാര്‍ സംസാരിക്കുന്നതു പോലും നിരീക്ഷിക്കപ്പെടുന്ന കാലം. ഇത് ഓരോ മതക്കാരും പിന്തുടരുന്നുണ്ടു താനും. അങ്ങനെ ഓരോ മതവും സ്വന്തം തുരുത്തുകള്‍ അന്യന് പ്രവേശിക്കാന്‍ പറ്റാത്ത വിധത്തില്‍ സൃഷ്ടിച്ചിരിക്കുന്നു.


ഇവിടെയാണ് ബഷീര്‍ തന്‍റെ വിശാലവീക്ഷണം സമര്‍പ്പിക്കുന്നത്. കേശവന്‍ നായരും സാറാമ്മയും ഭാവി ജീവിത നിരീക്ഷണം നടത്തുകയാണ്. തങ്ങള്‍ വ്യത്യസ്ത മതക്കാരാണ്. തങ്ങളുടെ കുട്ടിക്ക് എന്തു പേരിടണം അവര്‍ ആലോചിക്കുന്നു. ഒരു മതത്തിലും ചേരാതെ അവനെ വളര്‍ത്തണം. വലുതാകുമ്പോേള്‍ ഇഷ്ടമുള്ള മതം അവന്‍ തിരഞ്ഞെടുക്കട്ടെ. ആകാശമിഠായ് എന്ന പേരാണ് അവര്‍ തങ്ങളുടെ തങ്കക്കുടത്തിന് നിര്‍ദ്ദേശിക്കുന്നത്. അങ്ങനെ നിര്‍മതനായ്, രാഷ്ട്രീയപക്ഷപാതമില്ലാതെ വളരുന്ന യുവതയെ ബഷീര്‍ വിഭാവനം ചെയ്യുന്നു.  ഏതു രാഷ്ട്രീയം വേണമെന്ന്  തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും മക്കള്‍ക്കു നല്കണം.  അവരുടെ     അ ഭിരുചികളെ   മുതിര്‍ന്നവര്‍ തീരുമാനിക്കരുത്...


ഇവിടെ നമ്മുടെ നാട്ടില്‍, മതപ രിവര്‍ത്തനത്തെ വിവാഹത്തിനുള്ള ഉപാധിയാക്കി മാറ്റുന്നു. നിര്‍മതരുടെ ഒരു ലോകമല്ല, തീവ്രസ്വാഭാവമുള്ള മതലോകമാണ് മുക്തിയുടെ പാത എന്ന് ധരിപ്പിക്കുന്നു.  മതപരിവര്‍ത്തനമല്ല മുക്തിയുടെ പാത എന്ന പ്രഖ്യാപനമാണ് യഥാര്‍ത്ഥത്തില്‍ ബഷീറിന്‍റെ പ്രേമലേഖനം. അതു പരിപൂര്‍ണ്ണമായ വ്യക്തിസ്വാതന്ത്ര്യത്തെയാണ് ഘോഷിക്കുന്നത്. എല്ലാ മതക്കാര്‍ക്കും അന്യോന്യം പ്രണയിക്കാം. അതിലെന്ത് തടസ്സം... എന്നാല്‍ കാമുകിയുടെ/ കാമുകന്‍റെ വിശ്വാസങ്ങളെ ആദരിക്കാനും മതിക്കാനും കഴിയണം. 




അവിടെയാണ് വിശ്വപ്രേമത്തിന്‍റേതായ ഉന്നതതലം വിരാജിക്കുന്നത്. അല്ലാതെ മതം മാറിയാലേ വിവിധ മതക്കാർ തമ്മിൽ 
വിവാഹം പറ്റൂവെന്ന യാഥാസ്ഥിതിക ശാഠ്യം  കാപട്യമാണ്...സ്നേഹശൂന്യതയാണ്.....

 മൈത്രി ഉദ്ഘോഷിക്കുന്ന പ്രേമലേഖനത്തിന്‍റെ 75 -ാം പിറന്നാള്‍ ഈ വര്‍ഷം ആഘോഷിക്കുകയാണ്. എഴുത്തുകാരനും കൃതിക്കും അഭിവാദ്യങ്ങള്‍.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ