ഹിമവാന്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ
ഹിമവാന്റെ മുകൾത്തട്ടിൽ -
സമീപനവും പ്രാധാന്യവും
(കേദാർനാഥിലേക്ക്)
രാജൻ കാക്കനാടൻ എഴുതിയ യാത്രാവിവരണമാണ് ഹിമവാൻ്റെ മുകൾത്തട്ടിൽ. മലയാളത്തിൽ യാത്രാവിവരണങ്ങൾ ആരംഭിക്കുന്നത് പാറേമ്മാക്കിൽ തോമാക്കത്തനാരുടെ വർത്തമാന പുസ്തകം എന്ന പതിനെട്ടാം നൂറ്റാണ്ടിലെ കൃതിയോടു കൂടിയാണ്. 1936 ലാണ് ഇത് പ്രസിദ്ധീകരിച്ചത്. വിജ്ഞാനപ്രദവും കൗതുകകരവുമായ പ്രതിപാദനമാകയാൽ യാത്രാ വിവരണങ്ങൾക്ക് ധാരാളം വായനക്കാരുണ്ട്. യാത്രാവിവരണങ്ങൾ ഭൂരിഭാഗവും വസ്തുനിഷ്ഠമായ അറിവുകളുടെയും ആത്മനിഷ്ഠമായ അനുഭവങ്ങളുടെയും കലവറയായിരിക്കും. സാഹസികതയും ആത്മാന്വേഷണവും സംയോജിച്ച വിവരണങ്ങൾക്കാണ് കുടുതൽ വായനക്കാർ. കണ്ട വസ്തുതകളെയും അനുഭവിച്ച ആനന്ദ / ദുരിതാദികളെയും വള്ളി പുള്ളി വിടാതെ എന്നാൽ അതിശയോക്തിയോ സ്ഥൂലതയോ ഇല്ലാതെ സമർത്ഥരായ എഴുത്തുകാർ ആഖ്യാനം ചെയ്യുന്നു. വായനക്കാരിൽ യാത്രാവിവരണകാരൻ്റെ കൂടെ സഞ്ചരിച്ച പ്രതീതിയുളവാക്കാൻ സാധിക്കണം. അറിവും അനുഭൂതിയും പകരുകയാണ് യാത്രാ വിവരണങ്ങളുടെ ലക്ഷ്യം. മലയാള യാത്രാവിവരണങ്ങളുടെ കുലപതി എസ്.കെ.പൊറ്റെക്കാടാണ്. ഹൃദയം കവരുന്ന അദ്ദേഹത്തിൻ്റെ പ്രതിപാദനരീതി യാത്രാവിവരണങ്ങളുടെ സുവർണ്ണ ഘട്ടമാണ്.
രാജൻ കാക്കനാടൻ ഹിമാലയമുടികളിലേക്ക് ഏകനായി നടത്തിയ യാത്രയാണ് ഹിമവാൻ്റെ മുകൾത്തട്ടിൽ. ഹിമാലയം സഞ്ചാരികളെ മോഹിപ്പിച്ച, വിസ്മയിപ്പിച്ച രത്നഖനിയാണ്. ഭാരതീയരൊക്കെ അതിൻ്റെ അതുല്യ പ്രഭാവത്തിൽ അത്ഭുത പരതന്ത്രരായിട്ടുണ്ട്. കാളിദാസനെപ്പോലുള്ള മഹാകവികളെ ആനന്ദതുന്ദിലരാക്കിയ ആ മഹാഭൂവിൻ്റെ ഉൾത്തുടിപ്പറിയാനും ആർഷഭാരതത്തിൻ്റെ ഹൃദയ രഹസ്യമറിയാനുമുള്ള മോഹം എല്ലാ ഭാരതീയരിലും എന്നും ഉണ്ടായിട്ടുണ്ട്. അതിനാൽ ഹിമവാൻ്റെ മുകൾത്തട്ടിലേക്കുള്ള യാത്ര ആവേശഭരിതവും സാഹസികവുമാണ്. ഹിമാലയാഖ്യാനങ്ങളോട് ആധുനിക കാലം വലിയ പ്രീതി കാട്ടിത്തുടങ്ങിയിരിക്കുന്നു. എന്നാൽ മിക്ക ഹിമാലയാഖ്യാനങ്ങളും സാമ്പ്രദായിക ശൈലിയിൽ എഴുതിയവയാണ്. സ്ഥലങ്ങൾ സന്ദർശിക്കുക, പുരാണം പറയുക, ഐതിഹ്യം പർവതീകരിക്കുക, ജീവിതരീതികൾ നോക്കിക്കാണുക ഈ മട്ടിലാണ് രചന. എന്നാൽ ഏകനായി, വേണ്ട കരുതലുകളില്ലാതെയാണ് രാജൻ കാക്കനാടൻ ഹിമാലയ യാത്ര നടത്തിയത്. കേദാർനാഥ്, തുംഗനാഥ്, ബദരീനാഥ് തുടങ്ങിയ ഹിമവൽ ഭക്തികേന്ദ്രങ്ങളിലേക്ക് ഏകനായി, കാൽനടയായി നടത്തിയ യാത്ര. ഹിമാലയ രചനകളുടെ സാമ്പ്രദായികതയെ ഉല്ലംഘിക്കുന്ന കൃതിയാണ് ഹിമവാൻ്റെ മുകൾത്തട്ടിൽ. അതിനാൽ സാഹസികമായ വൈയക്തികാനുഭവങ്ങൾക്കാണ് ഇതിൽ പ്രാധാന്യം. 1975 ൽ ഹിമാലയത്തിലേക്ക് നടത്തിയ യാത്രയാണ് ഈ കൃതിയുടെ ഉറവിടം.
യാത്ര - പ്രാരംഭം
തെക്കൻ രാജസ്ഥാനിലെ ആബു ശൃംഗം. അതിന് വടക്കു പടിഞ്ഞാറ് ഗണേശ് പോയിൻ്റ് എന്നൊരു സ്ഥാനമുണ്ട്. വളരെ പഴക്കമുള്ള ഗണപതി ക്ഷേത്രം കാരണമാണ് ഗണേശ് പോയൻറ് എന്ന പേരു വന്നത്. 4000 ത്തോളം അടി ഉയരത്തിലാണ് അത്. ഗണപതി ക്ഷേത്രത്തോടടുത്തുള്ള ഗുഹയിൽ പാർക്കുന്ന കൃഷ്ണശരൺ എന്ന സനാതന സന്യാസിയാണ് ഹിമാലയ യാത്രയെ സംബന്ധിച്ച ചിന്തയുളവാക്കിയത്. അദ്ദേഹം തൻ്റെ ഗുരുവുമൊത്ത് കൈലാസയാത്ര നടത്തിയിട്ടുണ്ട്. ഹിമാലയത്തിൻ്റെ മുകൾത്തട്ടിൽ എത്തുന്നതു വരെ അതിനെക്കുറിച്ചുള്ള വിവരണങ്ങൾ കേൾക്കുകയെന്നത് അതിശയോക്തി നിറഞ്ഞതായിരിക്കും. ആബു പർവതത്തിൽ വെച്ചെടുത്ത തീരുമാനം പ്രാവർത്തികമാക്കാൻ നിശ്ചയിച്ചു. 1975 ജൂണിൽ കത്തിജ്വലിക്കുന്ന രാജസ്ഥാൻ മണൽക്കുന്നുകളിൽ നിന്നും രക്ഷപ്പെട്ട് ഡൽഹിയിലെത്തി. അവിടെ നിന്നും മൂന്നാം ദിവസം ഹരിദ്വാറിലേക്ക് വണ്ടി കയറി. ഈ ട്രെയിൻ യാത്രയെ രസകരമായി അദ്ദേഹം വർണ്ണിക്കുന്നു. ബോഗിയിലെ തിരക്കും, അതിനിടെ തിക്കിത്തിരക്കിക്കയറിയ ഗ്രാമീണ കുടുംബത്തിലെ കന്യക സാമീപ്യം കൊണ്ടു പകർന്ന അനുഭൂതിയെയും അദ്ദേഹം പരാമർശിക്കുന്നു. എന്നാൽ വളരെ പ്രതീക്ഷയോടെ ഹരിദ്വാറിലിറങ്ങിയ രാജൻ കാക്കനാടന് നിരാശ തോന്നി. ഹിമാലയത്തിൻ്റെ പൊടിപോലുമില്ല. ഹിമാലയം ഇവിടെ നിന്നും കാണാമെന്നാണ് പ്രതീക്ഷിച്ചത്. ഒരു ടോംഗോ വാലയോട് ചോദിച്ചു. ഹിമാലയമൊന്നും ഇവിടെയില്ല. ഉള്ളത് ഗംഗാജി (ഗംഗ) മാത്രമാണെന്ന മറുപടി കിട്ടി. താമസിക്കാനായി ഹരിദ്വാരിലെ അയ്യപ്പക്ഷേത്രത്തിനു മുന്നിലെത്തി. വാതിലുകൾ അടഞ്ഞിരുന്നു. പാർശ്വത്തിലുള്ള ചെറിയ വാതിൽ മുട്ടിയപ്പോൾ പൂണൂൽ ധാരിയായ മലയാളി ബ്രാഹ്മണൻ പുറത്തുവന്നു.
ഹൃഷീകേശ് - സഹജാനന്ദിനെ പരിചയപ്പെടുന്നു - ഏകാകിയായി കാൽനടയാത്ര തീരുമാനിക്കുന്നു.
മേൽശാന്തി ചില വിവരങ്ങൾ നല്കി. പെട്ടെന്ന് ഹൃഷികേശിലെത്തണം. മലമ്പാതകൾ ചീത്തയാവുകയാണ്. ബസ്സോ ട്രെയിനോ ഹൃഷികേശിലേക്ക് ഇല്ലാത്ത കാലമാണ്. അന്ന് തന്നെ ഹൃഷികേശിലെന്നണമെങ്കിൽ ടാക്സി മാത്രമാണ് രക്ഷ. ടാക്സിയിൽ വെച്ച് ബദരിയിലേക്ക് പുറപ്പെട്ട സഹജാനന്ദ് എന്ന സ്വാമിയെയും അദ്ദേഹം പരിചയപ്പെട്ടു. ഹിമാലയത്തിനുള്ളിലേക്കുള്ള വാതിൽ എന്നാണ് സഹജാനന്ദ് ഹൃഷികേശിനെ പരിചയപ്പെടുത്തിയത്. സഹജാനന്ദിൻ്റെ ക്ഷണം കാക്കനാടൻ സ്വീകരിച്ചു. ഒരു ആശ്രമത്തിലേക്ക് പുറപ്പെട്ടു. ഹൃഷികേശിൽ വലിയ തിരക്കു കണ്ടില്ല. മഞ്ഞിൽ തെന്നി വീഴാതിരിക്കാൻ നീണ്ട കമ്പുകൾ മിക്ക യാത്രികരും ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടു. ആന്ധ്രാ ആശ്രമത്തിലാണ് സഹജാനന്ദ് കൊണ്ടുചെന്നത്. ചായക്കുശേഷമുള്ള സംസാരം ഹൃദ്യമായി. പുലർച്ചെ ഗംഗയിലിറങ്ങി സ്നാനം ചെയ്തു. കാൽനടയായി കേദാരിലും ബദരിയിലും ഒക്കെ ദർശനം നടത്താനാണ് കാക്കനാടൻ്റെ പുറപ്പാടെന്നറിഞ്ഞപ്പോൾ മറ്റ് സ്വാമിമാർ അത്ഭുതപ്പെട്ടു. ഈ പുണ്യസ്ഥലങ്ങൾ പരസ്പരം അകലെയാണ് സ്ഥിതി ചെയ്യുന്നതെന്ന് സഹജാനന്ദ് വ്യക്തമാക്കി. കേദാർ ഹൃഷികേശിൽ നിന്നും 300 കി.മീ അകലെയാണ്. ബദരി അതിലധികവും. ചിലപ്പോൾ യാത്രക്കിടയിൽ ഒരു വഴിയാത്രക്കാരനെപ്പോലും കണ്ടില്ലെന്നു വരാം. ഇപ്രകാരമൊരു യാത്ര ഈ കാലഘട്ടത്തിൽ ആരും നടത്താറില്ല. കാരണം, ഉത്തർഖണ്ഡ് യാത്രയ്ക്ക് ബസ്സുകൾ ഉണ്ട്. അവയെ ആശ്രയിച്ചാൽ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് 20-30 കി.മീ. മാത്രമേ നടക്കേണ്ടി വരൂ. കൂടെയുണ്ടായിരുന്ന വയോധികനായ സ്വാമിയും നടത്തം നിരുത്സാഹപ്പെടുത്തി. പക്ഷേ, കാൽനടയാത്രയെന്ന തൻ്റെ തീരുമാനം കാക്കനാടൻ പ്രഖ്യാപിച്ചു. മറ്റു രണ്ടു പേരും അനുഗ്രഹിക്കുകയും ആവശ്യമുള്ള വിവരങ്ങൾ നല്കുകയും ചെയ്തു.
അളകനന്ദയുടെ കൂടെ എന്ന അദ്ധ്യായത്തിൽ തീർത്ഥാടക തിരക്ക് വിവരിക്കുന്നു. ബസ്റ്റാൻ്റിലുള്ള ഗൈഡ് മാപ്പിൽ നിന്ന് പുണ്യസ്ഥലങ്ങളിലേക്കുള്ള വഴിയും ദൂരവും രേഖപ്പെടുത്തിയത് മനസ്സിലാക്കി നടത്തം ആരംഭിച്ചു. ഹൃഷികേശിൽ നിന്നും വടക്കോട്ട് ആദ്യ പ്രധാന താവളം ദേവപ്രയാഗാണ്. ഒന്നാം ദിനം രാത്രി ചെലവഴിച്ചത് ഹൃഷികേശിൽ നിന്നും 30 കി.മീ. അകലെയുള്ള ഒരു ഗ്രാമത്തിൽ. ദേവപ്രയാഗിലേക്ക് നടക്കുമ്പോൾ മലകളുടെ ഉയരം കൂടിക്കൂടി വരുന്നു. ഭൂപ്രകൃതി രമണീയമായിരുന്നു. ദേവപ്രയാഗിൽ വെച്ചാണ് ഭാഗീരഥി (ഗംഗ) യും അളകനന്ദയും ഒന്നിച്ചു ചേരുനത്. ദേവപ്രയാഗിൽ നിന്നും വഴി രണ്ടായി തിരിയുന്നു. ഒരു വഴി ഗംഗോത്രിയിലേക്കാണ്. കേദാർ, ബദരീ വഴിയാണ് കാക്കനാടൻ തെരഞ്ഞെടുത്തത്. നടത്തം അളകനന്ദയുടെ കരയിലൂടെയായിരുന്നു.
ശ്രീനഗർ പട്ടണത്തിലെ അനുഭവം
നാലാം ദിവസം ഗഡുവാളിലുള്ള ശ്രീനഗർ എന്ന പട്ടണത്തിൽ എത്തിച്ചേർന്നു. അവിടെ ഒരു ചെറിയ ക്ഷേത്രം കണ്ടു. അവിടത്തെ വിഗ്രഹത്തിന് രൂപഭംഗി, ശില്പചാതുര്യം എന്നിവ ഇല്ലായിരുന്നു. അതിന് സമീപം കാലപ്പഴക്കം ചെന്ന അരയാൽ വൃക്ഷവും പൊളിഞ്ഞ തറയും ഉണ്ടായിരുന്നു. ആ ക്ഷേത്രത്തിണ്ണയിലിരിക്കുന്ന ഇരുപത് വയസ്സു വരുന്ന ബ്രാഹ്മണക്കൊച്ചൻ മറ്റ് രണ്ട് പേരോട് സംസാരിക്കുകയാണ്. ശ്രദ്ധിച്ചപ്പോൾ ബദരിയിലെ പൂജാരിമാരെക്കുറ്റം പറയുകയാണ്. അവിടത്തെ മൂർത്തിക്ക് തേജസ്സില്ലത്രെ. സംസാരിച്ചുകൊണ്ടിരികുന്ന പൂജാരിയുടെ സിഗരറ്റ് വലിയും മട്ടും ഭാവവും കാക്കനാടന് തീരെ പിടിച്ചില്ല. നിങ്ങൾ ഏതു ജാതിക്കാരനാണെന്ന അവൻ്റെ ചോദ്യവും അധിക്ഷേപാർഹമായിത്തോന്നി.
ഗഡുവാളികൾ
അടുത്ത ദിവസം രുദ്രപ്രയാഗ് ലക്ഷ്യമാക്കി നടന്നു. കൃഷിയും ഗ്രാമീണരും ശ്രദ്ധയിൽ പെട്ടു. രാത്രി ഒരു ഗുഹയിൽ തങ്ങി. ഉച്ചയ്ക്ക് രുദ്രപ്രയാഗിലെത്തി. രുദ്രപ്രയാഗിൽ വെച്ചാണ് അളകനന്ദയും മന്ദാകിനിയും പരസ്പരം ചേരുന്നത്. ഇവിടെ വെച്ച് പാത രണ്ടാകുന്നു. ഒന്ന്, അളകനന്ദയുടെ ഓരത്തുകൂടെ കർണ്ണപ്രയാഗ്, ചമോളി, ജോഷിമഠ് എന്നീ വഴി ബദരിയിലേക്കാണ്. മറ്റെ വഴി, മന്ദാകിനിയുടെ ഓരത്തു കൂടെ ഗുപ്തകാശി, ഫട്ടാ, സോനപ്രയാഗ് എന്നിവയിലൂടെ കേദാരിലേക്കാണ്. രണ്ടാമത്തെ വഴി കാക്കനാടൻ തെരഞ്ഞെടുത്തു. മലകൾ, താഴ്‌വാരങ്ങൾ, ഗർത്തങ്ങൾ, വനങ്ങൾ.. ആകർഷകമായ യാത്ര. തൻ്റെ വാഗ്വിലാസം കാക്കനാടൻ ഇവിടെ പ്രയോഗിക്കുന്നു. അവിടെ സന്ധ്യയ്ക്ക് ഒരു ചെറിയ ഗ്രാമത്തിലെ ഒരു ചായപ്പീടികയിൽ കയറി. ഒരു വൃദ്ധനും പതിന്നാല് വയസ്സ് പ്രായമുള്ള ബാലനും. ചായയും റൊട്ടിയും കഴിച്ചു. ബാലൻ്റെ സ്നേഹം നിറഞ്ഞ പെരുമാറ്റം കാക്കനാടനെ ആകർഷിച്ചു. ചിത്രകാരൻ കൂടിയായ കാക്കനാടൻ നല്കുന്ന ഒരു വാങ്മയ ചിത്രം രസകരമാണ്: "വെന്ത പരിപ്പിൻ്റെ ഗന്ധം അന്തരീക്ഷത്തിൽ ഉയർന്നു കൊണ്ടിരുന്നു. അടുപ്പിൽ നിന്നും ഉയർന്ന പുക ആ മാടം നിറഞ്ഞുനിന്നു. ആ പുകപടലങ്ങൾക്കിടയിലൂടെ ഒരു ക്ലാസ്സിക്കൽ പെയിൻ്റിങ്ങിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ കത്തിക്കൊണ്ടിരിക്കുന്ന അടുപ്പും സമീപമിരിക്കുന്ന ബാലനെയും ഞാൻ കണ്ടു. അവൻ വീണ്ടും വിറകു കൊള്ളികൾ അടുപ്പിലേക്ക് നീക്കിവെച്ചു കൊടുത്തു കൊണ്ടിരിക്കയാണ്. അടുപ്പിലെ തീ അവൻ്റെ കണ്ണുകളിൽ തിളങ്ങി. അവനിൽ നിന്നും അല്പമകലെ തൂക്കിയിരുന റാന്തൽ മങ്ങിക്കത്തിയിരുന്നതിനാൽ, അതിനിടയിൽ ഇരുന്ന വൃദ്ധൻ്റെ രൂപം ചിത്രത്തിലെ അപ്രധാനഭാഗമായി കാണപ്പെട്ടു."
വൃദ്ധൻ തൻ്റെ ദയനീയാവസ്ഥ വിവരിച്ചു. ബാലൻ മകളുടെ മകനാണ്. അവൻ്റെ തന്ത ഉപേക്ഷിച്ചു പോയതാണ്. അയാൾ ബാലനെ കുറ്റപ്പെടുത്താൻ തുടങ്ങി. ഒരു പണിയുമെടുക്കില്ല. ഗഡുവാളികളുടെ ജീവിതാവസ്ഥയും വൃദ്ധനിൽ നിന്നു മനസ്സിലാക്കി. ആർമിയിലോ സർക്കാർ സ്ഥാപനങ്ങളിലോ ആണ് പലരും. ഹോട്ടൽ തൊഴിലിലും ഏർപ്പെടുന്നു. എന്നാൽ സാമ്പത്തികവും സാമൂഹികവുമായ ചൂഷണത്തിന് വിധേയരാണ് ഗഡുവാളി സമൂഹം. അന്ന് അവിടെ കിടന്നു. പുലർച്ചെ നടത്തം ആരംഭിച്ചു. യാത്രികരില്ലാത്ത പാത. പരിശ്രമശാലികളായ ഗഡുവാളികളെ കണ്ടു. അവർ പൊക്കം കുറഞ്ഞവരാണ്. പതിഞ്ഞ നാസിക, ഇളം മഞ്ഞ നിറം എന്നിവ ഉള്ളവരാണ്. ഞൊറിയുള്ള പാവാട ധരിക്കുന്ന സ്ത്രീകൾ കൈകളിലും കാലുകളിലും വെള്ളി കൊണ്ട് നിർമ്മിച്ച വലിയ വളയങ്ങൾ ധരിക്കുന്നവരാണ്. മൂക്കിലും കാതിലും വളയങ്ങൾ ധരിക്കുന്നു. വലിയ കമ്പിളി ഉടുപ്പ് മേൽ വസ്ത്രമായി ധരിക്കും. മുത്തുകോർത്ത, മടക്കുമാലകളാണ് അവർ ധരിക്കുന്നത്. പുരുഷന്മാർ കാക്കി സെറ്ററും കമ്പിളി കാലുറയും ധരിക്കുന്നു. നടത്തത്തിനിടയിൽ അത്യുന്നതവും ധവളമയവുമായ ഹിമാലയം ശ്രദ്ധയിൽ പെട്ടു. മനസ്സിന് തൃപ്തി തോന്നി. തുടർന്ന് ഗുപ്തകാശിയിലെത്തി. പരമേശ്വരൻ പാണ്ഡവ ദൃഷ്ടിയിൽ പെടാതെ ഒളിച്ചിരുന്ന ഇടമായതിനാലാണത്രെ, ഗുപ്തകാശി എന്ന പേരു വന്നത്. സമുദ്രനിരപ്പിൽ നിന്ന് 6000 അടി ഉയരെ. ചെറിയ ഗ്രാമം. ബസ്സുകൾ, ട്രക്കുകൾ ഒക്കെ പാർക്ക് ചെയ്തു കണ്ടു. അവിടെ നിന്നും 50 കി.മീ ദൂരം കേദാരിലേക്ക്.
കാലികമ്പിളി ബാബ
കാലി കമ്പിളി ബാബയുടെ ധർമ്മശാലയിലാണ് രാത്രിയിൽ തങ്ങിയത്. ത്യാഗിയും ഉപകാരിയും എല്ലായ്പോഴും കറുത്ത കമ്പിളി ധരിച്ച് തീർത്ഥാടകർക്ക് മാർഗ്ഗ നിർദ്ദേശങ്ങളും മറ്റു സഹായങ്ങളും ചെയ്തു വന്ന ഒരു സന്യാസിയുടെ സ്മരണാർത്ഥമാണ് ആ പേര് വന്നു ചേർന്നത്. അദ്ദേഹത്തിൻ്റെ ശ്രമഫലമായിട്ടാണ് ഉത്തരാഖണ്ഡ് യാത്രയിലെ പ്രധാന താവളങ്ങളിലെല്ലാം ധർമ്മശാലകൾ നിർമ്മിക്കപ്പെട്ടത്. ഇത്തരം ധർമ്മശാലകൾ യാത്രികർക്ക് ആട്ടയും വിറകും ഒക്കെ നല്കുന്നു. ഹിമാലയത്തിലെ ആരാധനാകേന്ദ്രങ്ങളിലേക്കുള്ള യാത്ര ഒട്ടും സുഗമമല്ലാത്ത വേളയിലാണ്
വാഹനങ്ങളില്ലാത്ത, കാൽനടയാത്ര പൂർണ്ണമായും ദുഷ്കര
മായിരുന്ന ഒരു സന്ദർഭത്തിലാണ് ഈ മഹത്തായ സേവനം കാലികമ്പിളി ബാബ നിർവഹിക്കുന്നത്.
ഗുപ്തകാശിയിലെ രാത്രി പിന്നിട്ടു. തുടർന്ന് ഫട്ടാ എന്ന ഗ്രാമത്തിലെത്തി. ഉച്ചക്ക് ശേഷം തണുപ്പ് കൂടി. മഞ്ഞു പെയ്യാൻ തുടങ്ങി. അന്തരീക്ഷം ഇരുണ്ടിരുന്നു. വഴി ശൂന്യം. കണ്ണിൽ പുകപടലങ്ങൾ വന്ന് നിറയുന്നു. ഈ യാത്ര കാക്കനാടൻ ഇപ്രകാരമാണ് രേഖപ്പെടുത്തുന്നത്: " കണ്ണിൽ വന്ന് മുട്ടി നില്ക്കുന്ന പുകപടലങ്ങൾക്കിടയിലൂടെ നടന്നപ്പോൾ അത്, ഈ ഭൂമിയുടെ ഒരു ഭാഗമാണെന്നു തന്നെ തോന്നിയില്ല. നിർജീവമായ പുകപടലങ്ങൾ കൊണ്ടു പൊതിഞ്ഞ ഏതോ ഒരു ഗ്രഹം. അതിൽ ഏകനായി ഒരു പഥികൻ. " സോനപ്രയാഗ് പാതയുടെ ഇരുവശങ്ങളിലും വരിവരിയായി നില്ക്കുന്ന പുൽമാടങ്ങൾ. മഞ്ഞ് പെയ്യുന്നതിനാൽ എല്ലാവരും കടകളിൽ അഭയം പ്രാപിച്ചിരിക്കുന്നു. ഒരു വൃദ്ധനായ സന്യാസി ചിലം നിറയ്ക്കുന്നു. വലിച്ച ശേഷം മറ്റുള്ളവർക്ക് കൈമാറുന്നു. കാക്കനാടനും അതാസ്വദിച്ചു. മരം കോച്ചുന്ന തണുപ്പ് വിട്ടകന്നു. കേദാരിനെക്കുറിച്ചുള്ള ഐതിഹ്യം സ്വാമി പറഞ്ഞു: കുരുക്ഷേത്രയുദ്ധാനന്തരം പാണ്ഡവർ മോക്ഷത്തിന് ശിവനെ തേടിയിറങ്ങി. ഹൃഷികേശിൽ അന്വേഷിച്ചപ്പോൾ ശിവൻ ദേവപ്രയാഗിലെത്തി. പിന്നീട് രുദ്രപ്രയാഗിലും. അവിടെയും തേടിവന്ന പാണ്ഡവരിൽ നിന്നും കണ്ണുവെട്ടിച്ച് ഗുപ്ത കാശിയിൽ ഒളിച്ചിരുന്നു. ഉത്തരാഖണ്ഡ് മുഴുവൻ അലഞ്ഞ പാണ്ഡവർ ഗുപ്തകാശിയിലെത്തിയപ്പോഴേക്കും ശിവൻ കേദാരിലെത്തിയിരുന്നു. ഋഷിമാരുടെ സഹായത്തോടെ കേദാരിലേക്ക് പുറപ്പെട്ട പാണ്ഡവരെ ചെന്നായ്ക്കൾ ആക്രമിച്ചു. ഭീമൻ അവയെ വെട്ടിക്കൊന്നു. അവസാനം എത്തിയ വലിപ്പമുള്ള ചെന്നായ ശിവനായിരുന്നു. അത് ശിവനാണെന്നറിയാതെ ഭീമൻ ആഞ്ഞു വെട്ടി. അതിൻ്റെ ഉടൽ ഭൂമിയിൽ പതിച്ചെങ്കിലും തല ആകാശത്തേക്കുയർന്ന് മറഞ്ഞു. ഉടൽ വീണ സ്ഥലത്താണ് കേദാർനാഥ് ക്ഷേത്രം. തല കാട് മണ്ഡുവിൽ ചെന്നു വീണത്രെ. അവിടെയാണ് പശുപതിനാഥ് ക്ഷേത്രം നില്ക്കുന്നത്. കേദാരിലേക്ക് എത്തണമെങ്കിൽ ഉന്നതങ്ങളായ മലകൾ പിന്നിടണം. സോനാ പ്രയാഗിൽ വെച്ച് നിരവധി യാത്രാ സംഘങ്ങൾ സംഗമിക്കുന്നു. ദുർഘടമായ പാത പിന്നിടുമ്പോൾ കുത്തിയൊലിക്കുന്ന ഒരു കാട്ടാറു കണ്ടു. അതു തന്നെയാണ് മന്ദാകിനി. താഴ്‌വാരത്തിലെ താവളം ഗൗരികുണ്ഡ് ആണ്. ഒരു ഉഷ്ണ ജലപ്രവാഹം ഇവിടെ ഉണ്ട്. അതിപ്രാചീനമായ ഒരു ദേവീക്ഷേത്രവും. ടിബറ്റൻ വാസ്തുശില്പ ശൈലിയിലായിരുന്നു അത്. വളരെ പഴയ കാലഘട്ടം മുതലേ നിലവിലുള്ള താവളമായിരുന്നു ഗൗരികുണ്ഡ്. കേദാരിലേക്ക് നടന്നോ കുതിരപ്പുറത്തോ പല്ലക്കിലോ കുട്ടയിലോ സോന പ്രയാഗിൽ നിന്നു പോകാം. ഒരു മനുഷ്യൻ്റെ പുറത്തു ഘടിപ്പിച്ച കുട്ടയിൽ കയറി കേദാരിൽ പോയി തിരിച്ചെത്താൻ 100-150നല്കിയാൽ മതി. ഗഡുവാളികളാണ് ഈ ജോലി ചെയ്യുന്നത്. കാക്കനാടൻ വ്യക്തമാക്കുന്നു: "ഉപജീവനത്തിനു വേണ്ടി തന്നേക്കാൾ ഭാരം കൂടിയ മറ്റൊരു മനുഷ്യനെ മുതുകത്തു കയറ്റി ആ മഞ്ഞു വീഴുന്ന മലകളിൽ, വിയർത്തു കുളിച്ച് കുനിഞ്ഞു നടക്കുന്ന ആ കൊച്ചു മനുഷ്യരാണ് യഥാർത്ഥ തീർത്ഥാടകർ".
കേദാരിനോടടുക്കുന്തോറും പ്രകൃതിയുടെ മായിക സൗന്ദര്യം കൂടി. കാട്ടുചോലകൾ, വെള്ളച്ചാട്ടങ്ങൾ, മന്ദാകിനി, ധവള ഹിമാചലങ്ങൾ…. തീക്ഷ്ണസുഗന്ധമുള്ള ചെടികൾ... വഴിയിൽ ശിവൻ്റെ ദ്വാരപാലക ക്ഷേത്രം കണ്ടു. നടപ്പാത മഞ്ഞിനാൽ മൂടിയിരുന്നു. വഴിയിൽ ഒരു സ്വാമിയെ പരിചയപ്പെട്ടു. അദ്ദേഹത്തിൻ്റെ കയ്യിലുള്ള ചിലം ഉപകരിച്ചു. അദ്ദേഹം പല കാര്യങ്ങളും സംസാരിച്ചു. ഭാരതത്തിൽ ധർമ്മ സംരക്ഷണാർത്ഥമാണ് ശ്രീബുദ്ധനും വർദ്ധമാന മഹാവീരനും പ്രവർത്തിച്ചത്. എന്നാൽ അവരുടെ കാലശേഷം അനുചരന്മാർ ഹിന്ദു സന്യാസികൾക്കു നേരെയും ക്ഷേത്രങ്ങൾക്കു നേരെയും അതിക്രമം നടത്തി. ബദരീനാഥ്, കേദാർനാഥ് എന്നീ ക്ഷേത്രങ്ങൾ ബുദ്ധമതക്കാരാൽ തകർക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. ശങ്കരാചാര്യർ ഹിന്ദു സന്യാസിമാരുടെ രക്ഷക്കിറങ്ങി. പുന:പ്രതിഷ്ഠകൾ നടത്തി. ഹിന്ദുസന്യാസിമാരുടെ രക്ഷയ്ക്ക് ഒരു പുതിയ വിഭാഗം സന്യാസികൾക്ക് രൂപം നല്കി. അവരാണ് നാഗാസ്വാമിമാർ. അതിലൊരാളാണ് മേലേ പ്രസ്താവിച്ച സ്വാമി.
കഠിനയാത്രയ്ക്കു ശേഷം കേദാർക്ഷേത്രത്തിന് മുമ്പിലെത്തി. പൗരാണിക വാസ്തുശില്പകലയല്ല, ഗ്രെക്കോ- റോമൻ ശൈലിയിലാണ് ക്ഷേത്ര നിർമ്മാണം നടന്നിട്ടുള്ളത്. നിരവധി തവണ ക്ഷേത്രം നശിപ്പിക്കപ്പെട്ടു. പുനർനിർമ്മാണവും അതുപോലെ നടന്നു. ക്ഷേത്രത്തിനുള്ളിൽ പാണ്ഡവരുടെയും പാഞ്ചാലിയുടെയും ശില്പങ്ങൾ. ശ്രീ കോവിലിൽ അനാദിയായ ശിവലിംഗം. മൂന്നു ശിഖരങ്ങളോടുകൂടിയ പാറ. നടുവിലുള്ള ശിഖരത്തിന് ഉയരം കൂടുതൽ. വർഷത്തിൽ 6 മാസം മാത്രമേ ക്ഷേത്രം തുറക്കൂ. മെയ് മുതൽ ഒക്‌ടോബർ വരെ. രാത്രി ഒരു അത്ഭുത ദൃശ്യം തന്നെയാണ് കാക്കനാടൻ ആകാശത്ത് ദർശിച്ചത്. അദ്ദേഹം എഴുതുന്നു:
"ആകാശത്ത് പുകപടലങ്ങൾ പോലെ തോന്നിക്കുന്ന മഞ്ഞിനിടയിൽകൂടി ഉദിച്ചുനിൽക്കുന്ന ചന്ദ്രൻ. ചുറ്റിനുമുള്ള പർവതങ്ങൾ ധവളിമയിൽ മുങ്ങിനില്ക്കുന്നു. ചന്ദ്രൻ്റെ പ്രകാശം ആ ഗിരിനിരകളിൽ തട്ടി ഒരുതരം ദിവ്യശോഭ പരത്തുന്നു. എങ്ങും ശുഭ്ര നിറം. കൊടുമുടി. ധവളിമയാർന്ന മലഞ്ചെരിവുകളിൽ സ്വപ്നങ്ങളുടെ നിഴൽക്കൂത്ത്…."
അങ്ങനെ നില്ക്കുമ്പോൾ അവിടെ നടക്കുന്ന ഏതോ സ്വർഗ്ഗീയ നാടകം കാണാൻ എത്തിച്ചേർന്ന ദേവകൾ, ഋഷിവര്യന്മാർ, ദേവതകൾ എന്നിവ കൊണ്ട് നിറഞ്ഞ ഗാലറിയാണ് ചുറ്റുമുള്ള മാമലകളെന്നും, നാടകം നടക്കുന്ന വേദിയാണ് കേദാർനാഥ ക്ഷേത്രമെന്നും അദ്ദേഹത്തിനു തോന്നി.
തുംഗനാഥിലേക്ക്
കേദാർനാഥിൽ നിന്ന് ബദരീനാഥിലേക്കെത്തുക എളുപ്പമല്ല. കേദാരിൽ നിന്ന് കാൽനടയായി 200 കി.മീ. എങ്കിലും സഞ്ചരിച്ചാലേ ബദരിയിലെത്തു. എന്നാൽ പ്രാചീന കാലത്ത് (സത്യയുഗത്തിൽ) കേദാരിൽ പ്രഭാത പൂജ നടത്തിയ പൂജാരി മലയടിവാരത്തിലൂടെ സഞ്ചരിച്ച് ബദരിയിൽ സന്ധ്യാപൂജ നടത്തിയിരുന്നത്രെ. അത്തരം മാർഗ്ഗങ്ങൾ ഇന്നില്ല. വിചിത്രങ്ങളായ ഇത്തരം നിരവധി കഥകൾ കാക്കനാടൻ കേൾക്കാനിടയായി.
ബസ്സിലാണ് യാത്രയെങ്കിൽ 300 കി.മീ. സഞ്ചരിക്കേണ്ടതായി വരും. കേദാരിൽ രണ്ടു രാത്രിയും ഒരു പകലും ചെലവഴിച്ച ശേഷമാണ് അദ്ദേഹം അവിടെ നിന്നിറങ്ങിയത്. മലയിറങ്ങി സോനപ്രയാഗ് ലക്ഷ്യമാക്കി നടന്നു. .'നീ കണ്ടു കഴിഞ്ഞു. ഇനി നിൻ്റെ യാത്ര തുടരുക 'എന്ന അശരീരി കേട്ടു. ഗുപ്തകാശിയിലേക്ക് നടക്കുന്ന വേളയിൽ കണ്ട അതിമനോഹരിയായ ഗഡുവാളി യുവതിയെ ഓർത്തു. അവളുടെ സൗന്ദര്യത്തിൽ ലയിക്കെയാണ് ഇതിനു മുമ്പ് ഈ വാക്കുകൾ കേട്ടത്. യഥാർത്ഥത്തിൽ ലക്ഷ്യത്തെപ്പറ്റി ആർക്കാണ് നിയതമായ ബോദ്ധ്യമുള്ളത്? ലക്ഷ്യത്തെയും മാർഗ്ഗത്തെയും കുറിച്ച് ചില ദർശനങ്ങൾ ഇവിടെ കാക്കനാടൻ പങ്കുവെക്കുന്നു. ഉച്ചയ്ക്ക് മുമ്പെ ഗൗരീ കുണ്ഡിലെത്തി. (5000 അടി താഴെ) അത് പാർവതിയുടെ കുളിക്കടവായിരുന്നുവെന്ന് സങ്കല്പം.
കടുത്ത മൂടൽമഞ്ഞ്. സോനപ്രയാഗിലെത്തിച്ചേരാൻ പോകുന്നു. സോനപ്രയാഗ് തീർത്ഥാടക ബാഹുല്യത്താൽ നിറഞ്ഞിരുന്നു. രാത്രി കഴിയാൻ ഇടമന്വേഷിച്ച് ഉഴന്നു. മഞ്ഞുമഴ ശക്തിയായി പെയ്തു. കാക്കനാടൻ എഴുതുന്നു: "കോവർകഴുതകളുടെ കുളമ്പുകളും മനുഷ്യൻ്റെ പാദങ്ങളും മഴ പെയ്തു കുതിർന്ന ഭൂമി ഉഴുതുമറിച്ചു".
സുന്ദരമാണ് അദ്ദേഹത്തിൻ്റെ ഭാഷ. സഞ്ചരിക്കുന്ന പ്രദേശം പോലെ ധവളാഭമാണ് ഭാഷയും. ഒരു സത്രത്തിൽ കയറിക്കൂടി. 70 വയസ്സ് പ്രായമുള്ള ഒരു സ്വാമി ചിലം നിറയ്ക്കുന്നുണ്ടായിരുന്നു. ഒരു ശൈവ സന്യാസി. പുകച്ച ശേഷം ബോലേ ബംബം വിളിച്ചു. ചിലം കൈമാറി കൈമാറി പോയി. കാക്കനാടനും വലിച്ചു തണുപ്പകറ്റി. തണുത്തു കുതിർന്ന അന്തരീക്ഷത്തിന് പുതിയ ജീവൻ കിട്ടി. മുകളിലേക്കാണോ എന്നൊരു തീർത്ഥാടകൻ. അല്ല,മുകളിൽ നിന്നാണ് എന്ന് മറുപടി പറഞ്ഞു. തീർത്ഥാടന കേന്ദ്രത്തിൽ നിന്നും വരുന്നവരേക്കാളും ആകാംക്ഷ പോകുന്നവർക്കായിരിക്കും. ഇതൊരു സാമാന്യസംഗതിയാണ്. ചിലമേന്തിയ സ്വാമി പാടാൻ ആരംഭിച്ചു. അതിനു ശേഷം തൻ്റെ അനുഭവങ്ങൾ വിവരിച്ചു. സ്വാമിയിൽ നിന്നാണ് ഗുപ്തകാശിയിൽ നിന്നും വഴി മാറി മന്ദാകിനി കടന്ന്, ഉഖിമഠ് വഴി തുംഗനാഥ് തരണം ചെയ്ത് ചമോളിയിൽ എത്തിച്ചേരാനുള്ള വഴി മനസ്സിലാക്കിയത്.
സോനപ്രയാഗിൽ നിന്ന് ഫാട്ടയിലെത്തി. വിശ്രമിക്കെ പല ചിന്തകളും ഉണർന്നു. എന്തു കാരണത്താലാണ് മനുഷ്യൻ തീർത്ഥയാത്ര നടത്തുന്നത്? വെറും അന്ധവിശ്വാസം തന്നെയല്ലേ? ചില പണ്ഡിതർ അത് പാപം കഴുകിക്കളയാനാണെന്ന് പറയുന്നു. സാഹസിക പ്രവണതയാണെന്നും പറയുന്നവരുണ്ട്. ഭൗതികവാദത്തെയും ആത്മീയവാദത്തെയും വേർതിരിക്കുന്നത് എന്താണ്? എന്തായാലും യാത്ര മനസ്സിനും ശരീരത്തിന്നും ഉണർവും ഉന്മേഷവും പകരും. അക്കാര്യത്തിൽ എല്ലാവരും യോജിക്കുന്നു.
മഴ നനഞ്ഞുകൊണ്ടാണ് ഫാട്ടായിൽ നിന്നും ഗുപ്തകാശിയിലെത്തിയത്. പോകുമ്പോൾ താമസിച്ച സത്രത്തിലെ വൃദ്ധൻ തിരിച്ചറിഞ്ഞു. മുറിയിൽ തണുപ്പകറ്റാനുള്ള വഴിയെന്തെന്ന് ആലോചിക്കെ, ഒരു വൃദ്ധ സ്വാമിയെ വാതിൽക്കൽ കണ്ടു.അദ്ദേഹത്തെ സ്വാഗതം ചെയ്തു. ഒരു വൈഷ്ണവ യോഗിയാണ്. U ആകൃതിയിലുള്ള കുറിയും അതിൻ്റെ നടുവിൽ കറുത്ത കുത്തും തെളിവാണ്. കറുത്ത കുത്തിന് ശ്യാശരീർ എന്നു പറയും. കൃഷ്ണനെ ഉപാസിക്കുന്നവർക്കേ അതു കാണൂ. സ്വാമി ബദരിക്കാണ്. തുംഗനാഥ് വഴി. അപ്പോൾ രണ്ടുപേർ കൂടി വന്നു. ഒരു വൃദ്ധ സ്വാമിയും പയ്യനും. അവർ മൂന്നു പേരും സഹയാത്രികർ കൂടിയാണ്. സ്വാമിയുടെ കയ്യിൽ ചിലം ഉണ്ടായിരുന്നു. അത്താഴം ഭിക്ഷുക്കളോടൊപ്പമാക്കി. സ്വാമിയുടെ കുടെയുള്ളത് (രണ്ടാമത് വന്നതിൽ പ്രായം ചെന്ന ആൾ) രാമാനന്ദ് ആണ്. രാമാനന്ദ് പോസ്റ്റൽ ക്ലാർക്കായി റിട്ടയർ ചെയ്തിട്ട് അധികമായില്ല. ഗൃഹസ്ഥാശ്രമിയുമാണ്. ചിലത്തിൽ ഉപയോഗിച്ച ഭാംഗ് ഒന്നാംതരമായിരുന്നു. ചപ്പാത്തിയെക്കാൾ കട്ടി കൂടിയ റൊട്ടിയായിരുന്നു അവരുണ്ടാക്കിയത്. അതിന് ബാട്ടി, ടിക്കട് എന്നൊക്കെ പറയും. ആഹാരത്തിന് ശേഷം വീണ്ടും ചിലം നിറച്ചു. എത്രപെട്ടെന്നാണ് സൗഹൃദങ്ങൾ ഉടലെടുക്കുന്നത്! ചിലം വലിച്ചപ്പോൾ ഉന്മേഷം കൂടി. പുണ്യതീർത്ഥങ്ങളിൽ കാൽനടയായിത്തന്നെ പോകണമെന്നാണ് സ്വാമിയുടെ പക്ഷം. ആയാസപ്പെടാതെ മോക്ഷം നേടാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇപ്പോൾ ദൈവഭക്തി വെറും പുറമോടി മാത്രമാണ്. കലിയുഗാവസാനത്തിൽ മനുഷ്യൻ ദൈവത്തിനു പകരം സ്വർണ്ണത്തെ ആരാധിക്കും. ക്ഷേത്രങ്ങൾ വെറും കച്ചവട സ്ഥലങ്ങളാണെന്നും സ്വാമി പറഞ്ഞു. മസ്തിഷ്കമാണ് അവതാരങ്ങളുടെ ജന്മഭൂമി. വളരെ നൂതനമായ ചില ചിന്തകളാണ് സ്വാമി അവതരിപ്പിച്ചത്. ബദരിയിലേക്കുള്ള വഴിയിൽ കാണാമെന്ന് സ്വാമി പറഞ്ഞു. 1971 ൽ ഡൽഹിയിൽ നടന്ന അന്താരാഷ്ട്ര യോഗാ ദിനത്തിൽ തൻ്റേടത്തോടെ കടന്നു വന്ന്, എന്നാൽ സമ്മേളനത്തിനിരിക്കാതെ, നിലപാട് വ്യക്തമാക്കിയ ഒരു സ്വാമിയെ ഈ സന്ദർഭത്തിൽ ഓർമ്മ വന്നു.
ഉഖിമഠിലെ വിചിത്രാനുഭവം
ഉഖിമഠിൽ വെച്ച് വിചിത്രവും അധികാരത്തിൻ്റെ ഹുങ്ക് പ്രയോഗിക്കപ്പെട്ടതുമായ ഒരു സംഭവമുണ്ടായി. വരുമ്പോൾ തന്നെ ഉഖിമഠിൽ താമസിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. വഴിയിൽ ഇന്നലെ കൂടെയുണ്ടായ സ്വാമിമാർ ആഹാരം കഴിക്കാൻ ക്ഷണിച്ചെങ്കിലും നന്ദി പറഞ്ഞ് നടന്നു. വെയിൽ വർദ്ധിച്ചു വന്നു.ഉഖിമഠിൽ ഒരു ക്ഷേത്രവും ചില സർക്കാർ സംവിധാനങ്ങളുമുണ്ടെന്ന് അറിഞ്ഞിരുന്നു. ക്ഷേത്രത്തിൽ നിന്നും ശബ്ദഘോഷം കേട്ടു. തോരണങ്ങളാൽ പരിസരം അലങ്കരിച്ചിരുന്നു. കൊമ്പനാനയെ പൂമാലയണിയിച്ചും ഒരുക്കിയിരുന്നു. പോലീസുകാരുണ്ട്. നാട്ടുകാരുണ്ട്. ഗ്രാമീണ പെൺകൊടികളുണ്ട്. ആർക്കു വേണ്ടിയാണ് ഈ കാത്തിരിപ്പ്? ഈയുള്ളവനെ സ്വീകരിക്കാനാണോ? കതിനകൾ മുഴങ്ങി. പോലീസുകാർ അടുത്തുവന്നു. ബഹുമാന്യ അതിഥിയെന്ന മട്ടിൽ ക്ഷേത്രാങ്കണത്തിൽ നില്‌ക്കെ, പോലീസുകാർ കാക്കനാടനു നേരെ വടി വീശി. ഭ്രാന്താ കടന്നു പോ എന്ന് ആക്രോശിച്ചു. ഒന്നും മനസ്സിലാകാതെ അമ്പരന്നു നിന്നപ്പോൾ ഒരു പോലീസുകാരൻ കഴുത്തിന് പിടിച്ച് തളളി. വീഴാൻ പോയ കാക്കനാടനെ ശക്തമായ വൃദ്ധഹസ്തങ്ങൾ താങ്ങി. അദ്ദേഹം ഒരു ഗഡുവാളിയായിരുന്നു. കതിന മുഴങ്ങി. ക്ഷേത്രത്തിനുള്ളിൽ നിന്ന് ഗാന്ധിത്തൊപ്പിയണിഞ്ഞ നേതാവും സിൽബന്ദികളും പുറത്തിറങ്ങി. മുഖ്യമന്ത്രിയാണെന്ന് അറിഞ്ഞു. അദ്ദേഹത്തെ സ്വീകരിക്കാൻ തയ്യാറായി നില്ക്കുമ്പോഴാണ് കാക്കനാടൻ എത്തിയത്. മുഖ്യമന്ത്രി, കലക്ടർ, മറ്റ് ഉദ്യോഗസ്ഥർ ഒക്കെ കൂടെയുണ്ട്. മുഖ്യമന്ത്രി രണ്ട് വാക്ക് സംസാരിച്ചു. റോഡ് ശരിയാക്കിത്തരാമെന്ന് ഉറപ്പു നല്കി. കൂപ്പുകൈ അർപ്പിച്ച് സന്നാഹങ്ങൾ സ്ഥലം വിട്ടു. കാക്കനാടനെ താങ്ങിയ 80 വയസ്സു പ്രായമുള്ള വൃദ്ധൻ ജനങ്ങളോട് പറഞ്ഞു. ഇതെല്ലാം വെറും തട്ടിപ്പാണ്. വാഗ്ദാനം നടപ്പാക്കാൻ മന്ത്രിമാർ ശ്രമിക്കുന്നില്ല. അവർക്ക് വേണ്ടത് വോട്ടാണ്. വോട്ടില്ലെങ്കിൽ ഇവനൊന്നും മന്ത്രി ചമയാനാവില്ല. വൃദ്ധൻ രോഷത്തോടെ പറഞ്ഞു. ഉദ്യോഗസ്ഥരെ ശകാരിച്ചു. കൈക്കൂലി നല്കിയാലേ കാര്യം നടക്കു എന്നതാണ് ഇന്നത്തെ സ്ഥിതി. വൃദ്ധൻ ചായക്കടയിൽ കയറി. വൃദ്ധൻ പറയുന്നത് ആൾക്കാർ കേൾക്കുന്നു. നാടിൻ്റെ സ്ഥിതിഗതികൾ കാക്കനാടനും പിടികിട്ടി. എന്ത് തെറ്റ് ചെയ്തിട്ടാണ് പോലീസുകാരൻ നിങ്ങളെ പിടിച്ചു തള്ളിയതെന്ന് വൃദ്ധൻ ചോദിച്ചു. ഉദ്യോഗസ്ഥരെ ശകാരിച്ചു. പ്രദേശത്തിൻ്റെ പിന്നോക്കാവസ്ഥ, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയൊക്കെ ചൂണ്ടിക്കാട്ടി. ഹിമാലയത്തിൻ്റെ മാസ്മരികതയിൽ ലയിച്ചു വരുന്ന ഒരാൾക്ക് യാഥാർത്ഥ്യബോധം പകരുന്ന വാക്കുകളായിരുന്നു, വൃദ്ധൻ്റെത്. ഈ സന്ദർഭത്തിൽ ജീവിതത്തിലെ ചില അവശമുഖങ്ങൾ മനസ്സിൽ തെളിഞ്ഞു. ഡൽഹിയിലും മറ്റ് നഗരങ്ങളിലുമൊക്കെ എച്ചിൽപ്പാത്രം കഴുകിയും കഠിനമായി വേല ചെയ്തും കുടുംബം പോറ്റാൻ മെനക്കെടുന്ന പാവങ്ങൾ. അവരെ ചൂഷണം ചെയ്യുന്ന ഉടമകൾ. ബച്ചൻ സിങ്ങിനെ ഓർമ്മ വന്നു. വിനയവിധേയനായ പാവം ബാലൻ. ചായയുമായി വരും. കീറിപ്പറിഞ്ഞ വേഷം. ഉടമ ഒരു മുരടനായ സർദാർജിയായിരുന്നു. ശമ്പളം ചോദിച്ചതിന് അവനെ അയാൾ അടിച്ചു. അവൻ്റെ തന്ത വാങ്ങിയ പൈസ തിരികെ തന്നില്ലെന്നതാണ് പറഞ്ഞ ന്യായം. 100 രൂപയാണ് പ്രശ്നവിഷയം. അടച്ചതിൻ്റെ ബാക്കി കാക്കനാടൻ നല്കി ഈ ബാദ്ധ്യതയിൽ നിന്നും അവനെ മോചിപ്പിക്കുകയായിരുന്നു. അയ്യഞ്ചു രൂപാ മാസം വെച്ച് ബച്ചൻ കാക്കനാടന് നല്കി കടം വീട്ടിക്കൊണ്ടിരുന്നു.
ഉഖിമഠിൽ നിന്ന് ഉച്ചക്കു ശേഷമുള്ള യാത്ര ആയാസമുള്ളതായിരുന്നു. മഞ്ഞ് നല്ലവണ്ണം പെയ്തു. രാത്രി ഒരു ഗുഹയിൽ കഴിച്ചുകൂട്ടി. മെഴുകുതിരി കത്തിച്ചു. വിശപ്പാണെങ്കിൽ അസഹ്യവും. പ്രസ്തുത സന്ദർഭത്തിൽ ചില യോഗികളുടെ വാക്കുകളും ദർശന ശകലങ്ങളും ഓർമ്മിച്ചു. ആഗ്രഹങ്ങളെ കൈവെടിയാൻ എത്രപേർക്ക് സാധിച്ചിട്ടുണ്ടാക്കാം? അത് മനുഷ്യസാദ്ധ്യം തന്നെയോ? ഭൗതികവാദവും ആത്മീയ വാദവും ഒരേ കള്ളനാണയത്തിൻ്റെ വശങ്ങളാണോ? വിശപ്പാണ് പരമമായ സത്യം. വിശന്ന് വലഞ്ഞ് ഏകാന്തമായ ഒരിടത്ത് ഗുഹയ്ക്കുള്ളിൽ തണുത്ത് വിറച്ച് കഴിയുന ഒരാൾക്ക് വെളിച്ചവും ചൂടും ഭക്ഷണവുമാണ് വേണ്ടത്. വാദമുഖങ്ങളൊക്കെ അവന് അപ്രസക്തമാണ്. പ്രാണായാമത്തിൻ്റെ വിവിധ മാർഗ്ഗങ്ങളിലൂടെ ആരെങ്കിലും മോക്ഷപ്രാപ്തിയിൽ എത്തിയിട്ടുണ്ടോ? ഈ സന്ദർഭത്തിൽ പൂനയിലെ സന്യാസിയായ രജനീഷിനെ ഓർത്തു. എൻ്റെയടുത്ത് പാവപ്പെട്ടവർ വന്നാൽ, ഞാൻ അവരോടു പറയും, ധനികരായി തിരിച്ചുവരാൻ - പാവപ്പെട്ടവന് മോക്ഷമല്ല, ധനമാണ് വേണ്ടത്. ഇതാണ് രജനീഷിൻ്റെ വാദം. എന്നാൽ, ദരിദ്രനോമോ അതിനേക്കാളുമോ ദ്രവ്യാഗ്രഹം ധനികനുമുണ്ട്' മോഹങ്ങൾക്ക് സംയമനമാണ് ഉചിതമായ മാർഗ്ഗമെന്ന് ഒരു സ്വാമി ചാന്ദ്നി ചൗക്കിൽവെച്ച് പറഞ്ഞതോർമ്മ വന്നു. ഏതാണ് ശരി, ഏതാണ് തെറ്റ്? കാക്കനാടൻ ആശയക്കുഴപ്പത്തിലാണ്ടു.
ഹനുമാൻ ഘട്ടിൽ: നേരം വെളുത്തു. എഴുന്നേറ്റു നടക്കാൻ തീരുമാനിച്ചു. കാലുകൾ മരക്കഷണങ്ങൾ പോലെ തോന്നി. അള്ളിപ്പിടിച്ച് താഴേ റോഡിലേക്കിറങ്ങി. കഠിനമായ ദാഹത്തിന് മുകളിൽ നിന്ന് ചാടുന്ന വെള്ളത്തെ ആശ്രയിച്ചു. മുന്നോട്ട് നടന്നു. മൂന്നു നാഴിക നടന്നപ്പോൾ റോഡിനു കീഴെ -600 അടി ഇറങ്ങണം -കുറേ കല്ലു മേഞ്ഞ വീടുകൾ കണ്ടു. വിശപ്പ് അസഹ്യമായിരുന്നു. ഇറങ്ങി. ചായക്കടയൊന്നും അവിടെയില്ല. ഒരു. വീടിനു സമീപമെത്തി. ഒരു വൃദ്ധനും പെൺകുട്ടിയും വന്നു. വൃദ്ധൻ്റെ വിശ്വാസം പിടിച്ചു പറ്റണം. എന്നാലേ രക്ഷയുള്ളൂ. കാക്കനാടന് അത് സാധിച്ചു. ഗ്രാമത്തിൻ്റെ നടുക്കുള്ള ക്ഷേത്രത്തിലെ- ഹനുമാൻ ക്ഷേത്രം- പൂജാരിയായിരുന്നു അയാൾ. പണം കൊടുത്തപ്പോൾ വൃദ്ധൻ ആദ്യം സംശയിച്ചെങ്കിലും പിന്നെ മേടിച്ചു. ചായ കുടിക്കാൻ വൃദ്ധൻ ക്ഷണിച്ചു. പഴക്കം ചെന്ന ക്ഷേത്രമാണ് ഹനുമാൻ ഘട്ടിലേത്. പണ്ട് അതുവഴി തീർത്ഥാടകർ പോയിരുന്നെങ്കിലും, ഇപ്പോൾ ആരും പോകാറില്ല. തുംഗനാഥിലേക്ക് രണ്ടു പകൽ നടക്കണം. കുത്തനെയുള്ള കയറ്റമാണ്. വൃദ്ധനോട് യാത്ര ചോദിക്കെ, വഴിയിൽ വെച്ച് ആഹരിക്കാൻ ആവശ്യപ്പെട്ടതു പ്രകാരം ഭക്ഷണം തയ്യാറാക്കി നല്കി. യാത്ര ആരംഭിച്ചു. കുറേ നടന്നു. വൃദ്ധൻ്റെ കൊച്ചുമകൾ തയ്യാറാക്കി നല്കിയ റൊട്ടി കഴിച്ചു. തൃപ്തനായി. ഉറക്കം കണ്ണുകളെ തലോടി. ഉണർന്നപ്പോൾ മഴ ശക്തിയായി പെയ്യുന്നു. തുംഗനാഥിനെ ലക്ഷ്യമാക്കി നടന്നു. അങ്ങനെ നടക്കെ, ഏതാണ്ട് പത്തടി മുന്നിൽ ഒരു കൂറ്റൻ കല്ലു വന്നു വീണു. രക്ഷപ്പെട്ടത് അത്ഭുതം! ഹിമാലയ യാത്രയിൽ ഇത്തരം നിരവധി ദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. കടുത്ത മഴ കാരണം മലവെള്ളം പൊട്ടിയിറങ്ങിയിരിക്കുന്നു. തുംഗനാഥിലേക്കുള്ള വഴി ഭാഗികമായി ദൃശ്യമായി. തീർത്തും സാഹസികമായ ഒരു കയറ്റം വേണ്ടി വന്നു. കാട്ടുചോലയും വഴുക്കലും പാറക്കെട്ടും അപകടസാദ്ധ്യതയും യാത്രയുടെ ഹരം വർദ്ധിപ്പിച്ചു.
വീണും ഉയർന്ന് ചാടിയും പ്രതിസന്ധി തരണം ചെയ്തു. പക്ഷേ, കുറച്ചു നടന്നപ്പോൾ വീണ്ടും കയറ്റം.
കരടിയുടെ സങ്കേതത്തിൽ: വലിയ പാറക്കെട്ടുകളിൽ ചവിട്ടി മുകളിലേക്ക് കയറി. ആകാശം കാർമേഘാവൃതമായി. കാറ്റ് ചീറിയടിക്കാൻ തുടങ്ങി. V തിരിച്ചിടുന്ന മട്ടിൽ രണ്ടു പാറകൾ സംയോജിക്കുന്ന ഇടം കണ്ടു. അവിടെ അഭയം തേടാമെന്ന് ചിന്തിച്ചു. ഇത്തരം ഇടങ്ങൾ കരടിയെപ്പോലുള്ള ഹിംസ്ര ജീവികളുടെ താവളങ്ങൾ ആകാം. മെഴുകുതിരി കത്തിച്ച് ,കരുതിയിരുന്ന കത്തി കയ്യിലെടുത്ത്, ഗുഹയ്ക്കുള്ളിലൂടെ ശ്രദ്ധാപൂർവം നടന്നു. ഗുഹയ്ക്ക് രണ്ടു ഭാഗത്തും കവാടങ്ങൾ ഉണ്ടെന്നു കണ്ടു. തല്ക്കാലം ഹിംസ്രജന്തുക്കളൊന്നും ഉള്ളിലില്ലെന്ന് ബോദ്ധ്യപ്പെട്ടു. മെഴുകുതിരി കെടുത്തി സുഖമായി ഉറങ്ങാൻ തയ്യാറായി.
കയറ്റം, വീണ്ടും കയറ്റം: ഗുഹയിൽ നിന്നും പുറപ്പെട്ടു. മൂടൽ മഞ്ഞ് മാഞ്ഞു കൊണ്ടിരുന്നു. മൂന്നാമത്തെ തട്ടിൽ നിന്നും നാലാമത്തെ തട്ടിലെത്തിയപ്പോൾ നേരം പുലർന്നു. നാലിൽ നിന്നും അഞ്ചിലേക്കുള്ള കയറ്റം കുത്തനെയുള്ളതായിരുന്നു. അതു കയറിയപ്പോൾ കണ്ട ദൃശ്യം കമനീയമായിരുന്നു. അകലെ നിന്നും താഴേക്കിറങ്ങി ഒരാൾ വരുന്നു. ഏകനായി നടക്കുകയായിരുന്ന കാക്കനാടന് ഒരു മനുഷ്യരൂപം കാണുമ്പോഴേ സന്തോഷം തോന്നി. അത് ഒരു പാശ്ചാത്യനായിരുന്നു. അയാൾക്ക് കൊടുക്കാനുള്ള ഭക്ഷണം അല്പം മുമ്പേ തിന്നു പോയല്ലോ എന്നതോർത്ത് കാക്കനാടന് കുണ്ഠിതം തോന്നി. ബദരിയിൽ നിന്നും കാൽനടയായി വരുന്ന സായ്പ് ചമോളി വിട്ടതിനു ശേഷം കണ്ടുമുട്ടുന്ന ആദ്യ വ്യക്തി കാക്കനാടനാണ്. ധ്വരസ്വാമി തലേ ദിവസം രാത്രിയിലാണ് തുംഗനാഥിലെത്തിയത്. കൊടും തണുപ്പായിരുന്നു. ആഹാരം പോലുമില്ലാതെ ക്ഷേത്രത്തിണ്ണയിൽ കിടന്നുറങ്ങി. അഞ്ചാമത്തെ തട്ടിലെത്തി തിരിഞ്ഞു നോക്കിയപ്പോൾ പടിഞ്ഞാറൻ സ്വാമിയുടെ രൂപം ഒരു പൊട്ടു പോലെ കണ്ടു. കുറച്ചുനേരം വിശ്രമിച്ചു. അഞ്ചിൽ നിന്നും ആറിലേക്കുള്ള കയറ്റം ആരംഭിച്ചു. അന്തരീക്ഷം മൂടൽമഞ്ഞിനാലും മേഘങ്ങളാലും മൂടി. തുടർന്ന് മഴ പെയ്യാൻ തുടങ്ങി. ക്രമേണ ശക്തിയായി. കാറ്റ് വീശിയടിച്ചു. ശ്വാസോച്ഛ്വാസത്തിന് തടസ്സം നേരിട്ടു. മുന്നിൽ മഞ്ഞ് കട്ട പിടിച്ചു കിടക്കുന്നു. വീണാൽ അഗാധതയിലേക്ക് പതിക്കും. മഞ്ഞിൽ കൂടി മുകളിലേക്ക് കയറുകയെന്നത് ജീവൻ പണയം വെച്ചുകൊണ്ടുള്ളതാണ്. ഇടക്കിടെ കൊടുങ്കാറ്റടിച്ചു. ഈ നിസ്സഹായ നിമിഷങ്ങളെ രാജൻ കാക്കനാടൻ ഇപ്രകാരം രേഖപ്പെടുത്തുന്നു:
"അങ്ങനെ ആയാസപ്പെട്ട് ഓരോ ചുവടും ശ്രദ്ധയോടെ വെച്ചു മുന്നോട്ടു കയറുമ്പോൾ പിന്നിട്ട ജീവിതത്തിലെ ഒട്ടനേകം രംഗങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നു. ജീവിത പന്ഥാവിൽ കണ്ടുമുട്ടിയ ഒട്ടനേകം മുഖങ്ങൾ ഒരു നിഴൽക്കൂത്തിലെന്ന പോലെ വരുകയും പോവുകയും ചെയ്തു. ജീവിതത്തിൽ വിജയിച്ചുവെന്നും പരാജയപ്പെട്ടുവെന്നും വീണ്ടും വിജയിച്ചുവെന്നും ധരിച്ച നിമിഷങ്ങൾ. വിജയോന്മാദത്തിൻ്റെ ലഹരിയിൽ ആർത്തട്ടഹസിച്ച വേളകൾ. പരാജയത്തിൻ്റെ പ്രഹരമേറ്റ് അവശനും ദു:ഖിതനുമായി ചെലവഴിച്ച ഏകാന്തനിമിഷങ്ങൾ. ആയിരം പൂക്കൾ വിടരുന്നതു കണ്ട നിമിഷങ്ങൾ…".
കയറിയിട്ടും കയറിയിട്ടും തീരുന്നില്ല. കാലുകൾ മരവിച്ചു തുടങ്ങി. മേഘപടലങ്ങൾ മാത്രം...അവസാനം തുംഗനാഥ് ക്ഷേത്രത്തിൻ്റെ കരിങ്കൽ പടികളിൽ പിടിച്ചു നിന്നപ്പോൾ ഒരു സിദ്ധി കൈവരിച്ചതായി രാജൻ കാക്കനാടനു തോന്നി.
കരിങ്കല്ലിൽ പണിത പുരാതനമായ ശിവക്ഷേത്രം. സർവത്ര ഇരുട്ട്. ശ്രീകോവിലിൽ കത്തിച്ചു വെച്ച കൽ വിളക്കിൽ നിന്നുള്ള പ്രഭാപൂരം കണ്ടു. അതിപുരാതനമായ ആ ശിവലിംഗവും കണ്ടു. ശിവലിംഗത്തിന് പിന്നിൽ പത്തി വിരിച്ചു നില്ക്കുന്ന സുവർണ്ണ സർപ്പം. ബാക്കിയായത് നിശ്ചലവും നിശ്ശബ്ദവുമായ ശൂന്യത. ക്ഷേത്രത്തിന് തൊട്ടടുത്ത കെട്ടിടത്തിൽ പ്രധാന പൂജാരി കഴിയുന്നു. അവരുടെ അതിഥിയായി രാജൻ കാക്കനാടൻ. വൃദ്ധനായ മുഖ്യപൂജാരിക്കൊപ്പം ഒരു യുവ ബ്രാഹ്മണനും സഹായത്തിനുണ്ട്. തുംഗനാഥിൽ പൂജ നടത്താനവകാശമുള്ള ദേവപ്രയാഗികളായ ബ്രാഹ്മണരാണിവർ. കാക്കനാടൻ ഈ കൊടും മഞ്ഞിൽ എങ്ങനെയെത്തി എന്ന് അവർ അത്ഭുതപ്പെട്ടു. പുലർച്ചെ പ്രധാന പൂജയ്ക്ക് സാക്ഷിയായി. യുവബ്രാഹ്മണൻ പൂജാനന്തരം കാഴ്ചകൾ എങ്ങനെയുണ്ടെന്ന് ആരാഞ്ഞു. തുംഗനാഥിൽ നിന്നു കാണുന്ന കാഴ്ചകൾ മറ്റെവിടെയും കാണില്ല. നന്ദാദേവി,കാഞ്ചൻ ജംഗ, എവറസ്റ്റ് മുതലായ കൊടുമുടികൾ അയാൾ ചൂണ്ടിക്കാട്ടി. അതിനു ശേഷം ചായ കഴിച്ചു. തുംഗനാഥൻ്റെ ഗംഗയെ പരിചയപ്പെടുത്തി. ഇയാൾ വൃദ്ധബ്രാഹ്മണൻ്റെ ഏറ്റവും ഇളയ പുത്രിയുടെ സന്തതിയാണ്. ദർശനത്തിനു വേണ്ടി ജനം ആർത്തിരമ്പുന്ന ക്ഷേത്രങ്ങളുണ്ട്. എന്നാൽ അവയിൽ നിന്നും തുംഗനാഥിനെ വ്യത്യസ്തമാക്കുന്നത് അതിൻ്റേതായ ഒരു ശാന്തതയാണ്. അവരോട് യാത്ര പറഞ്ഞു കൊണ്ട് കാക്കനാടൻ ക്ഷേത്രത്തിൻ്റെ പടികളിറങ്ങി.
ബദരിയിലേക്ക്
ചമോളി ധർമ്മശാലയിൽ:
ശവത്തിന്റെ കൂടെ
പടവുകൾ ഇറങ്ങി താഴെയെത്തിയാൽ ഉഖിമഠ് ചമോളി റോഡിലെത്തുമെന്ന പുരോഹിതൻ്റെ വാക്കുകൾക്കനുസൃതമായി നടത്തം തുടങ്ങി. പടികൾ ഇറങ്ങുന്തോറും പർവതത്തിൻ്റെ ഉയരം കൂടി വന്നു. കാലുകളിൽ വേദന ബാധിച്ചു. ഉഖിമഠിൽ നിന്നും ചമോളിയിലേക്കുള്ള റോഡിലെത്തി. മഴ ആർത്തുപെയ്യുന്നു. മണ്ഡൽ എന്ന ഗ്രാമത്തിൽ നിന്നും ഏതാനും കി.മീ. നടന്നാൽ ചമോളിയായി. തുംഗനാഥ് പോലുള്ള ദുർഘടങ്ങളായ ഇടങ്ങളിൽ പൂജാ വിഗ്രഹങ്ങൾ കാണപ്പെടാനുള്ള കാരണമെന്താകാം? വെറും ഭക്തി മാത്രമാണോ, അതോ മനുഷ്യനിലെ സാഹസിക ഭാവമോ? സത്യത്തിലേക്കുള്ള വഴികൾ പ്രയാസം നിറഞ്ഞവയാണ്. ഒരാൾ പ്രയാസപ്പെട്ട് നേടുന്നതെന്തും അയാളുടെ സിദ്ധിയാണ്. തലേന്ന് കൈവരിച്ചുവെന്ന് കരുതിയ സിദ്ധി മിഥ്യയായാണ് കാക്കനാടന് തോന്നിയത്. ഒരു പ്രത്യേക ലക്ഷ്യസ്ഥാനത്തെത്തുന്നതു വരെ അത് മുഖ്യ ലക്ഷ്യമാകും. കഷ്ടപ്പാടുകൾ തരണം ചെയ്ത് അതു നേടാൻ ശ്രമിക്കും. ബദരിയിലെത്താൻ ചമോളിയിൽ നിന്ന് മൂന്നു നാല് ദിവസം നടക്കേണ്ടി വരും. ഏകനായി, വിശന്ന് വലഞ്ഞ്, ഹിമാലയപ്പെരുവഴിയിലൂടെ മഞ്ഞിനെയും മഴയെയും ചെറുത്ത് യാത്ര ചെയ്യുക അതിസാഹസികം തന്നെ. തുംഗനാഥ് കയറുമ്പോഴുള്ള നിർഭയത്വം വിട്ടകന്നിരിക്കുന്നു. ശരീരം വിറക്കുന്നു. വഴിയിൽ കണ്ട കുടിലുകളിലൊന്നിൽ കയറി. ഒരു ചായ കുടിച്ചു. അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനെന്ന് തോന്നിക്കുന്ന മദ്ധ്യവയസ്കൻ്റെ പെരുമാറ്റവും ഏതു ജാതിക്കാരനെന്ന ചോദ്യവും അസ്വസ്ഥതയുളവാക്കി. ചമോളിയിലേക്ക് നടത്തം ആരംഭിച്ചു. വളഞ്ഞു പുളഞ്ഞുള്ള പാത. ക്രമേണ അന്തരീക്ഷത്തിലെ തെളിച്ചം മങ്ങി. ഇരുൾ നിറയാനാരംഭിച്ചു. നടക്കുന്തോറും ഇരുട്ടിൻ്റെ കട്ടി കൂടി. ടോർച്ച് കരുതിയിരുന്നില്ല. തപ്പിത്തടഞ്ഞാണ് ഇപ്പോൾ നടത്തം. ഇഴജന്തുക്കൾ, വന്യമൃഗങ്ങൾ, ഗർത്തങ്ങൾ... എന്തും സംഭവിക്കാം. മുമ്പിൽ ഒന്നും കാണാൻ കഴിയുന്നില്ല. ഒരു സന്ദർഭത്തിൽ ചുവട് പിഴച്ചിരുന്നെങ്കിൽ അഗാധഗർത്തത്തിൽ വീണേനെ. സൂക്ഷിച്ചാണ് ഓരോ ചുവടും. അവസാനം അളകനന്ദയുടെ ഇരമ്പം. ചമോളിയിലെത്തിയിരിക്കുന്നു. മൂടിപ്പുതച്ചിരിക്കുന്ന ഒരു പോലീസുകാരനോട് ധർമ്മശാല എവിടെ എന്ന് അന്വേഷിച്ചു. അയാളുടെ വാക്കുകൾക്കനുസരിച്ച് നടന്നു. ഒരു ജീർണ്ണിച്ച കെട്ടിടം. വരാന്തയിൽ തലങ്ങും വിലങ്ങും കിടക്കുന്ന കുറേ രൂപങ്ങൾ. അവിടെ കതകില്ലാത്തൊരു മുറി കണ്ടു. തണുപ്പ് കുറയുമെന്ന് കരുതി അതിനുള്ളിൽ പ്രവേശിച്ചു. അവിടെ വല്ലാത്ത ദുർഗന്ധം. ഒരു രൂപം അഴുക്കുപുരണ്ട വെള്ളത്തുണി പുതച്ച് കിടക്കുന്നു. ദുർഗന്ധം സഹിച്ചാലും തണുപ്പടിക്കാതെ കഴിയാം. തറയിലെ തണുപ്പ് കാരണം ഐസ് കട്ടയിൽ കിടക്കുന്നതു പോലെയുണ്ട്. സമീപത്തുനിന്നും കാതിൽ തുളച്ചുകയറുന്ന നിലവിളി. വെളള പുതച്ച രൂപം അലർച്ചയോടെ കൈകാലുകളിട്ടടിക്കുന്നു. വല്ലാത്ത വേദനയാൽ പുളയുന്നു. തീപ്പെട്ടിക്കൊള്ളിയുടെ പ്രകാശത്തിൽ ബീഭത്സമായ ആ രൂപം കണ്ടു. അതിൻ്റെ മൂക്കിൻ്റെ സ്ഥാനത്ത് രണ്ടു ദ്വാരങ്ങൾ മാത്രം. കവിളിൽ ചുവപ്പും മഞ്ഞയും കലർന്ന വ്രണങ്ങൾ. ചൂടുവെള്ളത്തിനു വേണ്ടി കേഴുകയാണ്. ചീഞ്ഞളിഞ്ഞ, മരിച്ചു കൊണ്ടിരിക്കുന്ന സത്വത്തിന് സമീപത്താണ് താൻ എന്ന് അറിഞ്ഞപ്പോൾ കാക്കനാടൻ ഞെട്ടി. മുറിക്ക് പുറത്തിറങ്ങി. എങ്കിലും ചൂടുവെള്ളം കൊടുക്കാൻ നിശ്ചയിച്ചു. പാത്രമെടുക്കാൻ ഉള്ളിൽ കയറുമ്പോൾ ഒരു ഭീതി പൂണ്ട ശബ്ദം. ഭായീ, അകത്തു പോകരുത്. അതു കുസാതെ ഉളളിൽ കയറി പാത്രമെടുത്ത് വല്ല വിധേനയും ഒരു ഗഡുവാളിയിൽ നിന്ന് രണ്ടു ചായ സംഘടിപ്പിച്ചു. ഉള്ളിലേക്ക് കടക്കെ വീണ്ടും തടസ്സപ്പെടുത്തലുകൾ. ശെയ്ത്താനാണ് എന്ന പരാമർശം. മുറിയിൽ ഇപ്പോൾ അലർച്ചയില്ല. രൂപം നിശ്ചലമായിരിക്കുന്നു. ശ്വാസോച്ഛ്വാസമില്ല. മരവിപ്പ് തന്നെയും ബാധിക്കുന്നതായി തോന്നി. തണുത്ത് വിറങ്ങലിച്ച ജഡം. വെള്ളം നല്കാൻ കഴിയാത്തതിൽ ഖേദം തോന്നി. സാന്ത് ശോഭാ സിംഗ് എന്ന മെലിഞ്ഞു പരവശനായ വൃദ്ധൻ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. അയാൾക്ക് 100 വയസ്സെങ്കിലും ആയിരിക്കണം. അലുമിനിയം പാത്രത്തിലെ ചായ വൃദ്ധന് കൊടുക്കാമെന്ന് തോന്നി. വൃദ്ധൻ ആർത്തിയോടെ കുടിക്കാൻ തുടങ്ങി. മറ്റൊരു രൂപം ചായക്കായി സമീപിച്ചു. ആ കമ്പിളിക്കെട്ടിന് പാത്രം കൈമാറി. വൃദ്ധൻ പുലമ്പൽ ആരംഭിച്ചു. സർദാറിൻ്റെ കയ്യിൽ നിന്ന് ചായ കുടിച്ച വെള്ളപ്പാണ്ടുള്ള രൂപം ഒരു മൂലക്ക് കുത്തിയിരിക്കുന്നുണ്ടായിരുന്നു. അയാളിൽ നിന്നും പാത്രം മേടിച്ചു. അയാൾ ചുമച്ചും പുലമ്പിയും കിടക്കുന്ന വൃദ്ധനെ പരിഹസിച്ചത് കാക്കനാടന് ഇഷ്ടമായില്ല. ഈ ദുരിത സാഹചര്യത്തിൽ വല്ലവിധത്തിലും നേരം വെളുപ്പിക്കാനൊരുങ്ങി. ഒരു കരിങ്കൽത്തൂണിൽ ചാരിയിരുന്ന് ബീഡി കത്തിക്കെ വെള്ളപ്പാണ്ടുള്ള വൃദ്ധൻ സമീപിച്ചു. ഒരു ബീഡി നല്കി. അയാൾ ചോദിച്ചു: എന്തു കിട്ടി ഭായ്? അത് മരിച്ചു കിടന്നവൻ്റെ പോക്കറ്റിൽ നിന്നും എന്തോ കരസ്ഥമാക്കിയെന്ന ധാരണയിലാണ് ഇയാൾ. കാക്കനാടന് വല്ലാത്ത കോപം വന്നു. ഇവൻ മനുഷ്യനാണോ? അതോ പിശാച് പരീക്ഷിക്കാനെത്തിയിരിക്കുകയാണോ? സ്വയം കോപത്തെ നിയന്ത്രിച്ചു. എന്നിട്ടു പറഞ്ഞു: ഇനി മിണ്ടിപ്പോയാൽ നിന്നെ ഞാൻ കൊല്ലും. വൃദ്ധൻ നടുങ്ങി. അയാൾ ഒരു മൂലയിൽ പേടിച്ചിരുന്നു. പിന്നെ അപ്രകാരം പറയേണ്ടതില്ലായിരുന്നുവെന്ന് തോന്നുകയും ചെയ്തു.
പിപ്പൽ കോട്ടിലേക്ക് :
കയ്യിൽ പണമായി 12 രൂപയേ ഉള്ളൂ. കുറച്ചു ചില്ലറയും. ശരീരത്തിന് വേദനയും മനസ്സിന് ആശങ്കയുമുണ്ടായി. പിന്തിരിയണോ?
സംശയമുയർന്നു.
പക്ഷേ, അവസാനം ഇച്ഛാശക്തി തന്നെ വിജയിച്ചു. കാലാവസ്ഥ വളരെ മോശമാണ്. പാതകൾ ഇടിയുന്നു. എന്നിട്ടും ബദരിയിലേക്ക് നടക്കാൻ തന്നെ നിശ്ചയിച്ചു.
ബിക്രം സിങ്ങും സിംലയും
പൈൻമരക്കാടുകളിലൂടെ, വിവിധ ഹരിതഭംഗിയിലൂടെയായി യാത്ര. പൈൻമരക്കാടുകൾ പിന്നിട്ട് ഒരു സമതലത്തിലെത്തി. അവിടെ ചില കുടിലുകൾ. അതിലൊന്നിൻ്റെ സമീപം പോയി പിപ്പൽ കോട്ടിലേക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുക്കെ ഗൃഹനാഥനായ മദ്ധ്യവയസ്കൻ കാക്കനാടനോട് എവിടെ നിന്നാണ് വരുന്നതെന്ന് ചോദിച്ചു. ദില്ലിയിൽ നിന്നെന്ന് കേട്ടപ്പോൾ അയാൾ വികാരഭരിതനായി. ഒരു കത്ത് കൊണ്ടുവന്നു. 14 വയസ്സുള്ള, ജോലി തേടിപ്പോയ ബിക്രംസിംഗ് എന്നു പേരുള്ള അയാളുടെ പുത്രനെക്കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു അയാളുടെ ആവശ്യം.വിവരങ്ങളൊക്കെ ഡയറിയിൽ കുറിച്ച ശേഷം കാക്കനാടൻ യാത്ര തിരിക്കെ, പ്രത്യാശാഭരിതമായ മിഴികളോടെ അവൻ്റെ അനുജത്തി സിംല ഉറ്റുനോക്കി. ഒരു വെളുത്ത ഉരുളൻ കല്ല് തൻ്റെ ഏട്ടന് നല്കാൻ കാക്കനാടനെ ഏല്പിച്ചു. ആ കൊച്ചു കുടുംബവും ദില്ലിയിലെ ബാലനും വിവിധ ചിന്തകളിലേക്ക് നയിച്ചു.
ജ്യോഷിമഠം:
ഈ യാത്രയിൽ വിചിത്രങ്ങളായ പല അനുഭവങ്ങളും പരാമർശങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ബോർഡർ റോഡ് വെയ്സിൻ്റെ ടെൻറുകൾക്ക് സമീപമുള്ള കുടിലിനു മുന്നിലിരിക്കുന്ന യൂണിഫോം ധരിച്ച സർദാർജിയുടെ എന്തിനാണ് ബദരിക്കു പോകുന്നത് എന്ന ചോദ്യം അത്തരത്തിലുള്ള ഒന്നാണ്. പലരും യാത്രാവേളയിൽ അദ്ദേഹത്തെ ഡിപ്പാർട്ടുമെൻ്റിൻ്റെ ആളായി തെറ്റിദ്ധരിച്ച് ഇടപെടാറുണ്ട്. ചിലർ രഹസ്യാന്വേഷണത്തിൻ്റെ ആളായി കണ്ട് ബഹുമാനം നല്കുമ്പോൾ ചിലർ ഭയപ്പെടുന്നു.
കാക്കനാടനെ മഠാധിപതിയുടെ ഗുണ്ടകൾ ആക്രമിക്കുന്നു.
ഹൃഷികേശ് - ബദരി റൂട്ടിലെ പ്രധാന കേന്ദ്രമാണ് ജ്യോഷിമഠം. (അവിടേക്കുള്ള യാത്രയിൽ പ്രധാന കാഴ്ച അത്യഗാധമായ ഗർത്തത്തിലൂടെ ഒരു ചെറു നദി ഒഴുകിപ്പോകുന്നതാണ്. അതാണ് പാതാളഗംഗ എന്ന് അന്വേഷണത്തിൽ നിന്നു മനസ്സിലായി). സർക്കാർ ഓഫീസുകളും സ്കൂളുകളും ആശുപത്രിയുമുണ്ട്. മിലിറ്ററി ക്യാമ്പും അവിടെയുണ്ട്. ജോഷിമഠിലെ പ്രധാന ചൗക്കിലെത്തിയപ്പോൾ ശ്രീശങ്കരാ അദ്വൈതാശ്രമം എന്ന ബോർഡ് കണ്ടു. അത് സന്ദർശിക്കാമെന്ന് കരുതി. പല വർണ്ണപ്പൂക്കൾ നിറഞ്ഞ മുറ്റം. ഒരു സ്വാമിയെ അഭിവാദ്യം ചെയ്തു. അയാൾ തിരികെ അഭിവാദ്യം ചെയ്തില്ല. ദർശനം എവിടെയാണെന്ന് ചോദിച്ചപ്പോൾ ഉദാസീനതയോടെ മുകളിലേക്ക് ചൂണ്ടി. ശങ്കരാചാര്യരുടെ പൂർണ്ണചിത്രവും കേരളീയനെന്ന ചിന്തയും അഭിമാനമുളവാക്കി. നൂറ്റാണ്ടുകൾക്കു മുമ്പിൽ ശ്രീശങ്കരൻ ജോഷിമഠിൽ എത്തി 40 ദിവസം ധ്യാനം ചെയ്തു. ആ ധ്യാനത്തിൻ്റെ സമാപ്തിയിലാണ് ബദരികദർശനവും, നാരദ്കുണ്ഡിൽ(അളകനന്ദ) നാരായണവിഗ്രഹമുണ്ടെന്ന അറിവും ലഭിച്ചത്. ആ വിഗ്രഹം മുങ്ങിയെടുത്ത് പ്രതിഷ്ഠിക്കുകയാണ് ചെയ്തത്. കാക്കനാടൻ ചിന്തയിലാണ്ടു. എന്നാൽ തുടർന്ന് ആശ്രമത്തിൽ നടന്ന സംഭവങ്ങൾ കാക്കനാടൻ്റെ പ്രതീക്ഷകളെ തകിടം മറിച്ചു. മുകളിൽ ഒരു സ്വാമിയിൽ നിന്നും മേല്പറഞ്ഞ ഐതിഹ്യം കേൾക്കെ, കാഷായ വസ്ത്രമണിഞ്ഞ മൂന്നു നാലു പേർ വന്നു. വിലകൂടിയ കഷായവസ്ത്രവും വലിയ രുദ്രാക്ഷമാലയും ഒക്കെ ധരിച്ച മഠാധിപതിയും അനുചരരുമാണ് പ്രവേശിച്ചത്. അയാളുടെ നോട്ടത്തിലും നടത്തത്തിലുമുള്ള ഗർവ് അസഹ്യമായി തോന്നി. അനുചരന്മാർ വാ പൊത്തി നില്ക്കുന്നു. എല്ലാവരും മനുഷ്യരല്ലേ? ഇത്തരം സ്ഥാപനങ്ങൾക്ക് ഇഷ്ടം പോലെ ധനം കൈമാറുന്ന ധനികന്മാർ ധാരാളമുണ്ടല്ലോ. അങ്ങനെ 'മോക്ഷപ്രാപ്തി' വരിക്കുന്നവരുണ്ട്. മഠാധിപതി യോടൊപ്പം കണ്ട ഒരു സ്വാമി വന്ന് എന്താണിവിടെ ഇരിക്കുന്നത് എന്ന് ചോദിച്ചു. ബദരിയിലേക്ക് പോകുന്നതാണെന്നും ഇത്തിരി ഭക്ഷണം കിട്ടിയാൽ കൊള്ളാമായിരുന്നു എന്നും പറഞ്ഞപ്പോൾ ശല്യപ്പെടുത്താതെ ഇറങ്ങിപ്പോകാൻ അയാൾ ആവശ്യപ്പെട്ടു. ക്ഷമിക്കണമെന്നും, ശങ്കരൻ്റെ നാട്ടുകാരനായതിനാൽ കയറിപ്പോയതാണെന്നും പറഞ്ഞ് ഇറങ്ങുമ്പോൾ, കണ്ട തെണ്ടിക്കൊക്കെ കയറിവരാൻ കണ്ട സ്ഥലം എന്ന് ആക്രോശിക്കുന്നത് കേട്ടു. ഒരു നായയെ ആട്ടും മട്ടിലുള്ള അയാളുടെ 'ഇറങ്ങിപ്പോടാ തെണ്ടി ' എന്ന തെറി സഹിക്കാനായില്ല. മുഷ്ടിചുരുട്ടി 'എടാ കാവിക്കഴുവേറി, ഇതാണോ ശ്രീ ശങ്കരൻ പഠിപ്പിച്ചത് ' എന്ന് ചോദിച്ചു. സ്വാമി കാവൽക്കാരനോട് ഇയാളെ പിടിച്ചു പുറത്തിട് എന്ന് കല്പിച്ചു. ചിലർ കാക്കനാടനെ ആക്രമിക്കാൻ തുനിഞ്ഞു. അടിക്കാനോടി വന്ന കാവൽക്കാരനോട് , എൻ്റെ ദേഹത്തെങ്ങാനും വടി കൊണ്ടാൽ ഞാൻ നിൻ്റെ കൈയും കാലും മുറിച്ച് അളകനന്ദയിലെറിയും എന്ന് ഭീഷണിപ്പെടുത്തി. ഒരു സംഘട്ടനമുണ്ടാവുന്ന സ്ഥിതിയുണ്ടായി.
ഗോവിന്ദസ്വാമി
ഗേറ്റിനു പുറത്ത് ഭിക്ഷുക്കൾ ഈ സംഭവം കണ്ട് കൂടി നില്ക്കുന്നുണ്ടായിരുന്നു. അവരിൽ നിന്നും ഒരു ഭിക്ഷു (യുവാവ്) മുന്നോട്ടുവന്നു. ജടപിടിച്ച ചെമ്പിച്ച മുടി. വലതു കൈയിൽ ത്രിശൂലം. കീറിപ്പറിഞ്ഞ കാവിമുണ്ടും പുതപ്പും വേഷം. കൈകാലുകളിൽ ഇരുമ്പു വളകൾ. കണ്ണുകൾ രൂക്ഷവും മുഖം കാറ്റും വെയിലുമേറ്റ് കറുത്തതുമായിരുന്നു. അവൻ ഗ്രാമീണ ഹിന്ദിയിൽ നിസ്സാരമട്ടിൽ പറഞ്ഞു:"അകത്തു പോ പട്ടികളേ, ഈ മനുഷ്യനെ തൊട്ടാൽ എൻ്റെ ശൂലം നിൻ്റെ രക്തം പുരണ്ട് അശുദ്ധമാവും" ശക്തവും കാര്യമാത്ര പ്രസക്തവുമായ അവൻ്റെ വാക്കുകൾ കേട്ട് ഗുണ്ടകൾ പിന്തിരിഞ്ഞു. തുടർന്ന് രണ്ടു പേരും നടന്നു. അതൊക്കെ പണക്കാരുടെ ഇടമാണ് എന്ന് വിവരമന്വേഷിച്ചെത്തിയ ചില ഭിക്ഷുക്കൾ അഭിപ്രായപ്പെട്ടു. ത്രിശൂലമേന്തിയ ഈ സന്യാസി മഹാരാഷ്ട്രക്കാരനാണെന്നും പേര് ഗോവിന്ദസ്വാമി എന്നാണെന്നും മനസ്സിലാക്കി. പതിമൂന്നാമത്തെ വയസ്സിൽ സന്യാസം സ്വീകരിച്ചതാണ്.
പാണ്ഡുരംഗ
ഗോവിന്ദസ്വാമിയെന്ന അത്ഭുതം
ജോഷിമഠ് പിന്നിട്ട് പാണ്ഡുരംഗയിലെത്തി. പാണ്ഡുരംഗയെത്തുന്നതിനു മുമ്പിൽ പൂക്കളുടെ താഴ്‌വര എന്ന ബോർഡ് കണ്ടു. ഒരു മല കയറിയിറങ്ങണം. അവിടെ ഒരു തടാകമുണ്ട്. അതിൻ്റെ തീരത്ത് ഗുരു ഗോവിന്ദസിംഗ് കുറേക്കാലം തപസ്സനുഷ്ഠിച്ചിട്ടുണ്ട്. പാണ്ഡുരംഗയിൽ ഒരു ധർമ്മശാലയുണ്ട്. അവിടെ രണ്ടുനേരം തീർത്ഥാടകർക്ക് സൗജന്യമായി കിച്ചടിയും റൊട്ടിയും കൊടുക്കുന്ന പതിവുണ്ട്. ഗോവിന്ദ സ്വാമിയുടെ സഹായം ഈ സന്ദർഭത്തിലൊക്കെ വലുതായിരുന്നു. ഗോവിന്ദസ്വാമിയിൽ അനുഭവജ്ഞാനവും നിർഭയത്വവും പ്രകടമായിരുന്നു. നിർഭയനും ബുദ്ധിമാനുമായ ഒരു യഥാർത്ഥ ഗുരുവിൻ്റെ ശിക്ഷണം അദ്ദേഹത്തിൽ പ്രകടമായിരുന്നു. ക്ഷേത്രത്തിനു താഴെ അളകനന്ദ ഒഴുകുന്നു. പ്രഭാതത്തിൽ കണ്ട കാഴ്ച, ഐസുപോലെ തണുത്ത അളകനന്ദയിൽ നീന്തുന്ന ഗോവിന്ദസ്വാമിയെയാണ്. അത് തീർത്തും അത്ഭുതപ്പെടുത്തുന്നതായിരുന്നു. രാവിലെ കിച്ചടിക്കും റൊട്ടിക്കും വേണ്ടി, അതിനു മുന്നേ നടക്കുന്ന ദീർഘമായ ഭജനയിൽ അവർ ഭാഗഭാക്കുകളായി. ഭക്ഷണശേഷം കുട്ടകത്തിൽ അവശേഷിക്കുന്നത് കയ്യിട്ടുവാരിത്തിന്നാൻ തീർത്ഥാടകർ നടത്തിയ മത്സരവും കണ്ടു. നായ്ക്കൾ എച്ചിലിലയ്ക്കുവേണ്ടി കടികൂടുന്നത് ഓർമ്മ വന്നു.
ബദരീശസന്നിധിയിൽ
ഗോവിന്ദസ്വാമിയുടെ ബാല്യം
ഗോവിന്ദസ്വാമി ബാല്യകാലം വിവരിച്ചു. മാതാപിതാക്കൾ ജമീന്ദാരുടെ അടിമകൾ. കാട്ടുജാതിയിൽ പെട്ടവർ. ആഹാരം കഴിക്കാൻ നിവൃത്തിയില്ലാതിരുന്നവർ. രാഹുലൻ എന്നായിരുന്നു പൂർവാശ്രമത്തിൽ ഗോവിന്ദ സ്വാമിയുടെ പേര്. വനാന്തർഭാഗത്ത് തപസ്സു ചെയ്യുന്ന സ്വാമിയിൽ ആകൃഷ്ടനായി. അദ്ദേഹത്തെ സഹായിച്ചു. പിന്നീട് അദ്ദേഹത്തിൻ്റെ കൂടെ സർവവും ഉപേക്ഷിച്ച് പോന്നു. തനിക്ക് യാത്ര ചെയ്യാൻ പറ്റാത്ത സമയം ആഗതമായപ്പോൾ ഗോവിന്ദനോട് നിർഭയമായി തനിച്ച് നടക്കുവാൻ സ്വാമി അനുഗ്രഹിച്ചു. അമർനാഥിൽ വെച്ച് അവർ വേർപിരിഞ്ഞു. ഗോവിന്ദസ്വാമി യഥാർത്ഥ ഭിക്ഷുവാണ്. താൻ ഭിക്ഷയെടുത്ത ധാന്യം കൂടെയുള്ള സ്വാമിമാർക്ക് പാകം ചെയതു നല്കി. കൂടെയുണ്ടായിരുന്ന വൃദ്ധസ്വാമി പറഞ്ഞു: 'അവൻ എല്ലാം കാണുന്നവനാണ്. അവൻ്റെ ഗുരു ആരുതന്നെയായാലും ശരി, അയാൾ അസാമാന്യനാണ്.' മരവിക്കുന്ന അളകനന്ദയിൽ നീന്തിക്കുളിച്ചതറിയിച്ചപ്പോൾ അയാൾ പറഞ്ഞു:
'അവൻ ബാലസിംഹത്തെപ്പോലെ നിർഭയനും അരിപ്രാവിനെപ്പോലെ ശാന്തനുമാണ്.'' ധനവാനോട് ചോദിച്ചുവാങ്ങുന്ന തേനിലും മധുരം ഒരു സാധു അറിഞ്ഞുകൊണ്ടു നൽകുന്ന ഒരു കുമ്പിൾ ജലത്തിനാണ്.' -ഗോവിന്ദനെ അയാൾ പ്രകീർത്തിച്ചു.
കുത്തനെയുള്ള കയറ്റമായിരുന്നു തുടർന് വന്നത്. ഗോവിന്ദൻ മുന്നേ നടന്നു. അയാൾക്ക് ഏറെ പിന്നിലായി മറ്റുള്ളവർ. കാക്കനാടൻ്റെ കൂടെ നടന്ന വൃദ്ധസ്വാമിയും അനുചരന്മാരും വളരെ സാവധാനമായിരുന്നു നടന്നത്. ഒരു മലയുടെ മുകൾത്തട്ടിലെത്തിയപ്പോൾ കാഞ്ചനഗംഗ ഒഴുകി വരുന്നത് കണ്ടു. കൂടെ നടന്നവരും വളരെ പിന്നിലായിരിക്കുന്നു. വീണ്ടും മുന്നോട്ടു നടന്നപ്പോൾ അതിമനോഹരമായ ക്ഷേത്രം ദൃശ്യമായി. ടിബറ്റൻ മാതൃകയിലാണ് അത് നിർമ്മിച്ചിരിക്കുന്നത്. പാലം കടന്ന് തിരക്കുള്ള തെരുവിലെത്തി. പതിനായിരക്കണക്കിനാളുകൾ ക്ഷേത്രത്തിനു മുന്നിൽ ഇടിച്ചു തള്ളുന്നു. പോലീസ് നിയന്ത്രിതമായ ക്യൂവിൽ നില്‌ക്കെ ആരോ പേര് ചൊല്ലി വിളിക്കുന്നു. സഹജാനന്ദ്. അദ്ദേഹം ബദരീ ആശ്രമത്തിലേക്ക് സ്വാഗതം നേർന്നു.
വളരെ ഉദ്വേഗജനകമായ ഒരു യാത്രാവിവരണമാണ് ഹിമവാൻ്റെ മുകൾത്തട്ടിൽ. താൻ കണ്ടതും കേട്ടതും അനുഭവിച്ചതുമായ വിസ്മയങ്ങളെ സരളമായി ഇവിടെ അവതരിപ്പിക്കുന്നു. ഒരു സാഹസികൻ്റെ ആത്മാനുഭവങ്ങളുടെ പ്രകാശനമാകുന്നു ഈ കൃതി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ